ഫിക്ഷനും നോൺഫിക്ഷനും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തു നേർത്ത് ഇല്ലാതാകുന്ന രചനാശൈലി. മിക്കവാറും കഥാപാത്രങ്ങൾക്കും സ്ഥലങ്ങൾക്കും പേരുണ്ടാകാറില്ല - abstractness (അമൂർത്തത എന്നാണെന്നു തോന്നുന്നു മലയാളം വാക്ക്). പറഞ്ഞു വരുന്നത് ആനന്ദിൻ്റെ രചനകളെപ്പറ്റിയാണ്.
ദീവാലി രാവിൽ കൗസല്ല്യയ്ക്ക് മകൻ ഋഷിയെ നഷ്ടമാകുന്നു. മകൻ്റെ പിതൃത്വത്തിൽ സംശയാലുവായ അച്ഛൻ തന്നെ അവനെ ബലി കൊടുക്കുകയായിരുന്നു. തനിക്കു നേരിടേണ്ടിവന്ന ദു:ഖങ്ങളുടെ അർത്ഥം തേടി നർമ്മദ കടലിൽ ചേരുന്നിടത്തുനിന്നും നർമ്മദയുടെ ഉത്ഭവസ്ഥാനമായ അമർകണ്ഡക്കിലേക്കുള്ള കൗസല്ല്യയുടെ യാത്രയാണ് ഇതിവൃത്തം. കൂട്ടിന് നാല് അമ്മമാർ കൂടിയുണ്ട് - മൂന്നു ലോകമതങ്ങൾക്ക് അമ്മമാർ എന്നു പറയാവുന്ന സാറായും ഹഗാറും, മകനാൽ ശിരച്ഛേദം ചെയ്യപ്പെട്ട അമ്മയും ജമദഗ്നിയുടെ പത്നിയുമായ രേണുക, യേശുദേവൻ്റെ മാതാവായ മറിയം എന്നിവർ. പുരുഷൻമാരാൽ രചിക്കപ്പെട്ട മതഗ്രന്ഥങ്ങളേയും മതങ്ങളാവശ്യപ്പെടുന്ന വിശുദ്ധബലികളുടേയും അനുഷ്ഠാനങ്ങളുടേയും കൗതുകങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. നിരവധി പുരാണങ്ങളിലൂടേയും മിത്തുകളിലൂടേയും പുസ്തകം കടന്നുപോവുന്നുമുണ്ട്. അവസാനഭാഗത്ത് സ്റ്റാലിൻ്റെ റഷ്യയിലെ ഗലീനയുടേയും ഇന്നയുടേയും കഥ കൂട്ടിവായിക്കാതെ വായനാനുഭവം പൂർണ്ണമാവില്ല.