കേരളചരിത്രത്തിൽ അവിസ്മരണീയമായ പുന്നപ്ര-വയലാർ സമരവും സമകാലിക സന്ദർഭങ്ങളും സർഗ്ഗപരമായി ആവിഷ്കരിക്കുന്ന നോവൽ. ഒരു ദേശം മാത്രമല്ല, ഒരു സമൂഹമാകെ അഭിമുഖീകരിക്കുകയും ചെറുത്തുനിൽക്കുകയും അതിജീവിക്കുകയും ചെയ്ത സവിശേഷ കാലഘട്ടത്തിന്റെ ഇതിഹാസമാനമുള്ള ആഖ്യാനംകൂടിയാണിത്. ഐതിഹാസികമായ വിപ്ലവചരിത്രം പശ്ചാത്തലമായി എഴുതിയ സമകാലിക നോവൽ
ഉഷ്ണരാശി. കെ. വി. മോഹൻകുമാർ. മാതൃഭൂമി ബുക്സ്. (2026, ബുക്ക് 09)
….. ‘പട്ടാളക്കാർ കൂട്ടം കൂടി നിന്നാണവനെ വെടിവച്ചു കൊന്നേ’, സഖാവ് പറഞ്ഞു. രാഘവൻ നോക്കിനിന്നു. ഒന്നല്ല, മൂന്നുവെടി. ഒരു വെടി ഇടത്തേ പള്ളയ്ക്ക്. ഒന്ന് ഇടത്ത് നെഞ്ചത്ത് . മൂന്നാമത്തെ വെടി കഴുത്തിന്റെ ഓരത്ത്. ‘ആദ്യം പള്ളയ്ക്കു വെടിവച്ച പട്ടാളക്കാരനെ അവൻ ഒറ്റയേറിനു വീഴ്ത്തി’, സഖാവ് പറഞ്ഞു. ‘അയ്യാട ഒത്ത നെറ്റിക്കാണവന്റ ഏറു കൊണ്ടെ. അന്നേരം വേറൊരുത്തനാണവന്റ നെഞ്ചത്ത്... വെടികൊണ്ടു വീണതും കൈ ചുരുട്ടി അവൻ മേപ്പാട്ടു വീശി... ‘ഇങ്ക്വിലാബ്...’ അത്രയേ വിളിച്ചൊള്ളൂ. അന്നേരത്തേക്ക് മൂന്നാമത്തെ വെടി കഴുത്തിൽ. മുറിവേറ്റ സഖാവിന്റെ കവിളിലൂടെ ചോരയിറ്റി. താഴെ ചൊരിമണലിൽ വീണു.” ….
കേരളത്തിന്റെ സമരചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായങ്ങളിലൊന്നായ 1946-ലെ പുന്നപ്ര-വയലാർ സമരത്തെ പശ്ചാത്തലമാക്കി കെ. വി. മോഹൻകുമാർ രചിച്ച നോവലാണ് ‘ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം’. മലയാള നോവൽ സാഹിത്യത്തിലെ ഈ സുപ്രധാന കൃതിക്ക് 2018-ലെ വയലാർ പുരസ്കാരവും 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവുമടക്കം പതിനഞ്ചോളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്സാണ് ഈ നോവൽ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്.
വെറുമൊരു രാഷ്ട്രീയ ചരിത്രം എന്നതിലുപരി ആ കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതം, പോരാട്ടം, അതിജീവനം എന്നിവ അടയാളപ്പെടുത്തുന്ന ഈ നോവൽ ചരിത്രം വിസ്മരിച്ചവർക്കും വിസ്മരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഒരു സ്മാരകമാണ്.
ഈ നോവലിൽ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയും അതിനായി ജീവൻ ബലി നൽകിയ സാധാരണക്കാരായ മനുഷ്യരുടെ ത്യാഗവും ചർച്ച ചെയ്യുന്നു. സർ സി.പിയുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെയും ദിവാൻ ഭരണത്തിനെതിരെയും സാധാരണക്കാരായ തൊഴിലാളികൾ നടത്തിയ ഉജ്ജ്വലമായ പോരാട്ടത്തെ ഓർമ്മപ്പെടുത്തുന്നു.
ചരിത്രരേഖകളെ വിശ്വസ്തതയോടെ നിലനിർത്തിക്കൊണ്ടുതന്നെ, ഭാവനാത്മകമായ കഥാപാത്രങ്ങളിലൂടെ വായനക്കാരെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോകാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. സമരങ്ങളിൽ പങ്കെടുത്ത പുരുഷന്മാരെപ്പോലെ തന്നെ, അവർക്ക് താങ്ങായി നിന്ന സ്ത്രീകളുടെയും അവരുടെ കഷ്ടപ്പാടുകളുടെയും വലിയൊരു ലോകം തുറന്നുകാട്ടുന്നു ഈ നോവലിൽ. നാടൻ ഭാഷാപ്രയോഗങ്ങളും കവിത്വമുള്ള വിവരണങ്ങളും നോവലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.
പുന്നപ്ര-വയലാർ സമരകാലത്ത് ബംഗാളിൽ നടന്ന കർഷകസമരമായ ‘തേഭാഗ’ സമരത്തെയും തെലുങ്കാനയിലെ കർഷകസമരങ്ങളയും ഓർമ്മപ്പെടുത്തുന്നു ഈ നോവലിലൂടെ. ഒപ്പം സമകാലിക മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സായുധ സമരങ്ങളും കടന്നു വരുന്നു.
സഖാവ് കൃഷ്ണപിള്ള, സി.കെ. കുമാരപ്പണിക്കർ, കെ.വി. പത്രോസ്, ഇ.എം.എസ്., എ.കെ. ഗോപാലൻ, കെ.സി. ജോർജ്, ചന്ദ്രാനന്ദൻ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് മുതൽ അച്യുതാനന്ദൻ വരെയുള്ള സഖാക്കൾ ഈ നോവലിൽ അണിനിരക്കുന്നു. പുന്നപ്ര-വയലാർ സമരനായകനായിരുന്ന സ. കെ.വി.പത്രോസ്, വിപ്ലവത്തിന്റെ ഉത്തുംഗപദവിയിലെത്തേണ്ട വിപ്ലവസിംഹം, കുന്തക്കാരൻ പത്രോസായി മാത്രം ദുരന്തത്തിലവസാനിച്ച ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നു.
ഭദ്രമായ രചനയുടെ വ്യത്യസ്തവും വിശാലവും അനുഭൂതിജനകവുമായ ചരിത്രാഖ്യാനമായി മാറുന്ന ഈ നോവൽ വായിച്ചിരിക്കേണ്ട ഒരു കൃതിതന്നെയാണ്.