Jump to ratings and reviews
Rate this book

ജാഗരൂക | Jagarooka

Rate this book
ഭാവനയുടെ ആകാശങ്ങളില്‍ നിന്നും കൊള്ളിമീനുകളെപ്പോലെ പാറിവീഴുന്ന ചില നിമിഷങ്ങളെ കഥയിലേയ്ക്ക് പരുവപ്പെടുത്തുന്ന കഥാകാരിയാണ് പ്രിയ. വാക്കിന്റെ സുഭഗമായ ലാവണ്യം ഈ കഥകളില്‍ ലീനമായിരിക്കുന്നു. ജീവിത പദപ്രശ്നങ്ങള്‍ക്കിടയില്‍ ഇമ്പമാര്‍ന്ന ചില വനസ്ഥലികള്‍ ഈ കഥകള്‍ കണ്ടെത്തുന്നു.

Paperback

First published July 1, 2015

Loading...
Loading...

About the author

Priya A.S

19 books30 followers
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാള്‍. ചേര്‍ത്തലയിലെ എരമല്ലൂരില്‍ ജനനം. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ കുസാറ്റിൽ ജോലി ചെയ്യുന്നു. മകൻ കുഞ്ഞുണ്ണി.
ജാഗരൂഗ എന്ന പുസ്തകത്തിനു് മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (2004),അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം എന്ന പുസ്തകത്തിനു് മികച്ച ബാലസാഹിത്യത്തിനുള്ള സിദ്ധാർത്‍ഥ ഫൗണ്ടേഷൻ പുരസ്കാരം (2012) എന്നിവ ലഭിച്ചു.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
6 (75%)
3 stars
2 (25%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Nandakishore Mridula.
1,384 reviews2,779 followers
January 9, 2019
പ്രിയ എ. എസ്. ഒരു stylist ആണ്: ഏതുകഥയെടുത്താലും "ഇത് ഇന്നയാളുടേതാണ്" എന്നു പറയാൻ സാധിക്കുന്ന, ഭാഷയുടെ കയ്യൊപ്പ് അവയിലുണ്ട്. ഈ സമാഹാരത്തിലെ ഏഴു കഥകളിലും ആ "പ്രിയ ടച്ച്" നിറഞ്ഞു നിൽക്കുന്നു.

'മലയാളം' എന്ന വിഭ്രമാത്മകമായ കഥയൊഴിച്ചാൽ, തികച്ചും സ്ത്രൈണമായ കഥകളാണ് ഇവയെല്ലാം തന്നെ. പ്രണയം, വിരഹം, ജീവിതസന്ധാരണം, ലിംഗവിവേചനം തുടങ്ങി ഒരു ശരാശരി മലയാളിസ്ത്രീയുടെ വിഹ്വലതകൾ എവിടെയും തുടിച്ചു നിൽക്കുന്നു. പക്ഷെ വിഷയത്തിന്റെ ഗൗരവം എന്തായാലും ആഖ്യാനത്തിന്റെ ലാളിത്യം വിട്ടുമാറുന്നില്ല.

ഉദാഹരണത്തിന്, ഇതിലെനിക്കേറ്റവും ഇഷ്ടപ്പെട്ട 'സ്നേഹബഹുമാനപ്പെട്ട ആന്നാമ്മയ്ക്ക് ഗീതാലക്ഷ്മി എഴുതുന്നത്...' എന്ന കഥയിലെ ഒരു ഹോം നഴ്സിന്റെ പരിദേവനം ഇങ്ങനെ:
എന്റെ കല്യാണം താമസിക്കുന്തോറും എന്റമ്മേടെ ഹൃദയത്തിലെ ഓട്ട വലുതാവുകേയൊള്ളൂ. അതിലാ എനിക്ക് സങ്കടം. മരുന്നു വാങ്ങി കാശ് കളയണ്ട, നെന്റെ കല്യാണം കൊണ്ടേ എന്റെ ഹൃദയത്തിലെ ഓട്ട അടയുള്ളെന്നാ അമ്മേടെ പറച്ചിൽ.

വൈപ്പിനീന്ന് കിട്ടിയ കാശുകൊണ്ട് ഞാനൊരു ജിമിക്കി പണീച്ചു. ആടാത്ത മുത്തൊള്ളതാ. ഒഴുക്കൻ കൊടയാ. എന്റെ വല്യമൊഖത്തിട്ടാ അത് കാണാങ്കൂടിയില്ല. എന്നാലും അത്രേമായാല് അത്രേമായെന്നെങ്കില്ലമൊണ്ടല്ലോ. ഞാങ്കഷ്ടപ്പെട്ട് പത്തുപവനൊണ്ടാക്കുമ്പഴ്ത്തേക്ക് ചെറുക്കന് വില ഇരുപതുപവനാകുമോന്നാ എന്റെ പേടി.
ഒരു ദരിദ്രയായ മദ്ധ്യവർഗ്ഗക്കാരിയിൽ നിന്നും സ്വാഭാവികമായും ഉതിർന്നു വീഴാവുന്ന വാക്കുകൾ. തികച്ചും ഗ്രാമ്യമായ ഭാഷ. എങ്കിലും അവയുടെ ധ്വനി എത്ര ആഴമേറിയതാണെന്നു ശ്രദ്ധിക്കൂ! ആ അവസാനത്തെ വാചകം അക്ഷരാർത്ഥത്തിൽ 'പവൻ മാർക്കാ'ണ്.

ശീർഷക കഥയായ 'ജാഗരൂക'യിൽ മറ്റൊരു യുവതിയുടെ സ്വരം നമുക്കു കേൾക്കാം. അല്പം കൂടി വിദ്യാഭ്യാസമുള്ള ഒരു പന്ത്രണ്ടുകാരിയുടെ. മുംബൈയിൽ അച്ഛന്റേയും അമ്മയുടേയും അടുത്തു നിന്നും അവധിക്കാലം ആഘോഷിക്കാൻ കേരളത്തിൽ വന്നതാണവൾ: പക്ഷെ ഇക്കുറി തന്റെ വല്യമ്മയുടെ അസാധാരണമായ പെരുമാറ്റം അവളെ അമ്പരപ്പിക്കുന്നു. പുരുഷന്മാരോടു മിണ്ടാൻ വയ്യ, കുട്ടിയുടുപ്പിട്ടു നടക്കാൻ വയ്യ, അവളുടെ കസിൻ രാമുവേട്ടന്റെയൊപ്പം ഒറ്റയ്ക്കു മുറിയിൽ അടച്ചിരിക്കാൻ വയ്യ... തനിക്കറിയാത്ത വാക്കുകൾ പത്രങ്ങളിലും, പരിചയമില്ലാത്ത ചിന്തകൾ അന്തരീക്ഷത്തിലും നിറഞ്ഞിരിക്കുന്നു.
ഇന്നത്തെ കേട്ടെഴുത്തിലെ വാക്കുകളെല്ലാം മഹാപ്രശ്നക്കാരായിരുന്നു- ജീവച്ഛവം, അസന്മാർഗി, സദാചാരം, ബലാൽക്കാരം, മൂല്യാധിഷ്ഠിതം, സാംസ്കാരികാപചയം എന്നിങ്ങനെ. മലയാളപത്രങ്ങൾക്ക് എന്തുപറ്റി എന്നു ഞാൻ വിഷമിച്ചുപോയി. മലയാളിയുടെ ജീവിതം ഇങ്ങനെയുള്ള കഠിനവാക്കുകളിലൂടെ അതികഠിനമായാണ് ഈയിടെയായി കടന്നുപോകുന്നത് എന്നു വല്യമ്മ പറഞ്ഞു. നീലാകാശം, വള്ളിയൂഞ്ഞാൽ, താമരപ്പൊയ്ക, എന്നിങ്ങനെയുള്ള ലളിതകോമളപദാവലികൾ ഇപ്പോഴില്ലത്രെ. എന്തോ എനിക്കത്ര വിശ്വാസം പോര.
കഥ കഴിയുമ്പോഴേക്കും പക്ഷേ, അവളതു വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു: പെണ്ണ് 'ചരക്കാ'യി രൂപാന്തരപ്പെട്ട സമൂഹം അവളുടെ നിർമ്മലമായ ആത്മാവിനേയും കളങ്കപ്പെടുത്തുന്നു. ഈ "കാലമല്ലാത്ത കാലത്ത്" ജാഗരൂകയായിരിക്കയേ നിവൃത്തിയുള്ളൂ!

(മലയാള ഭാഷകൊണ്ടുള്ള ഈ പന്താട്ടം പ്രിയയ്ക്കു ഏറെ പ്രിയമാണെന്നു തോന്നുന്നു: 'മലയാളം' എന്ന കഥ അതിനെക്കുറിച്ചു മാത്രമാണ്.)

സ്ത്രീ, അവൾ പുരുഷന്റെ പ്രേമഭാജനമായിരിക്കെത്തന്നെ, തീർത്തും objectify ചെയ്തിരിക്കപ്പെട്ടിരിക്കുന്നു. അതു കൊണ്ട് തന്റെ വീട്ടിലെ ജീവനില്ലാത്ത ഉപകരണങ്ങളോട് അവൾക്കു സംസാരിക്കാം. 'താമരക്കനി'യിലെ നായികയ്ക്കു കൂട്ട് അവളുടെ വാഷിങ്ങ് മെഷീനാണ്; 'പുറപ്പാടി'ലാവട്ടെ, കിടക്കയിലെ വ്യാളിയുടെ ചിത്രം മുതൽ അടുപ്പത്തിരിക്കുന്ന കൂട്ടാൻ വരെ ഗിരിജയോടു സംവദിക്കുന്നു. ഈ രണ്ടു പേരും തങ്ങളുടെ ഭർത്താക്കന്മാർക്ക് വസ്തുക്കൾ മാത്രമാണ്. ഒരുവളെ ഭർത്താവ് പേരു ചൊല്ലി വിളിക്കയേ ഇല്ല; അപ്പപ്പോൾ വായിൽ വരുന്ന വാക്കുകളാണയാളുടെ ചെല്ലപ്പേരുകൾ. മറ്റവളെ തന്നെ ഉപേക്ഷിച്ചു പോയ ധിക്കാരിയുടെ പ്രതിരൂപമായാണ് അവളുടെ ഭർത്താവ് കാണുന്നത് - അവളുടെ വയറ്റിലുള്ള കുഞ്ഞുപോലും ഒരു "റീപ്ലേയ്സ്മെന്റ്" ആണ്. തന്റെ വ്യക്തിത്വം പൂർണ്ണമായും മറ്റൊരുവളിൽ ആഴ്ത്താൻ നിർബന്ധിതയാകുമ്പോൾ, ഫിഷ് മോളിയോടു സംസാരിക്കുന്നതിൽ വലിയ തെറ്റൊന്നുമല്ല.
ഫിഷ്മോളിയെ പ്രസവിക്കാൻ അടുപ്പിനെ ഏൽപ്പിച്ച് കണ്ണാടിയിൽ ഇളക്കത്താലിച്ചന്തം നോക്കാൻ പോയ പോക്ക് തീരെ ശരിയായില്ല എന്ന് ഒരു സ്പൂൺ ഷെൽഫിൽ നിന്ന് ഇളകിത്താഴെവീണ് അടുക്കളയുടെ മൊത്തം പ്രതിഷേധം ഗിരിജയെ അറിയിച്ചു. ഓടിപ്പാഞ്ഞ് ചെന്നതു കാരണം ഫിഷ്മോളിയെ ദുരന്തത്തിൽനിന്ന് രക്ഷിക്കാനായി. അടുപ്പത്തു നിന്ന് ഇറക്കവേ അതു കൈകാൽ കുടഞ്ഞ് എന്തോ വേണമെന്ന മട്ടിൽ ഗിരിജയെ നോക്കിച്ചിണുങ്ങി. ഇനിയെന്തു വേണം എന്റെ മോളിക്കുട്ടിക്ക് എന്ന് ചരിച്ചുകിടത്തി ഒന്നു കൊഞ്ചിച്ചശേഷം ഗിരിജ ഷെൽഫിൽനിന്ന് ഒരു ബഹുവർണ്ണ പാചകപുസ്തകമെടുത്ത് പരതി...
സ്വത്വം ഏതാണ്ടു പൂർണ്ണമായി നഷ്ടപ്പെട്ട ഗിരിജ ഫിഷ്മോളിയിൽ വരാനിരിക്കുന്ന പിഞ്ചോമനയെ ദർശിക്കുന്ന ഈ കാഴ്ച ഒരേ സമയം അസംബന്ധജടിലവും ഹൃദയവർജ്ജകവുമാണ്.

'നിനച്ചിരിക്കാതെ ഓരോന്ന്' എന്ന കഥയിലെ കാമുകിയും കാമുകനും ഇതുപോലെ സ്വത്വം നഷ്ടപ്പെട്ടവരാണ്. അവർ വെറും 'ലോലാക്കും' 'കണ്ണടയുമായി' പരസ്പരം സംവദിക്കുന്നു. എറണാകുളം നഗരം മാത്രമാണ് ഈ കഥയിൽ ജീവനുള്ള വസ്തു. സത്യജിത് റായിയുടെ 'ചാരുലതയുടെ ബാക്കി' സ്വജീവിതത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവതിയും ചാരുലതയെപ്പോലെ രണ്ടു ലോകങ്ങൾക്കു മദ്ധ്യേ തടവിലാകുന്നു.

വെറും എൺപതു പേജിൽ എണ്ണൂറു പേജിന്റെ വായനാനുഭവം സമ്മാനിച്ച ഗ്രന്ഥകർത്ത്രിക്ക് നമോവാകം.
Displaying 1 of 1 review