In Ezhutachante Kala- Chila Vyasabharata Padanangalum, P K Balakrishnan explores the magic of the 'translation' that catapults Ezhuthachan as one of the greatest poets and the father of Malayalam literature. The book also has some critical studies on Mahabharata and the origins of the great epic.
P. K. Balakrishnan (1926–1991) was a Malayalam novelist, critic and historian. His multifaceted interests took him through politics, journalism, public speaking and creative writing. He was a patriot who gave up his studies for the freedom of the country.
മലയാളസാഹിത്യത്തിന് നാമിന്നോർമ്മിക്കുമ്പോൾ ലജ്ജ തോന്നിപ്പിക്കുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. സർഗശക്തിയുടെ മൊട്ടുകൾ നുള്ളിക്കളയുന്ന ജാതിവ്യവസ്ഥ സമൂഹത്തെ ചവിട്ടിമെതിക്കവേ, മനുഷ്യന്റെ പുരുഷാർത്ഥങ്ങൾ ഊണ്, ഉറക്കം, സംഭോഗം എന്നിവ മാത്രമാണെന്നു ദൃഢമായി വിശ്വസിച്ച നമ്പൂതിരിബ്രാഹ്മണർ സാഹിത്യത്തിന്റെ ഫലഭൂയിഷ്ഠമായ ഭൂമിയിൽ ലൈംഗികഅരാജകത്വത്തിന്റെ വിത്തുകൾ നൂറുമേനി കൊയ്തെടുത്തു. മലയാളവും സംസ്കൃതവും സ്വതന്ത്രമായി ഇടകലർത്തിക്കൊണ്ടുള്ള മണിപ്രവാളകവിതകൾ രചനയുടെ കുത്തക നേടി. ആധുനികസമൂഹത്തിന്റെ പൊതുവേദികളിൽ ഉച്ചരിക്കാൻപോലും ആവാത്തവിധം അശ്ലീലത നിറഞ്ഞ അവയായിരുന്നു ഒരു കാലഘട്ടത്തിൽ നമ്മുടെ പൈതൃകത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇതിനൊരു മാറ്റം വരുത്തിയത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്. ശുദ്ധമായ വിഷ്ണുഭക്തിയും ആധുനികമായ ഭാഷയും പ്രയോഗിച്ച് രൂപപ്പെടുത്തിയെടുത്ത അദ്ധ്യാത്മരാമായണം, ഭാരതം കിളിപ്പാട്ടുകൾ ആധുനികമലയാളഭാഷയുടെ നെടുംതൂണുകളായി. പ്രമുഖസാഹിത്യകാരനും ചിന്തകനുമായിരുന്ന ശ്രീ. പി. കെ. ബാലകൃഷ്ണൻ ഭാഷയുടെ ആ പിതാമഹന്റെ കലയേയും രചനാശൈലിയേയും വിലയിരുത്തുന്ന ഏതാനും അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കൃതി. എഴുത്തച്ഛന്റെ സർഗ്ഗപ്രതിഭയെ ഉത്തേജിപ്പിച്ച മഹാകൃതികളുടെ പശ്ചാത്തലസമഗ്രതയിൽ എഴുത്തച്ഛൻ കൃതികളുടെ വിവിധ ഭാവതലങ്ങളേയും രചനാവിധാനങ്ങളേയും അപഗ്രഥിച്ച് എഴുത്തച്ഛന്റെ മനസ്സും കർമ്മവും കണ്ടറിയാനുള്ള ഒരു ശ്രമം.
ശ്രീരാമഭക്തി വഴിഞ്ഞൊഴുകുന്ന ഒരു ഗ്രന്ഥതർജ്ജമയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. എന്നാൽ മൂലകൃതിയെ വെല്ലുന്ന തരത്തിൽ ഭാവനാചാതുര്യവും ഭക്തിരസവും പകർന്നു നൽകാൻ എഴുത്തച്ഛനു സാധിച്ചതിനാൽ ഇത് അദ്ദേഹത്തിന്റെ സ്വന്തം കൃതി എന്നു കരുതുന്നതിൽ തെറ്റില്ല. കണ്ണശ്ശകവികളിൽ നിന്ന് സ്വീകരിച്ചിരിക്കുന്ന ഏതാനും അനുകരണങ്ങൾ ബാലകൃഷ്ണൻ നിരത്തി വെക്കുന്നുണ്ട്. എങ്കിലും ഈ രചന വെളിച്ചം കണ്ട കാലത്ത് അവ പൊതുജനശ്രദ്ധ നേടിയില്ല എന്നുതന്നെ ഊഹിക്കേണ്ടിവരും. മലയാളഭാഷ എഴുത്തച്ഛനായി കരുതി വെച്ച സിംഹാസനം ഒരു മരണാനന്തര ബഹുമതിയായിരുന്നു. അതും ആചാര്യരുടെ മരണത്തിനു ശേഷം നിരവധി തലമുറകൾ കടന്നുപോയതിനു ശേഷം. എഴുത്തച്ഛന്റെ പിൻമുറക്കാർ ആരാണെന്ന് ആ കുടുംബത്തിലെ പിന്നീടുള്ള തലമുറക്കാർക്ക് പോലും ഓർത്തെടുക്കാനാകാത്ത വിധത്തിൽ അവഗണനയുടെ ചെളിക്കൂന ആ കൃതിക്കു മുകളിൽ നൂറ്റാണ്ടുകളോളം പടർന്നു കിടന്നു.
ഭാരതീയ ഇതിഹാസങ്ങളിൽ വലിപ്പത്തിൽ മുമ്പൻ മഹാഭാരതമാണല്ലോ. പൂർണ്ണരൂപത്തിൽ ഒന്നേകാൽ ലക്ഷം ശ്ലോകങ്ങൾ അടങ്ങുന്ന ഈ ബൃഹദ്കഥയുടെ യഥാർത്ഥ കാമ്പ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കുരു-പാഞ്ചാലജനതകൾ തമ്മിലുള്ള സംഘട്ടനമാണിതിന്റെ മൂലകഥയെന്നും കൗരവരാജാക്കന്മാരുടെ ദുരന്തഗാഥയായാണ് അതിന്റെ നിർമ്മിതി എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. 8800 ശ്ലോകങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ആ കേന്ദ്രബിന്ദുവിനെ പിന്നീടുള്ള കൂട്ടിച്ചേർക്കലുകളിലൂടെ നായകരെ പ്രതിനായകരാക്കി എന്നുമാത്രമല്ല, സഹസ്രാബ്ദങ്ങളിലെ നീതിശാസ്ത്രങ്ങളെ പ്രാചീനതയുടെ മേലങ്കി അണിയിച്ച് ആ ഇതിഹാസത്തിന്റെ പുറമ്പോക്കുകളിലേക്ക് കെട്ടഴിച്ചുവിട്ടു. വൈഷ്ണവഭക്തിപ്രസ്ഥാനങ്ങൾ കൗരവരുടെ അസുരവത്കരണത്തിൽ ഒരു പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഭാരതത്തിലെ കഥാപാത്രങ്ങൾ ഗുണദോഷസമ്മിശ്രരാണ്. എഴുത്തച്ഛന്റെ കൃഷ്ണഭക്തി കഥ പറയുന്ന കിളിമകളേയും മനസ്സാ സ്വാധീനിക്കയാൽ മഹാഭാരതകഥയിൽ പോലും കൃഷ്ണപരിപ്രേക്ഷ്യം സ്ഥാപിച്ചെടുക്കുന്നു. ഇവിടെ എഴുത്തച്ഛനു നേർക്കും ഗ്രന്ഥകർത്താവ് ആരോപണം നീട്ടുന്നുണ്ട്. കുരുവംശകഥ യഥാവിധം സംക്ഷേപിക്കാതെ കൃഷ്ണഭക്തിയുടെ ഒഴുക്കിലൂടെ നീങ്ങുന്ന ആഖ്യാനം മൂലകൃതിയുമായി പരിചയമില്ലാത്ത വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. വ്യാസഭാരതത്തിന്റേയും കഥാപാത്രങ്ങളുടേയും സ്വത്വത്തെ കുറിച്ച് കിളിപ്പാട്ടിൽ നിന്ന് അവർ സ്വീകരിക്കുന്ന ധാരണകൾ തെറ്റായിരിക്കും. പർവ്വം തിരിച്ചുള്ള ശ്ലോകങ്ങളുടെ കണക്കും കിളിപ്പാട്ടിൽ അവയുടെ അനുപാതരഹിതമായ ശേഖരവും ഇതിനെ ബലപ്പെടുത്തുന്നു. എന്തിനേറെ, യാദവവംശത്തിന്റെ അന്ത്യം വിവരിക്കുന്ന മൗസലപർവ്വം ഈ ഏകപക്ഷീയദർശനത്തിന്റെ പാരമ്യത വെളിവാക്കുന്നു. മദ്യപിച്ച് ലക്കുകെട്ട യാദവർ ഒന്നും രണ്ടും പറഞ്ഞ് കലഹിച്ച് ആയുധങ്ങളുമായി പരസ്പരം ചാടിവീണ് ‘ചത്തും കൊന്നും അടങ്ങിയ’ കഥയെ ആചാര്യപാദർ കൃഷ്ണവിഗ്രഹത്തിന് ഊനം തട്ടാത്ത രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു.
ഭാരതം കിളിപ്പാട്ടാണ് ബാലകൃഷ്ണൻ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിനൊരു കാരണവുമുണ്ട്. അദ്ദേഹത്തിന്റെ പ്രിയകഥാപാത്രമായ കർണ്ണൻ അവിടെയാണുള്ളത്. ആവിഷ്കാരത്തിന്റെ സൗഭാഗ്യപൂർണ്ണതയിൽ സ്വന്തം സ്രഷ്ടാവിനെത്തന്നെ ആശ്ചര്യമഗ്നനാക്കുന്ന കഥാപാത്രമാണ് വ്യാസഭാരതത്തിലെ കർണ്ണൻ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതല്ലെങ്കിൽ ഏറ്റവും മനോഹരമായ കഥാപാത്രം കർണ്ണനാണെന്ന മനോനിലയെ സാധൂകരിക്കുന്ന ഒന്നാണ് ‘വ്യാസന്റെ കർണ്ണൻ’ എന്ന അധ്യായം. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന പി കെ ബാലകൃഷ്ണന്റെ സുവിഖ്യാതമായ നോവലിൽ കർണനാണ് കേന്ദ്രകഥാപാത്രം എന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്.