Jump to ratings and reviews
Rate this book

മാമ ആഫ്രിക്ക - Mama Africa

Rate this book

440 pages, Paperback

Published May 20, 2019

13 people are currently reading
179 people want to read

About the author

T.D. Ramakrishnan

15 books241 followers
T.D. Ramakrishnan is the author of bestselling Malayalam mystery novel Francis Ittykkora

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
22 (13%)
4 stars
52 (31%)
3 stars
60 (35%)
2 stars
27 (16%)
1 star
6 (3%)
Displaying 1 - 29 of 29 reviews
Profile Image for Nandakishore Mridula.
1,352 reviews2,698 followers
July 27, 2019
ഞാൻ വായിക്കുന്ന T. D. രാമകൃഷ്ണന്റെ നാലാമത്തെ പുസ്തകമാണ് "മാമ ആഫ്രിക്ക". "ഫ്രാൻസിസ് ഇട്ടിക്കോര"യിലും, "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി"യിലും പിൻതുടർന്ന അതേ ഫോർമുലയാണ് ഗ്രന്ഥകാരൻ ഇവിടെയും പിൻതുടരുന്നത്: ചരിത്രത്തിലെ ഏതെങ്കിലും ഒരു നിർണ്ണായക കാലഘട്ടത്തിൽ തന്റെ മുഖ്യകഥാപാത്രത്തെക്കൊണ്ടു തിരുകുക; എന്നിട്ട് സത്യവും മിഥ്യയും ഇഴപിരിച്ചെടുക്കാനാകാത്ത വിധം ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത രൂപത്തിൽ ഒരു നോവലെഴുതുക. മൈക്കേൽ ക്രിഷ്ട്ടൺ വളരെ വിദഗ്ദ്ധമായി ചെയ്യന്ന ഒരു കാര്യമാണിത്; അത്ര തന്നെ വൈദഗ്ദ്ധ്യമില്ലാതെ ഡാൻ ബ്രൗണും. "ഇട്ടിക്കോര"യിൽ കേരളത്തിന്റെ പുരാതന ചരിത്രമാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽ, ''സുഗന്ധി"യിൽ അത് ശ്രീലങ്കയിലെ തമിഴ് വിപ്ലവമാണ്. ഈ ഗ്രന്ഥത്തിലാകട്ടെ, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ചരിത്രവും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കയിൽ റെയിൽപ്പാത പണിയാൻ പോയ സംഘത്തിലെ മലയാളിയായ വിപ്ലവകാരി പണിക്കരുടെ പൗത്രിയാണ് താരാ വിശ്വനാഥ്. അവളുടെ അഭൗമസൗന്ദര്യം ഉഗാണ്ടയുടെ ഏകാധിപതിയായ ഇദി അമീനെ മത്തുപിടിപ്പിക്കുന്നു; രാജ്യത്തിനെതിരായ ഗൂഢാലോചനയ്ക്ക് പണിക്കർ വധിക്കപ്പെടുന്നതോടെ അവൾ അമീന്റെ അന്ത:പുരത്തിൽ ബന്ധനസ്ഥയാകുന്നു. താരയെ തന്റെ പട്ടമഹിഷിയാക്കാനാണ് ഏകാധിപതിയുടെ ഉദ്ദേശം. ഇതിനായി അവളെ കാക്വാഗോത്രത്തിലെ ഒരു അംഗമാക്കി മാറ്റാനുള്ള ശ്രമത്തിനിടയിൽ, താര കാക്വാ ഗ്രാമത്തിൽ നിന്നും രക്ഷപ്പെട്ട് സയറിലെത്തുന്നു.

അമീന്റെ പതനത്തിനു ശേഷമാണ് താര വീണ്ടും ഉഗാണ്ടയിലേക്കു വരുന്നത്. വിപ്ലവ സംഘടനയായ ഉഹുറുവിന്റെ നേതാവായി അവരോധിച്ചിട്ടും അവളുടെ ദുർദ്ദശ ഒഴിവാകുന്നില്ല. ഇന്ത്യൻ സ്ത്രീ ശരീരത്തെ ആർത്തിയോടെ മാത്രം കാണുന്ന ആഫ്രിക്കൻ വംശജരുടെ നിരന്തര പീഡകൾക്ക് താര വിധേയയാവുന്നു. ഒടുവിൽ, എഴുത്തുകാരി എന്ന നിലയിൽ പേരെടുക്കുകയും, ഉന്നതകുലജാതനായ ഇവാൻ മുകാസയെ വിവാഹം ചെയ്യുകയും, ആഫ്രിക്കൻ ഭൂഖണ്ടത്തെ മുഴുവൻ പിടിച്ചുകുലുക്കാൻ പറ്റിയ രഹസ്യം തന്റെ ഭവനത്തിൽ ഒളിച്ചിരിപ്പുണ്ടെന്നു കണ്ടെത്തുകയും ചെയ്തിട്ടും ദുരന്തമാണ് അവളെ കാത്തിരിക്കുന്നത്.

താര എഴുതിയ നോവലെറ്റിന്റേയും, ചെറുകഥയുടേയും, കവിതകളുടേയും, അപൂർണ്ണമായ ഒരു ആത്മകഥയുടേയും ഒരു സമാഹാരം എന്ന നിലയ്ക്കാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ എഡിറ്റർ അവളുടെ യൗവ്വനകാല തൂലികാസുഹൃത്തായ രാമുവാണ്. ഇതിൽ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് 'മാമ ആഫ്രിക്ക' - എഴുത്തുകാരിയുടെ ഭാവനയിൽ വിരിഞ്ഞ ഒരു അമ്മദൈവരൂപം. താര വരയ്ക്കുന്ന മാമ, തടാകത്തിനു നടുവിൽ നിന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ആജാനബാഹുവായ ഒരു കറുത്ത സ്ത്രീയാണ്. അവരിൽ ആഫ്രിക്കൻ സ്ത്രീത്വവും, ഇന്ത്യൻ ദേവീത്രയവും അടങ്ങിയിരിക്കുന്നു. ആപൽഘട്ടങ്ങളിൽ താരയെ സഹായിക്കുന്നത് മാമയാണ്.

പാരായണക്ഷമമാണ് "മാമ ആഫ്രിക്ക". ഗ്രന്ഥകാരന്റേത് നല്ല ഒഴുക്കുള്ള ഭാഷയാണ്. മാമ ആഫ്രിക്കയെന്ന സങ്കല്പത്തിന് ചാരുതയുണ്ട്. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം, ഈ പുസ്തകത്തിന് വലിയൊരു ന്യൂനതയുണ്ട് - സ്ത്രീയുടെ മേൽ പതിയുന്ന പുരുഷന്റെ കഴുകൻ കണ്ണുകൾ.

എല്ലാ പുരുഷന്മാരാലും കാമിക്കപ്പെടുന്നവളാണ് താര: പുസ്തകത്തിൽ നിശ്ചിത ഇടവേളകളിൽ അവൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. (ഒരു തവണ മാത്രമാണ് മാമ അവളെ രക്ഷിക്കുന്നത്.) ഈ കീഴ്പ്പെടുത്തലിന്റേയും, കെട്ടിയിടലിന്റേയും, പീഡനത്തിന്റേയും രംഗങ്ങൾ വളരെ ശ്രദ്ധയോടെ കഥാകാരൻ വിവരിക്കുമ്പോൾ, താരയുടെ നിസ്സഹായ ശരീരത്തിലൂടെയിഴയുന്ന കാമാർത്തിയുടെ വിരലുകളുടെ കൂടെച്ചലിക്കാൻ അനുവാചകനും ക്ഷണിക്കപ്പെടുകയാണോ?

താരയെ ഇദി അമീനടക്കമുള്ളവർ കാമിക്കാൻ കാരണം അവളുടെ സ്വർഗ്ഗീയ സൗന്ദര്യമാണെന്നു ഗ്രന്ഥകാരൻ നമ്മെ കൂടെക്കൂടെ ഓർമ്മിപ്പിക്കുന്നു. ഒരിടത്ത് അവളുടെ കിഡ്നാപ്പർ പറയുന്നു: ''കിഡ്നാപ്പ് ഞങ്ങൾ കാൻസൽ ചെയ്യാമെന്നു വിചാരിച്ചതാണ്. പക്ഷേ, നിന്നെയോർത്തപ്പോൾ അതിനു കഴിഞ്ഞില്ല..." ഇവിടെ, പുരുഷന്റെ നിയന്ത്രണം വിടാനുള്ള കാരണം സ്ത്രീയുടെ ശരീരത്തിൽ നിക്ഷിപ്തമാകുന്നു; അവൾ ആക്രമിക്കപ്പെടുന്നതിന്റെ കാരണം അവൾ തന്നെ - അവളുടെ സൗന്ദര്യം. വസ്തുവൽക്കരണത്തിന്റെ ഉത്തമ ഉദാഹരണം! (ഇവാൻ മുകാസ എന്ന കാമുകനും, താരയെക്കാണുന്നത് ഒരു സൗന്ദര്യധാമമായി മാത്രമാണ്. അയാൾ സ്ഥിരമായിപ്പറയുന്ന അശ്ലീലതമാശകൾ തന്നെ അതിന് ഉത്തമദൃഷ്ടാന്തം.)

ഒരു പക്ഷേ, എല്ലാവരാലും ബലാൽക്കാരം ചെയ്യപ്പെട്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതീകമായി സങ്കല്പിക്കപ്പെട്ടതായിരിക്കാം താര എന്ന കഥാപാത്രം. പക്ഷെ പുസ്തകം വായിച്ചു കഴിയുമ്പോൾ അങ്ങനെയല്ല മനസ്സിൽ ഉണ്ടാകുന്ന പ്രതീതി. പഴയകാല മലയാള മുഖ്യധാരാചിത്രങ്ങളിൽ, വില്ലൻ തട്ടിക്കൊണ്ടുപോയി പിച്ചിച്ചീന്തുന്ന damsel in distress നെയാണ് അവൾ ഓർമ്മപ്പെടുത്തുന്നത്. അതത്ര നല്ല കാര്യമല്ല.
Profile Image for Deepu George.
264 reviews30 followers
December 13, 2019
This is the third book of T.D Ramkrishnan that iam reading. In this book also,like in sugandhi, and Francis ittikora, there is a mix of history and myth. And to tell you the truth iam not a great fan of his writing style.
Set in a land where malayalis has very little knowledge about and writing the novel through the eyes of 3 people is a commendable effort. A lot of effort has gone in the research of history and understanding the culture of Africa and it definitely shows.
The novel starts from the view point of a man who had a pen friend in Africa and his search to know her. The initial half lacks the punch and was really a pain to read through. The narrative was a little discordant and boring. And looking back I felt such a person was not really needed for bringing on the introduction to the plot of the novel.
The main protagonist is Tara Vishwanath a African author of indian origin and the novel progresses through her works ... The African culture ,its influence on Tara and how she lives through the historical events that unveils around her is the essence of the novel. As we press on through the works of Tara and atlast starts reading her autobiography which is given to the reader as he pulls on till half way through this books does the novel really takes off and it's a smooth sail from there on. The page turns on faster. Initially at many places the author fails to connect emotionally. Inspite of Tara going through all the horrendous atrocities against her u fail to feel the sympathy and only far later in the book will u identify with her. Read it for the History and the african culture involved which is so alien to us. I think the author nailed that aspect. Emotional connect was missing till the fag end of the novel and that is the main drawback. A 3.5 from me
Profile Image for Deepthi Terenz.
183 reviews62 followers
November 29, 2019
ഇന്‍ഡോ- ആഫ്രിക്കന്‍ സംസ്കാരങ്ങളെ കൂട്ടികലർത്തി ചരിത്രം യാഥാർഥ്യം, മിത്തുകൾ, ഫാന്റസികൾ, വിപ്ലവം, ഫെമിനിസം എന്നിവയിലൂടെ ഒരു അഖ്യാനമാണ്‌. പക്ഷെ എന്ത്‌ കൊണ്ടോ അതെന്തോ കൂടികലരാത്ത പോലെ തോന്നി. നമ്മളെവിടെ ജനിക്കുന്നോ ആ നാട്ടിലെ ഭാഷയാണ്‌ നമ്മുടേതും, ഇവിടെ മലയാളത്തിലെഴുതി സ്വാഹിലിയിലേക്ക്‌ തർജ്ജമ ചെയ്യുന്ന ഒരു എഴുത്തുകാരി, വിശ്വാസിയെന്നല്ല അന്ധവിശ്വാസിയായ ഒരു കമ്യൂണിസ്റ്റ്‌, മലയാളനാട്ടിലെ പുസ്‌തകങ്ങൾ വായിക്കാനൊരു എൽസമ്മ അങ്ങനെ കുറേകാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായി തോന്നി. താരാ വിശ്വനാഥിനെ വിപ്ലവകാരിയെന്നാണ്‌ വരച്ച്‌ കാട്ടുന്നത്‌, പക്ഷെ എനിക്കെന്തോ പഴയമലയാള സിനിമയിലെ ശാരദയോ അല്ലെങ്കിൽ നിരൂപാ റോയിയെ ഒക്കെയാണ്‌ ഓർമ്മ വന്നത്‌. ഈ കഥാകാരന്റെ മൂന്നാമത്തെ പുസ്തകമാണ്‌ വായിക്കുന്നത്‌, ഫ്രാൻസീസ്‌ ഇട്ടിക്കോരയോ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയോ പോലെ ഇഷ്ടപ്പെടാൻ മാമ ആഫ്രിക്കക്ക്‌ കഴിയുന്നില്ല.
Profile Image for Sanuj Najoom.
197 reviews32 followers
August 17, 2020

120 കൊല്ലം മുമ്പ് കേരളം വിട്ടു
കിഴക്കൻ ആഫ്രിക്കയിലെ മോംബാസയിൽനിന്നും വിക്ടോറിയ തടാകം വരെയുള്ള റെയിൽവേ നിർമ്മാണത്തിനായി പോയതാണ് മേലേ പള്ള്യാലിൽ കരുണാകര പണിക്കർ എന്ന എം പി കെ പണിക്കർ. അദ്ദേഹത്തിന്റെ കൂടെ പരപ്പനങ്ങാടിയിൽ നിന്നും കടലുണ്ടിയിൽ നിന്നും പോയ കുറിച്ച് മാപ്പിള ഖലാസികളും ഉണ്ടായിരുന്നു. പണിക്കർ ആഫ്രിക്കയിലേക്ക് വന്നപ്പോൾ കൂടെ മലയാളഭാഷയേയും സംസ്കാരത്തെയും കൂടെ കൊണ്ടു പോവുകയും അത് നിലനിർത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം അവിടെ സ്ഥിരതാമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ പിൻതലമുറ നാടും നാട്ടിലെ ഭാഷയും സംസ്കാരവും സ്നേഹത്തോടെ തങ്ങളുടെ ജീവിതത്തിലെ ഭാഗമാക്കി
ബന്ധം മുറിഞ്ഞു പോകാതെ കാത്തുസൂക്ഷിച്ചു.

പുതുതലമുറയിലെ താര വിശ്വനാഥ് എന്ന എഴുത്തുകാരിയുടെ വീക്ഷണകോണിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നു.
താര എഴുതിയ കൃതികളിലൂടെ നോവൽ പുരോഗമിക്കുന്നു.
ആഫ്രിക്കയിലെയും പ്രത്യേകിച്ച് ഉഗാണ്ടയിലും ഈദി അമീൻ ഭരണകാലവും ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളും സോഷ്യലിസവും ഒരുമിച്ചു കൈകൊണ്ട 'ഉഹുറു' എന്ന സംഘടനയുടെയും പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് താരാ വിശ്വനാഥ് ആത്മകഥ രൂപത്തിൽ എഴുതിയിരിക്കുന്നത്.
ഈദി അമിന്റെ സേച്ഛാധിപത്യ ഭരണത്തിന്റെ ഇരയാണ് താരയും കുടുംബവും ഉഹുറുവിന്റെ പ്രവർത്തകരും.
ആ കാലഘട്ടത്തിൽ താര എന്ന 'പെണ്ണ്' അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികളുടെയും യാതനകളുടെയും സാഹസത്തിന്റെയും അതിജീവനത്തിന്റെയും നേർക്കാഴ്ച വിശദീകരണമാണ് താരയുടെ കൃതികളിലൂടെ നമ്മൾ വായിക്കപ്പെടുന്നത്.
അധികാരത്തിന് വേണ്ടിയും അത് നിലനിർത്തപ്പെടാൻ വേണ്ടിയും ഏകാധിപതികൾ കൈക്കൊള്ളുന്ന അക്രമവും അരാജകത്വവും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് T D താരയിലൂടെ.

"യാഥാർത്ഥ്യങ്ങളുടെയും ഭാവനയുടെയും ഇടയിൽ ഒരു ഉന്മാദാവസ്ഥ."
ഇങ്ങനെയാണ് ടി ഡി രാമകൃഷ്ണൻ തന്റെ എഴുത്തിനെ വിശേഷിപ്പിക്കുന്നത്. അത് ഇട്ടിക്കോരയിലെ കോരപാപ്പനായാലും സുഗന്ധിയിലെ ആണ്ടാൾ ആയാലും ആൽഫയിലെ ഉപലേന്ദു ചാറ്റർജിയെ പറ്റി പറയുമ്പോഴും മാമ ആഫ്രിക്കയിലെ താരയിലും മാമയിലും വന്നു നിൽക്കുമ്പോഴും
അതങ്ങനെ നിലനിൽക്കുന്നു..
അതിവേഗം വായന നമ്മളെ മുന്നോട്ട് കൊണ്ട്പോകുന്നു എന്നത് സത്യം തന്നെയാണ് എന്നാൽ തന്നെയും ഇട്ടിക്കോരയും സുഗന്ധിയും ഇപ്പോളും മികച്ചു നിൽക്കുന്നു.
Profile Image for Aswathy Babu.
22 reviews4 followers
August 7, 2022
ടി. ഡി രാമകൃഷ്‌ണന്റെ ആദ്യ പുസ്തകാനുഭവം അദ്ദേഹത്തെ വീണ്ടും വായിക്കണം എന്ന് തോന്നിപ്പിച്ചു. അങ്ങനെ വായിച്ച രണ്ടാമത്തെ പുസ്തകമാണിത്. . ആദ്യം വായിച്ച 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' യെപ്പോലെ തന്നെ നമുക്ക് അന്യമായ ഒരു പ്രദേശത്തിന്റെ ചരിത്രവും, വിപ്ലവവും ,മിത്തും കോർത്തിണക്കിയ ആഖ്യാനരീതി വളരെ ആസ്വാദ്യകരമായി തോന്നി. 'മാമ ആഫ്രിക്ക ' യിലൂടെ ആഫ്രിക്കൻ മണ്ണിൽ എഴുപതുകൾക്കും മുൻപ് അരങ്ങേറിയ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങളുടെ കഥ താരാ വിശ്വനാഥ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. മാമയും ഹേമാംബികയും തമ്മിലുള്ള പാരസ്പര്യം രാജയദേശാതിർത്തികളെ ഭേദിച്ച് നില കൊള്ളുന്ന വിശ്വാസത്തിന്റെ അവതരണമാകുന്നു. ദിവസവും രാവിലെ ലളിതാസഹസ്രനാമം ചൊല്ലുന്ന കമ്മ്യൂണിസ്റ്റായ ഡോക്ടറും മറ്റും യുക്തിയും ശാസ്ത്രവും തമ്മിലുള്ള നിരന്തര യുദ്ധത്തിന്റെ ഉദാഹരണങ്ങളായി തോന്നി. ആഫ്രിക്കൻ രാഷ്ട്രീയ ചരിത്ര പ്രാധാന്യ രേഖകളെ -മലയാള ഭാഷയിൽ സൂക്ഷിക്കുന്നതൊക്കെ കൗതുകവും ഉദ്വേഗജനകവുമായിരുന്നു . ഓരോ പേജിലും രഹസ്യങ്ങ ളുടെ ചുരുളഴിയിക്കുന്നതു പോലെ, പുതുമയുള്ള എന്നാൽ ആദിമധ്യാന്തപ്പൊരുത്തമുള്ള , വസ്തുതകകളെ നിരത്തിയുള്ള ,വ്യക്തതയുള്ള കഥപറച്ചിൽ അനുവാചകനെ ഞൊടിയിട കൊണ്ട് ഭാവനയുടെ ഇളം തണുപ്പുറ്റ പുല്മേടുകളിലും , യാഥാർഥ്യത്തിന്റെ പൊള്ളുന്ന ഭൂമികകളിലും എത്തിക്കുന്നു. സാഹചര്യങ്ങളെ അതിജീവിക്കുന്ന, അക്ഷരങ്ങളിലൂടെ അരാജകത്വങ്ങളോട് പ്രതികരിക്കുന്ന അസാമാന്യധൈര്യശാലികളാണ് രാമകൃഷ്ണനന്റെ സ്ത്രീകൾ. മികച്ചതും ,ഉടനീളം ആവേശത്തോടെ വായിച്ചു തീർക്കാനും കഴിയുന്ന പുസ്തകം.
Profile Image for Ganesh.
40 reviews5 followers
March 14, 2021
സ്ഥിരം ടി ഡി രാമകൃഷ്ണൻ എഫക്ട്, മിത്തും റിയലിറ്റിയും തമ്മിൽ ഉള്ള ഒരു മിക്സ്, താര വിശ്വനാതിന്റെ തൂലിക സൗഹൃദം വഴി തുടങ്ങി ആത്മകഥയിൽ എത്തി , താരയുടെ സങ്കല്പമായ മാമ വഴി ആഫ്രിക്കയിൽ സാമൂഹികമായും സാഹിത്യത്തിലും ആഫ്രിക്കയിൽ ജനിച്ചു വളർന്ന ഒരു മലയാളി അല്ലെങ്ങിൽ ഇന്ത്യക്കാരി നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ കഥ. രണ്ടാം പകുതിയിൽ കമ്മ്യൂണിസവും ആത്മീയതയും ഒന്നാണ് എന്നു പറയാൻ ശ്രെമിക്കുന്നതും കാണാം.
Profile Image for Athul.
38 reviews6 followers
September 10, 2022
ഇട്ടിക്കോരക്കും സുഗന്ധിക്കും ശേഷം താര വിശ്വനാഥ് കുടി മനസ്സിലേക്ക്. നല്ലൊരു കഥ, പക്ഷെ ആ രണ്ട് കഥയിൽ കിട്ടുന്ന ഒരു അത്ഭുതം ഇതിൽ കിട്ടിയില്ല. അസ്വസ്ഥമാക്കുന്ന കുറെ സന്ദർഭങ്ങൾ മറ്റു രണ്ട് കഥകളിലും ഉള്ളത് പോലെ ഇതിലും ഉണ്ട്. സ്വന്തം റിസ്കിൽ മാത്രം എടുത്ത് വായിക്കുക.
Profile Image for Pradeep VK.
22 reviews3 followers
October 3, 2020
🔺ഞാനിപ്പോൾ ആ കറുത്ത കുതിരപ്പുറത്തിരുന്ന് ആകാശത്തിൽക്കൂടി പറക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ മൊംബാസ കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തി. അഗാധമായ നീലിമയുടെ ഭംഗിയിൽ ലയിച്ചിരിക്കുമ്പോൾ കുതിരയെന്നോട് ചോദിച്ചു. "കുട്ടി, ആദ്യമായി കടൽ കാണുകയാണല്ലേ?" ."അതെ, കടലിനെന്തൊരു ഭംഗ്യാ," ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "മോളേ, ചിരിക്കരുത്, കാലത്തിന്റെ കണ്ണുനീരാണ് കടൽ. ലോകത്തിൽ മനുഷ്യന്റെ ആർത്തികൊണ്ട് ജീവൻ നഷ്ടപ്പെട്ട കോടാനുകോടി ജീവജാലങ്ങളുടെ കണ്ണുനീർ . അതുകൊണ്ടാണെപ്പോഴും കടൽ തേങ്ങിക്കൊണ്ടിരിക്കുന്നത്. ഞാനും നൂറ്റാണ്ടുകൾക്കുമുമ്പ് മരിച്ചുപോയതാണ്." ഞാൻ ചിരി നിർത്തി. താഴെ കടലിലേക്ക് നോക്കി. ശരിയാണ്. കടൽ തേങ്ങിക്കരയുകയാണ്. നിർത്താതെയുള്ള കരച്ചിൽ.🔻

📘 മാമ ആഫ്രിക്ക ( ടി ഡി രാമകൃഷ്ണൻ ) /
നോവൽ / ഡിസി ബുക്സ് / 440 Pages / Rs. 430/-

🔺ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും വായിച്ചിട്ടുള്ളവർക്ക് അദ്ദേഹത്തിന്റെ രചനയുടെ പ്രത്യേകത അറിയാമായിരിക്കും. മിത്തും ഫാന്റസിയും യാഥാർത്ഥ്യവും കൂട്ടികലർത്തി വയലൻസും സെക്സും കൃത്യമായി കലർത്തി വായനക്കാരെ ആകാംഷാഭരിതരാക്കുന്ന രചനാ ശൈലിയാണ് അദ്ദേഹത്തിന്. തന്റെ നാലാമത്തെ നോവലായ മാമ ആഫ്രിക്കയിൽ ആഫിക്കൻ രാജ്യമായ യുഗാണ്ടയുടെ 1895 മുതലുള്ള നൂറ് വർഷക്കാലത്തെ ചരിത്രവും രാഷ്ട്രീയവും ഫാന്റസിയിൽ ചാലിച്ച് അദ്ദേഹം അവതരിപ്പിക്കുന്നു. 1895 ൽ ആരംഭിച്ച കിഴക്കൻ ആഫ്രിക്കയിലെ മൊംമ്പാസയിൽ നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയിൽ നിർമ്മാണത്തിനായി പോയ മുപ്പതിനായിരത്തോളം ഇന്ത്യക്കാരിൽ ഒരാളായിരുന്ന പണിക്കരുടേയും അദ്ദേഹത്തിന്റെ അടുത്ത രണ്ട് തലമുറകളുടേയും കഥയാണ് മാമ ആഫ്രിക്ക.

🔻താര വിശ്വനാഥ് എന്ന മലയാളിയായ ആഫ്രിക്കൻ എഴുത്തുകാരിയാണ് മാമ ആഫ്രിക്കയിലെ കേന്ദ്ര കഥാപാത്രം. താര വിശ്വനാഥ് തന്റെ ആത്മകഥാംശത്തിൽ എഴുതിയ നോവലെറ്റും കഥകളും കവിതകളും അതോടൊപ്പം ആത്മകഥയും ചേർന്ന രൂപത്തിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. മലയാളത്തിൽ എഴുതി ഇംഗ്ലീഷിലേക്കും സ്വാഹിലിയിലേക്കും മൊഴിമാറ്റം ചെയ്താണ് താര വിശ്വനാഥ് തന്റെ രചനകൾ പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരനും കൂടി ഒരു കഥാപാത്രമാകുന്ന ഈ നോവലിൽ ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകളും അൽ അറേബ്യൻ നോവൽ ഫാക്ടറിയും പോലെ എഴുത്തുകാരിയായ കേന്ദ്രകഥാപാത്രത്തിനെ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നോവലിലുടനീളം നടത്തിയിട്ടുണ്ട്.

🔺സുഗന്ധിയെക്ക��ളും ഉപരിയായി വ്യക്തമായി രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും മാമ ആഫ്രിക്ക ഒരു ഫിക്ഷൻ ആയിത്തന്നെയാണ് വായിച്ചാസ്വദിച്ചത്. ഇദി അമീൻ ഉൾപ്പെടെ യുഗാണ്ടയിലെ യഥാർത്ഥത്തിലുള്ള നിരവധി വ്യക്തികൾ നോവലിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്. യുഗാണ്ടയിലെ അതിക്രൂരനായ ഭരണാധികാരിയായിരുന്ന ഇദി അമീന്റെ മറ്റൊരു ഒരു മുഖം കൂടി നോവലിൽ രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഭൂമിയിൽ മനുഷ്യൻ ആദ്യമായുണ്ടായത് ആഫ്രിക്കയിലാണ് എന്ന കാര്യം വളരെ മനോഹരമായി മാമ ആഫ്രിക്ക എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ബൈബിളിലെ ദൈവവും ആദവും ഹവ്വയും സാത്താനും എല്ലാം മാമയും ക്വാൻസ കുസലീവയും മലായികയും മബാക്കയും ആയി മാറുന്ന ഫാൻറസി രംഗങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്യാൻ ടി ഡി രാമകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്.

🔻രാമായണവും എഴുത്താണിയും തമ്മിലുള്ള സംഭാഷണ രൂപത്തിൽ എഴുതിയിരിക്കുന്ന എഴുത്താണി എന്ന കഥ ഭാഷയുടെ പ്രത്യേകത കൊണ്ടും ക്ലൈമാക്സിലെ പുതുമ കൊണ്ടും പരാമർശിക്കാതെ തരമില്ല. മുൻ നോവലുകളിൽ നിന്ന് വിഭിന്നമായി സെക്സും വയലൻസും മാമ ആഫിക്കയിൽ താരതമ്യേന കുറവാണ്. നോവലെഴുത്തിൽ ടിഡിയുടെ വളർച്ച മാമ ആഫിക്കയിൽ വ്യക്തമായി പ്രകടമാണ്. പുതുമയുള്ള ആഖ്യാനശൈലിയും രസകരമായ ആവിഷ്കാരവും കൊണ്ട് 440 പേജുകൾ ഉണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ വായിച്ച് തീർക്കാൻ കഴിഞ്ഞ നോവലാണിത്. എല്ലാത്തിലും ഉപരിയായി ഒരു രാജ്യത്തിനെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങളും അതിന്റെ പരിണിതഫലവും വ്യക്തമായി മനസ്സിലാക്കിത്തരാൻ ഈ നോവലിന് കഴിയുന്നുണ്ട്.

🔺നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും പേരിൽ അപമാനങ്ങളും അകറ്റിനിർത്തലുകളും നേരിട്ടിട്ടുള്ള ആഫിക്കൻ ജനതയുടെ അവസ്ഥ പല രീതിയിലും ഇന്ത്യൻ സാഹചര്യങ്ങളുമായി താദാത്മ്യപ്പെടുന്നതാണ്. ഗോത്രങ്ങൾ തമ്മിലുള്ള ചേരിപ്പോരും അന്ധവിശ്വാസത്തിന്റെ അപകടകരമായ രീതിയിലുള്ള പിടിമുറുക്കലും ഒരു സമൂഹത്തെ തകർക്കുന്നത് ജാതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ചേരി തിരിഞ്ഞിരുന്ന നമ്മുടെ സമൂഹത്തിന് പരിചിതമായിരിക്കും. താര വിശ്വനാഥും ഇവാൻ മുകാസയും മാമ ആഫ്രിക്കയും അബ്ദുൾ റഷീദും ഇദി അമീനും കോമ്രേഡ് പണിക്കരും ഒക്കെ ശ്രദ്ദേയമാകുന്നതും ആ അർത്ഥത്തിലും കൂടിയാണ്.


©️ PRADEEP V K
Profile Image for Hareesh Kakkanatt.
32 reviews7 followers
December 26, 2021


നമുക്ക് പരിചിതമായതോ അല്ലാത്തതുമായ ചരിത്രത്തിലെ ഏതെങ്കിലും ഒരു സമയത്ത് ജീവിച്ചിരുന്നു എന്ന് തോന്നിക്കുംരീതിയിലുള്ള മുഖ്യകഥാപാത്രങ്ങള്‍ സൃഷ്ടിച്ചിട്ട് അതില്‍ സത്യവും മിഥ്യയും കൂട്ടിചേര്‍ത്തെഴുതുന്ന പതിവ് രീതിയാണ് ടി ഡി രാമകൃഷ്ണന്‍ ഈ നോവലിലും സ്വീകരിച്ചിരിക്കുന്നത്.

ഒറ്റവാക്കില്‍ എന്‍റെ അഭിപ്രായം പറയുകയാണെങ്കില്‍ “ ഇട്ടിക്കോരയും സുഗന്ധിയും “ നല്‍കിയ മാസ്മരികാനുഭൂതി ഈ നോവല്‍ എനിക്ക് സമ്മാനിച്ചില്ല. എങ്കിലും കിളിമഞ്ചാരോയിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍പോലും അക്ഷരങ്ങളിലൂടെ സംവേദ്യമാക്കിത്തരുന്ന എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍റെ ഈ നോവല്‍ എന്നെ ബോറടിപ്പിച്ചില്ല.

കേരളത്തിൽ നിന്ന് ആഫ്രിക്കയിലേക്ക് ബ്രിട്ടീഷുകാർ റെയിൽവേ നിർമാണത്തിനായി കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിൻമുറക്കാരിയായ എഴുത്തുകാരി താര വിശ്വനാഥിന്‍റെ ആത്മകഥാരൂപത്തിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. മലയാളത്തില്‍ എഴുതി ഇംഗ്ലീഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഇന്‍ഡോ - യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകള്‍ താരയുടെ മരണ ശേഷം മകൾ സോഫിയ, കഥാകൃത്തിന് നൽകിയ " അമ്മയുടെ എഴുത്തുകൾ " സമാഹരിച്ചു പ്രസിദ്ധീകരിച്ചതുപോലെയാണ്‌ ഈ നോവലിന്റെ ആഖ്യാനം. അധികാരശക്തികൾക്കു മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് മാമ ആഫ്രിക്ക.

ആഫിക്കൻ രാജ്യമായ യുഗാണ്ടയുടെ 1895 മുതലുള്ള നൂറ് വർഷക്കാലത്തെ ചരിത്രവും രാഷ്ട്രീയവും ഫാന്റസിയിൽ ചാലിച്ച് അദ്ദേഹം അവതരിപ്പിക്കുന്നു. 1895 ൽ ആരംഭിച്ച കിഴക്കൻ ആഫ്രിക്കയിലെ മൊംമ്പാസയിൽ നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയിൽ നിർമ്മാണത്തിനായി പോയ മുപ്പതിനായിരത്തോളം ഇന്ത്യക്കാരിൽ ഒരാളായിരുന്ന പണിക്കരുടേയും അദ്ദേഹത്തിന്റെ അടുത്ത രണ്ട് തലമുറകളുടേയും കഥയാണ് മാമ ആഫ്രിക്ക.

ആഫ്രിക്കയിലെ ജനങ്ങളുടെ ജീവിതരീതി, ആചാരങ്ങള്‍, ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, സാധാരണക്കാരോടും വിദേശികളോടുമുള്ള ഭരണാധികാരികളുടെ വിവേചനങ്ങൾ, ഗോത്ര വര്‍ഗ്ഗങ്ങളുടെ ജീവിതങ്ങള്‍ എന്നിവയും ചരിത്രവും മിത്തുകളും ഐതീഹ്യങ്ങളും എല്ലാം കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു നല്ല നോവല്‍ തന്നെയാണിതെന്നതില്‍ സംശയമില്ല.

ഭൂമിയിൽ മനുഷ്യൻ ആദ്യമായുണ്ടായത് ആഫ്രിക്കയിലാണ് എന്ന കാര്യം വളരെ മനോഹരമായി മാമ ആഫ്രിക്ക എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് പറയുന്നു. ദൈവവും ആദവും ഹവ്വയും സാത്താനും എല്ലാം മാമയും ക്വാൻസ കുസലീവയും മലായികയും മബാക്കയും ആയി മാറുന്ന ഫാൻറസി രംഗങ്ങൾ നല്ലൊരു വായനാനുഭവം നല്കുന്നു.

സ്വേച്ഛാധിപതിയായ ഈദി അമീനിനെ ലോകത്തിനുമുന്നില്‍ ദുഷ്ടനും നരഭോജിയുമായി ഒക്കെ (സത്യം സത്യമായി) ചിത്രീകരിക്കുമ്പോഴും വെള്ളക്കാരുടെ അടിമത്തങ്ങളെയും വര്‍ണ്ണവിവേചനങ്ങളെയും പോരുതിത്തോല്പ്പിക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ ജനതയ്ക്ക് പലപ്പോഴും അദ്ദേഹം ഒരു ഹീറോയാണ്. പ്രത്യേകിച്ചും പരമ്പരാഗത ജീവിതരീതികളും ആചാരങ്ങളും തുടര്‍ന്നുവരുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്.


ആഫ്രിക്കയിലെയും പ്രത്യേകിച്ച് ഉഗാണ്ടയിലെ ഈദി അമീൻ ഭരണകാലവും ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളും സോഷ്യലിസവും ഒരുമിച്ചു കൈകൊണ്ട 'ഉഹുറു' എന്ന സംഘടനയുടെയും പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണിത്.

എത്ര ദേശങ്ങള്‍ താണ്ടിയാലും തലമുറകള്‍ മാറിമറഞ്ഞാലും സംസ്കാരങ്ങള്‍ ഇടകലര്‍ന്നാലും മലയാളികള്‍ മലയാളിത്തം കൈമോശപ്പെടുത്തില്ല എന്ന് വ്യഥാ സ്ഥിതീകരിക്കുവാനായി നോവലില്‍ ഉടനീളം “ രാമായണവും, ലളിതാസഹസ്രനാമവും എഴുത്താണികളുമൊക്കെ “ വളരെ പ്രാധാന്യത്തോടെ ഇടപെടുന്നുണ്ട്.

ഏഷ്യക്കാര്‍ പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ ഇന്നും (സ്വാതന്ത്രത്തിനു ശേഷം) വെള്ളക്കാരുടെ അടിമകള്‍ എന്നു സ്വയം പ്രഖ്യാപിക്കുന്നരീതിയില്‍ പല കൊളോണിയല്‍ ചിന്തകളും പ്രവൃത്തികളും രീതികളും പിന്തുടരുന്നതിലുള്ള ഇഷ്ടക്കേട് പരോക്ഷമെന്ന രീതിയില്‍ പഴയകാലത്തെ സംഭവങ്ങള്‍ എന്നരീതിയില്‍ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. അതിനെ ആഫ്രിക്കന്‍ വംശജരും ഈദി അമീനും വിമര്‍ശിക്കുന്നത് നാം ഇന്നത്തെ കാലത്തും ചിന്തകള്‍ക്ക് വിധേയമാക്കേണ്ടതാണ്.

നല്ലൊരു വായന സമ്മാനിക്കും എന്നതില്‍ സംശയമില്ല.

by ഹരീഷ് ചാത്തക്കുടം
Profile Image for Deepak Varadarajan .
22 reviews
July 7, 2019
ടി ഡി രാമകൃഷ്ണന്റെ മൂന്നു പ്രധാന നോവലുകളും ഒരേ വാർപ്പു മാതൃകയാണ് പിന്തുടരുന്നത് എന്നു തോന്നുന്നു

സത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നല്കി കഥയുടെ ഏറിയ പങ്കും അവരുടെ വീക്ഷണ കോണിലൂടെ അവതരിപ്പിക്കുന്നതാണ് ടി ഡി ആർ നോവലുകളിൽ പ്രകടമായി കാണുന്നത്

ഒരു മിസ്റ്ററിയും അതിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യാന്വേഷണവും മൂന്നു നോവലുകളിലും കാണാം .പശ്ചാത്തലം ചരിത്ര മുഹൂർത്തങ്ങളിൽ നിന്നും കടം കൊണ്ടവയും വസ്തുതകളും ഭാവനയും ഇടകലർന്ന രൂപത്തിലുമായിരിക്കും .
എന്നാൽ ടി ഡി ആറിന്റെ ഈ നോവലുകളുടെ യു എസ്‌ പി അതിലടങ്ങിയ നരമാംസാസ്വാദനം തന്നെയാണ് .ഭീതിദത്തമായ അംഗ വിച്ഛേദങ്ങളും ക്രൂരമായ കൊലപാതകങ്ങളും സെക്ഷ്വൽ മസോക്കിസവും ലൈംഗിക അരാജകത്വവും ഒക്കെ ചേർന്നതാണത് .ഇട്ടിക്കോരയിലെ മനുഷ്യമാംസം ഭക്ഷിക്കുന്ന കാനിബാളിസമായും മാമ ആഫ്രിക്കയിലെ ലൈംഗികാധിനിവേശമായും സ്ത്രീകളിലെ ചേലാകർമമായും സുഗന്ധിയിൽ താഴിട്ടു പൂട്ടി സൂക്ഷിക്കപെടുന്ന ചാരിത്ര്യമായും പിന്തുടർന്നെത്തുന്ന ശത്രുക്കൾ ഒടുവിൽ രണ്ടു കൈകളും വെട്ടിവീഴ്ത്തുന്നതായുമൊക്കെ മനുഷ്യ മാംസവും അതിന്റെ പീഡനങ്ങളും
കഥയിലുടനീളം നിറയും.

നോവലിൽ ചരിത്ര മുഹൂർത്തങ്ങൾ വിശദീകരിക്കുമ്പോൾ വിക്കിപീടിയ പൊലുള്ള സോഴ്സ് മലയാളീകരിച്ചതു പോലെ അനുഭവപ്പെടുകയും അതു വായനയുടെ ഒഴുക്കിനെ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട് .ഇട്ടിക്കോര നൽകിയ അമ്പരപ്പും ഫീലും മറ്റു രണ്ടു നോവലുകളും തരുന്നില്ല എന്നു പറയേണ്ടി വരും, കാരണം അത്ര കണ്ടു നോവലിലെ ചേരുവകൾ സമാനമാണ് ,ആവർത്തനമാണ് .ഇട്ടിക്കോരയിൽ നിന്നും മാമ ആഫ്രിക്കയിൽ എത്തുമ്പോൾ ഏതാണ്ടു പൾപ്പ് ഫിക്ഷൻ നിലവാരത്തിലേക്ക് നോവൽ മാറിയിരിക്കുന്നു .
This entire review has been hidden because of spoilers.
Profile Image for Dr. Charu Panicker.
1,156 reviews74 followers
September 4, 2021
ഫ്രാൻസിസ് ഇട്ടിക്കോരയിൽ കേരളത്തിന്റെ പുരാതന ചരിത്രമാണ് പറയുന്നതെങ്കിൽ, സുഗന്ധിയിൽ ശ്രീലങ്കയിലെ തമിഴ് വിപ്ലവമാണ്. ഈ പുസ്തകത്തിലാകട്ടെ, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ചരിത്രവും. ആഫ്രിക്കയിൽ ആദിമ മനുഷ്യനെ സൃഷ്ടിച്ച മാമ ആഫ്രിക്ക എന്ന ദേവിയിൽ നിന്നു തുടങ്ങി നിലവിലെ ആഫ്രിക്കൻ രാഷ്ട്രീയത്തേയും ആഫ്രിക്കയെ ഒരൊറ്റ യുണെറ്റഡ് ആഫ്രിക്കയാക്കാൻ പ്രയത്നിച്ച ചില മനുഷ്യരുടേയുമൊക്കെ കഷ്ടപ്പാടിനെ താരാ വിശ്വനാഥ് എന്ന ഇന്ത്യൻ പാരമ്പര്യമുള്ള യുഗാണ്ട എഴുത്തുകാരിയിലൂടെ വിവരിക്കുന്ന പുസ്തകമാണു മാമ ആഫ്രിക്ക. മാമ ആഫ്രിക്കയിൽ ആഫിക്കൻ രാജ്യമായ യുഗാണ്ടയുടെ 1895 മുതലുള്ള നൂറ് വർഷക്കാലത്തെ ചരിത്രവും രാഷ്ട്രീയവും ഫാന്റസിയിൽ ചാലിച്ച് അദ്ദേഹം ഇവിടെ അവതരിപ്പിക്കുന്നു. 1895 ൽ ആരംഭിച്ച കിഴക്കൻ ആഫ്രിക്കയിലെ മൊംമ്പാസയിൽ നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയിൽ നിർമ്മാണത്തിനായി പോയ മുപ്പതിനായിരത്തോളം ഇന്ത്യക്കാരിൽ ഒരാളായിരുന്ന പണിക്കരുടേയും അദ്ദേഹത്തിന്റെ അടുത്ത രണ്ട് തലമുറകളുടേയും കൂടി കഥയാണ് മാമ ആഫ്രിക്ക. ബൈബിളിലെ ദൈവവും ആദവും ഹവ്വയും സാത്താനുമെല്ലാം മാമയും ക്വാൻസ കുസലീവയും മലായികയും മബാക്കയും ആയി മാറുന്നു ഇവിടെ.

താര വിശ്വനാഥ് എന്ന മലയാളിയായ ആഫ്രിക്കൻ എഴുത്തുകാരിയാണ് മാമ ആഫ്രിക്കയിലെ കേന്ദ്ര കഥാപാത്രം. താര വിശ്വനാഥ് ആത്മകഥാംശത്തിൽ എഴുതിയ നോവലെറ്റും കഥകളും കവിതകളും അതോടൊപ്പം അപൂർണമായ ആത്മകഥയും ചേർന്ന രൂപത്തിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. മലയാളത്തിൽ എഴുതി ഇംഗ്ലീഷിലേക്കും സ്വാഹിലിയിലേക്കും മൊഴിമാറ്റം ചെയ്താണ് താര വിശ്വനാഥ് തന്റെ രചനകൾ പ്രസിദ്ധീകരിക്കുന്നത്.
Profile Image for Aboobacker.
155 reviews1 follower
April 17, 2020
മാമ ആഫ്രിക്ക - T D രാമകൃഷ്ണൻ


TD, ആഫ്രിക്കൻ പശ്ചാത്തലത്തിലെഴുതിയ നോവൽ.താരവിശ്വനാഥ് എന്ന ഉഗാണ്ടൻ എഴുത്തുകാരിയുടെ എഴുത്തുകളുടെ സമാഹാരമായിട്ടാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത് . പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം പരപ്പനങ്ങാടിയിൽ നിന്നും ആഫ്രിക്കയിൽ റെയിൽ നിർമാണത്തിനായി പോയതാണ് താരയുടെ മുത്തച്ഛൻ. ഒരു നൂറ്റാണ്ടിനിപ്പുറവും വീട്ടിൽ മലയാളം സംസാരിക്കുകയും രാമായണം പാരായണം ചെയ്യുകയും ചെയ്യുന്ന ഒരു കുടുംബമാണ് താരയുടേത് . താരയുടെ മരണ ശേഷം മകൾ സോഫിയ, കഥാകൃത്തിന് നൽകിയ അമ്മയുടെ എഴുത്തുകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചതാണ് നോവൽ.
കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന താരയുടെ അച്ഛൻറെ സ്വപ്നമായിരുന്നു ഏകീകൃത ആഫ്രിക്ക. ആ ലക്ഷ്യത്തിനു വേണ്ടി അദ്ദേഹത്തിൻറെ അച്ഛൻ രൂപീകരിച്ച സംഘടന ആയിരുന്നു സ്വാതന്ത്ര്യം എന്നർത്ഥമുള്ള 'ഉഹുറു'. ഈദി അമീന്റെ ഭരണകാലത്തെ ക്രൂരതകളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പോലെയുള്ള ഭരണത്തിൻറെ ആഫ്രിക്കൻ സാധ്യതകളും പരാമർശിക്കപ്പെടുന്ന നോവൽ വായനാതുടർച്ച നൽകുന്ന ആഖ്യാനമാണ്.
- അബൂബക്കർ സിദ്ദീഖ് കോഡൂർ
Profile Image for DrJeevan KY.
144 reviews47 followers
October 18, 2020
സുഗന്ധിയും ഇട്ടിക്കോരയും വായിച്ചിട്ടു ഇത് വായിക്കുമ്പോൾ മറ്റു രണ്ടു നോവലുകളെക്കാൾ ഇതൊരു പടി മുകളിൽ നിൽക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.
.
കേരളത്തിൽ നിന്ന് ആഫ്രിക്കയിലേക്ക് ബ്രിട്ടീഷുകാർ റെയിൽവേ നിർമാണത്തിനായി കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിൻമുറക്കാരിയായ താര വിശ്വനാഥിൻ്റെ ആത്മകഥാരൂപത്തിലുള്ള രചനകളുടെ രൂപത്തിലാണ് ടി.ഡി മാമ ആഫ്രിക്ക എഴുതിയിരിക്കുന്നത്.
.
ആഫ്രിക്കയിലെ ജനങ്ങളുടെ ജീവിതരീതി, അവിടുത്തെ ആചാരങ്ങളും അന്ധവിശ്വാസങ്ങളും, സാധാരണക്കാരോടും വിദേശികളോടുമുള്ള ഭരണാധികാരികളുടെ വിവേചനങ്ങൾ, കൂടാതെ ടി.ഡി യുടെ മറ്റു കൃതികളിൽ കണ്ടു വരുന്ന ചരിത്രവും മിത്തുകളും ഐതീഹ്യങ്ങളും എല്ലാം കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വായനാനുഭവം തന്നെയാണ് മാമ ആഫ്രിക്ക.
.
ആഫ്രിക്കൻ കൊടുമുടിയായ കിളിമഞ്ചാരോയെക്കുറിച്ചും അവിടേക്കുള്ള യാത്രയുടെ ഓരോ ഘട്ടങ്ങളുമൊക്കെ വായിച്ചപ്പോൾ കിളിമഞ്ചാരോ കയറിയിറങ്ങിയ അനുഭവം തന്നെ ഉണ്ടായി. മനുഷ്യോൽപത്തിയുടെ ഇതുവരെ കേൾക്കാത്തൊരു കെട്ടുകഥയും കിളിമഞ്ചാരോയിലേക്കുള്ള യാത്രാവിവരണവുമാണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങൾ.
Profile Image for BINSHA ANAS.
150 reviews9 followers
Read
March 16, 2021
മറ്റൊരു T D വിസ്മയം എന്ന് നിസ്സംശയം വിളിക്കാവുന്ന കൃതിയാണ് "മാമ ആഫ്രിക്ക ".
കിളിമഞ്ചാരോ കീഴടക്കിയ ഒരേയൊരു എഴുത്തുകാരിയായ താര വിശ്വനാഥും അവൾ വസിക്കുന്ന ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ കാണാപ്പുറങ്ങളുമാണ് ഇത്തവണ TD മാജിക്കിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. മറ്റ് എഴുത്തുകൾ പോലെ തന്നെ ചരിത്രവും റീയലിസവും മാജിക്കും ഫാന്റസിയും ഇഴ പിരിച്ചെടുക്കാനാവാത്ത വിധം TD തുന്നിച്ചേർത്തിരിക്കുന്നു.

യുഗാണ്ടയിൽ ജീവിക്കുന്ന താര, മലയാളത്തിൽ എഴുതി ഇംഗ്ലീഷിലും സ്വാഹിലിയിലും തന്റെ എഴുത്തുകൾ പ്രസിദ്ധീകരിക്കുന്നു. ആഫ്രിക്കയിലെ സാധാരണ ജനങ്ങളെ അവിടുത്തെ സാമൂഹ്യ അവസ്ഥകൾ എങ്ങിനെയൊക്കെ ബാധിക്കുന്നു, ഈദി അമീൻ എന്ന ഏകാധിപതി രാഷ്ട്രീയ സ്ഥിതികളെ എങ്ങനെ കീഴ്മേൽ മറിച്ചു, അത്‍ കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ എന്നിവക്കു പുറമെ ആഫ്രിക്കൻ ജനതയുടെ അന്ധവിശ്വസങ്ങളും, സാങ്കല്പിക ദേവതയായ മാമ ആഫ്രിക്കയും താരയുടെ ജീവിതത്തിലെ സന്ദിഗ്ദ്ധ ഘട്ടങ്ങൾ ആവുന്നു.

കേരളത്തിൽ വന്നിട്ടില്ലെങ്കിലും താരയിൽ ഇവിടുത്തെ ഓരോന്നും ഒരു ഗൃഹാതുരത്വം ഉണർത്തുന്നുണ്ട്.

വായിച്ചു ദിവസങ്ങൾക്കിപ്പുറവും വല്ലാത്ത hangover തന്ന ഒരു പുസ്തകമാണിത്.
Profile Image for Ajay Varma.
149 reviews7 followers
December 26, 2021
ആഫ്രിക്കയുടെ മിത്തുകളും ചരിത്രവും ഇന്ത്യക്കാരുടെ അധിനിവേശവും ആനുപാതിക സംഭവവികാസങ്ങളും എല്ലാം ഒത്തുചേർന്ന ഒരു നോവലാണ് മാമ ആഫ്രിക്ക. പതിവുപോലെ തന്നെ ഒരു ടി ഡി രാമകൃഷ്ണൻ മാജിക്. മൂന്നുവർഷത്തോളം ആഫ്രിക്കയിൽ കഴിഞ്ഞിട്ടുള്ള എനിക്ക് ഭയങ്കരമായ ഒരു connect ഈ നോവൽ തന്നു. ഉഗാണ്ട എന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ തന്നെ കൂരിരുട്ടുള്ള രാജ്യത്തിൻ്റെ ചരിത്രവും, ഇദി അമീൻ എന്ന ക്രൂരനായ സ്വേച്ഛാധിപതിയുടെ ഭരണ കാലഘട്ടവും, വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ ഈ നോവലിൽ ഉൾക്കൊള്ളുന്നു. നോവലിസ്റ്റിൻ്റെ ജീവിതത്തിലെ ഒരു സംഭവത്തിൽ നിന്ന് ഭാവന ഉൾക്കൊണ്ട് അദ്ദേഹം എഴുതിയ ഒരു നോവലാണിത്. ആഫ്രിക്കയുടെ ഭൂമികയിൽ എഴുതിയത് കൊണ്ട് ഈ നോവലിൻ്റെ നിറവും രുചിയും നമുക്ക് തീർത്തും വ്യത്യസ്തവും അപരിചിതവും ആവാം, എന്നാലും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് മാമ ആഫ്രിക്ക.
6 reviews
September 21, 2020
The book starts with a brisk pace, lags in the middle, and ends in the classic TDR style. Like all the books of TDR, other than alpha, the writer connects the myth, history, and reality in such a way that, we will lose the ability to differentiate which is what. Loved book.... I highly recommend this book to read..
Profile Image for Edwin Kannanaikkal.
6 reviews
Read
April 21, 2021
First novel of T D Ramakrishnan which I read. Powerful writing which pull back the reader in their couch and read the novel without any break. The novel also helps me to understand more about the Edi Amin era of Uganda and the nice representation of emotions and geography through fiction Mama Africa.
Profile Image for PRANAV PRASAD.
189 reviews
October 26, 2024
It was a different feeling to read through this book. It gave me a very new view of Uganda where one of my close friends lives. Got to learn the culture a bit and the way they treat outsiders, especially Indians. As it has a lot of day dreaming by the author, it cannot be said as a complete true story. Still, it was refreshing and fun to read it.
4 reviews3 followers
November 18, 2019
മറ്റു എല്ലാ നോവലുകളെയും പോലെ മലയാളി വായനക്കാരനു തികച്ചും ആന്ന്യമായ ഒരു ഭൂമിക അതി സമർത്തമായി തന്നെ വരച്ചിട്ടു.
ഒഴുക്കമുള്ള വായനാനുഭവം നൽകുന്ന പുതകം.
ചില ബലാൽസംഗങ്ങക്ക്‌ വായനക്കാരനെ ഇക്കിളി പ്പെടുത്താൻ ഉണ്ടാകി എടുത്ത പോലെ ഒരു തോന്നൽ.
അതു മാറ്റി നിർത്തിയാൽ. മനോഹരം
287 reviews3 followers
March 22, 2021
As most of the reviewers said :

The novel follows the same way he used in authors previous two novels. Finding a historical incident and put his character there and then goes on his wild imagination. Women characters are always to be abused and treated as only for the sexual desires of men.

1 review1 follower
October 26, 2020
ഓൺലൈൻ ആയിട്ട് ഇത് വയ്ക്കാൻ kazhiyo
Profile Image for Bobby Abraham.
54 reviews2 followers
April 5, 2021
Interesting read. Good mix of facts and myth. A different kind of writing in Malayalam.
Profile Image for AKHIL S.
22 reviews1 follower
August 15, 2023
Just like TDR's other books.. a different place with a Kerala connection. But the writing style is same.. amazed by the connection of historical, geographical and political situation of Africa.
Profile Image for Bapaul.
140 reviews
July 14, 2024
Beautiful book.a must read book. This is the story,biography of an African writer Thara,who was born to migrated Indian Malyali family.

Mama Africa is a novel by T.D. Ramakrishnan, a Malayalam author who has also written other popular books such as Francis Ittykkora and Sugandhi Enna Andal Devanayaki. The novel is set in Uganda during the reign of the dictator Idi Amin, who ruled the country from 1971 to 1979. The novel follows the lives of several characters who are affected by the political turmoil, violence, and oppression in Uganda. The novel also explores the themes of identity, culture, history, and spirituality.but the most thoughtful is the explanation of how the author happened to write the novel, the reasons, how he met the daughter of Thara.
Profile Image for hisham.
10 reviews
December 12, 2023
Not his best. And the narrative composition sucks for real. But he did what he is best at that is creating something big, so unique and so captivating structure mixed with myth and history.
Displaying 1 - 29 of 29 reviews

Can't find what you're looking for?

Get help and learn more about the design.