മലയാളത്തിലെ യുവ ചെറുകഥാകൃത്തും നിരൂപകനുമാണ് വി.ആർ.സുധീഷ്. വടകര സ്വദേശിയായ ഇദ്ദേഹം ചേളന്നൂർ ശ്രീനാരായണ കോളേജിൽ മലയാളം അദ്ധ്യാപകനാണ് വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിൽ സജീവമായിരുന്നു ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക എന്നിവിടങ്ങളിലാണ് ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരിൽ ഒരു ഇൻലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. മടപ്പള്ളി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ സമ്മാനം നേടി ശ്രദ്ധേയനായി. മലയാളത്തിലെ ആധുനിക കഥയുടെ രൂപാന്തരത്തിൻറെ പ്രധാന ദശയിലാണ് വി.ആർ.സുധീഷിൻറെ ആദ്യകാലകഥകൾ ഉണ്ടാകുന്നത്. യൌവനത്തിൻറെ കണ്ണീർപ്പാടുകളും നിലവിളിയും കണ്ടെടുക്കുന്ന എഴുത്തുകാരനാണ് സുധീഷ്. ഭാവനിർഭരമായ ഓർമ്മകളും വിചിന്തനങ്ങളും നിറയുന്ന സുധീഷിൻറെ രചനകൾ വായനക്കാരനെ അകംനീറ്റുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. കലങ്ങുന്ന പ്രണയസമുദ്രം നെഞ്ചേറ്റിലാളിക്കുന്ന ഒരാളുടെ സാന്നിധ്യം ഈ കഥാകാരൻറെ തട്ടകത്തിലുണ്ട്. അസ്തിത്വത്തിൻറെ പൊരുൾ സ്വാതന്ത്ര്യമെന്നതുപോലെ അനുരാഗം കൂടിയാണെന്ന ശുഭസൂചന സുധീഷ് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാഴ്ചകളെ കീറിമുറിക്കുന്ന സാമൂഹിക-രാഷ്ട്രീയ ഭൂപടങ്ങളും കഥാകാരൻ സൂചിപ്പിക്കുന്നു. കാവ്യാത്മക ഭാഷയിൽ തീർത്ത ഹരിതപത്രങ്ങളുടെ മനോഹാരിത കൊണ്ട് സമകാലികരിൽ നിന്നു വേറിട്ടുനിൽക്കുന്നവയാണ് സുധീഷിൻറെ രചനകൾ.തോപ്പിൽ രവി പുരസ്കാരം , അയനം-സി.വി.ശ്രീരാമൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആർ..സുധീഷിൻറെ പല കഥാസമാഹാരങ്ങളും വിവിധ സർവ്വകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാണാപ്പുറങ്ങളിലെ പ്രണയത്തെ ആവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ. പരസ്പരം കാണാതെ പ്രണയത്തിൽ അകപ്പെടുന്ന എഴുത്തുകാരനും അദ്ദേഹത്തിൻ്റെ ആരാധികയും. ശരീരത്തിനും അപ്പുറത്തായി പ്രണയത്തിന് പല ഭാവഭേദങ്ങളും ഉണ്ടെന്ന് കാണിച്ചുതരുന്നു.
സൈബര്‍ ഇടങ്ങളിലെ തട്ടിപ്പുകള്‍ കേട്ടുമടുത്ത മനസ്സില്‍ ഒരു പുതിയ സാദ്ധ്യതപോലെ മായ എന്ന പ്രണയകഥ കുളിരേകുന്നു. തമ്മില്‍ ഒരിക്കലും കണ്ടുമുട്ടാതെതന്നെ പ്രണയത്തിന്റെ എല്ലാ തീവ്രതകളും അനുഭവിക്കാന്‍ കഴിയുമെന്ന് വായനക്കാരനെ അറിയിക്കുന്ന രചന. എത്ര എഴുതിയാലും പുതുമ നശിക്കാത്ത പ്രണയത്തിന്റെ മറ്റൊരു വശ്യാവതാരമായി മായ അവശേഷിക്കുന്നു.