താഴത്തെയും മുകളിലെയും ഫ്ളോറുകളിലെ താമസക്കാർ ലിഫ്റ്റിൽ വച്ചു കാണുമ്പോൾ എന്നെ അതിശയത്തോടെ നോക്കിയിരുന്നത്. വാച്ച്മാൻ പേടിയോടെ സല്യൂട്ട് ചെയ്തിരുന്നത്. കുട്ടികൾ ഒരു വിചിത്രജീവിയെ കാണുംപോലെ എത്തിനോക്കി ഓടിയിരുന്നത്. എല്ലാം ഈ കഥകൾ മനസ്സിൽ വെച്ചായിരുന്നു. ഈശ്വരാ! ആ ഇടനാഴിയിലാണു രാത്രി ഞാൻ കാറ്റുകൊള്ളാൻ നടന്നിരുന്നത്. അവിടെയിരുന്നാണു പുലർച്ച വരെ വായിച്ചിരുന്നത് പക്ഷേ, വളകിലുക്കവും ചിരിയും ഞാൻ കേട്ടിട്ടില്ല. നിഴലാട്ടം കണ്ടിട്ടില്ല. എന്റെ വാതിലിൽ ആരും വന്നു തട്ടിയിട്ടില്ല...ജീവിതത്തിലെയും സിനിമയിലേയും സാധാരണവും അസാധാരണവും അപൂർവവും നിർണായകവുമായ നിരവധി മുഹൂർത്തങ്ങളെ തനിമയോടെ പകർത്തി വിസ്മയം സൃഷ്ടിക്കുന്ന ഓർമക്കുറിപ്പുകൾ.
സത്യൻ അന്തിക്കാട് എന്ന വ്യക്തിയോടും അദ്ദേഹത്തിന്റെ സിനിമകളോടുമുള്ള ആരാധനയാണ് അദ്ദേഹത്തിന്റെ സ്മരണകൾ അടങ്ങിയ "ഓർമകളുടെ കുടമാറ്റം "വായിക്കുവാൻ കാരണമായത്. അദ്ദേഹത്തിന്റെ സിനിമ പോലെ തന്നെ രസകരമായതും ഏറെ ചിന്തിപ്പിക്കുന്നതുമായ ഓർമകളുടെ പരമ്പര ഏറെ ആസ്വാദ്യകരം...
ഒരു സിനിമാപ്രവർത്തകന്റെ പുസ്തകങ്ങൾ എന്ന രീതിയിൽ ഞാനേറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് സത്യൻ അന്തിക്കാടിന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ സിനിമകൾ പോലെത്തന്നെ നർമ്മം തുളുമ്പുന്ന ഓർമ്മകളും സൗഹൃദങ്ങളുംകൊണ്ട് സമ്പുഷ്ടമാണ് അദ്ദേഹത്തിന്റെ ഓരോ പുസ്തകങ്ങളും. അക്കൂട്ടത്തിൽ അവസാനമായി വായിച്ച പുസ്തകമാണ് ഓർമ്മകളുടെ കുടമാറ്റം. പേരുപോലെ തന്നെ ഉള്ളടക്കവും വർണ്ണാഭവും നൊമ്പരപ്പെടുത്തുന്നതും ചിരിപ്പിക്കുന്നതുമായ ഓർമ്മകളുടെ ഒരു കുടമാറ്റം തന്നെയാണ്. ഒന്നിനുപിറകെ ഒന്നായി അദ്ദേഹത്തിന്റെ കുഞ്ഞു കുഞ്ഞു കുറിപ്പുകൾ വായിക്കാൻ ഒരു സുഖം തന്നെയാണ്. ,ബാല്യം, കുടുംബം, പ്രണയം, സൗഹൃദം, സിനിമ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ വന്നുപോകുന്നുണ്ട് ഇതിൽ. അന്തിക്കാട്ടെ അദ്ദേഹത്തിന്റെ ചെറുപ്പം, തൃശൂർ പൂരം, സിനിമയിലെ ആദ്യകാലാനുഭവങ്ങൾ, പല വലിയ കലാകാരൻമാരുമായുണ്ടായ പരിചയങ്ങൾ, കേരളത്തിന്റെയും മലയാളിയുടെയും ജീവിതത്തിലെ കാലാനുഗതമായ മാറ്റങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ. മിക്ക കുറിപ്പുകളിലും ശ്രീനിവാസനും ഇന്നസെന്റും മോഹൻലാലും മുഖം കാണിച്ചുപോകുന്നുണ്ട്. ഒരുപക്ഷെ മലയാളിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന എൺപതുകളുടെയും തൊണ്ണൂറുകളുടെയും ഓർമ്മപ്പെടുത്തലുകൾ കൂടിയാവുന്നു ഈ ഓർമ്മപ്പുസ്തകം.
സത്യൻ ചേട്ടന്റെ അടുത്തിരുന്നു കേൾക്കുന്നത് പോലെ ഉണ്ടായിരുന്നു. സിനിമയെക്കാളും ഇങ്ങനെ ഉള്ള വായനയാണ് വലുതു എന്ന് തോന്നുന്നു. ഇനിയും സത്യൻ ചേട്ടന്റെ ലേഖനങ്ങൾ വായിക്കണം. ഒരുപാടു നന്ദി.