നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽപ്പാലയങ്ങളെ കേന്ദ്രീകരിച്ചെഴുതിയ നോവൽ. ക്രൂരതയുടെ ആൾരൂപമായ ഹിറ്റ് ലർക്കെതിരെ ഓഷ്വിറ്റ്സിൽ അരങ്ങേറിയ യഹൂദരുടെ ധീരസമരങ്ങളും ചെറുത്തുനില്പുകളും ഈ കൃതിയിൽ അനശ്വരമാകുന്നു. സമരങ്ങൾ പരാജയങ്ങളിൽ അമരുന്പോഴും അനശ്വരനാകുന്ന വിപ്ലവകാരിയെ ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിയിൽ അടയാളപ്പെടുത്തുന്നുണ്ട് .ആഖ്യാനം കൊണ്ടും ആന്തരിക ഗരിമ കൊണ്ടും സൂക്ഷ്മമായ നിരീക്ഷണപടുത്വം കൊണ്ടും ശ്രദ്ധേയമായ കൃതി. ബ്ലോഗിലൂടെ അസംഖ്യം വായനക്കാരെ സൃഷ്ടിച്ച ചരിത്രവും അരുണ്‍ ആർഷയുടെ ഈ നോവലിനുണ്ട്. പാശ്ചാത്യസാഹിത്യത്തിന്റെ സമഗ്രതയെ ഓർമ്മിപ്പിക്കുന്ന മലയാളത്തിലെ വേറിട്ട രചന.
വായന - 55/2021📖 പുസ്തകം📖 - ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി രചയിതാവ്✍🏻 - അരുൺ ആർഷ പ്രസാധകർ📚 - ഗ്രീൻ ബുക്സ് തരം📖 - സർവൈവൽ ത്രില്ലർ, ചരിത്രം, ഫിക്ഷൻ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅 - നവംബർ 2013 പതിപ്പ്📚 - 2 പ്രസിദ്ധീകരിച്ചത്📚📅 - മാർച്ച് 2020 താളുകൾ📄 -184 വില - ₹235/-
📌കുറച്ച് താളുകൾ മാത്രമുള്ള ഈ പുസ്തകം ഞാൻ വായിച്ചത് കുറച്ച് സമയം എടുത്താണ്. കാരണം, ആടുജീവിതം എന്ന നോവലിന് ശേഷം ഞാൻ വായിച്ച മറ്റൊരു മികച്ച സർവൈവൽ ത്രില്ലർ ആണ് ഈ നോവൽ എന്നതുകൊണ്ടും കഥയിലെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സ് കുറച്ചധികം വിഷമിച്ചുപോയതുകൊണ്ടും. ഓഷ് വിറ്റ്സ് എന്ന പേര് ചിലരെങ്കിലും കേട്ടിട്ടുണ്ടായിരിക്കും. ആ പേര് കേട്ടിട്ടില്ലെങ്കിലും ഹിറ്റ്‌ലർ എന്ന പേര് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഓഷ് വിറ്റ്സ് എന്നത് ഹിറ്റ്‌ലറുടെ നാസി തടങ്കൽപ്പാളയങ്ങളുടെ പേരാണ്.
📌നോവൽ പറഞ്ഞുപോകുന്നത് എന്തായിരിക്കും എന്ന് ഇപ്പോൾ ഏകദേശം മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ ഈ നോവൽ വായിച്ചുകഴിഞ്ഞും വല്ലാത്തൊരു മാനസികാവസ്ഥയാണ് ഞാൻ അനുഭവിക്കുന്നത്. നാസി ജർമ്മനിയുടെ ഓഷ് വിറ്റ്സ് തടങ്കൽപ്പാളയങ്ങളിൽ ഹിറ്റ്‌ലറുടെ നാസിപ്പട ചെയ്തുകൂട്ടിയത് മനുഷ്യരാശിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ക്രൂരതകളാണ്. കുറച്ചൊക്കെ അറിയാമായിരുന്നെങ്കിലും ഈ പുസ്തകത്തിലൂടെ വളരെ വിശദമായി തന്നെ അവയൊക്കെ മനസ്സിലാക്കാൻ സാധിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ ഏകദേശം എൺപത് വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ ചരിത്രവസ്തുതകൾ ഒരു നോവലായി എഴുതുക എന്നത് കുറച്ചധികം പരിശ്രമം ആവശ്യമായ ഒരു കാര്യമാണ്. അതിൽ എഴുത്തുകാരനെ അഭിനന്ദിക്കാതിരിക്കാനാവില്ല.
നാസി ജർമ്മനിയുടെയും ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ശക്തമായ ഒരു ചരിത്ര നോവലാണ് ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി. അരുൺ ആർഷയുടെ ആദ്യ നോവൽ വായിച്ച ധൈര്യമാണ് ഈ പുസ്തകം വായനയ്ക്ക് എടുക്കാൻ പ്രേരിപ്പിച്ചത്. ചരിത്രപരമായ ആധികാരികതയെ സൃഷ്ടിപരമായ കഥപറച്ചിലുമായി സംയോജിപ്പിച്ച ഈ വായനയും മികച്ചത് തന്നെയായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ പകുതിക്ക് ശേഷമുള്ള ജർമനി , ജൂതന്മാർക്കെതിരായ പ്രചാരണം, നാസി ഭരണകൂടം നടത്തിയ ആസൂത്രിതമായ ജൂത ഉന്മൂലനം എന്നിവയാണ് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഹിറ്റ്‌ലറിനെതിരായ ഒരു ധീരമായ വധശ്രമത്തിന്റെ ഭാഗമാകുന്ന റെഡ്‌വിനിലൂടെയാണ് കഥയിലേക്ക് പ്രവേശിക്കുന്നത്. ശ്രമം പരാജയപ്പെടുന്നതോട് കൂടി ഓഷ്‌വിറ്റ്‌സിന്റെ ഭീകരതകളിലൂടെയുള്ള റെഡ്‌വിന്റെ യാത്ര ആരംഭിക്കുന്നു, അത് അയാളെ സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലേക്കും ധാർമ്മിക പ്രതിസന്ധികളിലേക്കും നയിക്കുന്നു. പോൾ , ഹെബർ , ഹന്ന തുടങ്ങിയവരിലൂടെയും സോണ്ട കൊമാൻഡോ കലാപം എന്ന ചരിതത്തിലെ പ്രധാന സംഭവത്തിലൂടെയും നോവൽ മുന്നോട്ട് പോവുകയും ചെയ്യുന്നു. ചരിത്രത്തിൽ നിന്നും ഒട്ടും അകന്നു നില്കാതെയാണ് കഥ മുഴുവൻ പറഞ്ഞിരിക്കുന്നത്.
ഒരു കാര്യം ശ്രദ്ധിക്കുക ജൂതന്മാരുടെ ധീരമായ ചെറുത്തുനിൽപ്പുകളോ അവർ നടത്തിയ രക്തരൂഷിത പോരാട്ടങ്ങളോ നാസികൾ നടത്തിയ ക്രൂര ഭേദ്യമുറകളോ ഇവിടെ കാണാൻ കഴിയില്ല. മറിച്ചു നിഴലില്ലാത്ത ഒരുപാട് ജീവിതങ്ങൾ കാലത്തെ അതിജീവിക്കുന്നത് കാണാം. നോവലിന്റെ അവസാനം എഴുത്തുകാരൻ തന്നെ ഇക്കാര്യം പറയുന്നുണ്ട്.
ചരിത്ര നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഒരു വായനയായിരിക്കും എന്ന് സംശയം ഇല്ല.
മാക്സിം ഗോർക്കിയുടെ 'അമ്മ'യ്ക്കുശേഷം ഞാൻ വായിച്ച മറ്റൊരു വിപ്ലവകൃതി. ഓഷ്വിറ്റ്സിലെ തടങ്കൽപാളയത്തിൽ അരങ്ങേറിയ നരഹത്യകളും ജൂതരുടെ ചെറുത്തുനിൽപ്പുമാണ് ഈ നോവലിൻ്റെ പ്രമേയം. പരാജിതരാവുമ്പോഴും വീറും വാശിയും ചോരാതെ പോരാട്ടവീര്യത്തോടെ മുന്നേറുന്ന ജൂത വിപ്ലവകാരികളെ നമുക്ക് കാണാൻ കഴിയുന്നു.
ഓഷ്വിറ്റസിലെ ചുവന്ന പോരാളി (2013) അരുൺ ആർഷ ഞാൻ എൻറെ ഭാര്യ, എൻറെ ജീവിതം, വിജയപരാജയങ്ങൾ,എൻറെ പ്രേമം എന്ന സ്ഥിരം ചിന്താഗതികളിൽ നിന്നും വിഭിന്നമായി വളരെ വ്യത്യസ്തമായ ചിന്താഗതികൾ കഥാ സന്ദർഭങ്ങൾ അത്തരത്തിലുള്ള നോവലുകളീക്കാലഘട്ടത്തിൽ ധാരാളം ഇറങ്ങുകയും ആസ്വാദകപ്രശംസ എറ്റു വാങ്ങുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു നോവലാണിത്. ഇയ്യിടെയായി മലയാളനോവലുകൾ അങ്ങനെ വായിക്കാറില്ല. എങ്കിലും വിഷയം കണ്ട ഉടനെ ഞാൻ ഇത് വാങ്ങി വായിക്കുവാൻ തയ്യറായി. പോളണ്ടിലെ ആഷ്വിറ്റ്സ്ii-ബിർക്നൗ നാസി കോൺസെൻ്റെറെഷൻ ക്യാമ്പിൽ യുദ്ധാവസാനകാലത്ത് നടന്ന സായുധ വിപ്ളവം പ്രശസ്തമാണ്. പക്ഷെ കാര്യമായ വിശദീകരണങ്ങളോടെ മലയാളത്തിൽ ഒരു നോവൽ അതിനെപ്പറ്റി പ്രസിദ്ധീകരിക്കുമെന്ന് കരുതിയില്ല. വളരെ നന്നായിത്തന്നെ എഴുതിയ നോവൽ നല്ല ഒഴുക്കോടെ കൂടിത്തന്നെ എഴുതിയിട്ടുണ്ട്. ക്യാമ്പിലെ ഭീകരതയും മറ്റും ഭീതിതമായി വിവരണം നടത്തുന്ന നോവൽ , വർത്തമാനകാല അന്വേഷണത്തിൻ്റെ ഫലമായി ഇതൾ വിരിയുന്ന രീതിയിൽ ആണ് എഴുതിയത്. ഹിറ്റലർ വധിക്കാനൊരുങ്ങി പരാജയപ്പെട്ടു ക്യാമ്പിലെത്തി അവിടെ കലാപം ഉണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന കഥയാണ് പറയുന്നത്് ദൃഡനിശ്ചയം, പോരാട്ടവീര്യം,ചതി,വഞ്ചന,നിസ്സഹായത എന്നിവയുടെ മെമ്പൊടികളാൽ കഥ രചിക്കുന്നു. ചില ചരിത്രപരമായ വ്യതിയാനങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. അവ കൂടെ ഒഴിവാക്കിയിരുന്നു എന്ന് ആശിച്ചു പോവുകയാണ്. 1. കാപ്പൊ ഗാർഡ് എന്നാൽ സവർണ്ണ ജർമൻ തടവുപുള്ളികൾ എന്ന് രേഖപെടുത്തിയിരിക്കുന്നു. എന്നാൽ കാപ്പോയിൽ മർദ്ദനം ഭയന്നു ക്യാമ്പിലെ പോലീസ് ആയി മാറിയ ജൂതൻമാരും ധാരാളം ഉണ്ടായിരുന്നു എന്നാണ് ഞാൻ വായിച്ചതിൽ നിന്നും മനസ്സിലാക്കുന്നത്. 2. മരണത്തിൻ്റെ മാലാഖ എന്നറിയപ്പെട്ടിരുന്ന ജോസഫ് മിഗളി അല്ല അദേഹത്തിൻ്റെ പേരിൻറെ ഉചാരണം മിങ്ങലെ/ മിംഗലെ എന്നാണ്.(പ്രിൻ്റിങ്ങ് അല്ലെങ്കിൽ തർജ്ജമ പിശകായിരിക്കും) അദേഹത്തെ പ്രധാനകഥാപാത്രമാക്കിയാണ് ബോയ്‌സ് ഫ്രം ബ്രസീൽ എഴുതിയത്. 3. മുസോളനിയുടെ ഭാര്യയാണ് ക്ളാരറ്റ(ക്ളാര) പെറ്റാച്ചിയെന്നാണ് നോവലിൽ. പക്ഷെ അവർ അദ്ദേഹത്തിന്റെ മിസ്ട്രസ്സ് ആയിരുന്നു അതിന് തുല്യമായ മലയാളപദം എനിക്കറിയില്ല. അത് പോലെ അദേഹത്തിനുമറിയാത്തതിനാലായിരിക്കും ഭാര്യയെന്ന് കൊടുത്തത്. പക്ഷെ അദ്ദേഹത്തിന്റെ ആ സമയത്തുള്ള ഭാര്യയുടെ പേര് ഡോണാ റേച്ചൽ അഥവാ ലേഡി റേച്ചൽ ആയിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ട് വായിച്ചാൽ ഒരു നല്ല നോവൽ. 37 അധ്യായങ്ങളും 184 പേജുകളുമുള്ള ഈ പുസ്തകം ഗ്രീൻ ബുക്സ് 160 രൂപ വിലയിൽ ആണ് പുറത്തിറക്കിയത്. 2015 ൽ ഇറക്കിയ പതിപ്പാണ് ഞാൻ വായിച്ചത്. ഇതിൽ അഷ്വിറ്റ്സ് മ്യൂസിയത്തെകുറിച്ച് പരമാർശിക്കുന്നുണ്ട്. റേച്ചൽ വെയിസ് തകർത്തഭിനയിച്ച Denial (2016) സിനിമയിൽ ഈ മ്യൂസിയത്തിൻറെ അകവശം നമുക്ക് കാണാം. അപ്പോൾ നമുക്ക് യഥാർത്ഥ നാസിസം എന്തെന്ന് മനസ്സിലാവും. സിനിമ Deborah Lipstadt എഴുതിയ History on Trial: My Day in Court with a Holocaust Denier പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്.