ഇതിലേക്കിറങ്ങിക്കഴിഞ്ഞാൽ പല കഥാസന്ദർഭങ്ങളും വായനക്കാരനെ സംശയത്തിൻ്റെ വാൾമുനയ്ക്കുമുന്നിൽ നിർത്തും.
ഇതെങ്ങനെ?? എങ്ങനെ എഴുതിപ്പിടിപ്പിച്ചു എന്ന ചോദ്യം നമ്മളിൽ നിഴലിക്കും. വ്യത്യസ്തരീതിയിൽ എഴുത്തിനെ സമീപിക്കുന്നവരുണ്ട്. കഥയുടെ തുടക്കംമുതൽ ഒടുക്കംവരെ മനസ്സിൽ കണ്ടതിനുശേഷം എഴുതിത്തുടങ്ങുന്നവർ. ഏതെങ്കിലും അറ്റമോ ഭാഗമോ മനസ്സിൽ കണ്ടുകൊണ്ട് തുടങ്ങുകയും എഴുത്തുകാരനെയുംകൊണ്ട് കഥ വളരെയധികം ദൂരം സഞ്ചരിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗം.
ഇതിൻ്റെ ഗ്രന്ഥകർത്താവ് രണ്ടാമത്തെ വിഭാഗത്തിൽനിന്നാണെന്ന് ഉറപ്പാണ്. ഒരു സാധാരണ കഥ എഴുതാൻ തുടങ്ങുന്നു. കഥാവഴിയിൽ വായനക്കാർ ഒരിക്കലും കാണാനോ കേൾക്കാനോ സാധ്യതയില്ലാത്ത ഗംഭീരമായ സന്ദർഭങ്ങൾ എഴുത്തുകാരനുമുന്നിൽ തുറന്നുവരുന്നു. അതുവായിക്കുന്ന വായനക്കാരൻ അയാൾ തുറന്നുവിട്ട ഭാവനയുടെ hot air ബലൂണിൽ എങ്ങോട്ടേക്കോ പറന്നുപോവുന്നു.
കരു നമ്മൾ ജീവിക്കുന്ന ഭൂമിയാണ്. നമുക്ക് പരിചയമുള്ളയിടമാണ്. പക്ഷേ, പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്രയും അടുത്തറിഞ്ഞ നഗരങ്ങളും കാടുകളും നമുക്കൊരിക്കലും സങ്കൽപ്പിക്കാൻ പറ്റാത്തതരത്തിൽ അവരുടെ പുതിയ മുഖങ്ങളുമായി പുറത്തേക്കുവരുന്നു. കൂടുതൽ നിഗൂഢമായ, കൂടുതൽ raw ആയ ആ മാറ്റം നമ്മളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നു. ഞെട്ടിപ്പിക്കുന്നു. നമ്മൾ സ്വയം ശരീരത്തിൽ നുള്ളിനോക്കുന്നു. ഇവിടെത്തന്നെയുണ്ടോയെന്നു തിരിച്ചറിയാൻ…. കഥ വായിച്ചു മുന്നോട്ടുപോകുമ്പോൾ നമ്മൾ പെട്ടെന്നൊന്നു stuck ആവും. പുറകോട്ടുപോയി വായിച്ച ഭാഗങ്ങൾ ഒന്നുകൂടെ വായിക്കും. ദൈവമേ, ഇതെന്താണ് ഞാൻ കഴിഞ്ഞ രണ്ടുമൂന്നു പേജുകളിൽ വായിച്ചതെന്നു തിരിച്ചറിഞ്ഞു അത്ഭുതപരവശനാവും. ഇതിൽ എല്ലാമുണ്ട്. ഒരേസമയം നഗരത്തിൻ്റെ extreme അനുഭവപരമ്പരകൾ വായിച്ചുപോവുമ്പോൾ ഇതൊരു നഗരമാണോയെന്ന് തോന്നും, എന്നാൽ നമ്മളറിയാതെ അവിടെനിന്ന് ഒരു കാടിൻ്റെ ഉള്ളറകൾ തുറന്നുപോയി കൊടും ഇരുട്ടിലേക്ക് നമ്മളെ എത്തിക്കും.
ഒരു കാര്യം ഞാൻ ഉറപ്പുതരുന്നു. ഇതിലെ ചില രംഗങ്ങൾ ഇതിനുമുൻപ് നിങ്ങൾ വായിച്ചിരിക്കാനോ ദൃശ്യങ്ങളായി കാണാനോ ഉള്ള സാധ്യത വളരെ വിരളമാണ്. ചില അദ്ധ്യായങ്ങൾ വായിച്ചുകഴിഞ്ഞാൽ തലയിൽനിന്നു വലിയൊരു പരുന്ത് പറന്നുപോയതിനുശേഷം ഭാരമൊഴിഞ്ഞ മാനസികാവസ്ഥയിൽ വായനക്കാരൻ്റെ ഒരു ഇരിപ്പുണ്ട്. ആ ഇരിപ്പാണ് എഴുത്തുകാരൻ്റെ വിജയം. കഥാപാത്രങ്ങൾ ഒരുപാടുള്ളതുകൊണ്ടു ചിലർക്കൊക്കെ ചിലയിടങ്ങളിൽ ആശയക്കുഴപ്പമുണ്ടാവുന്നു എന്നു തോന്നിയേക്കാം. അതിനു ഞാൻ സ്ഥിരമായി പ്രയോഗിക്കാറുള്ള ഒരു technique ഉണ്ട്. പണ്ട് ക്രിസ്‌റ്റഫർ നോളനോട് ആരോ ചോദിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരമാണത്.
ഒരു ചെസ്സ് ബോർഡാണ് ജീവിതം എന്ന് വെക്കുക. അതിലെ കരുക്കൾ ആണ് ഓരോരുത്തരും. എങ്ങോട്ട് വേണമെങ്കിലും കരുവിന് ചലിക്കാം, എന്നാലും ഏതെങ്കിലും ഒരു ഘട്ടത്തിൽ കരു മറ്റു കളിക്കാരെ കാണുകയും അവർ കരുവിൻ്റെ ജീവിതത്തിൻ്റെ ഗതി നിശ്ചയിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുപാട് കരുക്കളുടെ ഒരു യാത്രയാണ് (യാത്ര,അങ്ങനെ തന്നെ പറയണം). ഒരു കഥക്കുള്ളിൽ തന്നെ ഒരുപാട് പേരുടെ കഥകൾ കഥാകാരൻ കണ്ണി മുറിയാതെ പറയുന്നു. വായന തുടങ്ങിയാൽ രസം ഒട്ടും മുറിയാതെ തന്നെ അവസാനം വരെ വായിച്ചു പോകാനും കഴിയും.
ആമോസിനെ അന്വേഷിച്ചു തുടങ്ങുന്ന നായകൻ (അല്ലെങ്കിൽ കഥ പറയുന്ന ആൾ ) ജെന്നിയിലേക്കും തമ്പാനിലേക്കും വില്ലിയിലേക്കും എത്തുന്നതോടെയാണ് തുടക്കം. പടുബിദ്രിയിൽ എത്തുന്ന നായകനെ കാത്തിരിക്കുന്നത് അതു വരെ കേട്ടത്തിലും കെട്ട കഥകൾ ആണ്. ജെന്നി, ആമോസ്,തമ്പാൻ, റാമില, തെയ്യ, സുഗന്ധി, സീമ , അമുദം, രാജധുരൈ, നാടാർ, ഇവാനിയോസ് എന്നിങ്ങനെ ഒരുപിടി കഥാപാത്രങ്ങൾ ആണ് നോവലിൽ. പ്രണയം, കാമം,പക, പ്രതികാരം എന്നിവയിൽ പുളഞ്ഞു മറിയുന്ന പച്ചയായ മനുഷ്യർ. ഒരു വേള എല്ലാം നിയന്ത്രിക്കുന്നത് സ്ത്രീ കഥാപാത്രങ്ങൾ തന്നെയെന്നത് ശ്രദ്ധേയം.
ഏത് കഥാപാത്രത്തിൽ തുടങ്ങിയാലും അവസാനം കറങ്ങി ആ കഥാപാത്രത്തിലേക് തന്നെ എത്തുന്നത് കാണാം. എല്ലാം വെട്ടിപ്പിടിച്ചിടും അവസാനം ഒന്നും അല്ലാതെ ആവുന്നതും കാണാം.
മജീദ് സെയ്ദിൻ്റെ ഞാൻ ആദ്യം വായിക്കുന്ന പുസ്ത്കം. ഗംഭീരം എന്ന് തന്നെ പറയാം. ബാക്കിയുള്ള പുസ്തകങ്ങളും വായനയുടെ കൂട്ടത്തിൽ ചേർത്തിട്ടുണ്ട്.