വാൻഗോഗ് എന്ന വിശ്വവിഖ്യാതചിത്രകാരനെ പ്രണയിച്ച ഒരു തെരുവുവേശ്യയുടെ ജീവിതം പറയുകയാണ് ജേക്കബ് ഏബ്രഹാം. അനശ്വരപ്രണയത്തിന്റെ, അപൂർവ്വപ്രണയത്തിന്റെ കഥ. മദ്യപാനിയും ഗർഭിണിയുമായ സിയാൻ എന്ന ആ യുവതിയുടെ ആന്തരികവും ഭൗതികവുമായ ജീവിതത്തിന് വാൻഗോഗ് നൽകുന്ന പ്രണയത്തിന്റെ നിറക്കൂട്ടാണ് വാൻഗോഗിന്റെ കാമുകി. ഭാവനയുടെ അയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവൽ വാൻഗോഗിനെ ഒരു ചിത്രകാരൻ എന്നതിലുപരി അതിഭീകരനായ ഒരു കാമുകൻ എന്ന നിലയിൽ നോക്കിക്കാണാനാണു ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങളെ പിൻപറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവൽരചനയിൽ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്.
ജേക്കബ് ഏബ്രഹാം പത്തനംതിട്ട ജില്ലയിലെ വെള്ളപ്പാറയിൽ ജനിച്ചു. ആദ്യ ചെറുകഥാസമാഹാരമായ റ്റാറ്റുവിന് കേരളസാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്‌കാരവും ലഭിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപതിപ്പ് കഥാമത്സരത്തിൽ ഒന്നാം സമ്മാനം. മുട്ടത്തുവർക്കി കലാലയ കഥാപുരസ്‌കാരം, വെബ്‌ലോകം കഥാസമ്മാനം തുടങ്ങി കഥാരചനയ്ക്ക് നിരവധി അംഗീകാരങ്ങൾ. റ്റാറ്റു (കഥാസമാഹാരം), മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി, അ മുതൽ അം വരെ പോകുന്ന തീവണ്ടി, വിഷമവൃത്തങ്ങളിൽ വിശുദ്ധർ (നോവൽ) എന്നിവയാണ് കൃതികൾ. ഇപ്പോൾ കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷനിൽ റേഡിയോ മലയാളം പ്രോജക്ട് ഹെഡ്. എഴുത്തുകാരി വീണയ്ക്കും മകൻ ഋതു ഹാരുവിനുമൊപ്പം (തേൻ) തിരുവനന്തപുരത്ത് താമസിക്കുന്നു.
'റൊമാൻസ് ഫിക്ഷൻ' ആരാധികയല്ല ഞാൻ.. വായനയിൽ ഏറ്റവും കുറഞ്ഞ തിരഞ്ഞെടുപ്പ് നടത്തുന്ന വിഭാഗവും അതാണ്.. വളരെ അപ്രതീക്ഷിതമായി കൈയിൽ വന്നു ചേർന്ന ഒരു പുസ്തകമാണ് ഇത്.. ഞാനും കടുത്ത ഒരു വാൻഗോഗ് ആരാധികയാണ്. വാൻഗോഗ് ചിത്രങ്ങളോടും അദ്ദേഹത്തിന്റെ ജീവിതത്തോടും വല്ലാത്തൊരു ആകർഷണം എപ്പോഴുമുണ്ട്.. ആ പേര് എവിടെ കണ്ടാലും ശ്രദ്ധിക്കാതെ പോകാൻ കഴിയാത്ത വിധം ആരാധന.. അപ്പോൾ പിന്നെ മനോഹരമായ തലക്കെട്ടുള്ള ഈ പുസ്തകം എങ്ങനെ വിട്ടു കളയാനാകും..
വാൻഗോഗിന്റെ പ്രണയിനിയായിരുന്ന സിയാൻ എന്ന ഒരു വേശ്യയുടെ കഥയാണ് ജേക്കബ് എബ്രഹാം രചിച്ച 'വാൻഗോഗിന്റെ കാമുകി'.. ഭാവനയുടെ നൂലുകൾ കോർത്തു രചിച്ച ഒരു രചനയാണ് ഇത്... വാൻഗോഗ് ഒരു ഉന്മാദിയായ കാമുകനാണെന്ന് മുന്നേയും വായിച്ചിട്ടുണ്ട്.. കാമുകിക്ക് വേണ്ടി സ്വന്തം ചെവി തന്നെ മുറിച്ചു കൊടുത്ത ചിത്രകാരന്റെ പ്രണയ ഭ്രാന്ത് ഒത്തിരി വിസ്മയിപ്പിച്ചിട്ടുമുണ്ട്..
ഇവിടെ ഈ പുസ്തകത്തിൽ സിയാന് വാൻഗോഗിനോടുള്ള അഗാധമായ പ്രണയം നമുക്ക് കാണാം... ചിത്രകാരനെ ഇഷ്ട്ടമുള്ളവർക്ക് ആസ്വദിക്കാൻ പറ്റുന്ന രചനയായി ഞാൻ ഈ പുസ്തകത്തെ വിലയിരുത്താൻ ആഗ്രഹിക്കുന്നു.. . . . . 📚Book - വാൻഗോഗിന്റെ കാമുകി ✒️Writer- ജേക്കബ് എബ്രഹാം 📜Publisher- dc books
ചിത്രകാരനായ വാൻഗോഗ് സിയാൻ എന്ന തെരുവുവശ്യയുമായി അടുപ്പത്തിൽ ആയിരുന്ന കാലഘട്ടത്തെ അവളുടെ ആഖ്യാനത്തിലൂടെ പറയുന്ന നോവൽ ആണ് വാൻഗോഗിന്റെ കാമുകി. ഭാവനയാണ് കൂടുതലെങ്കിലും ചിത്രകാരൻ എന്നതിലുപരി ഒരു കാമുകനായാണ് വാൻഗോഗിനെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
അതിഗംഭീര കാവ്യാവർണനകളൊന്നുമില്ലാത്ത ഒരു സാധാരണ നോവലാണ് 'വാൻഗോഗിന്റെ കാമുകി'. വിശ്വവിഖ്യാത ചിത്രകാരനായ വാൻഗോഗ്, ഹേഗിൽ തന്റെ കാമുകിയായ സിയാന്റെ കൂടെ താമസിച്ചിരുന്ന കാലമാണ് നോവലിൽ പ്രതിപാദിക്കുന്നത്. ഒരു ചിത്രകാരനെന്നതിലുപരി വാൻഗോഗിനെ മനുഷ്യത്വമുള്ള ഒരു മനുഷ്യനായി കാണാൻ ജേക്കബിന് സാധിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും വേശ്യാവൃത്തിയുടെയും പടുകുഴിയിൽ വീണുപോയ സിയാനിൽ സ്നേഹം തുടിക്കുന്നൊരു ഹൃദയത്തെ കാണാനും തിരിച്ചറിയാനും വാൻഗോഗിന് സാധിക്കുന്നതിലാണ് ഈ കഥയുടെ സൗന്ദര്യം. അവളോടൊപ്പം ജീവിക്കുവാനും അവളുടെ മക്കളുടെ അച്ഛനാവാനും വാൻഗോഗ് കൊതിക്കുന്നു. അതിലൂടെ തന്റെ ആത്മാവിനെ കാർന്നു തിന്നുന്ന ഏകാന്തതയിൽനിന്ന് അയാൾ രക്ഷനേടാൻ കാംഷിക്കുന്നതാണ് ഈ കൃതിയുടെ ഇതിവൃത്തം. വാൻഗോഗിന്റെയും സിയെന്റേയും പ്രണയത്തേക്കാളുപരി എന്നെയാകർഷിച്ചത് സിയനും ആഗ്നസുമായുള്ള സൗഹൃദമാണ്. സമൂഹം പലപ്പോഴായി വലിച്ചുകീറിയ രണ്ടു തെരുവുവേശ്യകൾ, അവർ തമ്മിൽ ഉടെലെടുക്കുന്ന നിഷ്കളങ്കമായ സൗഹൃദം. പ്രണയത്തേക്കാൾ മനോഹരമായി ജേക്കബ് ഈ സൗഹൃദത്തെ അവതരിപ്പിച്ചിട്ടുണ്ട്.
വാൻഗോഗ് എന്ന വിശ്വവിഖ്യാത ചിത്രകാരനെ പ്രണയിച്ച തെരുവ് വേശ്യയുടെ ജീവിതം പറയുന്ന നോവലാണിത്. അദ്ദേഹത്തിൻ്റെ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന തലക്കെട്ട് കൂടിയ ചിത്രം വളരെ പ്രസിദ്ധമാണ്. സിയാൻ എന്ന ആ തെരുവ് വേശ്യ മദ്യപാനിയും ഗർഭിണിയുമാണ്. ചരിത്ര സംഭവങ്ങളെക്കാളും ഏറെ ഭാവനയാണ് ഇതിൽ മുന്നിട്ടുനിൽക്കുന്നത്.