Vivek Chandran was born in Palakkad, Kerala. He attended Kendriya Vidyalaya No.1, Palakkad before graduating with a Bachelor of Engineering degree in Electronics & Communication from Government Engineering College, Thrissur. He then did his Master of Engineering in Aerospace Engineering from Indian Institute of Science. He then pursued his career in General Motors Technical Center, Bangalore for five years. Currently he is working as Assistant Professor in Electrical & Electronics Engineering Department of BITS Pilani, K. K. Birla Goa Campus.
പാലക്കാട് ജനനം. തൃശ്ശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷനിൽ ബിരുദം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം. പഠനത്തിന് ശേഷം അഞ്ചു വർഷം ജനറൽ മോട്ടേഴ്‌സിന്റെ ബാംഗ്ലൂർ ടെക്ക് സെന്ററിൽ സീനിയർ എഞ്ചിനീയറായി ജോലി ചെയ്തു. ഇപ്പോൾ ബിറ്റ്‌സ് പിലാനിയുടെ ഗോവ ക്യാമ്പസ്സിൽ അധ്യാപകനായി ജോലി നോക്കുന്നു.
പ്രഭാതത്തിന്റെ മണം, സമരൻ ഗണപതി, ഭൂമി , ഏകനാഥൻ, വന്യം , മറിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ കുറിച്ച് എന്നിങ്ങനെ ആറ് കഥകളാണ് " വന്യം " എന്ന വിവേകിന്റെ ആദ്യ സമാഹാരത്തിൽ. എല്ലാ കഥകളുടെയും അവതരണ രീതിയിലെ സാദൃശ്യമാവണം ആദ്യ കഥക്കപ്പുറം ഫാന്റസി എലമെന്റുകൾ എന്നിലെ വായനക്കാരനെ പിടിച്ചു നിർത്തിയില്ല. പാറ്റേണുകൾ ചികയുക എന്ന ഒരു ചീത്ത സ്വഭാവം കൂട്ടിനുള്ളതുകൊണ്ടാവണം അങ്ങനെ തോന്നിയത്. ഭൂമിയും സമരൻ ഗണപതിയും രസകരമായ കഥാതന്തുക്കൾ ആണ്. എന്നാൽ കഥാഖ്യാനം ഇടക്കൊക്കെ ഭ്രമാത്മകമായ ലോകത്തിന്റെ കൃത്യമായ വിവരണങ്ങളിലെ ശ്രദ്ധയിൽ ഉടക്കി എങ്ങോ പോയ പോലെ തോന്നി. ഒരുപക്ഷേ അതായിരിക്കാം കഥാകൃത്ത് ഉദ്ദേശിച്ചത് എങ്കിലും വായനക്കാരൻ എന്ന നിലയിൽ അത് കഥാസ്വാദനത്തെ ബാധിക്കുന്നു. എല്ലാ കഥയുടെയും അവസാന രണ്ട് വാക്യങ്ങൾക്ക് ശൈലി സാദൃശ്യം ഉണ്ട്, യാദൃശ്ചികമാകാം, എങ്കിലും. വിവേകിന്റെ ഭാവനാലോകം സമൃദ്ധമാണ്. ആ ലോകത്തെ കുറച്ചുകൂടെ സ്വതന്ത്രമാക്കി എഴുതിയിരുന്നെങ്കിൽ എന്ന് വായിക്കുമ്പോൾ തോന്നിപ്പോയി. എവിടെയോ എങ്ങോ ഒരു ചട്ടക്കൂട് ചിന്തകളെ കൂട്ടിലടക്കുന്ന പോലെ.
( ഡിസി ബുക്സ് പ്രൂഫ് ഒന്നും ചെയ്യാറില്ല എന്ന് തോന്നുന്നു. ചിതറിക്കിടക്കുന്ന അക്ഷരത്തെറ്റുകൾ കഥയിലും പഠനങ്ങളിലും അങ്ങിങ്ങ് കാണാം. ഒരു പുതിയ എഴുത്തുകാരനെ മലയാളത്തിന് പരിചയപ്പെടുത്തുന്ന ഈ സമാഹാരത്തിൽ ശ്രദ്ധയോടെ അക്ഷര പിശകുകൾ നീക്കം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ എന്നും തോന്നിപ്പോയി )
വായിച്ചില്ലെങ്കിൽ വൻ നഷ്ടമായേക്കാവുന്ന പുസ്തകമാണ് വന്യം. വിവേക് ചന്ദ്രൻ്റെ ക്രാഫ്റ്റിനു മുന്നിൽ പകച്ചിരുന്നു പോയി. പക്ഷേ, ഈ കൊറോണക്കാലത്ത് ദയവു ചെയ്ത് നിങ്ങളാരും ഈ പുസ്തകം വായിക്കരുത്. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാതിരിക്കുകയെങ്കിലും ചെയ്യണം. ഇല്ലെങ്കിൽ കുറച്ചെങ്കിലും മെൻറലി വീക്ക് ആയ മനുഷ്യനാണ് നിങ്ങളെങ്കിൽ പതിയെ സമയമെട്ത്ത് വായിക്കുക. ഇതൊന്നുമല്ലെങ്കിൽ വിഷാദം ഇരച്ചു കയറി വരുന്നത് നിങ്ങളറിയും, വല്ലാത്ത പേടികൾ വന്നു പൊതിയും. പിന്നെ ചെന്നു കയറുന്നിടങ്ങളിലെല്ലാം ഒറ്റക്ക് മുങ്ങിത്താഴും. പിന്നെപ്പൊഴെങ്കിലും ഈ കഥകളെക്കുറിച്ച് രണ്ടു വരി എഴുതാനാവുമെന്ന് പ്രതീക്ഷിക്കുന്നു. Atleast keep this book in your cart if you don't have this. There is a 50% off on the ebook from @dcbooks .
പുസ്തകം: വന്യം രചന: വിവേക് ചന്ദ്രൻ പ്രസാധനം: ഡി സി ബുക്സ് പേജ് :111,വില :110
വിവേക് ചന്ദ്രൻ പുതിയ തലമുറയിലെ എഴുത്തുകാരിൽ വേറിട്ടു നിൽക്കുന്ന ഒരു വ്യക്തിത്വമാണ്. അദ്ധ്യാപകനായി ഗോവ ക്യാംപസിൽ ജോലി ചെയ്യുന്നു. സമകാലിക മലയാളം ആഴ്ചപതിപ്പിലും,മാതൃഭൂമിയിലും പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ കഥകളിലും വ്യത്യസ്തയും പുതുമയും ഉള്ളതുമായ ആശയങ്ങൾ നിറഞ്ഞിരിക്കുന്നു. മനസ്സിന്റെ അഗാധതലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
ഒരു utopian രീതിയിലാണ് മാന്ത്രികനേയും അയാൾ പരിശീലിപ്പിക്കുകയും മനസ്സുകൊണ്ട് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ജാനകിയുടെ കഥയും പ്രഭാതത്തിന്റെ മണം എന്ന കഥയിൽ പറയുന്നു. പ്രേതത്തിന്റെ സാന്നിധ്യവും, ഗർഭാവസ്ഥയിൽ നശിച്ച ഭ്രൂണവും, ചെറുപ്പത്തിൽ അനുഭവിച്ച പീഡനം മനസ്സിൽ വേട്ടയാടുന്ന ഭൂമി എന്ന പെൺകുട്ടിയും, കാട് കത്തിച്ച മൃഗങ്ങളെയും തീയിൽ ചുട്ടെരിച്ച വനം കൈയേറുന്ന മനുഷ്യരും, അച്ഛന്റെ അടുത്ത കുമ്പസാരിക്കാൻ വരുന്ന മലയിലെ വാട്ടർ ടാങ്കിലെ വാച്ചറും അയാളെ അസ്വസ്ഥപ്പെടുത്തുന്ന ഓർമ്മകളും, മരണം നടന്ന സ്ഥലം നോക്കി നടന്ന സംഭവം ഒരു പാവവീട് പോലെ നിർമ്മിക്കുന്ന രാധികയും.... അങ്ങനെ വേറിട്ട കഥാപാത്രങ്ങളിലൂടെ കഥകൾ കടന്നുപോകുന്നു.
ഒരു സൈക്കോളജിക്കൽ മൂവേമെന്റ് ആണ് വിവേക് ചന്ദ്രന്റെ ഓരോ കഥകളും. ഓരോ കഥയ്ക്കും രണ്ട് അർഥങ്ങൾ ആണുള്ളത്, നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും സൂക്ഷ്മതയോടെ കഥകളിൽ വരച്ചു ചേർത്തിരിക്കുന്നു. പുസ്തകത്തിന്റെ Cover design വളരെ മനോഹരമായിട്ടുണ്ട്, In to the wild എന്ന മൂവിയാണ് മനസ്സിൽ വന്നത്.⛰️
ആദ്യത്തെ കഥ വായിച്ചപ്പോൾ അടുത്തതിലേക്കു പോകാൻ കഴിയുമോ എന്ന് എനിക്ക് തന്നെ ഭയം തോന്നി. അപ്പോഴേക്കും വല്ലാത്തൊരു ഭ്രമകൽപ്പനകളിലേക്ക് എന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരുന്നു..
രണ്ടാമത്തെ കഥ "സമരൻ ഗണപതി" വായിച്ചപ്പോൾ എനിക്ക് കയ്പ്പുള്ള മനംപുരട്ടലുണ്ടായി.. സ്നേഹമില്ലാത്ത രതിയിൽ നിന്നും പിറവിയെടുക്കാനിരിക്കുന്ന ജീവനെ ഉടച്ചു കളയുമെന്ന് അമ്മ പറയുമ്പോൾ വർധിച്ച കോപമൊടുക്കി ഒടുവിൽ നിശബ്ദമായ നിമിഷങ്ങൾക്കൊടുവിൽ ആ പിതാവ് മയമുള്ള ശബ്ദത്തിൽ വയറ്റിലുള്ള ജീവന്റെ തുടിപ്പിനോട് ഇങ്ങനെ പറഞ്ഞു.. "കുഞ്ഞേ, വേഗം വളര്. ഇവളിലെ നീര് വലിച്ചു കുടിച്ച്, അറുത്ത് നീക്കാൻ പറ്റാത്തവിധം ഇവളുടെ അടിവയറ്റിൽ വ്യാപിക്ക്. നിനക്ക് ജീവിക്കണ്ടേ?" ✒️കുമ്പസാര കഥകളുടെ സ്വകാര്യതയിലൂടെ പറയുന്ന വന്യം എന്ന കഥ എന്നിൽ ഞെട്ടലും ഭയവും ഒരു പോലെയുണ്ടാക്കി. നാലു മാസം പ്രായമുള്ള ചോരയും മെഴുക്കും പറ്റിപ്പിടിച്ച തീ നിറമുള്ള ഭ്രൂണത്തെ മുറിയിലെ രൂപക്കൂട് പൊളിച്ച് അതിനകത്ത് വെച്ച് സിമന്റ് തേച്ചു മൂടിയ ആദം എന്ന മനുഷ്യൻ.. തങ്ങളുടെ രതി ക്രീഡയ്ക്ക് തടസമാകാതെ ഇരിക്കാൻ മകനെ ഔഷധപായൽ കൊടുത്ത് മയക്കികിടത്തിയ അയാളും ഭാര്യയും.. ഒടുവിൽ ചെന്നായകൾ കൊണ്ട് പോയ ആ കുരുന്ന്, മനുഷ്യനുണ്ടാക്കിയ വേലിയിൽ കരിഞ്ഞമർന്നപ്പോൾ മാലാഖമാർ അവന് വേണ്ടി പ്രാർത്ഥനകൾ ചൊല്ലി. രതിക്രീഡകളുടെ അഭിവാഞ്ചയിൽ സ്വത്വബോധം പോലും നഷ്ടപ്പെടുത്തിയ മാരക ചിന്തകളിലേയ്ക്കാണ് ഈ കഥ നമ്മെ കൂട്ടി കൊണ്ട് പോവുന്നത്.
പിന്നെയുമുണ്ട് ചങ്കിൽ കൊണ്ട കുറെ കഥാപാത്രങ്ങൾ.. യാഥാർഥ്യത്തിനും ഭ്രമാത്മകതയ്ക്കുമിടയിൽ താൻ സൃഷ്ടിച്ച മായജാലത്തിനു സ്വയം ഇരയാകേണ്ടി വന്ന മന്ത്രികൻ, പുതിയ കാഴ്ചകളുടെ വേഗത്തെ ഉൾകൊള്ളാനാകാതെ സ്വയം എവിടെയോ നഷ്ട്ടപെട്ടു പോയ സിനിമാക്കാരൻ, പോലീസ് ലോക്കപ്പിലെ സിമന്റു തറയിൽ വെച്ച് ആദ്യമായി ഋതുമതിയായ ഭൂമി എന്ന പെൺകുട്ടി, അധികാരികൾ നിർദേശിച്ച പോലെ കാട്ടുതീയുണ്ടാക്കാൻ കാടിനെ ഒരുക്കി നിർത്തി ഒടുവിൽ തിരിച്ച് വരാനാവാതെ ആ അഗ്നി നാളങ്ങളിൽ മറഞ്ഞ അബ്ബു, മെഷീനിൽ വിരൽ പാട് പതിയാത്ത രീതിയിൽ തഴമ്പുള്ള കൊണ്ട് തിരിച്ചറിയൽ കാർഡ് കിട്ടാതെ പോയ ഒരു പാവം മനുഷ്യൻ ഏകനാഥൻ, കൽക്കരി ഖനിയിലെ അന്ധനായ കാവൽക്കാരൻ, കുറ്റബോധം കൊണ്ടോ വേട്ടയാടുന്ന ചിന്തകളെ ഭയന്നോ ജാമുൻ മരത്തിന്റെ കൊമ്പിൽ ആത്മഹത്യ ചെയ്ത രാധികയുടെ അമ്മ.
തീവ്രമായ ഭാവനയും വന്യമായ ഭ്രമാത്മകതയും സുവര്‍ണാനുപാതത്തില്‍ ചേര്‍ന്ന ഈ കഥകൾ ഫാന്റസി കലര്‍ന്ന ഫിക്ഷന്റെ വല്ലാത്തൊരു തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടി കൊണ്ട് പോകും ഈ കഥകളൊക്കെ നാം ഉള്ളിലേക്ക് എടുക്കുന്നത് പോലെയിരിക്കും അത് നമ്മളിൽ ഉണ്ടാക്കുന്ന സ്വാധീനം. അത് പലർക്കും പലതാകം.
അതിരുകളില്ലാത്ത ഭാവനയുടെ ഭൂപടങ്ങളിലെ പരിചിതമല്ലാത്ത, നമ്മൾ അനുദിനം സംവദിക്കാത്ത ചില സ്‌ഥലകാലമണ്ഡലങ്ങൾ അടയാളപ്പെടുത്തുന്നതാണ് വിവേക് ചന്ദ്രന്റെ കഥകൾ. യഥാർത്ഥവും അയഥാർത്ഥവുമായ ഒരു ലോകം മനുഷ്യന് ഭ്രമാത്മകമായി അനുഭവപ്പെടുന്നതുപോലെ കഥയുടെ ലോകവും വായനക്കാരനു മുന്നിൽ ഫാന്റാസി കലർന്ന ഫിക്ഷന്റെ ഒരു പുതിയ ലോകം തുറന്നിടുന്നു.
ഭൂമിയെ പകർത്തുന്ന കണ്ണാടിയിലൂടെ ഒരു പെൺകുട്ടിയുടെ , ജാനകിയുടെ ഭൂത വർത്തമാനകാലങ്ങളിൽ മാന്ത്രികതയുടെ അധികാരം കടന്നുകയറുന്ന വന്യമായ വിവരണമാണ് പ്രഭാതത്തിന്റെ മണം. പ്രതിയോഗി പരാജയപെട്ടെന്നറിഞ്ഞാലും ബോക്സിങ് റിങ്ങിൽ നിർത്താതെ അക്രമം അഴിച്ചുവിടുന്ന സമരൻ ഗണപതിയെന്ന ബോക്‌സർ, അയാളുടെ ഭൂതകാലവും വർത്തമാനകാല ജീവിതവും എതിരാളിയിൽ ആരോപിക്കുന്ന ഭ്രമാത്മക ജീവിതമാണ് സമരൻ ഗണപതി.ഭൂമിയെന്ന കഥ മനുഷ്യത്വം മരവിച്ച മനുഷ്യന്റെയും അവനെ ചുമക്കുന്ന ഭൂമിയുടെയും മരണമാണ്. സിനിമാ റീലുകൾക്കൊപ്പം സഞ്ചരിക്കുന്ന ഭൂമിയെന്ന പെൺകുട്ടിയിൽ ഭൂതകാലം ഏൽപ്പിച്ച ദുരന്തം സിനിമ റീലുകൾ പോലെ കടന്നു പോകുന്നതിനു ഒരു ഡോക്ടർ സാക്ഷിയാകുന്നു. ചെന്നായോടൊപ്പം വളർന്ന് ചെന്നായായി മാറുന്ന ക്രിസ്റ്റിയെന്ന കുട്ടിയുടെ കഥ പറയുന്ന വന്യം.
2021 കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ അവാർഡിന് അർഹമായ ചെറുകഥാസമാഹാരമാണ് വിവേക് ചന്ദ്രൻ്റെ 'വന്യം'.
'വന്യം', 'പ്രഭാതത്തിൻ്റെ മണം', 'സമരൻ ഗണപതി' എന്നിങ്ങനെ ആറു ചെറുകഥകളാണ് ഉള്ളടക്കം. കഥയെ അതർഹിക്കുന്ന സ്വാതന്ത്ര്യത്തോടെ തുറന്നു വിട്ടിരിക്കുന്നു എന്നു തന്നെ വേണം പറയാൻ. കുറെക്കാലത്തിനു ശേഷമാണ് ഒരു കഥ വായിച്ചിട്ട് അതിലെ കഥാപാത്രം അനുഭവിച്ച സ്ഥലജലഭ്രമത്തിൽ പെട്ടു പോകുന്നത്. ആ കഥ രണ്ടാമതും വായിക്കുന്നത് ഞാനീ വായിച്ചതിൽ സത്യമേത്, മിഥ്യയേത് എന്നു മനസ്സിലാക്കാൻ വേണ്ടി മാത്രം. (പ്രഭാതത്തിൻ്റെ മണം)
മനസ്സിനെ ഉലച്ചു കളയുമ്പോഴും ഒരു നാടോടിക്കഥപോലെ വായിച്ചനുഭവിച്ചതാണ് വന്യം എന്ന ടൈറ്റിൽ സ്റ്റോറി.