ഡോ. സിബി മാത്യൂസ് ഐ. പി. എസ്സിന്റെ ''നിര്‍ഭയം: -ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍'' ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു. കേരളീയ ജീവിതത്തെ ഇളക്കി മറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഓഫീസറുടെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. ക്രിമിനല്‍വല്‍ക്കരിക്കപ്പട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയേയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു. ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു
പണ്ട് വീട്ടിൽ പത്രം വരുത്തിയിരുന്ന കാലത്ത് എനിക്ക് വായന ഒരു ശീലമേ ആയിരുന്നില്ല; എങ്കിലും പ്രധാന തലക്കെട്ടുകൾ പലതും മനസ്സിൽ കിടപ്പുണ്ടായിരുന്നു. അക്കാലത്ത് തലക്കെട്ടുകൾ കണ്ടുപരിചിതമായ, കേരളത്തെ നടുക്കിയ ഒരുപാട് കോളിളക്കം സൃഷ്ടിച്ച കേസുകളിലൂടെയുള്ള ഒരു യാത്രയായിരുന്നു ഈ പുസ്തകവായന. ഐ.എസ്.ആർ.ഒ. ചാരക്കേസ്, സൂര്യനെല്ലി കേസ്, കല്ലുവാതുക്കൽ മദ്യദുരന്തം, മാറാട് കലാപം, ഒപ്പം 'ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്' എന്ന സിനിമയ്ക്ക് ആധാരമായ പോളക്കുളം നാരായണൻ വധക്കേസ് എന്നിവ അവയിൽ ചിലതുമാത്രം. ഇവയ്ക്ക് പുറമെ കരിക്കൻവില്ല കൊലക്കേസ്, സർവകലാശാല മാർക്ക് തട്ടിപ്പ്, ജോളി മാത്യു വധക്കേസ് തുടങ്ങിയ ഒട്ടനവധി കേസുകൾ വേറെയും. എന്നാൽ, ഈ കേസുകളുടെയെല്ലാം അന്വേഷണത്തിന് തലപ്പത്തിരുന്നത് ഈ പുസ്തകത്തിന്റെ രചയിതാവായ മുൻ ഡി.ജി.പി. ഡോ. സിബി മാത്യൂസ് ഐ.പി.എസ്. ആയിരുന്നു എന്നത് എനിക്ക് തീർത്തും പുതിയൊരു അറിവായിരുന്നു. പണ്ട് പത്രവായനയിൽ കാണിച്ച മടിയുടെ ഫലം, അല്ലാതെന്ത്!
ഏതാണ്ട് മൂന്നര പതിറ്റാണ്ടു നീണ്ട പോലീസ് ഔദ്യോഗിക ജീവിതത്തിലെ നിർണായക അനുഭവങ്ങളും കേരളത്തെ പിടിച്ചുകുലുക്കിയ വൻ കേസുകളുടെ അണിയറക്കഥകളുമാണ് അദ്ദേഹം ഇതിലൂടെ പങ്കുവെക്കുന്നത്. കേവലമൊരു 'ക്രൈം സ്റ്റോറി' എന്നതിനപ്പുറം, പണവും സ്വാധീനവുമുള്ളവർ നിയമവ്യവസ്ഥയെ എങ്ങനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ പുസ്തകം. ഉന്നതതല കേസുകൾ അന്വേഷിക്കുമ്പോൾ പ്രമുഖ രാഷ്ട്രീയ മുന്നണികളിൽ നിന്നും മതനേതാക്കളിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത സമ്മർദ്ദങ്ങളെയും തടസ്സങ്ങളെയും കുറിച്ച് അദ്ദേഹം തുറന്നടിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധത പുലർത്തുമ്പോൾ സ്വന്തം വകുപ്പിൽ നിന്നുതന്നെ ഉണ്ടാകുന്ന ആഭ്യന്തര പടലപ്പിണക്കങ്ങളും ഐ.പി.എസ്. ഉദ്യോഗസ്ഥർക്കിടയിലെ ശീതയുദ്ധങ്ങളും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. അതോടൊപ്പം, കേരളാ പൊലീസിന്റെ വിവിധ ഘടനകളെയും ഭരണസംവിധാനങ്ങളെയും കൃത്യമായി മനസ്സിലാക്കാൻ ഈ കൃതി വായനക്കാരെ ഏറെ സഹായിക്കും.
പൊതുജനം കാണുകയും കേൾക്കുകയും ചെയ്യുന്നതിനപ്പുറം, മാധ്യമങ്ങൾ പറയുന്നതിനുമപ്പുറം, അധികാര ഇടനാഴികകളിലും പോലീസ് ഡിപ്പാർട്മെന്റിനുള്ളിലും നടക്കുന്ന അഹിതകരങ്ങളായ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു തിരിച്ചറിവ് സാധാരണക്കാരന് നൽകാൻ സഹായിക്കുന്ന ഒരു കൃതിയാണിത്. honesty, flexibility, functionality തുടങ്ങിയവയെയെല്ലാം ഒത്തൊരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന ഉദ്യോഗസ്ഥരെയാണ് നമുക്ക് ആവശ്യം. അത് എത്രത്തോളം പ്രയാസമുള്ള ഒരു കാര്യമാണ് എന്ന് ഇത് വായിക്കുമ്പോൾ മനസ്സിലാവും. സാഹിത്യപരമായി വിലയിരുത്തിയാൽ ഒരു 3 സ്റ്റാറിൽ കൂടുതൽ കൊടുക്കാൻ കഴിയില്ല എങ്കിലും കേരള രാഷ്ട്രീയത്തെയും സാമൂഹ്യചലനങ്ങളേയും നിരീക്ഷിക്കുന്നവർ വായിക്കേണ്ട ഒരു പുസ്തകമാണിത്. "സത്യത്തിലേക്കുള്ള വഴികൾ ദുർഘടം നിറഞ്ഞതാണ്. ഞാൻ ആ വഴിയിൽനിന്നും വ്യതിചലിക്കാതെയാണ് ഇതുവരെയും നടന്നിട്ടുള്ളത്. എന്‍റെ യാത്ര സത്യത്തിലേക്കുതന്നെ എത്തിച്ചേരുമെന്ന് ഉറപ്പുണ്ട്. എല്ലാം കാണുന്ന നീതിമാന്‍റെ കണ്ണുകൾ എന്‍റെമേൽ സ്പർശിക്കുന്നുവെന്ന പൂർണ്ണ ബോധ്യത്തോടെയുള്ള തുടർയാത്രയിലാണ് ഞാൻ" - വ്യക്തിപരമായി, എനിക്ക് ശുഭാപ്തിവിശ്വാസം പകർന്നുതരികയും ചെയ്ത ഒരു പുസ്തകമാണിത് എന്നും കൂടി ഞാൻ പറയട്ടെ.