"...കണ്ണുനീരിൽ കുതിർന്ന ആ കനത്ത നിമിഷങ്ങൾ തുള്ളിതുള്ളിയായി അടർന്നു വീണുകൊണ്ടിരുന്നപ്പോൾ പിടി അയഞ്ഞ അവന്‍റെ കൈപ്പടം അവളുടെ മാറത്തേക്ക് പതുക്കെപ്പതുക്കെ വഴുതിനീങ്ങി. അവിടെ ആ മുഴുത്ത മുലകൾക്കുമുകളിൽ അവന്‍റെ കൈവിരലുകൾ അമർന്നു ഞെരിഞ്ഞു. കടിച്ചു പിടിച്ച ചിറികളിൽക്കൂടി കണ്ണുനീരിന്‍റുപ്പുരസം ഊറിയിറങ്ങുമ്പോൾ കാലടികളിൽനിന്നും എന്തോ മേലേക്ക് നുഴഞ്ഞുകയറുന്ന അനുഭവമായിരുന്നു അവൾക്ക്. കുടുക്കുകൾ അഴിഞ്ഞ ബ്ലൗസിനുള്ളിലേക്ക് അവന്‍റെ വിറയ്ക്കുന്ന കൈവിരലുകൾ, ചുമരിലെ വിടവിലേക്ക് ഞെരുങ്ങിക്കയറുന്ന പാറ്റയെപ്പോലെ, നുഴഞ്ഞു കയറിക്കൊണ്ടിരുന്നപ്പോൾ വീർപ്പുമുട്ടിനിന്ന അവളുടെ നെഞ്ചിനുള്ളിൽ കുരുവിക്കുഞ്ഞുങ്ങൾ കൂട്ടംകൂടി ചിറകടിച്ചു. ഒടുവിൽ കെട്ടിപ്പിണഞ്ഞ പാമ്പുകളെപ്പോലെ അവർ വെറും തറയിലേക്കുതിർന്നു വീണപ്പോൾ ബോധം തെളിഞ്ഞ അമ്മുക്കുട്ടി പറഞ്ഞു :
‘വേണ്ടാട്ട്വോ.’
1987 ൽ, എട്ടിൽ പഠിക്കുമ്പോ പബ്ലിക് ലൈബ്രറീലെ തമ്പിച്ചേട്ടന്റെ കാല് പിടിച്ച് വാങ്ങിച്ചെടുത്ത #ഭ്രാന്ത് ആദ്യായിട്ട് വായിക്കുന്നത് എന്റെ തലമുറയിലെ എല്ലാപ്പയ്യന്മാരെയും പോലെ ഞാനും ലിംഗം കൊണ്ടായിരുന്നു..
ഇന്നിപ്പോ ഈ അമ്പതാം വയസ്സിൽ , 2024 ൽ പിന്നേം അത് വായിച്ചപ്പോൾ അവയവം ഒന്ന് മാറ്റിപ്പിടിച്ചു: ചെവി!
കേൾക്കുകയായിരുന്നു , രസകരമായിരുന്നു.!
എംടിയുടെ സിഗ്നേച്ചർ കഥാപരിസരങ്ങളായ തറവാടും കുളവും തൊടിയും കാവും ഓപ്പോളും അമ്മാമയും ഒക്കെയുള്ള വള്ളുവനാടൻ പശ്ചാത്തലത്തിലേക്ക് ‘അറുവഷളൻ ’ മനസ്സുള്ള കഥാപാത്രങ്ങളെ പറിച്ചുനട്ട്, അവരെക്കൊണ്ട് സദാപി മൈഥുനം ചെയ്യിച്ചു കൊണ്ട് പമ്മൻ സാർ എഴുതിയ ഭ്രാന്ത് മറ്റൊരു തരത്തിലും ശ്രദ്ധേയമായിരുന്നു അന്ന് ; പലരും കയറിയിറങ്ങുന്ന വഴിയമ്പലം പോലെയായിരുന്ന അമ്മു എന്ന നായികയുടെ അന്ത്യം പോലെയായിപ്പോയി ലൈബ്രറിയിലെ ആ കിതാബിന്റെ ഒടുക്കവും! പലരാൽ വലിച്ചു കീറപ്പെട്ട് , ചൂടുള്ള പേജുകളെല്ലാം അപഹരിക്കപ്പെട്ട് , ആർക്കും വേണ്ടാതെ മൂലയിൽ...😊
വീടിനു തൊട്ടടുത്ത സാഹിത്യ വിലാസിനി ഗ്രന്ഥശാലയിലെ പതിവു സന്ദർശന വേളകളിലൊന്നിൽ പൊടിപിടിച്ച ഷെൽഫുകളിൽ അലസമായി തിരയുന്നതിനിടയിൽ, ഓർമ ശരി ആണെങ്കിൽ മൂടുപടം അണിഞ്ഞ ഒരു പെൺകുട്ടിയുടെ ചിത്രമുള്ള പുറംചട്ടയോട് കൂടിയ പമ്മന്റെ ഭ്രാന്ത് എന്ന നോവൽ എന്റെ ശ്രദ്ധയിൽപ്പെട്ടു. നോവലും കയ്യിലെടുത്തു രജിസ്റ്ററിൽ എഴുതാൻ വന്ന എന്നെ കണ്ട ലൈബ്രേറിയനും അയൽക്കാരിയുമായ മദ്ധ്യവയസ്കയായ സ്ത്രീ സ്നേഹത്തോടെ ഇത് കുട്ടികൾ വായിക്കേണ്ട പുസ്തകമല്ല എന്നു പറഞ്ഞു തിരികെ വാങ്ങി ഷെൽഫിൽ കൊണ്ടു വെച്ചു. ചെയ്യാൻ പാടില്ല എന്നു പറയുന്ന കാര്യങ്ങൾ ചെയ്യാൻ മനസ് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്ന കൗമാരദശയിൽ അത് എന്ത് കൊണ്ടാവും കുട്ടികൾ വായിക്കേണ്ടതല്ലാത്തത് ആവുന്നത് ? എന്ന സംശയം ഉള്ളിൽ തികട്ടി വന്നു കൊണ്ടേയിരുന്നു. പുസ്തകം പണം കൊടുത്തു വാങ്ങാൻ കഴിയാതിരുന്ന ആ കാലത്ത് പിന്നീടൊരിക്കലും ഭ്രാന്ത് വായിക്കാൻ അവസരം ഉണ്ടായിട്ടില്ല.
ഇന്നിപ്പോൾ കാലങ്ങൾക്കിപ്പുറം സ്വന്തം പൈസ കൊടുത്തു ഭ്രാന്ത് വാങ്ങി വായിച്ചു കഴിഞ്ഞപ്പോൾ അന്ന് ഉള്ളിൽ തികട്ടി വന്നിരുന്ന ആ സംശയത്തിനുള്ള ഉത്തരവും കിട്ടി. ഒരു പക്ഷേ അന്ന് വെറുമൊരു രണ്ടാംകിട ലൈംഗികോദ്ദീപന നോവലായി മാത്രം വായിച്ചു പോകുമായിരുന്ന നോവലിൽ ലൈംഗികതയുടെ അതിപ്രസരത്തിലും എഴുത്തുകാരൻ ഒളിപ്പിച്ചു വച്ചിരുന്ന ആത്മാവിനെ വിവേകത്തോടെ തൊട്ടറിയാൻ ഇന്നത്തെ വായനയിലൂടെ കഴിഞ്ഞു. മലയാള നാട് വാരികയിൽ ഖണ്ഡശയായി നോവൽ പ്രസിദ്ദീകരിക്കാൻ ആരംഭിച്ചതു മുതൽ വിവാദങ്ങളുടെ ചുഴിയിൽപ്പെട്ട് നിലയില്ലാ കയങ്ങളിലേക്ക് മുങ്ങിത്താഴേണ്ടിയിരുന്ന കൃതിയായിരുന്നു ഭ്രാന്ത്. ഇതിലെ അമ്മുക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം തന്റെ തന്നെ തനിപ്പകർപ്പാണെന്നു ഉറച്ചു വിശ്വസിച്ച മാധവിക്കുട്ടി നോവൽ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. എഴുത്തുകാരൻ അറിഞ്ഞോ അറിയാതെയോ മാധവിക്കുട്ടിയുടെ എന്റെ കഥയിലെ പല സന്ദർഭങ്ങളും ഭ്രാന്തിലെ നായികയുടെ പാത്രസൃഷ്ടിക്കു വേണ്ടി കടം കൊണ്ടിട്ടുള്ളതായി മനസ്സിലാക്കാം. ഈ നോവലിന്റെ പ്രസിദ്ധീകരണവും തുടർന്നുള്ള പ്രസിദ്ദിയും വാനോളം ഉയർന്നപ്പോൾ വിവാദങ്ങളുടെയും അപവാദങ്ങളുടെയും ചതുപ്പിൽ താഴ്ന്നു കൊണ്ടിരിക്കുകയായിരുന്നു മാധവിക്കുട്ടി. അവർ നേരിട്ട സദാചാര വിചാരണക്ക് ഭ്രാന്ത് എന്ന നോവലും ഒരു കാരണമായിരുന്നിരിക്കാം എന്ന് തോന്നുന്നു.
കവികൾക്കും എഴുത്തുകാർക്കും ജന്മം നല്കിയ പ്രശസ്തമായ മേലേപ്പാട് തറവാട്ടിലെ അംഗമായ സ്കൂൾ വിദ്യാർത്ഥിനിയായ അമ്മുക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. കറുത്തു പോയതിൽ അപകർഷതാബോധം വച്ചു പുലർത്തുന്ന സ്വതവേ അന്തർമുഖിയായ അമ്മുക്കുട്ടിയെ അവളുടെ അദ്ധ്യാപകനും സമൂഹത്തിന്റെ മുൻപിൽ മാന്യനുമായ വ്യക്തി ലൈംഗിക ചൂഷണത്തിനു വിധേയയാക്കുന്നു. പിന്നീട് മുറച്ചെറുക്കനും സഹപാഠിയുമെല്ലാം അവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് ലൈംഗികമായി ദുരുപയോഗം തുടർന്നുകൊണ്ടിരുന്നു. കൽക്കത്തയിൽ ഉന്നത ഉദ്യോഗമുള്ള അച്ഛൻ വല്ലപ്പോഴും ഒരിയ്ക്കൽ വീട്ടിൽ വിരുന്നെത്തിയിരുന്ന അതിഥി മാത്രമായിരുന്നു അമ്മുക്കുട്ടിക്ക്. വയസായ മുത്തശ്ശി തറവാടിന്റെ പൂർവ്വ പ്രതാപത്തിന്റെ ഓർമ്മകളുടെ മധുരവും നുണഞ്ഞ് ഇരുൾ വീണ ഇടനാഴികളിൽ ജീവിക്കുന്നു. മതിഭ്രമം ബാധിച്ച മറ്റൊരു മുത്തശ്ശി മുകളിലെ മുറിയിൽ തറവാടിന്റെ തായ് വഴിയിലുള്ള ഒരു സ്ത്രീ ഭ്രാന്തിയാകുമെന്ന ബ്രാഹ്മണശാപവും അനുഭവിച്ചു ചങ്ങലയിൽ കഴിയുന്നു. വീടിനകം വിഷ്ണു ലോകമായി കരുതി ജീവിക്കുന്ന അമ്മയ്ക്കും അവളുടെ ലോകത്തിൽ ഇടമുണ്ടായിരുന്നില്ല. ശിഥിലമായ കുടുംബ പശ്ചാത്തലം അമ്മുക്കുട്ടി ചൂഷണം ചെയ്യപ്പെടുവാനുള്ള സാധ്യതയും സാഹചര്യവും വേട്ടക്കാർക്ക് അനുകൂലമാക്കി. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ മുറച്ചെറുക്കനുമായുള്ള നിർബന്ധിത വിവാഹം. കിടക്കയിലെ കേവലമൊരു ലൈംഗിക ഉപകരണമായി മാത്രം പരിവർത്തനം ചെയ്യപ്പെട്ട വൈവാഹിത ജീവിതത്തിന്റെ വിരക്തിയിൽ നിന്നും മോചനം നേടാൻ കഥകൾ എഴുതാൻ തുടങ്ങുന്നു.
സാഹിത്യ രചനകളിലൂടെ ആകസ്മികമായി ജീവിതത്തിലേക്ക് വന്നെത്തിയ പ്രശസ്തിയും പണവുമൊന്നും തന്നെ അമ്മുക്കുട്ടിയെ സന്തോഷിപ്പിക്കുന്നില്ല. അംഗീകരിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച അവൾക്കു മുന്നിലേക്ക് സ്നേഹം നടിച്ചു വന്നവർക്കൊക്കെ തന്റെ ശരീരം അടിയറവു വെച്ചു സ്നേഹത്തിനു വേണ്ടി യാചകയായി. "പുരുഷന്റെ കീഴിൽ കാലുകൾ കവച്ചു വെച്ച് മലർന്നു കിടന്നിരുന്നപ്പോൾ മാത്രമേ ഞാൻ സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടുള്ളു. ആ ഏതാനും നിമിഷങ്ങളിൽ മാത്രം സ്ത്രീ പുരുഷനേയും പുരുഷൻ സ്ത്രീയേയും സ്നേഹിക്കുന്നു. സ്നേഹത്തിന്റെയും പ്രേമത്തിന്റെയും എല്ലാ തുടക്കവും ഒടുക്കവും അവിടെത്തന്നെയാണ് അവിടെ മാത്രം." സ്നേഹത്തിനു വേണ്ടി യാചിച്ച അവൾക്കു മുന്നിൽ വന്ന പുരുഷന്മാരെല്ലാം കാമ ലബ്ദിക്കുവേണ്ടി അവളെസ്നേഹിക്കുന്നുവെന്ന് നടിച്ചു. ഒടുവിൽ മദ്യപാനവും, പുകവലിയും ലൈംഗിക അരാജകത്വവും ജീവിതത്തിന്റെ ഗതി തന്നെ ��ാറ്റിയപ്പോഴും ഭർത്താവ് പണത്തിനും തന്റെ വ്യക്തിപരമായ നേട്ടത്തിനുമൊക്കെയായി അവളുടെ ശരീരം മറ്റുള്ളവർക്കായി പങ്കു വെക്കുമ്പോഴും കുത്തഴിഞ്ഞ തന്റെ ജീവിതത്തിലെവിടെയോ ആത്മാർത്ഥ സ്നേഹത്തിന്റെ ഇത്തിരി വെട്ടവുമായി ഒരാളെ കണ്ടെത്തുമെന്നവൾ വെറുതെ വ്യാമോഹിക്കുന്നു.
ഒടുവിൽ പരാജിതയായി തറവാടിന്റെ മുകളിലത്തെ മുറിയിൽ ഭ്രാന്തി മുത്തശ്ശിയുടെ പാത പിൻതുടർന്നു തായ് വഴിയിലെ ഈ തലമുറയിലെ സ്ത്രീയായി ശാപം ഏറ്റെടുത്തു കൊണ്ടവൾ തന്റെ ഇതിഹാസ ജീവിതം ചങ്ങലയിൽ ബന്ധിപ്പിക്കുന്നു. പുരുഷ കാമനകൾക്കിടമില്ലാത്ത സ്നേഹിക്കപ്പെടണമെന്നാഗ്രഹിക്കാത്ത ഭ്രമകല്പനകളുടെ ലോകത്തേക്കവൾ മടങ്ങിപ്പോയി. ലൈംഗികതയുടെ അതിപ്രസരമുണ്ടെങ്കിലും അസഭ്യമായോ അശ്ലീലമായോ തോന്നാത്ത വിധമുള്ള രചന. ഒരു സ്ത്രീ അവളുടെ ചെറുപ്പം മുതൽ ജീവിതത്തിൽ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ കഥയാണ് നമുക്കു ചുറ്റും നിശബ്ദമാക്കപ്പെട്ട ഒരുപാട് അമ്മുക്കുട്ടിമാർ ഇന്നുമുണ്ടെന്നത് നോവലിന്റെ കാലിക പ്രസക്തി എടുത്തു കാണിക്കുന്നു.
അമ്മു എല്ലായ്പ്പോഴും ഒറ്റയ്ക്കായിരുന്നു.. ആത്മാവിന്റെ ഏകാന്തതയില്‍ അവൾക്ക് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു.. അവ ലോകമറിഞ്ഞതോടെ അമ്മു പ്രശസ്തയായ എഴുത്തുകാരിയായി മാറി... തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു.. പക്ഷെ ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച മനശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്..
മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് എന്നറിയപ്പെടുന്ന, ആർ. പരമേശ്വര മേനോൻ എന്ന പമ്മന്റെ അതിപ്രശസ്തമായ കൃതിയാണ് ഭ്രാന്ത്. എന്നും വിവാദങ്ങളുയർത്തിയ രതിയുടെ ക്ലാസ്സിക്. . . . 📚Book-ഭ്രാന്ത് ✒️Writer-പമ്മൻ 🖇️Publisher- dcbooks