സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മുറിവുകള്‍ എന്ന പുസ്തകം മനസ്സിൽ തങ്ങി നില്‍ക്കുന്ന നല്ല വായനാനുഭവം പ്രദാനം ചെയ്ത പുസ്തകം ആണ്. പേര് പോലെ മുറിപ്പെടുത്തുന്ന അനുഭവങ്ങൾ എഴുത്തുകാരൻ നോവ് ചോരാതെ വരികളിൽ നിറച്ചെഴുതിയ പുസ്തകം.
💚യാഥാര്‍ത്ഥ കലാകാരന്‍ കലയെ പണത്തിന് വേണ്ടി വിൽക്കുന്നവനല്ല. കാണികളുടെ കയ്യടിയ്ക്ക് വേണ്ടി കല അവതരിപ്പിക്കുന്നവനുമല്ല. മറിച്ച്, കാണികളില്ലെങ്കിലും, കൂലി കിട്ടിയില്ലെങ്കിലും, ഈശ്വരസാന്നിധ്യത്തെ വണങ്ങി ഒരു സമര്‍പ്പണം പോലെ കല അവതരിപ്പിക്കുന്ന ആളാണ് യാഥാര്‍ത്ഥ കലാകാരന്‍ എന്നദ്ദേഹം വിശേഷിപ്പിക്കുന്നു.
💚അച്ഛൻ മരിച്ചതിന്റെ ആഘാതത്തിൽ കരയാന്‍ പോലും കഴിയാതെ മരവിച്ചിരുന്ന അമ്മയെ ആശ്വസിപ്പിക്കുന്നതിന് പകരം പൊടുന്നനെ അവരുടെ നെറുകയിലെയും നെറ്റിയിലെയും കുങ്കുമം മായിച്ച് കളഞ്ഞ സ്ത്രീയുടെ ശുഷ്കാന്തി ഓര്‍ത്തു അദ്ദേഹം എഴുതിയത് 'പലപ്പോഴും സ്ത്രീ തന്നെയാണല്ലോ സ്ത്രീയുടെ ശത്രു'.
💚ധോണിയുടെ മുടിയുടെ നീളം ഒരിഞ്ച് കുറച്ചുവെന്നത് വർത്തയാക്കാൻ ശുഷ്കാന്തി കാണിച്ച മാധ്യമങ്ങൾ അംഗീകാരം അര്‍ഹിക്കുന്ന കലാകാരന്മാരുടെ മരണവാർത്തയ്ക്ക് പോലും എറിയത് ചരമക്കോളത്തിലെ ഇത്തിരി സ്ഥലത്ത് മാത്രം പ്രാധാന്യം കൊടുക്കുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന ഉത്തരമില്ലാതെ വായനക്കാരന്റെ മനസ്സിലേക്ക് തൊടുത്തു വിടുന്ന ചോദ്യം.
💚 വേണ്ടപ്പെട്ടവർക്ക് നമ്മൾ കൊടുക്കാതെ പോകുന്ന സമയം പിന്നീടുള്ള കുറ്റബോധത്തിന് കാരണമായേക്കാം എന്ന താക്കീത് നിറഞ്ഞ അനുഭവങ്ങള്‍.
💚കുന്നിക്കുരു വിഴുങ്ങി മകന്‍ മരിച്ച ശേഷമുണ്ടായ മകളെ ഭർത്താവിന്റെ മരണശേഷം വളർത്തി വലുതാക്കി സാമ്പത്തിക പരാധീനത മൂലം അവളുടെ കല്യാണം നടക്കാതെ വന്നപ്പോൾ നിനക്കും ആ കുന്നിക്കുരു വിഴുങ്ങിക്കൂടായിരുന്നോ മോളെ എന്ന് ചോദിക്കുന്ന നിസ്സഹായയായ അമ്മ.
💚പഠിപ്പിച്ച ഗുരുനാഥന്‍ പില്‍ക്കാലത്ത് തന്നെ സാര്‍ എന്ന് സംബോധന ചെയ്ത് കൊണ്ട് സഹായം അപേക്ഷിച്ചതും, ആ സന്ദര്‍ഭം ഇതിവൃത്തമാക്കി എഴുതിയ കഥയുടെ അവതരണത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് കിട്ടിയതും, ഗുരുനാഥന്‍ ചോദിച്ച സഹായം ചെയ്തു കൊടുക്കാന്‍ കഴിഞ്ഞപ്പോൾ അതൊന്നും കാണാന്‍ നില്‍ക്കാതെ അദ്ദേഹം മരിച്ചു പോയതും മുറിപ്പെടുത്തുന്ന ഓര്‍മ്മ തന്നെയാണ്.
മുറിപ്പെടുത്തുന്നതെങ്കിലും വായിച്ച് തുടങ്ങിയപ്പോൾ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാൻ തോന്നിയ, അങ്ങനെ വായിച്ച് തീര്‍ത്ത പുസ്തകമാണ് മുറിവുകള്‍. ഹൃദയം തൊടും വിധമുള്ള എഴുത്തു ശൈലി കൂടിയാവാം കാരണം.