Jump to ratings and reviews
Rate this book

വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ? | Vayanakkaraa, Ningal Jeevichirikkunno?

Rate this book
Articles on world literature; with special reference to Malayalam literature.

86 pages, Paperback

Published December 1, 1997

3 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (33%)
3 stars
2 (66%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Sajith Kumar.
721 reviews143 followers
November 16, 2022
അന്തർവാഹിനി കപ്പലുകളിൽ സമുദ്രോപരിതലത്തിലെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ് പെരിസ്കോപ്പ്. കടലിനടിയിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് ഈ കൊച്ചുകണ്ണാടി വിശാലമായ ഉപരിതലത്തിൽ എന്തുനടക്കുന്നുവെന്ന് കാട്ടിക്കൊടുക്കുന്നു. അതുപോലെ മലയാളത്തിൽനിന്ന് വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിനിർത്തിയ ഒരു പെരിസ്കോപ്പായിരുന്നു പ്രൊഫ: എം. കൃഷ്ണൻ നായർ. ഇന്റർനെറ്റ് വ്യാപകമല്ലാതിരുന്ന കാലത്ത്, ആധുനിക പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്ന വായനശാലകൾ വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രം സ്ഥിതി ചെയ്തിരുന്ന കാലത്ത് കൃഷ്ണൻ നായർ ആഴ്ചതോറും 'സാഹിത്യവാരഫലം' എന്ന പംക്തിയിലൂടെ പുതിയ സാഹിത്യകാരേയും അവരുടെ കൃതികളേയും മലയാളികൾക്ക് പരിചയപ്പെടുത്തി. ഇംഗ്ലീഷിലെന്നപോലെ മലയാളസാഹിത്യത്തിലും ഗാഢമായ അവഗാഹമുണ്ടായിരുന്ന ഈ കോളേജ് അദ്ധ്യാപകൻ ഇംഗ്ലീഷ് സാഹിത്യമാണ് പഠിപ്പിച്ചുകൊണ്ടിരുന്നത് എന്നായിരുന്നു മിക്കവരുടേയും ധാരണ. ഇംഗ്ലീഷ് ഉച്ചാരണകൃത്യതക്ക് അദ്ദേഹം നൽകിയിരുന്ന ശ്രദ്ധ ആ ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം മലയാള അദ്ധ്യാപകനായിരുന്നു. 1997-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ഇരുപതു സാഹിത്യവിമർശന ലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2006-ൽ അദ്ദേഹം നിര്യാതനായി. 'സാഹിത്യവാരഫല'ത്തോട് കിട നിൽക്കുന്ന ഒരു രചന വിജയകരമായി തുടർന്നുനടത്താൻ യാതൊരാളുമുണ്ടായില്ല എന്ന ദുഃഖസത്യം നാമിന്നു തിരിച്ചറിയുന്നു.

അന്യഭാഷാ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവയിലെ ആശയമോ കഥാതന്തുവോ മാത്രം വിശദീകരിച്ചുമാറുന്ന യാന്ത്രികതയല്ല കൃഷ്ണൻ നായരുടെ മുഖമുദ്ര. ആ കൃതിയിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങുന്നു, ആ ഭാവനയുടെ ആഴങ്ങളിൽ താൻ എന്തുകണ്ടുവെന്നും അവ തന്നിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കിയെന്നും പറഞ്ഞുതരുന്നു. അതായത് ഓരോ വായനക്കാരനേയും ഒരു സാഹിത്യാസ്വാദകനാക്കി മാറ്റുക എന്ന മഹാനിയോഗമാണ് അദ്ദേഹം നിർവഹിച്ചുപോന്നത്. ഹെർബർഗ് വാസ്‌മോയുടെ Dina's Book എന്ന രചനയുടെ അപഗ്രഥനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: "നോർവേയിലെ ഭൂപ്രകൃതി സമ്പൂർണമായും ഞാനിതിൽ കണ്ടു. അതിന്റെ ലയാത്മകതയിലൂടെ ഞാനും ഒഴുകി. ആ കലാവൈഭവം കണ്ട് ഞാനും മൂകനായി ഇരുന്നുപോയി". പുസ്തകത്തിലെ കഥാപാത്രങ്ങളുടെ വ്യാപാരങ്ങൾക്കുമുപരിയായി എന്തൊക്കെ വസ്തുതകളാണ് ഈ നിരൂപകശ്രേഷ്ഠൻ ആ കൃതിയിൽനിന്ന് പിഴിഞ്ഞെടുക്കുന്നതെന്നു നോക്കുക. ആദരവു കലർന്ന അത്ഭുതം പ്രകടിപ്പിക്കാനല്ലാതെ മറ്റെന്താണിവിടെ ചെയ്യാൻ കഴിയുക? ഉച്ചാരണശുദ്ധിയാണ് ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കിത്തീർക്കുന്ന മറ്റൊരു ഘടകം. പ്രത്യക്ഷത്തിൽ കാണുന്നതിനുമപ്പുറം അക്ഷരങ്ങൾക്ക് ഉച്ചാരണത്തിന്റേതായ മറ്റൊരു തലമുണ്ടെന്നത് - പ്രത്യേകിച്ചും ഫ്രഞ്ച് മുതലായ ഭാഷകളിൽ - മുഖാവരണമില്ലാത്ത ലിപിയുമായി മാത്രം പരിചയമുള്ള മലയാളികൾക്ക് ഒരു പുതിയ അനുഭവമാകും. എന്നാൽ പുസ്തകത്തിൽ പല ഇംഗ്ലീഷ് വാക്കുകളും തെറ്റായ അക്ഷരങ്ങളോടെയാണ് അച്ചടിച്ചിരിക്കുന്നതെന്നത് പ്രിന്ററുടെ ഭാഗത്തുള്ള അക്ഷന്തവ്യമായ ഒരു പോരായ്മയായിത്തോന്നി.

മലയാളത്തിലെ നവീന കവികളെക്കുറിച്ചും അവരുടെ സാഹിത്യസപര്യയെക്കുറിച്ചും ഉൽക്കണ്ഠയുളവാക്കുന്ന ഏതാനും ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഇരുളടഞ്ഞ വനവീഥികളിൽ ദിക്കറിയാതെ തപ്പിത്തടയുന്ന സഞ്ചാരികളായിട്ടാണ് അവരെ ഗ്രന്ഥകാരൻ വിലയിരുത്തുന്നത്. പാരമ്പര്യത്തെ പാടേ നിഷേധിച്ച ഇവർ ആദ്യം ടി. എസ്. എലിയട്ടിനെ ആശ്രയിച്ചു. വേറെ ചിലർ ലാറ്റിൻ അമേരിക്കൻ കവികളേയും. ഫലമോ? അവരുടെ കവിത ലിപിയിൽ മാത്രമേ മലയാളിത്തം പുലർത്തിയുള്ളൂ. സായിപ്പന്മാരുടെ പ്രേതങ്ങൾ അതുമിതും പുലമ്പിക്കൊണ്ട് അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയായി. ആ സഞ്ചാരം കേമമെന്ന് ഉദ്‌ബോധിപ്പിക്കാനും കുറെ ആളുകളുണ്ടായി. ആശാന്റേയോ വള്ളത്തോളിന്റെയോ ഉള്ളൂരിന്റേയോ സാന്മാർഗ്ഗികാഭിവീക്ഷണവും വികാരവ്യാപ്തിയും ഇവരുടെ രചനകളിൽ ഇല്ല. ഈ കവികൾ കടപുഴകി വീഴാൻ കാലത്തിന്റെ മഹാപ്രവാഹം വേണമെന്നില്ല. ഒരു നിമിഷത്തിന്റെ നീർച്ചാൽ ഒലിച്ചാൽ മതി, ഇവർ മറിഞ്ഞുവീഴും. കഥാപാത്രങ്ങളുടെ ആദ്ധ്യാത്മികമാനം സി. വി. രാമൻ പിള്ളക്കും കവിത്രയത്തിനും ശേഷം നഷ്ടമായിപ്പോയി. എവിടെ സാഹിത്യത്തിന്റെ ആദ്ധ്യാത്മികമാനം നഷ്ടപ്പെടുന്നുവോ അവിടെ ജീർണ്ണത താണ്ഡവനൃത്തമാടും. മനുഷ്യനെ അവന്റെ സങ്കീർണതകളോടും സാകല്യാവസ്ഥകളോടും കൂടി ആലേഖനം ചെയ്യാതെ സാമൂഹികമനുഷ്യനായി മാത്രം ലഘൂകരിച്ച് അവതരിപ്പിച്ചുകൊണ്ട് റിയലിസവും അതിന്റേതായ ദുരന്തപർവ്വം സൃഷ്ടിച്ചു. ഇതിലും കടുത്ത വിമർശനം സാദ്ധ്യമാണോ?

കേരളത്തിന്റെ ഇബ്‌സൻ എന്നറിയപ്പെടുന്ന നാടകകൃത്താണ് എൻ. കൃഷ്ണപിള്ള. അതിലുപരി അദ്ദേഹം ഒരു സാഹിത്യനിരൂപകനും ഭാഷാചരിത്രകാരനുമാണ്. എന്നാൽ കൃഷ്ണപിള്ളയെ ഗ്രന്ഥകാരൻ വിമർശിക്കുന്നത് ലേശം ക്രൂരമായ രീതിയിലാണെന്നു പറയാതെ വയ്യ. ശിഷ്യന്മാരുടേയും (കൃഷ്ണപിള്ള കോളേജ് അദ്ധ്യാപകനായിരുന്നല്ലോ) ചില ആരാധകരുടേയും സ്നേഹമെന്ന ആന്തരപ്രവാഹം സാഹിത്യനിമ്നതയുടെ ഉപരിതലത്തിൽ പൊക്കിവിട്ട ഒരു ഒതളങ്ങയാണ് കൃഷ്ണപിള്ള എന്ന നിരീക്ഷണം നമ്മെ അമ്പരപ്പിക്കും. എന്നാൽ അദ്ദേഹം അവിടംകൊണ്ട് നിർത്തുന്നില്ല. കൃഷ്ണപിള്ളയുടെ നാടകങ്ങൾ ആർട്ടല്ല, ക്രാഫ്റ്റാണ്. അദ്ദേഹം ആകെ ചെയ്തത് ഇബ്‌സന്റെ രൂപശില്പം കടം വാങ്ങി എന്നതാണ്. ജന്മനാ കലാകാരനല്ലാത്ത അദ്ദേഹത്തിന് സർഗ്ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാൻ കഴിഞ്ഞില്ല. ഈ കടുത്ത വിമർശനത്തിനു പുറകിൽ വ്യക്തിപരമായ ഒരംശം കൂടിയുണ്ടോ എന്നു സന്ദേഹിക്കാൻ തക്കവക ഈ ലേഖനങ്ങളിലുണ്ട്. കൃഷ്ണപിള്ളയുടെ 'ബലാബലം' എന്ന നാടകത്തിന് ഗ്രന്ഥകാരൻ അവതാരിക എഴുതിക്കൊടുത്തിരുന്നു. എന്നാൽ അതുപോരെന്നു തോന്നിയപ്പോൾ പ്രസിദ്ധീകരിക്കാതെ കൃഷ്ണപിള്ള സ്വയം ഒരു അവതാരിക എഴുതി കൃഷ്ണൻ നായരുടെ പേരുവെച്ച് നാടകത്തിനൊപ്പം ചേർത്തു. ഇതിന്റെ പ്രതികാരമാണോ ഈ നിശിതമായ ശകാരം എന്ന് ന്യായമായും സംശയിക്കാം.

സ്പാനിഷ് തത്വചിന്തകനും നാടകകൃത്തും നോവലിസ്റ്റുമായ ഊനാമൂനോയുടെ ഒരു നോവലിനെയാണ് ഈ പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത്. നോവൽ വായിക്കുന്ന അതിലെ ഒരു കഥാപാത്രം 'എന്റെ വായനക്കാരനോട് എനിക്കു പറയേണ്ടിയിരിക്കുന്നു അയാൾ എന്നോടൊത്തു മരിക്കുമെന്ന്' എന്നഭിപ്രായപ്പെടുന്നുണ്ട്. മാനസിക സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ഈ കഥാപാത്രം പിന്നീട് നോവൽ ചുട്ടെരിക്കുന്നു. എങ്കിലും നോവലിന്റെ അന്ത്യത്തിൽ ഊനാമൂനോ 'വായനക്കാരാ, നിങ്ങൾ ജീവിച്ചിരിക്കുന്നോ?' എന്നുതന്നെ ചോദിക്കുന്നു. ഋജുവല്ലാത്തതും വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമല്ലാത്ത കഥാസന്ദർഭമായതിനാൽ അതിന്റെ സാംഗത്യം നമുക്കു മനസ്സിലായില്ലെങ്കിലും അത്ഭുതപ്പെടാനില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.