ലോകപ്രശസ്ത കവയിത്രിയായ കമലാദാസ് എന്ന മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. സ്നേഹത്തിന്റെ മണവും സൗന്ദര്യവുമുള്ള സുതാര്യമായ ഭാഷയാണ് ഈ എഴുത്തുകാരിയുടെ കൈമുതൽ. സ്ത്രീ പുരുഷബന്ധത്തിന്റെ ശുദ്ധമായ മനസ്സ് തൊട്ടുകാണിച്ച മലയാളത്തിലെ ആദ്യത്തെ കഥാകാരിയാണ് ശ്രീമതി മാധവിക്കുട്ടി. രാഗത്തിന്റെ രതിയുടെ കരുണയുടെ അചുംബിതമായ ഒരു ലോകം അനുഭവപ്പെടുത്തിത്തരുന്ന ഇതിലെ കഥകൾ വായനക്കാരുടെ മനസ്സിനെ വിശുദ്ധിയിലൂടെ നഗ്നമാക്കുന്നു. ജീവിതത്തിന്റെ പഞ്ചഭൂതങ്ങളിലൂടെ സ്നേഹബന്ധുരതയിലൂടെ ഒഴുകി നടക്കുന്ന ഒരു ചേതനയാണ് മാധവിക്കുട്ടിയുടെ കഥാപ്രപഞ്ചം. അതീവ സമ്പന്നമായ ആ കഥാപ്രപഞ്ചത്തിൽ നിന്നും വിഖ്യാതമായ മുപ്പത്തിയാറു കഥകൾ ഇവിടെ സമാഹരിക്കുന്നു. അവരുടെ സർഗാത്മക ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും സാന്നിദ്ധ്യം ഈ കഥകളിൽ വിളങ്ങി നിൽക്കുന്നു. 1982ൽ ഈ കഥാസമാഹാരത്തിന്റെ ആദ്യപതിപ്പ് ഡി.സി ബുക്സ് പ്രസിദ്ധപ്പെടുത്തി. രണ്ടാം പതിപ്പ് മുതൽ (1985) കറന്റ് ബുക്‌സാണ് പ്രസാധകർ. 1990, '92, '93, '95, '97 വർഷങ്ങളിൽ ഓരോ പതിപ്പ് പുറത്തു വന്നു. ഈ കഥകൾ തിരഞ്ഞെടുത്തു സമാഹരിച്ചത് ശ്രീ കളർകോട് വാസുദേവൻനായരാണ്.
കഥകൾ: നുണകൾ, ഗോസായിത്തന്ത, അലാവുദ്ധീൻറെ കഥ, ദയ എന്ന വികാരം, ദൃക്‌സാക്ഷി, പ്രഭാതം, നെയ്‌പ്പായസം, ശിക്ഷ, കാലിച്ചന്ത, മൂടിക്കെട്ടിയ ഒരു സായാഹ്നം, കാളവണ്ടികൾ, മാഹമിലെ വീട്, കോലാട്, ചിത്തഭ്രമം, പട്ടങ്ങൾ, രാത്രിയിൽ, ലോകം ഒരു കവിയിത്രിയെ നിർമിക്കുന്നു, തരിശുനിലം, വെറുമൊരു ലഹരിപദാർത്ഥം, സൂര്യൻ, ചതുരംഗം, സ്വതന്ത്രജീവികൾ, ഇടനാഴികളിലെ കണ്ണാടികൾ, പക്ഷിയുടെ മണം, കല്യാണി, മതിലുകൾ, ഒരു ദിവസം രാവിലെ, മനുഷ്യൻ പാവമാണ്, മലഞ്ചെരിവുകളിൽ, ചുവന്ന സന്ധ്യ, നീർമാതാളത്തിന്റെ പൂക്കൾ, വിരുന്നുകാരൻ, നരിച്ചീറുകൾ പറക്കുമ്പോൾ, ഉണ്ണി, ജാനു പറഞ്ഞ കഥ, കൃഷ്ണന്റെ വേഷം.
See also Madhavikutty Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.
Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരി കമലാദാസ് എന്ന മാധവിക്കുട്ടി എഴുതിയ മുപ്പത്തിയാറ് ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ കഥയിലും ചിന്തിപ്പിച്ച് ഓർമിപ്പിച്ച് വേദനിപ്പിച്ച് കടന്നു പോകുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും കൊണ്ട് എഴുത്തുകാരി ലോകത്തോട് സംവദിക്കുകയാണ്.
മുതിർന്നവരുടെ കപടതകളെ മനസ്സിലാക്കാൻ സാധിക്കാതെ പോവുന്ന നിഷ്കളങ്കഹൃദയമുള്ള ബാല്യമനസ്സുകളെ ഇവിടെ കാണുവാൻ സാധിക്കും. നൊമ്പരപ്പിക്കുന്ന യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുവാൻ കഴിയാതെ പോകുന്ന നെയ്പായസത്തിലെ അച്ഛനെ വായനക്കാർക്കാർക്കും മറക്കുവാൻ സാധിക്കില്ല.
ശിക്ഷയെന്ന ചെറുകഥയിൽ പരീക്ഷയിൽ തോറ്റതിനാൽ കല്യാണം കഴിക്കേണ്ടി വന്ന അമ്മു, നന്നായി പഠിച്ചിരുന്നേൽ തനിക്ക് ഇനിയും കുറെ നാൾ സ്വതന്ത്രമായി ജീവിക്കാമായിരുന്നുവെന്നും സ്വഗൃഹത്തിൽ കഴിയാമായിരുന്നെന്നും ഓർത്തു വിലപിക്കുന്നു. പണ്ടത്തെ ഒരു പ്രാചീന തെമ്മാടിത്തം തന്നെയായിരുന്നല്ലോ പെൺകുട്ടികൾ പഠിത്തത്തിൽ മോശമാണേൽ പതിനഞ്ചു വയസ്സിലേ കെട്ടിച്ചു വിടുന്നത്. ഇന്നും ചിലയിടങ്ങളിൽ പെൺകുട്ടികൾക്ക് കല്യാണം ആലോചിക്കുമ്പോൾ നല്ല ബന്ധം ലഭിക്കാൻ വേണ്ടി മാത്രം പഠിപ്പിക്കുന്നവരും ഉണ്ട്. കല്യാണം കഴിഞ്ഞാൽ കഷ്ടപ്പെട്ട് പഠിച്ചതിന്റെ അർത്ഥശൂന്യതയുമായി പൊരുത്തപ്പെടാൻ കഴിയാതെ പോകുന്ന ഒരുപാട് പേരെ ഇന്നും നമുക്ക് കാണുവാൻ കഴിയും.
ചുവന്ന സന്ധ്യയിലെ ലൂയി, കഴിഞ്ഞു പോയ കാലങ്ങളിൽ ചെയ്ത പാപബോധത്തിൽ വാർദ്ധക്യത്തിൽ പശ്ചാത്തപിക്കിലും ഏകനായി കരയാൻ വിധിക്കപ്പെട്ട കഥ ഒരു പുനർചിന്ത നല്കുന്നതാണെന്നു പറയാം.
ഹൃദയത്തിൽ താങ്ങി നിൽക്കുന്ന വിങ്ങലായി മാറാവുന്ന ഒരുപാട് കഥാപാത്രങ്ങളെ നാം ഈ 36 ചെറു കഥകളിലൂടെ പരിചയപ്പെടും. ഈ കഥകളിൽ പലതിലും സദാചാരബോധത്തോട് മുഖം തിരിച്ചു പ്രണയമെന്ന വികാരത്തിൽ അടിയുറച്ചു നിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ! വിരഹത്താലും പ്രണയത്തിന്റെ അനിശ്ചിതത്വത്താലും ഉഴറുന്ന ജീവിതങ്ങൾ! മാധവിക്കുട്ടിയുടെ കഥകൾ അത്രമേൽ ഹൃദയസ്പർശിയാകുന്നു.
1982ൽ ഈ കഥാസമാഹാരത്തിന്റെ ആദ്യപതിപ്പ് ഡി.സി ബുക്സ് പ്രസിദ്ധപ്പെടുത്തി. രണ്ടാം പതിപ്പ് മുതൽ (1985) കറന്റ് ബുക്‌സാണ് പ്രസാധകർ. 1990, '92, '93, '95, '97 വർഷങ്ങളിൽ ഓരോ പതിപ്പ് പുറത്തു വന്നു.ഈ കഥകൾ തിരഞ്ഞെടുത്തു സമാഹരിച്ചത് ശ്രീ കളർകോട് വാസുദേവൻനായരാണ്.