ബോഡി ലാബ് വായിച്ചപ്പോൾ അതൊരു ഒരു ഡീസന്റ് ത്രില്ലെർ ആയി എനിക്ക് തോന്നി..
സസ്പെൻസ് ജീനിൽ എത്തിയപ്പോൾ അതൊരുപടി കൂടുതൽ കടന്ന്, എഴുത്തിലും അവതരണത്തിലും ശ്രദ്ധേയമായ മുന്നേറ്റമാണ് എഴുത്തുകാരൻ നടത്തിയിരിക്കുന്നത്...
ഒരു രാത്രിയിൽ എന്തോ ശബ്ദം കേട്ടുണർന്ന ഡോക്ടർ ഹരീഷ്, താൻ ജോലി ചെയുന്ന നാനോലാബിലെ ഇരുട്ടുമുറിയിൽ ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ച നിലയിൽ കുറിയ ഒരു മനുഷ്യന്റെ ശവശരീരം കാണുന്നു. അത് ഫ്ലൂറസെന്റ് നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ടു ഭയന്ന ഹരീഷ് പെട്ടെന്ന് തിരിച്ചു നടക്കുകയും, പിന്നീട് വന്നു നോക്കിയപ്പോൾ അത് അവിടെ നിന്ന് അപ്രത്യക്ഷമായതായി കാണുകയും ചെയുന്നു. താൻ ഉറക്കത്തിൽ കണ്ട ഒരു മയക്കാഴ്ചയായി മാത്രം കണ്ട് അയാളാ സംഭവത്തെ വിട്ടു കളയുന്നു...
കർണാടകയിലെ ഒരു മെഡിക്കൽ കോളേജാണ് കഥാപശ്ചാത്തലം. അവിടെ പ്രാക്ടീസ് ചെയുന്ന വിദഗ്ധനായ ഡോക്ടർ അലക്സിന്റെ നേതൃത്വത്തിൽ ഡോക്ടർ ഹരീഷ് അർബുദത്തിനെതിരെ നാനോ മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നു. ഈ സന്ദർഭങ്ങളിലാണ് വിചിത്രമായ കാഴ്ചകളും, ദുരൂഹ മരണങ്ങളടക്കമുള്ള സംഭവങ്ങൾ അവിടെ അരങ്ങേറുന്നത്. ഇതെല്ലാം അവർ പരീക്ഷണം നടത്തുന്ന നാനോ ലാബിനെ ചുറ്റിപറ്റിയാണ് നടക്കുന്നതും.. ഈ കുരുക്കുകൾ ഓരോന്നായി അഴിക്കാനുള്ള ശ്രമമാണ് പിന്നീട് നോവലിൽ കാണാനാവുക.
ലളിതമായ ഭാഷയിലൂടെ ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിലാണ് വൈദ്യ സംബന്ധമായ വാക്കുകൾ പോലും വിശദീകരിച്ചിരിക്കുന്നത്. അത് വായന കൂടുതൽ എളുപ്പമാക്കുന്നു... കോവിഡ് കാലഘട്ടത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം. നല്ലൊരു മെഡിക്കൽ ത്രില്ലെർ വായിച്ചതിന്റെ സംതൃപ്തി രേഖപ്പെടുത്തുന്നു.
.
.
.
📚Book - സസ്പെൻസ് ജീൻ ✒️Writer- ആർ രജത് 📜Publisher- dc books
“സത്യം ദുഃഖമാണ് എന്ന തന്റെ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. സത്യത്തിന് വികാരങ്ങളൊന്നുമില്ല. അതിന് വികാരങ്ങൾ നൽകുന്നത് നമ്മളാണ്.”
നല്ലൊരു വായനാനുഭവം നൽകിയ മെഡിക്കൽ ത്രില്ലർ ആണ് സസ്പെൻസ് ജീൻ. Dr. Rajad ന്റെ ഞാൻ മുൻപ് വായിച്ച ബോഡിലാബ് എന്ന പുസ്തകത്തിലേതുപോലെ തന്നെ ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ ആണ് എഴുത്തുരീതി. medical terms ന്റെ അർത്ഥം വിശദമായി തന്നെ കൊടുത്തിട്ടുണ്ട്.
പവിത്രമഠ് എന്ന ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള നാനോലാബ് ഉം ആണ് കഥയുടെ പ്രധാന പശ്ചാത്തലം. കാൻസറിന് എതിരെയുള്ള അതിനൂതനമായ നാനോമെഡിസിൻ വികസിപ്പിച്ചെടുക്കുന്നതിന്റെ പരീക്ഷണഘട്ടത്തിലാണ് സർജനും ഹോസ്പിറ്റൽ ഡീനും ആയ Dr. Alex ഉം അദ്ദേഹത്തിന്റെ assistants ഉം.. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില മരണങ്ങളിലെ ദുരൂഹത പലരെയും സംശയത്തിന്റെ നിഴലിൽ ആക്കുന്നു. നാനോലാബിലെയും, പല മരണങ്ങളുടെയും പിന്നിലെ ദുരൂഹത അഴിച്ചെടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം.
കോവിഡ് മഹാമാരിക്കാലം എല്ലാവർക്കും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പല അനിശ്ചിതാവസ്ഥകളും നൽകിയിട്ടുണ്ടെങ്കിലും, ആരോഗ്യമേഖലയിലുള്ളവർ.. രോഗികളോട് ഏറ്റവും അടുത്ത് നിന്ന് ചികിത്സിക്കുമ്പോൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ എഴുത്തുകാരൻ നല്ലപോലെ അവതരിപ്പിച്ചിട്ടുണ്ട്.
1. താൻ അതുവരെ ഉണ്ടാക്കിയെടുത്ത സത്പേരിനും ഗവേഷണങ്ങൾക്കും കോട്ടം സംഭവിക്കാൻ തുടങ്ങുമ്പോൾ Dr. Alex എങ്ങനെ നേരിടുന്നു?
2. ഈ ഗവേഷണങ്ങൾ വിജയിക്കുമോ? അത് വിജയിപ്പിക്കുവാൻ ആത്മാർത്ഥമായി Dr. Alex നെ പോലെ ആഗ്രഹിക്കുന്ന മറ്റാരെങ്കിലും ഉണ്ടാകുമോ?
3. നാനോലാബിലെ രഹസ്യങ്ങളുടെ ചുരുളഴിയുമോ?
4. നാനോലാബ് Dr. Alex ന് ശേഷം ഏറ്റെടുത്ത് നടത്തുവാൻ താത്പര്യവും ആത്മാർത്ഥയും കഴിവും ഉള്ള ആരെങ്കിലും ഉണ്ടാവുമോ?
ഇങ്ങനെയുള്ള പല ചോദ്യങ്ങളും വായന പുരോഗമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ തെളിഞ്ഞ് വരും.. ത്രില്ലർ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിക്കുക.
മലയാളത്തിൽ മെഡിക്കൽ പശ്ചാത്തലത്തിൽ വരുന്ന കഥകൾ പൊതുവെ കുറവാണ്. അതുകൊണ്ട് തന്നെ രജത് ആർ. എഴുതിയ 'സസ്പെൻസ് ജീൻ' എന്ന പുസ്തകം ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി നമ്മളെയെല്ലാം ഭയപ്പെടുത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോവിഡ് കാലത്തെ ആശുപത്രി അന്തരീക്ഷവും, പിരിമുറുക്കങ്ങളും, അവിടുത്തെ നിഗൂഢതകളും വളരെ കൃത്യതയോടെയും ഉദ്വേഗത്തോടെയും നോവലിൽ ആവിഷ്കരിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
പവിത്രമാടം മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറായ ഹരീഷിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു ദിവസം ആശുപത്രിയിലെ ഇരുണ്ട ലബോറട്ടറിയിൽ വച്ച് അസാധാരണമായി തിളങ്ങുന്ന ഒരു മൃതദേഹം ഹരീഷ് കാണുന്നു. അവിടെ നിന്നാണ് കഥയിലെ യഥാർത്ഥ നിഗൂഢതകൾ ആരംഭിക്കുന്നത്. സാധാരണ യുക്തിക്ക് ചിന്തിക്കാൻ കഴിയാത്ത ഈ സംഭവം ഹരീഷിന്റെ മനസ്സമാധാനം കളയുന്നു. ഇതിന് പിന്നാലെ ആശുപത്രിയിൽ നടക്കുന്ന ചില സംശയാസ്പദമായ മരണങ്ങളും, ക്യാൻസർ രോഗത്തിനായുള്ള നാനോ-മെഡിസിൻ ഗവേഷണങ്ങളും കഥയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
നാനോ ടെക്നോളജിയും മെഡിക്കൽ രംഗത്തെ ഗവേഷണങ്ങളുമൊക്കെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു പോയിട്ടുണ്ട് എന്നതാണ് ഈ നോവലിന്റെ ഒരു പ്രത്യേകത. സയൻസ് കാര്യങ്ങൾ അധികം മടുപ്പിക്കാതെ കഥയോട് ചേർത്തുനിർത്താൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. നന്മയും തിന്മയും ഒരുപോലെ കലർന്ന ഡോ. അലക്സ് എന്ന കഥാപാത്രമാണ് കഥയിൽ പലപ്പോഴും ഉദ്വേഗം നിലനിർത്തുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ, ഒരു സാധാരണ മെഡിക്കൽ ത്രില്ലർ വായന ആഗ്രഹിക്കുന്നവർക്ക് സമയം കളയാതെ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകമാണിത്.
മെഡിക്കൽ കോളേജിലെ പ്രസിദ്ധനായ ഡോക്ടർ അലക്സ്, നാനോ ടെക്ലോജിയിൽ റിസേർച് നടത്തുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ചെയ്‌ത രണ്ടു ഓപ്പറേഷനുകളിൽ പിഴവ് സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് അയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അയാൾ ഒരു ഹോമോസെക്ഷുവൾ ആണെന്ന് ഒരു റൂമാർ ഉണ്ടാകുന്നു, അതിന്റെ പേരിൽ അയാളുടെ മകൻ ബെന്നി അസ്വസ്ഥനാകുന്നു. ഹോമോസെക്ഷുവാലിറ്റി കളയാൻ ഉതകുന്ന "സസ്പെൻസ്" ജീനിനെ കുറിച്ച് റിസേർച് ചെയാൻ അയാൾ സുഹൃത്തായ ഹരീഷിനെ നിർബന്ധിക്കുന്നു. മരണത്തിന്റെ കാരണം കണ്ടെത്തലാണ് ഹരീഷിന്റെയും, കേസ് അന്വേഷിക്കുന്ന ശേഖരിന്റെയും ലക്‌ഷ്യം.
പെട്രി ഡിഷ്, സൈനൈഡ് മരണം പോസ്റ്റ് മൊർറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബദാമിന്റെ മണം, അത് ഡിറ്റക്ട ചെയ്യാൻ കഴിയുന്ന ചില മനുഷ്യർ, സർജിക്കൽ മോപ്, നാനോ മെഡിസിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ - അങ്ങനെ വളരെ രസകരമായ പല മെഡിക്കൽ കാര്യങ്ങൾ ഉണ്ട് ഈ നോവലിൽ
ചില മൂഢന്മാർ ജീവൻ രക്ഷിക്കാനുള്ള മരുന്നിനായി വർഷങ്ങളോളം പരീക്ഷണങ്ങൾ നടത്തും. തെളിവുകൾ അവശേഷിപ്പിക്കാതെ ജീവനെടുക്കാനുള്ള മരുന്നിന് അതിനെക്കാളേറെ വിലയുണ്ടെന്ന് ഇവർക്ക് അറിയില്ലേ. വിലയില്ലാത്ത ജീവിതങ്ങളെ രക്ഷിക്കുന്നതിനെക്കാൾ എത്രയോ എളുപ്പവും ലാഭകരവുമായ പ്രവ്യത്തിയാണ് മനുഷ്യരെ കൊല്ലുക എന്നത്!"
പവിത്രമഠം മെഡിക്കൽ കോളേജിലെ നടക്കുന്ന കാര്യങ്ങളാണ് ഈ നോവലിൽ പറയുന്നത്. സീനിയർ സർജനായ ഡോക്ടർ അലക്സിന്റെ മരണവും വിചിത്ര രീതിയിൽ തിളങ്ങുന്ന മനുഷ്യശവശരീരങ്ങളും രഹസ്യത്തിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.