വിനോയ് തോമസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം മുള്ളരഞ്ഞാണത്തിന് എഴുത്തുകാരന്‍ എന്‍. ശശിധരന്‍ എഴുതിയ അവതാരികയിൽ നിന്ന്:
കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തുടങ്ങിയ പുതുമുറക്കാരായ ഏതാനും എഴുത്തുകാരാണ്, ഇന്ന് മലയാള ചെറുകഥയുടെ ഭാവുകത്വപരമായ കുതിപ്പും ചലനാത്മകതയും നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെപോകുന്ന അനുഭവങ്ങളും കണ്ടെടുക്കപ്പെടാതെപോകുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളും എക്കാലത്തും ഫിക്ഷനിലാണ് ആദ്യം പ്രത്യക്ഷമാവുക (ഫിക്ഷന്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ യഥാതഥമാണ് എന്ന വാദം സാഹിത്യചിന്തകളില്‍ ഇന്ന് സജീവമാണ്). ഇങ്ങനെ ഒരു ജൈവപ്രകൃതിയും ഇങ്ങനെ ഒരു മനുഷ്യജീവിതവും നമുക്കുണ്ടായിരുന്നോ എന്ന് വിസ്മയിപ്പിക്കുന്ന മാന്ത്രികയാഥാര്‍ത്ഥ്യങ്ങളായിട്ടാണ് വായനക്കാര്‍ പുതിയ കഥകളെ ഉള്‍ക്കൊള്ളുന്നത്. എഴുതുന്നയാളിന്റെ വ്യക്തിപരവും സര്‍ഗ്ഗാത്മകവുമായ കര്‍ത്തൃത്വത്തെ ഉല്ലംഘിച്ച്, പ്രാദേശികവും സാമൂഹികവുമായ സ്വത്വങ്ങള്‍ കേന്ദ്രസ്ഥാനത്തു വരുമ്പോഴാണ് ഇത്തരം എഴുത്തുകള്‍ സംഭവിക്കുന്നത്. അനുഭവങ്ങള്‍ക്കും അവയുടേതായ ശരീരവും ഭാഷയും വ്യാകരണവുമുണ്ട്; സംസ്‌കൃതിയുടെ അടിവേരുകള്‍ക്കൊപ്പം അവ വീണ്ടെടുക്കുമ്പോള്‍ മാത്രമേ മനുഷ്യഭാഷയില്‍ അവയ്ക്ക് ആവിഷ്‌കാരം സാധ്യമാകൂ.
അപൂര്‍വ്വമായ ജീവിതമേഖലകളും അത്യപൂര്‍വ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലജീവിതവുമായി അവയെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപരികല്പനകള്‍ക്കകത്ത് വിമര്‍ശനാത്മകമായി വിന്യസിക്കുക, നാടന്‍ നര്‍മ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യംകൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിര്‍ത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാധ്യമാക്കുക… വിനോയ് തോമസിന്റെ സര്‍ഗ്ഗാത്മകതയുടെ അടരുകള്‍ ഇങ്ങനെ പലതാണ്. പ്രകൃതിയെയും അതില്‍ ഉള്‍പ്പെട്ട സചേതനവും അചേതനവുമായ സാന്നിധ്യങ്ങളെയും അവയുടെ അസംസ്‌കൃതപ്രഭാവത്തില്‍ അവതരിപ്പിക്കാനാണ് മിക്കപ്പോഴും ഈ എഴുത്തുകാരന്‍ ശ്രമിച്ചു കാണുന്നത്. ആദ്യസമാഹാരമായ ‘രാമച്ചി’യില്‍നിന്നും ‘മുള്ളരഞ്ഞാണ’ത്തിലെത്തുമ്പോള്‍ ഈ പരിചരണരീതി കുറെക്കൂടി ബലിഷ്ഠവും ധ്വന്യാത്മകവുമായിത്തീരുന്നു. ചെറിയ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വലിയ ലോകങ്ങള്‍ അവയുടെ മുള്‍മുനകളുമായി വായനക്കാരെ യുദ്ധോദ്യുക്തരായി അഭിമുഖീകരിക്കുന്ന അനുഭവമാണിത്.
ചുരുളി എന്ന സിനിമയ്ക്ക് ആധാരമായ ചെറുകഥയുടെ രചയിതാവ് എന്ന നിലയ്ക്കാണ് വിനോയ് തോമസിനെപ്പറ്റി ഞാനാദ്യം കേൾക്കുന്നത്. സിനിമ കണ്ടയുടൻതന്നെ അതിന്നാധാരമായ കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥ ഉൾപ്പെടുത്തിയ ഈ പുസ്തകം വാങ്ങുകയും ആ കഥ മാത്രം വായിക്കുകയും ചെയ്തു. പിന്നീട് ഇപ്പോഴാണ് ബാക്കി കഥകൾ കൂടി വായിക്കുവാനായി മുള്ളരഞ്ഞാണം കയ്യിലെടുത്തത്. കളിഗമിനാറിലെ കുറ്റവാളികളോടൊപ്പം ആനന്ദബ്രാന്റൻ, ചൂടൻ ഇങ്കന്റെ ശവമടക്ക്, കുട്ടുക്കുറുക്കത്തീ കുർ… കുർ, മുള്ളരഞ്ഞാണം, നായ്ക്കുരണ, തുഞ്ചൻ ഡയറ്റ് എന്നിങ്ങനെ ആകെ ഏഴു കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം.
ഏറ്റവും മുന്തിയ ബ്രാന്റുകൾ മാത്രം ഉപയോഗിച്ചു ശീലിച്ച നിജേഷിൻറെ കഥ പറയുന്ന ആനന്ദബ്രാന്റൻ, പത്താംക്ലാസ്സിന്റെ പുതിയ മലയാളപാഠപുസ്തകം തയ്യാറാക്കാൻ വേണ്ടി സംഘടിപ്പിച്ച ശില്പശാലയുടെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന തുഞ്ചൻ ഡയറ്റ് എന്നീ കഥകൾ നർമ്മത്തിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടുക്കുറുക്കത്തീ കുർ… കുർ… എന്ന കഥ തുഞ്ചൻ ഡയറ്റിനോട് ചേർത്തുവായിക്കാവുന്ന കുറച്ചു ഗൗരവമേറിയൊരു കഥയാണ്. മുള്ളരഞ്ഞാണം, നായ്ക്കുരണ എന്നീ കഥകൾ സാമൂഹികമായി കുറച്ചുകൂടി ഗൗരവമേറിയ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരോ കുറ്റവാളികളോ, ആരാണ് നല്ലവർ, ആരാണ് കെട്ടവർ എന്ന സംശയത്തെ വായനക്കാരന്റെ യുക്തിക്ക് വിടുകയാണ് കളിഗമിനാറിലെ കുറ്റവാളികൾ.ചുരുളി കണ്ടവർക്ക് ഈ കഥ ഒരു അനുബന്ധമെന്നോണം വായിക്കാവുന്നതാണ്. കൂട്ടത്തിൽ എനിക്ക് കാര്യമായി ഇഷ്ടപ്പെടാതിരുന്ന കഥ ചൂടൻ ഇങ്കന്റെ ശവമടക്കാണ്.
വിനോയ് തോമസിന്റെ കഥകളെ അറിയാനുള്ള നല്ലൊരു സമാഹാരമാണ് മുള്ളരഞ്ഞാണം. മലയാളത്തിലെ പുതിയ എഴുത്തുകാർ ഇത്തരത്തിൽ നല്ല കഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
an old woman who speaks to plants and trees, a young boy who struggles to speak after being caught amid several languages, a young girl who refuses to be tied tied down by the religious strictures and the concepts of sin that are being injected into her, a man constantly on the quest for pleasures of various kinds....these stories are populated with people who can be called outliers, not always in a good way. Some of it does make for some gripping reading.
7 കഥകളുടെ സമാഹാരം. മതം മനുഷ്യ സ്വാതന്ത്ര്യത്തിനുമേൽ നടത്തുന്ന അധിനിവേശങ്ങളും ലൈംഗികമായ പാപബോധവും ശരീരത്തിന്റെ ജൈവികതയെ ഹനിക്കുന്ന സദാചാരം നിഷ്ഠകളും പ്രമേയമാക്കുന്ന കഥകൾ.
'ചുരുളി' കണ്ട് സംവിധായകൻ ഉദ്ദേശിച്ചതെന്തെന്നു മനസ്സിലാവാത്തതു കൊണ്ടാണ് മൂലകഥയായ 'കളിഗെമിനാറിലെ കുറ്റവാളികൾ' വായിക്കാൻ വേണ്ടി പുസ്തകം വരുത്തിയത്. കാമ്പുള്ള, കഴമ്പുള്ള ഏഴു കഥകൾ. വിനോയ് തോമസിൻ്റെ എഴുത്തിനെ അറിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.
കഴിഞ്ഞ ദിവസമാണ് വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന ചെറുകഥ സമാഹാരം വായിച്ചത്. ആകെ മൊത്തം 7 കഥകളാണ് മുള്ളരഞ്ഞാണത്തിൽ ഉള്ളത്. ആനന്ദബ്രാന്റൻ , ചൂടൻ ഇങ്കന്റെ ശവമടക്ക് , കുടുക്കുറുക്കത്തി കുർ കുർ , മുള്ളരഞ്ഞാണം , നായ്ക്കുരണ , തുഞ്ചന്റെ ഡയറ്റ് , കളിഗെമിനാറിലെ കുറ്റവാളികൾ എന്നിവയാണ് അവ.
ആദ്യമായാണ് വിനോയ് തോമസിന്റെ എഴുത്തുകൾ വായിക്കുന്നത്. പുതു തലമുറയിലെ മറ്റു എഴുത്തുകാരെ പോലെ തന്നെ വളരെ ലളിതമായ ഭാഷയാണ് വിനോയ് തോമസിന്റെയും. ഇതിലെ കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയാണ് ലിജോ ജോസ് പെല്ലിശേരി ചുരുളി എന്ന സിനിമയാക്കിയത്. ചുരുളി മികച്ച ഒരു ദൃശ്യാനുഭവം സമ്മാനിച്ചപ്പോൾ കളിഗെമിനാറിലെ കുറ്റവാളികൾ മികച്ചൊരു വായനാനുഭവം തന്നെയായിരുന്നു. ചെറിയ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വലിയ ലോകങ്ങള്‍ അവയുടെ മുള്‍മുനകളുമായി വായനക്കാരെ യുദ്ധോദ്യുക്തരായി അഭിമുഖീകരിക്കുന്ന അനുഭവമാണ് മുള്ളരഞ്ഞാണം സമ്മാനിക്കുന്നത്.
എല്ലാ കഥകളും നല്ല നിലവാരം പുലർത്തിയിരുന്നുയെങ്കിലും കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടവ കളിഗെമിനാറിലെ കുറ്റവാളികളും ആനന്ദബ്രാന്റനുമാണ്. മുള്ളരഞ്ഞാണം വായിച്ച് കഴിഞ്ഞപ്പോൾ വിനോയ് തോമസിന്റെ മറ്റു കൃതികളും വായിക്കാനുള്ള താല്പര്യം ഇരട്ടിച്ചു.
വിനോയ് തോമസിന്റെ 7 കഥകളുടെ സമാഹാരം.. ഇതിലെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയാണ് ചുരുളി എന്ന ചലച്ചിത്രത്തിന് ആധാരമായത് എന്ന് അറിയാമായിരുന്നു.. ഇപ്പോഴാണ് കഥ വായിക്കാനുള്ള അവസരം ലഭിച്ചത്..
എനിക്ക് വിനോയ് തോമസിന്റെ എഴുത്ത് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എഴുത്തിലുള്ള പരീക്ഷണങ്ങൾ ആസ്വദിക്കാറുണ്ട്.. എപ്പോഴും വ്യത്യസ്തമായ പ്രമേയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്..
ഈ സമാഹാരവും മികച്ചതാണ്.. ഏറെ താല്പര്യത്തോടെ തന്നെ വായിച്ചു തീർത്തു.. ഇതിലെ മുള്ളരഞ്ഞാണം, ചൂടൻ ഇങ്കന്റെ ശവമടക്ക് എന്നീ കഥകൾ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.. . . . 📚Book - മുള്ളരഞ്ഞാണം ✒️Writer- വിനോയ് തോമസ് 📜Publisher- dcbooks
ഇതിൽ ഭാഷകളുടെ മുള്ളരഞ്ഞാണം ഇടേണ്ടി വന്നവരും, മതത്തിന്റെന്റേം നിയമത്തിന്റെയും സദജാരവാദങ്ങളുടെയും മുള്ളരഞ്ഞാണം ഇട്ടു വാങ്ങേണ്ടുന്നവരും, പ്രാർത്ഥനകളുടെയും നായകാറുനാപ്പൊടിയുടേം മുള്ളരഞ്ഞാനത്തിൽ തറക്കപ്പെട്ട ഭാര്യയും മകളുമുണ്ട്..
എന്നാൽ ഒരു മുള്ളഞാനയും ഇട്ടു വാങ്ങാൻ താല്പര്യമില്ലാത്ത, അന്ധമായ വിശ്വാസങ്ങളെ യുക്തിയോടെ ചോദ്യം ചെയ്യുന്ന കവിതയെ അണിയിക്കാൻ കാത്തുനിൽക്കുന്ന മുള്ളുള്ള വെള്ളിയരഞാണവും ഉണ്ട്.
പരിചിതമായതിന്റെ അപരിചിതമായ ഇടങ്ങൾ. മതം, ഭാഷ,നിയമങ്ങൾ ഇവയെല്ലാം ഒരു മുള്ളരഞ്ഞാണം പോലെ കോറി മുറിപെടുത്തിയ മനുഷ്യർ. കാട്ടുവള്ളികളെ പോലെ താനേ പച്ചച്ച് പടർന്നു പോകുന്ന എഴുത്ത്.