ഒരു പുസ്തകവില്പനശാലയിൽ എത്ര കഥകളുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? പലവിധ ഷെൽഫുകളിലായി നിരന്നിരിക്കുന്ന കഥ, നോവൽ, ചരിത്രം, ആത്മകഥ മുതലായവ കൂടാതെ കച്ചവടത്തിനിരിക്കുന്നവരുടേയും വാങ്ങാൻ വരുന്നവരുടേയും വ്യക്തിജീവിതം കൂടിയെടുത്താൽ ഒരു കഥാ സരിത് സാഗരം തന്നെ നമുക്കു കണ്ടെത്താനാവും. അത്തരമൊരു പുസ്തകശാലയെപ്പറ്റിയാണ് ''കിളിമഞ്ജാരോ ബുക്സ്റ്റാളി"ൽ രാജേന്ദ്രൻ എടത്തുംകര നമ്മോടു പറയുന്നത്.
കഥയുടെ ആഖ്യാതാവിൻ്റ പേരോ നാടോ പരാമർശിക്കപ്പെടുന്നില്ല. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് ലക്ഷ്യമില്ലാതെ അലയുന്ന ഒരവധൂതനാണ് അയാളെന്നു മാത്രം മനസ്സിലാക്കാം. കിളിമഞ്ജാരോ ബുക്സ്റ്റാളിൽ ജോലിക്കെത്തുന്നതിനു മുൻപ് കുറച്ചു കാലം അയാൾ കെ.കെ.സി എന്നൊരാളുടെ തടിക്കമ്പനിയിലായിരുന്നു; അതിനുശേഷം "നിത്യ" (ഗുരു നിത്യചൈതന്യയതി?) യുടെ ആശ്രമത്തിൽ. ഈ പുസ്തകശാലയും അയാൾക്കൊരു വഴിയമ്പലം മാത്രം.
എന്നാൽ കിളിമഞ്ജാരോവിൽ അയാൾ കണ്ടെത്തുന്നത് അനേകം കഥകളാണ്. പുസ്തകക്കടയുടമസ്ഥനും പഴയകാല സോഷ്യലിസ്റ്റുമായ വി. കെ. കാക്കോറയുടെ യൗവ്വന കഥകൾ; പുസ്തകശാല മാനേജർ നിലീനയുടെ പ്രണയകഥയും, മൗര്യസാമ്രാജ്യകാലത്തെ അതിനുള്ള സമാന്തരവും; ഷോപ്പ് ജീവനക്കാരായ രമയുടേയും ലീനയുടേയും സ്വവർഗ്ഗരതിയുടെ കഥകൾ; അവിടെത്തന്നെ ജോലിയെടുക്കുന്ന രാജീവൻ്റെ നഷ്ടപ്രണയത്തിൻ്റെ കഥ; ആഖ്യാതാവിൻ്റെ തന്നെ പ്രേമദുരന്തത്തിൻ്റെ ഓർമ്മകൾ...
ഈ കഥകളിലെയെല്ലാം ഒരു പ്രധാന പൊതു ഘടകം പ്രണയമാണ്: അവയെ കൂട്ടിച്ചേർക്കുന്ന കണ്ണി ഭാസ്കരേട്ടൻ എന്നു വിളിക്കപ്പെടുന്ന ആഖ്യാതാവിൻ്റെ സുഹൃത്തും. ഭാസ്കരേട്ടന് സ്വന്തമായ ഒരു കഥയില്ലെന്നത് ശ്രദ്ധേയമാണ്. അയാൾ പുരാണത്തിലെ നാരദമുനിയെപ്പോലെ ഒരു ആഖ്യാനോപാധി മാത്രമാണോ എന്നു തോന്നിപ്പോകും - തികച്ചും അപ്രതീക്ഷിതമായ അവസാനഭാഗത്തെത്തുന്നതു വരെ. അവിടെയാണ് നോവലിൽ അങ്ങിങ്ങ് ശ്ലഥമായിക്കിടന്ന സൂത്രങ്ങൾ ഇഴചേരുന്നത്.
***
"കിളിമഞ്ജാരോ ബുക്സ്റ്റാൾ" ഒരു ''മെറ്റാ നോവൽ" ആണെന്നു പറയാം - കഥാഖ്യാനത്തെപ്പറ്റി ഒരു കഥ. ഇക്കാര്യത്തിൽ ഇത് "സൂസന്നയുടെ ഗ്രന്ഥപ്പുര"യെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ആ നോവലിനുള്ള പ്രഥമാകർഷണീയത ഈ കൃതിക്കില്ല. പക്ഷെ ആഖ്യാനത്തിന് കൂടുതൽ ഇഴയടുപ്പം ഉണ്ടുതാനും.
എല്ലാ ബൗദ്ധികാഖ്യായികളേയും പോലെ, ഈ നോവലിലേക്കു കടക്കാനും സമയമെടുക്കും. ഇത്തരത്തിലുള്ള പല കൃതികൾക്കും ഒരു "താക്കോൽ" ആവശ്യമാണ് (ജെയിംസ് ജോയ്സിൻ്റെ പ്രഖ്യാതകൃതി "ഫിന്നിഗൻസ് വെയ്ക്കി"നെ മനസ്സിലാക്കാൻ "എ സ്കെലിട്ടൻ കീ ടു ഫിന്നിഗൻസ് വെയ്ക്ക്" എന്ന ഒരു പുസ്തകം തന്നെ എഴുതപ്പെട്ടിട്ടുണ്ട്). ഇതിലേക്കുള്ള പ്രവേശിക കഥ എന്നുള്ള സങ്കല്പമാണ്.
കഥ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്നത് ആദിമദ്ധ്യാന്തങ്ങളുള്ള ഒരു സുഘടിത സൃഷ്ടിയാണ്. എന്നാൽ ജീവിതം അങ്ങനെയല്ല. അത് കഥയോ, നോവലോ, സിനിമയോ അല്ല; അന്തമില്ലാത്ത ഒരു ടെലിവിഷൻ സീരിയലാണ്. ജീവിതത്തിൽ നിന്നും ഒരു സന്ദർഭത്തെ അടർത്തിയെടുത്ത്, സർഗ്ഗപ്രതിഭയുടെ ചൂളയിൽ സ്ഫുടം ചെയ്ത്, നമ്മുടെ മുന്നിൽ എത്തിക്കുകയാണ് കാഥികൻ ചെയ്യുന്നത്. (ജാക്ക് ലണ്ടൻ എഴുതിയ ''ദി സൺ-ഡോഗ് ട്രയൽ " എന്ന വിഖ്യാത കഥ ഈ പ്രക്രിയയെപ്പറ്റിയാണ് പറയുന്നത്.) അപ്പോഴും നമുക്കറിയാത്ത അനേകം കഥകൾ പലയിടത്തായി ഒളിഞ്ഞു കിടക്കുന്നു; ഭാസ്കരേട്ടൻ പറയാതെ വിട്ട കഥകൾ പോലെ: കിളിമഞ്ജാരോവിലെ ഷെൽഫുകളിൽ വായിക്കപ്പെടാതുറങ്ങുന്ന പുസ്തകങ്ങൾ പോലെ.
തൻ്റെ മുൻകാല കാമുകിയായ റാഹേലിൻ്റെ കഥ ദു:ഖപര്യവസായിയാകാമെന്നറിഞ്ഞിട്ടും അവളെ സുന്ദരമായ ഒരു ജീവിതമുഹൂർത്തത്തിൽ ഉപേക്ഷിച്ച് പിൻവാങ്ങുന്ന ആഖ്യാതാവ് ചെയ്യുന്നത് ബോധപൂർവ്വമായ ഈ തിരഞ്ഞെടുപ്പാണ്. ഇതാണ് ഈ കൃതിയുടെ താക്കോൽ: കഥകളുടെ നൈമിഷികതയും ജീവിതത്തിൻ്റെ നൈരന്തര്യവും. അതുപോലെ, കഥകളിലെ സത്യം അന്വേഷിക്കുന്നതിൻ്റേയും അവയുടെ ആത്യന്തിക പരിണാമം അറിയാൻ ശ്രമിക്കുന്നതിൻ്റേയും വ്യർത്ഥതയും.