പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
ഈ പുസ്തകത്തെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്ക് തീർച്ചയില്ല. എങ്ങനെ പറഞ്ഞാലാണ് ഈ വായനാനുഭവം കൃത്യമായി വിവരിക്കാനാവുക എന്നും അറിയില്ല. പട്ടുനൂൽപ്പുഴു വായിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് സത്യത്തിൽ ഒരു തരം ഭീതിയാണ് തോന്നിയത്. അനുഭവങ്ങളിൽ, അതു അരങ്ങേറുന്ന ഇടങ്ങളിൽ, അവിടെ നിന്നുണരുന്ന ചിന്തകളിൽ, ചിന്തകൾ നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്ന ഏകാന്തതയുടെ തുരുത്തുകളിൽ, ആ തുരുത്തുകളിലെ സസ്യജന്തുജാലങ്ങളിൽ, അതിൻ്റെ അരികിലും പുറത്തുമായി നിൽക്കുന്ന മനുഷ്യരിൽ എല്ലാം ഒരുതരം സാമ്യതയോ സമാന്തരതയോ എനിക്ക് കണ്ടെത്താൻ കഴിയുമായിരുന്നു. വായനക്കാരൻ എന്ന നിലയിൽ അതു വലിയ ആനന്ദമാണ് നൽകിയതെങ്കിലും വ്യക്തി എന്ന നിലയിൽ അതു ഭയമുളവാക്കുന്ന അനുഭവമായിരുന്നു.
You can't keep setting insanely high standards for novel writing and top them every time with your next work, unless you are Hareesh 🙇♂️🔥
തീർന്നു പോകുമല്ലോ എന്നുപേടിച്ച് വളരെ പതുക്കെ നുണഞ്ഞു തീർത്ത ഒരു മിഠായി പോലെ ആയിരുന്നു എനിക്കീ നോവലിൻ്റെ വായന. ഇത്രയും ഇഷ്ടപെട്ട ഒരു പുസ്തകവും ഇത്രയും സമയമെടുത്ത് മുൻപ് ഞാൻ വായിച്ചിട്ടില്ല. 300 പേജുള്ള ഒരു ഗദ്യകവിതയാണിത്. ആഗസ്റ്റ് 17നേക്കാൾ മികച്ച നോവൽ അടുത്തൊന്നും മലയാളത്തിൽ വരാൻ സാധ്യതയില്ല എന്ന എൻ്റെ ചിന്തയ്ക്ക് ഹരീഷിൻ്റെ തന്നെ അടുത്ത നോവൽ വരുന്നത് വരെയേ ആയുസ്സുണ്ടായുള്ളൂ 😅 ഈ streak ഇതുപോലിങ്ങനെ കാലാകാലം നിലനിൽക്കട്ടെ 💞
A metamorphosis of sadness, childhood and coming of age. Incredibly and beautifully written.
The story starts when he wakes up from a dream and he feels that someone else saw the same dream with him. We follow a 13 year old Samsa living in his ramshackle house with his parents - Annie and Vijayan - and his dog Ilu. He reads books, he often visits the library, he can roam around almost freely, even skipping classes. What a wonderful life!
Whatever I say about this book can evoke such intense sadness in me, and that is praise for the book. But the characters live on despite the sadness, just as in real life. The characters we love persevere despite the sadness in their lives, others survive despite the reader's distaste. As much as we hate certain characters and pity others, even sadder is the fact that we have seen them in real life, we have seen them in our own neighbours, in our own houses, in ourselves.
In this book, we see metamorphosis. Samsa shape shifts into any role that a situation thrust upon him. Samsa even turns invisible to many people. In this book, we read of trees, that has existed since the age of dinosaurs, that can absorb madness out of a madman. In this book we see how someone goes inward to escape the world and someone goes outward to escape themselves.
ഈ വർഷത്തിലെ വളരെ നല്ല വായനയുടെ ലിസ്റ്റിലേക്ക് ഒരു പുസ്തകം കൂടി. സാംസ, അവന്റെ ജീവിതവുമായി അടുത്തുവരുന്നവർ, പിരിഞ്ഞുപോയവർ, അവന്റെ ലോകം, വായനയുടെ 2-3 ദിവസം സാംസ തന്നെ ആയിരുന്നു ചിന്തകളിൽ.
അസാധാരണമായ നോവൽ. സാംസയും അമ്മയായ ആനിയും അച്ഛൻ വിജയനും അടങ്ങുന്ന കുടുംബത്തെ മുൻനിർത്തി അവതരിപ്പിക്കുന്ന നോവൽ. ലോകങ്ങളെ പല കാലയളവുകളിൽ വളരെ രസകരമായി ബന്ധിപ്പിച്ചിരിക്കുന്നു.
പട്ടുനൂൽപ്പുഴു, ഞാൻ വായിക്കുന്ന ഹരീഷിന്റെ രണ്ടാമത്തെ നോവൽ. മീശയാണ് മറ്റേ നോവൽ. വായന നല്ലതായിരുന്നെങ്കിലും, സാംസയും, അവന്റെ അമ്മയും ഒരു നോവായി നിലനിൽക്കുന്നു. ഒരുകാര്യം ശ്രദ്ധിച്ചത്, ഹരീഷ് പല പുതിയതും, അത്ര പരിചയമില്ലാത്തതുമായ പല മലയാളം വാക്കുകളും ഈ നോവലിൽ ഉപയോഗിച്ചിട്ടുണ്ട്, പല സന്ദർഭങ്ങളിലും എനിക്ക് ഒരു നിഘണ്ടു റഫർ ചെയ്യാൻ തോന്നിയിട്ടുണ്ട്. ഒരുപക്ഷെ ഒരു രണ്ടാം വായന വേണ്ടിവരും എന്ന് തോന്നുന്നു എനിക്ക് ഈ നോവലിന്.
'മനുഷ്യർ ഭൂമിയിലല്ല, രേഖകളിലാണ് ജീവിക്കുന്നത്. ജീവിച്ചിരിക്കുന്നയാളുടെ പേര് ഒരു രേഖകളിലുമില്ലെങ്കിൽ അയാൾ ജീവിച്ചിരിക്കുന്നയാളല്ല. മറിച്ച്, എവിടെയെങ്കിലും എഴുതപ്പെടുകമാത്രമായ ആളുകൾ ശെരിക്കും ഉള്ളവരുമാണ്.'
This book will haunt you. Neither sleep nor reality would aid you to escape from the grip of the life of the characters portrayed. Samsa, my words break when I speak to you...
സാംസയുടെ പെർസ്പെക്ടിവിലൂടെ അവന്റെ ചുറ്റുപാടുകളിൽ നടക്കുന്ന കഥ വിവരിക്കുകയാണ് ഹരീഷ് പട്ടുനൂൽപ്പുഴുവിലൂടെ. കടം വാങ്ങി മുടിഞ്ഞിരിക്കുന്ന വിജയൻ തന്റെ പതിമൂന്നുകാരനായ മകൻ സാംസയെ വീണ്ടും കടം വേടിക്കാൻ പറഞ്ഞു വിടുന്നു. അവനു വലുതായി കൂട്ടുകെട്ടുകളൊന്നും ഇല്ലാ, ഉള്ളതിൽ പ്രധാനി ഇടയ്‌ക്കേ ഭ്രാന്ത് വരുന്ന സ്റ്റീഫൻ ആണ്. ബാക്കി നേരങ്ങളിൽ അവൻ പണ്ടെങ്ങോ മരിച്ചു പോയ പെണ്കുട്ടിയോടാണ് കൂട്ട്, അവൻ അവൾക്കു ഇട്ട പേരാണ് നടാഷ. ലൈബ്രറി നടത്തുന്ന മാർക്ക് സാറാണ് വേറൊരു കൂട്ട്. ഒരു പട്ടുനൂൽപ്പുഴു കണക്കെ വിഹരിച്ചു നടക്കുന്ന സാംസ, മാർക്ക് സാറിന്റെ വിയോഗത്തിന് ശേഷം ലൈബ്രറി മാനേജമെന്റ് ഏറ്റെടുക്കുന്നു, അത് അവന്റെ കുക്കൂനായി മാറുന്നു. മീശ'യിലേ പോലെ കോംപ്ലിക്കേറ്റഡും, ടാൻജെൻറ്റായി പോകുന്ന ഉപ-കഥകളും ഇതിലില്ലാ. ഒരു വ്യത്യസ്തമായ muted രീതിയിൽ ഉള്ള എഴുത്തു. നല്ല വായന.
എന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നു. മറക്കാൻ ആഗ്രഹിച്ചിരുന്ന ഒരിക്കലും ഓർക്കാൻ ഇഷ്ടമല്ലാത്ത ഓർമകളെ വല്ലാതെ ഉണർത്തി.. നെടുവീർപ്പുകളും കണ്ണീരിൽ കുതിർന്ന വായനയായി തീർന്നു. ഈ പുസ്തകം മികച്ച വായന മാത്രമല്ല നൽകിയത് എന്റെ ഹൃദയത്തെ ഇത് വീണ്ടും കീറി മുറിച്ചു കളഞ്ഞു.
One of the greatest. Beautiful, haunting, painful, and unforgettable - Samsa will stay with me forever :)) Thank you S Hareesh Hareesh May your words endure.
എസ്.ഹരീഷിൻ്റെ മൂന്നാമതു നോവലാണ് 'പട്ടുനൂൽ പുഴു' .ആദ്യ നോവൽ മീശ കുട്ടനാട്ടിലെ ചരിത്രം പറയുന്നെങ്കിൽ ആഗസ്ത് 17 തിരുവിതാകൂറിൻ്റെ ചരിത്രം തിരിച്ചിട്ടെഴുതിയതാണ്. രണ്ടും ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ രണ്ടു നോവലുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് പട്ടുനൂൽ പുഴു എന്ന ഈ മൂന്നാമത്തെ നോവൽ .
മീശ ഒരു ക്ലാസിക് വായന ആവശ്യപ്പെടുന്ന നോവലായിരുന്നു. 'ആഗസ്ത് 17' വാസ്തവത്തിൽ വായനക്കാരനെ വല്ലാതെ കുഴക്കുന്ന ഒരു നോവലായിരുന്നു.
ഇവിടെ 'പട്ടുനൂൽ പുഴു' വളരെ സാധാരണമായ ഒരു കുടുംബ കഥയാണ് ഹരീഷ് പറയുന്നത്.
പക്ഷേ ഹരീഷിൻ്റെ ക്രാഫ്റ്റ് നമ്മെ വല്ലാത്ത ഒരു ലോകത്തേക്കു കൊണ്ടുപോകുന്നു.
സാംസ, അവൻ്റെ മാതാപിതാക്കൾ ആനിയും വിജയനും - ഇവരാണ് ആ കുടുംബത്തിലെ താമസക്കാർ .
സാംസ എന്ന പതിമൂന്നുവയസ്സുകാരൻ്റെ ഏകാന്ത ജീവിതാവസ്ഥയിലൂടെയാണ് നോവൽ മുന്നോട്ടു പോകുന്നത്. അശാന്തമായ ഒരു കുടുംബത്തിലെ സന്തതിയാണവൻ.ബാല്യത്തിൻ്റെ ആഹ്ലാദ ത്തിമർപ്പുകൾ അവന ന്യമാണ്. ഇലു എന്ന പട്ടിയും മരിച്ചു പോയ കുട്ടി -നടാഷയും മാത്രമാണ് അവൻ്റെ കൂട്ടുകാർ. സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തനാണവൻ. കളിക്കൂട്ടുകാരില്ല ; കളികളില്ല. പറമ്പിൽ പണിയെടുക്കുന്ന ദാമുവിൻ്റെ പതിമൂന്നാം വയസ്സിൽ മരിച്ച - അവൻ നടാഷ എന്നു വിളിക്കുന്ന കുട്ടിയാണ് അവൻ്റെ മാനസികവ്യാപാരങ്ങളുടെ അത്താണി.
സാംസയുടെ അമ്മയാണ് ആനി .ദരിദ്രയായ ഒരു പെൺകുട്ടി. ഒരു കാലത്ത് പ്രതാപിയായിരുന്ന വിജയൻ്റെ കമ്പനിയിൽ പണിക്കു ചെന്ന ആനി വിജയൻ്റെ ജീവിത സഖിയായി. ജീവിതത്തിൻ്റെ രസവും മധുരവും അനുഭവിക്കാൻ യോഗമില്ലാത്ത സാധു.
പരാജയങ്ങളുടെ പടുകുഴിയിലേക്ക് തുടരെ തുടരെ വീണുപാകുന്ന വിജയൻ. ഒരു കാലത്ത് ബിസിനസും കാറും പത്രാസുമുണ്ടായിരുന്ന അയാൾ പിന്നെ പിന്നെ പരാജയങ്ങളുടെ പടുകുഴിയിൽ നിപതിക്കുന്നു. കുടുംബത്തിൻ്റെ കെട്ടുപാടുകളിൽ നിന്നു രക്ഷപ്പെടാൻ നേരത്തെ തൻ്റെ കടയിലേക്കു പുറപ്പെടുകയും ഏറെ വൈകി മാത്രം വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന വിജയൻ.
ഈ ഒരു സാധാരണ കഥ അസാധാരണമായ ഒരു വായനാനുഭവമാകുന്നു.
ഹരീഷിൻറ ശൈലി സിനിമാറ്റിക് ആണ്. ഓരോ വരികളും ദൃശ്യാനുഭവമാകുന്നു. സാംസൻ്റ മനോ വ്യാപാര ങ്ങളിലൂടെ മുന്നോട്ടു പോകുന്ന നോവലിൽ എപ്പോഴോ
ആ നി വരുന്നു. ആനി യുടെ മനോവ്യാപാര ങ്ങളിലൂട പ തുക്കെ വിജയൻ വരുന്നു. ഫ്ലാഷ്ബാക്കുകളൊക്ക ആ സ്ട്രക്ച്ചറിൽ എത്ര മനോഹരമായാണ് ഇഴുകി ചേർന്നിരിക്കുന്നത്.
പുസ്തകം വായിച്ചു കഴിയുമ്പോഴും സാംസ എന്ന പതിമൂന്നുകാരൻ വായനക്കാരൻ്റെ ഉറക്കം കെടുത്തുന്നു. പഴയ സാധനങ്ങൾ കൊണ്ടു കെട്ടിയ ആ വികൃതമായ വീട്ടിലെ തൻ്റെ മുറിയിലെ കട്ടിലിൽ അവൻ പലപ്പോഴും പുറത്തേക്കു നോക്കിയിരിക്കും. മോഹനൻ്റെ അടിയേറ്റ് വീണ് തെറിച്ചു പോയ പുസ്തകങ്ങൾ പെറുക്കുന്ന സാംസയുടെ രൂപം ഒരു വിങ്ങലോടെ മനസ്സിനെ ഇപ്പോഴും ഉലച്ചുകൊണ്ടിരിക്കുന്നു.
പിന്നെയും കുറച്ചു പേരുണ്ട്. അവനു സാംസ എന്നു പേരിട്ട ലൈബ്രറിയിലെ മാർട്ടിൻ.തനിക്കു ഭ്രാന്താണ് എന്ന സർട്ടിഫിക്കറ്റു കൊണ്ടുനടക്കുന്ന ചുമട്ടുകാരൻ സ്റ്റീഫൻ .പറമ്പിൽ പണിയെടുക്കുന്ന ദാമു .ഇങ്ങനെ കുറച്ചു പേർ
മീശയിലെ ക്ലാസിക് ശൈലിയോ ആഗസ്ത് 17 ൻ്റെ കൃത്രിമതയുടെ ആധിക്കുമോ ഇവിടെ കാണാനാവില്ല. ഭാഷയുടെ സൗന്ദര്യവും സാദ്ധ്യതകളും നിറപ്പകിട്ടോടെ തിളങ്ങി നിൽക്കുന്നു. ഇതുപോലെ വിസ്മയിപ്പിച്ച ഭാഷ ഇതിനു മുമ്പ് സുഭാഷ് ചന്ദ്രൻ്റെ മനുഷ്യന് ഒരാമുഖം ആണ്.
------------------------------------------------++ എസ്.ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു - വായന
ഏകാന്തത ഒരു വലിയ അനുഭവമാണ്. ഒറ്റപ്പെടലിൻ്റെ ഒരു തുരുത്ത് - ആ തുരുത്തിൽ മറഞ്ഞിരിക്കുകയാണ് സാംസ എന്ന പതിമൂന്നുകാരൻ
സാംസ ഒരു പട്ടുനൂൽ പുഴുവാണ്. താൻ നിർമ്മിച്ച കൊക്കൂണിനുള്ളിൽ അടയിരിക്കുന്ന പതിമൂന്നു വയസ്സുകാരൻ'വിജയൻ്റെയും ആനിയുടേയും മകൻ ' സാധാരണ ഏതു കുട്ടിയേയും പോലെ ജനിച്ചപ്പോൾ അവനും വലിയ കരച്ചിലും ബഹളവുമൊക്കെയായിരുന്നു. " ദിവസങ്ങൾ മുന്നോട്ടു പോകുന്തോറും അവൻ്റെ വഴക്കുകൾ കുറഞ്ഞുവന്നു. ഒരു ശല്യവുമുണ്ടാക്കാത്ത കുട്ടിയായി അവൻ മാറി. എവിടെയെങ്കിലും കിടത്തിയാൽ തന്നത്താൻ കളിച്ചു കൊള്ളും ഇരിക്കാറായപ്പോഴേക്കും അവനൊരു മൂലയിൽ വേറൊരു ലോകമുണ്ടാക്കി തനിയെ ഇരുന്നു. മറ്റുള്ളവർ വിളിക്കുമ്പോൾ എന്തിനാണ് എൻ്റെ ലോകത്തിലേക്ക് നിങ്ങൾ വരുന്നതെന്ന സംശയത്തോടെ അവരെ നോക്കി "
അങ്ങനെ തൻ്റേതായ ഒരേ കാന്തലോകം സൃഷ്ടിച്ച് തൻ്റെ കുടുംബ ജീവിതത്തിൻ്റെ വിള്ളലുകൾ അടയ്ക്കാൻ ശ്രമിക്കുകയാണവൻ.ഉലഞ്ഞ കുടുംബ ബന്ധത്തിൻ്റെ അവശേഷിപ്പാണവൻ.സർക്കാരാശുപത്രിയിലെ കട്ടിലിൽ അവൻ ജനിച്ചു കിടക്കുമ്പോൾ ഒരിക്കൽ ഒരപരിചിതനേപ്പോലെ വന്നു പോയതേ ഉള്ളൂ വിജയൻ. മാസങ്ങൾക്കു ശേഷമാണ് വിജയൻ അവനേയും അമ്മയേയും അയാളുടെ അപൂർണ്ണമായ വീട്ടിലേക്കു കൊണ്ടുപോകുന്നത് 'അന്നവന് വിചിത്രമായ ഈ പേരിട്ടിട്ടില്ല. അദ്ധ്യാപകനും ലൈബ്രറേറിയനുമായ മാർക്ക് സാറാണ് വിജയന് ഈ പേരു പദേശിച്ചത്. അങ്ങിനെ അവനറിയാത്ത ഏതോ രാജ്യത്തെ ഏതോ എഴുത്തുകാരൻ തൻ്റെ കഥാപാത്രത്തിനിട്ട പേരു പേറി അവൻ ജീവിക്കാൻ തുടങ്ങി.
ഏകാന്തതിയിൽ ജീവിക്കുന്ന സാംസയുടെ ഉള്ളിൽ ഒരാളുണ്ട്. അവരോടവൻ്റെ ചിന്തകൾ പങ്കുവെക്കും. ഉലു എന്ന നായക്കുട്ടി അവൻ്റെ ചിന്താഭാരങ്ങൾ പങ്കുവെക്കുമായിരുന്നു. 'അവൻ്റെ പറമ്പിൽ കുഴിച്ചിട്ടുണ്ട് എന്ന് പണിക്കാരൻ ദാമു പറഞ്ഞ അവൻ്റെ അതേ പ്രായമുള്ള കുട്ടിയോടാണ് അവൻ്റെ ഏകാന്ത സംഭാഷണം ' ആണാണോ പെണ്ണാണോ എന്ന് ദാമു വ്യക്തമാക്കിയില്ലെങ്കിലും അതൊരു പെൺകുട്ടിയാണ് എന്നവനുറപ്പിച്ചു. താൻ വായിച്ച റഷ്യൻ കഥാപുസ്തകങ്ങളിൽ ിന്നെടുത്ത നടാഷ എന്ന പേർ അവൾക്കിട്ടു' ഒരു ഡയറിക്കുറിപ്പുപോലെ എന്നും തൻ്റെ ഏകാന്ത ചിന്തകൾ അവളോടു പങ്കുവെക്കും. എന്തിനധികം ലൈബ്രറേറിയൻ മാർക്ക് സാർ മരിച്ചപ്പോൾ താത്ക്കാലികമായി ലൈബ്രേറിയനായ സാംസ അംഗത്വറജിസ്റ്ററിൽ നടാഷയുടെ പേരു ചേർത്ത് പുസ്തകം ഇഷ്യൂചെയ്യുക പോലും ചെയ്തു.
ലൈബ്രറിയാണ് സാംസയുടെ ആശ്വാസത്തുരുത്ത് ' മാർക്ക് സാറാണ് അവനെ ലൈബ്രറിയിലേക്കത്തിച്ചത്. എന്നും അന്തിയാവോളം അവൻ കഥാപുസ്തകങ്ങൾ വായിച്ചിരിക്കും. മാർക്ക് സാറിൻ്റെ നിര്യാണത്തോടെ ലൈബ്രറിയനാകാനുള്ള നിയോഗവും അവനു ണ്ടായി.
"സാംസ സ്ഥലത്തുള്ളപ്പോൾ അവനവിടെ ഇല്ലാത്തതുപോലെ തോന്നാറുണ്ട്. അവനൊരു വീടിനു മുന്നിൽ നിന്നാൽ വീടേ ആളുകൾക്ക് കാണാൻ പറ്റൂ. ഒഴിഞ്ഞ മൈതാനത്തു നിന്നാൽ മൈതാനമേ ആളുകൾ ശ്രദ്ധിക്കൂ" ഏറെ വൈകിയും റേഷൻ ഷാപ്പിൻ നിന്നും തിരിച്ചെത്താത്ത വിജയനെ അന്വേഷിച്ച് മിക്കവാറും ദിവസങ്ങളിൽ സാംസചെല്ലും. ചിലപ്പോൾ അരിച്ചാക്കുകൾക്ക് മുകളിൽ കിടക്കുകയാകും വിജയൻ. ചിലപ്പോൾ ചാരായക്കടയിലാവും. അദൃശ്യനേപ്പോലെ സാംസ വിജയനെ കാത്തു നിൽക്കും.
പലിശക്കാരൻ മോഹനൻ്റെ അടുത്തേക്കൊരിക്കൽ വിജയൻ സാംസയെ പറഞ്ഞയക്കുന്നുണ്ട്. സുഹൃത്തുക്കളൊത്ത് ബാഡ്മിൻ്റൻ കളിക്കുന്ന മോഹനനെ കാത്തവൻ മറഞ്ഞു നിൽക്കുന്നുണ്ട്. മോഹനൻ അവനെ കണ്ടെങ്കിലും അവഗണിക്കുകയാണ്. ആ മോഹനൻ ഒരിക്കൽ വീട്ടിൽ കയറി വന്ന് സാംസൻ്റെ കവിളത്തടിക്കുന്ന ഒരു രംഗമുണ്ട്. സ്കൂൾ പുസ്തകങ്ങൾ അടുക്കി വെച്ചു കൊണ്ടിരുന്ന സാംസഅടിയേറ്റ് നിലത്തുവീണു. നീറുന്ന കവിളുമായി പതുക്കെ എണീറ്റ് ചിതറിത്തെറിച്ച പുസ്തകങ്ങൾ വീണ്ടും അടുക്കി വെക്കുന്ന സാംസയുടെ ചിത്രം വായനക്കാരനെ വല്ലാതെ മഥിക്കുന്ന ഭാഗമാണ്.
സാംസയിലൂടെയാണ് ഇനോവൽ മുന്നോട്ടു പോകുന്നത്. ഒരു സാധാരണ കുടുംബത്തിലെ സാധാരണ ജീവിതമാണ് ഹരീഷ് പറയുന്നതെങ്കിലും രചനാശിൽപത്തിൻ്റെ അസാധാരണ മികവുകൊണ്ടി നോവൽ വായന ആർദ്രമായ ഒരനുഭവമാകുന്നു.
രണ്ട് ------------
സാംസയുടെ അഛൻ വിജയൻ സാമാന്യം സമ്പന്നമായ ഒരു കൂടുംബത്തിലെ അംഗമാണ്. ചെറുപ്പത്തിലെ അവൻ്റെ മിടുക്കുകണ്ട് അവൻ നന്നായി സമ്പാദിക്കും എന്നവൻ്റെ അഛൻ കരുതി. തൻ്റെ മക്കളിൽ ഏറ്റവും മിടുക്കൻ വിജയനാണെന്നയാൾ വിശ്വസിച്ചു. വിജയൻ മിടുക്കൻ തന്നെയായിരുന്നു. ആകാശക്കോട്ടകൾ കെട്ടാൻ അവൻ മിടുക്കനായിരുന്നു. വളരെ ചെറുപ്പത്തിലേ അമ്മയും അധികം താമസിയാതെ അച്ഛനും മരിച്ച വിജയൻ സ്വന്തമായ വഴി തിരഞ്ഞെടുത്തു. ഓരോരോ പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ഒന്നു പൊട്ടിയാൽ വേറൊന്ന് . സാമ്പത്തിക അച്ചടക്കമോ ജീവിത അച്ചടക്കമോ ഇല്ലാത്ത അയാൾ കടക്കെണികളിൽ ചെന്നു പെട്ടു കൊണ് ണ്ടേയിരുന്നു. ജോലി നഷ്ടപ്പെട്ട ആനി ഒരു പുതിയ ജോലിക്കായാണ് വിജയൻ്റെ തീപ്പെട്ടിക്കമ്പനിയിൽ എത്തുന്നത്. തീപ്പെട്ടിക്കമ്പനി പോയെങ്കിലും ആനി വിജയൻ്റെ ജീവിതസഖിയായി. ഓരോ സംരംഭങ്ങളും പരാജയപ്പെടുമ്പോഴും പുതിയ ആവേശവുമായി പുതിയ സംരംഭങ്ങളുമായി വിജയൻ മുന്നോട്ടു പോകും. എല്ലാം പരാജയപ്പെട്ടുകൊണ്ടേയിരുന്നു. അവസാനത്തെ സംരംഭമായിരുന്നു തുണിക്കച്ചവടം.അതു കുറെയൊക്കെ പച്ച പിടിച്ചു മുന്നോട്ടു പോയി .കാറുവാങ്ങി .വീടുപണിതുടങ്ങി. എന്നാൽ അതും തകർന്ന വിജയൻ മുങ്ങി. അതോടെ അയാൾ ആകാശക്കൊട്ടാരങ്ങൾ കെട്ടുന്നത് നിർത്തി. നടന്നു കടം വാങ്ങുന്നതിൽ നാണമമില്ലാത്ത മനുഷ്യനായി മാറി അയാൾ .കടം വാങ്ങാൻ സാംസയെ വിട്ടു തുടങ്ങി.അങ്ങിനെയാണ് സാംസ പലിശക്കാരൻ മോഹനൻ്റെ അടുത്തു ചെല്ലുന്നതും പിന്നീട് മോഹനൻ സാംസയെ അടിക്കുന്നതും .തൻ്റെ റേഷൻ കടയിൽ ചുമടിറക്കാൻ വന്ന സ്റ്റീഫൻ ചാക്കിൻ്റെ അട്ടിക്കടിയിൽ പെട്ടുമരിച്ചതോടെ വിജയൻ്റെത കർച്ച പൂർത്തിയാവുകയാണ്. ഉത്തരവാദിത്ത ബോധമില്ലായ്മയും ഉളുപ്പില്ലായ്മയുമുള്ള വിജയൻ്റെ കഥാപാത്ര ചിത്രീകരണം മിഴിവുറ്റതാക്കാൻ എഴുത്തുകാരന് കഴിഞ്ഞുട്ടുണ്ട്.
വിജയൻ നടത്തിയിരുന്ന തീപ്പട്ടിെക്കമ്പനിയിൽ ഒരു ജോലിക്കാരിയായി തുടങ്ങി വിജയൻ്റെ ഭാര്യയും സാംസയുടെഅമ്മയും ആയി മാറുന്ന ആനിയുടെ നിസ്സഹായമായ ജീവിതം മിഴിവോടെ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യം വിജയൻ ആനിയുടെ മുന്നിൽ ഉദാരമതിയായ മുതലാളിയായിരുന്നു. പിന്നെ കാമുകനും ഭർത്താവുമായി. പതുക്കെ പതുക്കെ വിജയൻ നിറം മങ്ങി വരികയാണ്. ആനി എല്ലാം സഹിച്ച് സാംസയെപ്പോലെ തന്നെ ഏകാന്തതയിൽ കഴിയുകയാണ്.
ഭ്രാന്തൻ സ്റ്റീഫൻ മറ്റൊരു മിഴിവുള്ള കഥാപാത്രമാണ്. സാംസക്ക് സംസാരിക്കാൻ ഇഷ്ടമുള്ള വിരലിലെണ്ണാവുന്ന നാട്ടുകാരിലൊരാളാണ്. തനിക്ക് ഭ്രാന്തുണ്ട് എന്ന സർട്ടിഫിക്കറ്റ് കയ്യിൽ കൊണ്ടു നടക്കുന്ന ചുമട്ടുതൊഴിലാളിയായ സ്റ്റീഫൻ. ചില കാലത്ത് അയാൾക്ക് മുഴുഭ്രാന്തായിരിക്കും. വീട്ടിൽ ചങ്ങലക്കിടും. കുറെക്കാലം നോർമലായിരിക്കും. അക്കാലത്ത് അയാളെ സ്നേഹിക്കാൻ അയൽപക്കത്ത് വികലാംഗയായ ശ്യാമ എന്ന പെൺകുട്ടിയുണ്ട്. ഒരിക്കൽ വിജയൻ്റെ റേഷൻ കടയിലേക്ക് വന്ന് ചരക്കുകൾ ഒറ്റക്ക് ഇറക്കുകയും ചാക്കുമറിഞ്ഞു വീണു അയാൾ മരണപ്പെടുകയും ചെയ്യുകയാണ്
മൂന്ന് ---------
ഹരീഷിൻ്റെ മൂന്നാമത്തെ നോവലാണ് പട്ടുനൂൽപ്പുഴും. ആദ്യ നോവൽ മീശ കുട്ടനാടിൻ്റെ ഒരു ദളിത് ചരിത്രവായനയാണ്. രണ്ടാമത്തെ നോവൽ ആഗസ്ത് 17ചരിതതിരുവിതാംകൂർ ചരിത്രത്തിൻ്റെ തലതിരിഞ്ഞ വായനയാണ്. ഈ രണ്ടുനോവലുകളുടേയും വായന പോലെ ബുദ്ധികൂർമ്മത പട്ടുനൂൽപ്പുഴു വായിക്കാൻ ആവശ്യമില്ല സാധാരണ മനുഷ്യരുടെ സാധാരണ ജീവിതമാണിതി
ഈ വർഷത്തെ ആദ്യ വായന. ഗംഭീര എഴുത്ത്. എല്ലാ കഥാപാത്രങ്ങളും തൻ്റെ നിസ്സഹായാവസ്ഥയുടെ പരമോന്നത അവസ്ഥയിൽ എത്തുന്നു. സ്ഥായി ഭാവം എന്തെന്ന് ചോദിച്ചാൽ സഹതാപം തന്നെ. വളരെ ചെറിയ ഒരു കാൻവാസിൽ മനോഹരമായ നോവൽ. സാംസ, ആനി, വിജയൻ, നടാഷ - എല്ലാവരും നഷ്ട ബോധം പേറി നടക്കുന്നവർ. പക്ഷേ, ഇഷ്ട കഥാപാത്രം സ്റ്റീഫൻ. മുഴുനീള ദുഃഖം ഛായയായ് വരുന്ന ഈ എഴുത്തിൽ സ്റ്റീഫൻ വരുമ്പോൾ മാത്രം പൊട്ടിച്ചിരിക്കാൻ കഴിയുന്നു.
എസ് ഹരീഷിൻ്റെ മികച്ചൊരു നോവൽ ആണ് പട്ടുനൂൽപുഴു. നട്ടിൻപുറവും കുഞ്ഞു ജീവിതങ്ങളും സാംസ എന്ന കുട്ടിയുടെ ചിന്താഗതിയിലൂടെ പറഞ്ഞ് പോകുന്നു.നോവലിലെ കഥാപാത്രങ്ങൾ എല്ലാവരും വായനശേഷവും മനസ്സിൽ തങ്ങുനിൽകും.സംസയും അവൻ്റെ അമ്മ ആനിയും ഒരു നൊമ്പരമായി ശേഷിക്കുന്നു
“മീശ” എന്ന നോവലിൽ ആ പാവം മീശക്കാരൻ ഹൃദയം കവർന്നപോലെ “പട്ടുനൂൽപ്പുഴു” എന്ന നോവലിലെ സാംസയും ശരിക്കും ഹൃദയം കവർന്നു. നാം ചവിട്ടിനടക്കുന്ന മണ്ണിൽ ആരുടെയൊക്കെയോ ജീവിതങ്ങൾ ഉൾച്ചേർന്നിട്ടുണ്ട് എന്ന് ഈ നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടേതെന്ന് നാം കരുതുന്ന പലതിലും അനേകരുടെ സ്വപ്നവും ജീവിതവും ഉൾച്ചേർന്നിട്ടുണ്ട്. സാംസയുടെ അപ്പൻ പണിത വീടുപോലെ നമ്മുടേതല്ലാത്ത അതല്ലായെങ്കിൽ മറ്റുള്ളവരുടെ സ്വപ്നത്തിന്റെ, ജീവിതത്തിന്റെ, വിയർപ്പിന്റെ ഏച്ചുകെട്ടലിലാണ് നമ്മുടെ ജീവിതപരിസരങ്ങളും നാം പണിയുന്നത്. സാംസ ഒരിക്കലും ഒരു സ്വപ്നസഞ്ചാരിയല്ല. അവന്റെ കാഴ്ചകൾ അവന്റെ ബോദ്ധ്യങ്ങളാണ്. കാലത്തിന്റെ ഗതിയിൽ കോർത്തിടപ്പെട്ട തന്റെ ജീവിതത്തിന്റെ മറുതലയ്ക്കൽ എപ്പോഴോ കൊഴിഞ്ഞുപോയ ഒരു പെൺകുട്ടിയുണ്ടെന്ന് അവൻ തിരിച്ചറിയുമ്പോൾ, താൻ ചവിട്ടിനിൽക്കുന്ന മണ്ണിന് ചിലരുടെ ജീവിതങ്ങളോളം വിലയുണ്ടെന്ന് അവൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവാണ് സാംസയുടെ ഉപബോധമനസിലൂടെ ആ പെൺകുട്ടി കാലങ്ങൾക്ക് ശേഷം പുനർസൃഷ്ടിക്കപ്പെടുന്നത്. ഈന്തുമരങ്ങൾ ഭ്രാന്ത് ആവാഹിക്കുന്നതുപോലെ സൗഹൃദത്തിന്റെ ഈന്തുമരങ്ങളിൽ ജീവിതങ്ങൾ ഇഴചേർത്ത സ്റ്റീഫൻ ഈ നോവലിൽ ഒരു നോവായി അവശേഷിക്കുന്നു. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളെ അതിന്റെ പൂർണതയിൽ ഉൾക്കൊള്ളുന്ന ഇലു എന്ന നായയും ഈ നോവലിന്റെ ഒടുക്കം വായനക്കാരനെ നന്നായി പൊളിക്കുന്നുണ്ട്. സ്വപ്നങ്ങൾ പൊലിയപ്പെടുമ്പോഴും വീഴ്ചകൾ ആവർത്തിക്കുമ്പോഴും വീണ്ടും ഓടുവാൻ ശ്രമിക്കുന്ന വിജയൻ എന്ന കഥാപാത്രവും, സഹനങ്ങളുടെ തേരോട്ടത്തിൽ തന്റെ മകനെ നെഞ്ചോട് ചേർക്കുന്ന ആനിയും, കുറ്റപ്പെടുത്തലുകളുടെ സദസ്സുകളാകുന്ന ബന്ധുക്കളും എല്ലാം ചുറ്റുപാടുകളിൽ കണ്ടുമറന്ന പലമുഖങ്ങളെയും ഓർമ്മിപ്പിക്കുന്നുണ്ട്. തന്റെ സഹോദരങ്ങൾ നോക്കിയാൽ തന്റെ പ്രശ്നങ്ങളെല്ലാം നിമിഷങ്ങൾകൊണ്ട് തീരും എന്ന് പറയുമ്പോൾ തകർന്നുനിൽക്കുന്ന വിജയന്റെ അവസാന കച്ചിത്തുരുമ്പായി കുടുംബം അയാളിൽ പ്രതീക്ഷകൾ നൽകുന്നു. എല്ലാറ്റിലും പരാജയം അനുഭവിക്കേണ്ടിവരുന്ന വിജയൻ, അവന്റെ പിടച്ചിലുകൾ, പൃഥീക്ഷകൾ എല്ലാം വായനക്കാരനെ തകർക്കുന്നുണ്ട്. ഇത് സംസയുടെ കഥയാണ്. അവന്റെ കുടുംബത്തിന്റെ കഥയാണ്, അവന്റെ ചുറ്റുപാടുകളുടെ കഥയാണ്, അവന്റെ സ്വപ്നങ്ങളുടെ കഥയാണ്… നല്ലൊരു വായനാനുഭവം സമ്മാനിച്ച നോവൽ.
ഈ വർഷത്തെ തരക്കേടില്ലാതെ വായനകളിലേക്ക് ചേർക്കാവുന്ന ഒരു നോവൽ തന്നെയാണ് പട്ടുനൂൽപ്പുഴു. ഹരീഷിന്റെ ഞാൻ വായിക്കുന്ന രണ്ടാമത്തെ നോവൽ. ഓഗസ്റ്റ് 17, മീശ എന്നീ പുസ്തകങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
സാംസ, അവന്റെ ജീവിതവുമായി അടുത്തുവരുന്നവർ, അവനെ വിട്ട് പിരിഞ്ഞുപോയവർ, പിന്നെ അവന്റെ കുഞ്ഞു ലോകം, ഇതൊക്കെയാണ് നമുക്ക് കാണാൻ കഴിയുന്നത്. വിഷാദത്തിലൂടെ കടന്നുപോയ അമ്മ (ഒരു പക്ഷേ മുലപ്പാലിലൂടെ അത് സാംസയിലേക്കും എത്തിയിരിക്കാം), സംരംഭങ്ങൾ തുടങ്ങി അത് വിജയിപ്പിക്കാനായി ശ്രമിക്കുന്ന അച്ഛൻ, തന്നെക്കാൾ പ്രായത്തിന് മൂത്ത ( ഭ്രാന്താണ് എന്ന സർട്ടിഫിക്കറ്റു കൊണ്ടുനടക്കുന്ന) സ്റ്റീഫൻ, വീട്ടിലെ നായ്ക്കുട്ടി ഇലു, പിന്നെ സാംസ സൃഷ്ടിച്ച അല്ലെങ്കിൽ സാംസയോടിപ്പം അതേ സ്വപ്നങ്ങൾ കാണുന്ന മരിച്ചു പോയ പെൺകുട്ടി, സാംസയ്ക്കും നടാഷക്കും പേരു നൽകിയ മാർട്ടിൻ എന്നിവരൊക്കെയാണ് കഥാപാത്രങ്ങൾ.
ഓരോ കഥാപാത്രവും കഥയുടെ അവസാനം ഒരു നോവായി അവശേഷിക്കും എന്നതാണ് പ്രത്യേകത. ഈന്തുമരങ്ങൾ ഭ്രാന്ത് ആവാഹിച്ച സ്റ്റീഫനും, വീട് വിട്ട് പുറത്ത് പോകാത്ത ഇലുവും കഥയിൽ ഒന്നോ രണ്ടോ തവണ മാത്രം പരാമർശിച്ച മാർട്ടിന്റെ കാണാത്ത പ്രണയിനികളും എല്ലാം നമ്മെ ഒന്ന് ദുഃഖിപ്പിക്കും. കഥയുടെ അവസാനത്തിൽ ആനി തൻ്റെ കുട്ടികാലത്ത് ഒരിക്കൽ സൃഷ്ടിക്കുന്ന ഒരു പതിമൂന്ന് വയസ്സുകാരനെ കുറിച്ച് പറയുന്നുണ്ട്. അമ്മയുടെയും മകൻ്റെയും ഒരേ പോലുള്ള ജീവിതത്തെ ആയിരിക്കാം സൂചിപ്പിച്ചത്.
സാംസയുടെ പ്രായവും അവന്റെ ചിന്തകളും ചില അവസരങ്ങളിൽ ഒത്തു പോകാത്ത പോലെ തോന്നിയത് ഒഴിച്ചാൽ ബാക്കിയെല്ലാം സുന്ദരവും ചിന്തിപ്പിക്കുന്നതുമായ ഒരു വായന തന്നെയായിരുന്നു.
Note: വായന തുടങ്ങിയ ശേഷം കവർ ചിത്രം ഒന്നുകൂടെ നോക്കിയാൽ കവറിൽ ഒളിച്ചിരിക്കുന്ന പലതും കാണാം.
സാംസ എന്ന പതിമൂന്ന്കാരൻ്റെ ജീവിതത്തിലൂടെ ഉള്ള യാത്ര. വിഷാദവും ഏകാന്തതയും നിറഞ്ഞു നിൽക്കുന്ന പുസ്തകം.ആഖ്യാനത്തിൻ്റെ ലാളിത്യത്തിലൂടെ സാംസയുടെ ആനിയുടെ വിജയൻ്റെ നടാഷയുടെ സ്റ്റീഫൻ്റെയും കഥ പറയുകയാണ് ശ്രീ. ഹരീഷ് ഈ നോവലിലൂടെ.
ഒരു ദിവസം സാംസ ഉറങ്ങി എഴുന്നേൽക്കുമ്പോൾ പുലർച്ചെയുള്ള സ്വപ്നം താൻ മാത്രമല്ല മറ്റൊരാൾ കൂടി കണ്ടുകൊണ്ടിരിക്കുന്നു എന്ന് സാംസയ്ക്ക് അനുഭവ പ്പെടുന്നു എന്ന വാക്യത്തോടെയാണ് നോവൽ തുടങ്ങുന്നത്. സാംസ സൃഷ്ടിച്ചെടുക്കുന്ന ആ അജ്ഞാത കഥാപാത്രമാണ് നടാഷ .
നോവലിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഏകാകികളാണെന്നു പറയാം. സാംസ ഏകാന്തത ഇഷ്ടപ്പെടുന്നു. സാംസ നടന്നു പോകുമ്പോൾ മുതിർന്നവരായ മനുഷ്യർ അവനെ കാണാറില്ല. ഒന്നുകിൽ ആ മനുഷ്യർ അവനെ ശ്രദ്ധിക്കാറില്ല. അല്ലെങ്കിൽ അവൻ അവരുടെ ശ്രദ്ധയിൽപ്പെടാതെ തൻ്റെതായ രഹസ്യലോകത്തു കൂടി നടക്കുന്നു. ഗർഭസ്ഥ ശിശു ആയിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും തന്നെ ബാധിച്ചിരുന്ന വിഷാദം സാംസയിലേക്ക് പകർന്നതാണോ എന്ന് ആനി സംശയിക്കുന്നു.
നോവലിൽ ഏകാന്തത മാത്രമല്ല, തിരിച്ചറിവുകള്‍ കൂടി പങ്കുവയ്ക്കുന്നുണ്ട്, ഒന്നിനും ഉപകാരപ്പെടാത്ത ആള്‍ മരിച്ചാലും സങ്കടമുണ്ടാകും എന്ന ആനിയുടെ തിരിച്ചറിവു പോലെ, ഏകാന്തതയും മരണങ്ങളും കൊണ്ട് പട്ടുനൂല്‍പ്പുഴു ഏറെ സങ്കടപ്പെടുത്തി.
എന്തൊരു പുസ്തകമാണ്. എന്റെ ദൈവമേ! എനിക്ക് വേദനിക്കുന്നു. സാംസ എന്റെ ആരോ ആണെന്നും അല്ല, ഞാൻ തന്നെയാണെന്നും തോന്നുന്നു. ഇത് വായിച്ചു കഴിഞ്ഞതിന് ശേഷം ജീവിതം പെട്ടന്ന് ശൂന്യമായതു പോലെയും അതേ സമയം എന്തൊക്കെയോ നിറവുള്ളതായും തോന്നുന്നു. മനസ്സിലുള്ളതൊക്കെയും അപ്പാടെ പകർത്തി വെക്കാൻ മാത്രം ഭാഷ എന്റെ കൈവശമുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ തോന്നുന്നു.
സംസായുടെ കൂടെ അവന്റെ ലോകത്ത് ഇരുന്നത് പോലെ... മനുഷ്യന്റെ ഇല്ലായ്മകളുടെ ഏകാന്തതയുടെ വെറും ജീവിതത്തിന്റെ നല്ലൊരു എഴുത്ത് സംസായുടെ ചെറിയ ചിന്തകളിൽ നിന്ന് തുടങ്ങുന്ന എഴുത്ത് എത്ര മനോഹരമായി ആണ് അവസാനിപ്പിച്ചത് പതുക്കെ ഒഴുകുന്ന ശക്തമായ പുഴ പോലെ സംസായും അവന്റെ ചിന്തകളും
ആനിയും സംസായും അവരുടെ ലോകവും.... മനോഹരമാണ് ഈ എഴുത്ത്
എസ്. ഹരീഷിൻ്റെ മറ്റ് പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പട്ടുനൂൽപ്പുഴു... സാംസയെ വായിക്കുമ്പോൾ ഉടനീളം വേദന തോന്നി.. ദുരിതത്തിൻ്റെ കൊക്കൂണിൽ ഒറ്റയ്ക്കായ കുറച്ച് മനുഷ്യരുടെ കഥ... വിഷാദവും ഏകാന്തതയും നിറഞ്ഞ് നിൽക്കുന്ന പുസ്തകം... വായിച്ച് കഴിഞ്ഞപ്പോൾ ഞാനും നേർത്ത വിഷാദത്തിൽ അകപ്പെട്ടു...🤍