ജീവിതത്തിൽ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങൾക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത് .ഈ പുസ്തകം ഒരു കുമ്പിൾ നിറയെ ജീവിതം നീട്ടുന്നു . നിങ്ങൾക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം.
ഉറുമ്പരിക്കുന്ന നാരങ്ങാമിട്ടായിയോട് തോന്നുന്ന അതെ നിഷ്കളങ്കമായ സ്നേഹം പുസ്തകത്തിന്റെ കവറിനോട് തോന്നുന്നുണ്ട്. ഉള്ളിൽ അതിലും തേൻ തുളുമ്പുന്ന നിലാവിന്റെ മധുരമാണ്.
കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ റിസർച് ഓഫീസർ. കേരള സര്‍വകലാശാല യിൽ നിന്ന് പൊളിറിക്കൽ സയൻസിൽ പി.എച്ച്.ഡി. നേടി. ശ്രീനാരായണ കോളേജ്, കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ മാഗസിൻ എഡിറ്റർ ആയിരുന്നു.
മാതൃഭൂമി സ്‌പീക്ക് ഫോർ ഇന്ത് യ പ്രസംഗ പുരസ്‌കാരം.
സുകുമാർ അഴീക്കോട് പ്രസംഗ പുരസ്കാരം. കെ. ആർ. നാരായണൻ സ്‌മാരക പ്രസംഗ പുരസ്‌കാരം,സി. കേശവൻ സ്മാരക പ്രസംഗ പുരസ്‌കാരം, ആർ. ശങ്കർ സ്മാരക പ്രസംഗ പാരസ്കാരം.ഡോ. ജയദേവൻ സ്‌മാരക പ്രസംഗ പുരസ്‌കാരം, സി. ചന്ദ്രപ്പൻ സ്മാരക പ്രസംഗ പുരസ്കാരം, നെഹ്റു സ്മാരക സംവാദ പുരസ്കാരം, തോപപിൽ രവി സ്മാരക സംവാദ പുരസ് കാരം,സംഘശബ്ദം കഥാ പുരസ്‌കാരം, കാക്കനാടൻ സ്മാരക കാമ്പസ് കഥാ പുരസ്കാരം, മലയാളം സർവകലാശാല സാഹിതി കഥാ പുരസ്‌കാരം എന്നിവ ലഭിച്ചു.
കേരള യൂണിവേഴ്‌സിറ്റി കലോത്സവം, സംസ്ഥാനതല കേരളോത്സവം എന്നിവയിൽ പ്രസംഗ മത്സര വിജയി.
കൈരളി ടിവിയിലെ മാന്യമഹാജനങ്ങളെ, ഫ്ളവേഴ്‌സ് ടി.വിയിലെ ഒരുനിമിഷം എന്നീ പരിപാടി കളിൽ പങ്കെടുത്തു.
കേരള സർവകലാശാല സെനറ്റ് അംഗം, കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ ഓർഡിനേറ്റർ, എസ്.എഫ്‌ഐ സ്റ്റുഡൻ്റ് മാസിക എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ യുവധാര ഓൺലൈനിൻ്റ അസോസിയേറ്റ് എഡിറ്റർ, വിജ്ഞാന കൈരളി മാസിക എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ, പ്രവർത്തിക്കുന്നു.
കാലം സാക്ഷി, ഇരുണ്ടകാലതെത വാക്കുകൾ, ലിംഗഭാരത്തിന്റെ രാഷ്ട്രീയം (എഡി.) എന്നിവ പുസ്തകങ്ങൾ.
'ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്?' വ്യത്യസ്തമായ പേരല്ലേ.. എഴുത്തുകാരന്റെ ഓർമ്മകുറിപ്പുകളാണ് ഈ പുസ്തകം.. സ്നേഹത്തെ കുറിച്ചു വാ തോരാതെ പറയുന്ന ഒരു പുസ്തകം.. നമ്മൾ മറന്നു പോയ കുറെ കാര്യങ്ങൾ ഓർമപ്പെടുത്തി തരുന്ന ഒരു പുസ്തകം.. എത്ര മനോഹരമായി, വർത്തമാനം പറയുന്ന പോലെ എഴുതിയിരിക്കുന്നു..
നമ്മൾ കുറച്ചു upset ആയി ഇരിക്കുകയാണെങ്കിൽ കുറച്ചു മനസമാധാനം നൽകാൻ സാധിച്ചേക്കാവുന്ന പുസ്തകം കൂടിയായി തോന്നി..
വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, റീഡിങ് ബ്ലോക്ക് ഉള്ളവർക്കുമൊക്കെ ഉപകാരപ്പെട്ടേക്കാവുന്ന ഒരു ബുക്കാണിത്..
. . . 📚Book -ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്? ✒️Writer- നൗഫൽ എൻ. 📜Publisher- Pravda books
Genre : Memmoirs Publishers : Pravada Books No of Pages : 121
‘ഒരു നിമിഷം’ എന്ന് പേരുള്ള ഒരു ടെലിവിഷൻ പരിപാടിയുടെ കാഴ്ചകൾക്കിടയിൽ എവിടെയോ ആണ് നൗഫലിനെ ആദ്യമായി കാണുന്നത്. അക്ഷരങ്ങളെ വശ്യസുന്ദരമായി മെരുക്കിയെടുത്തിരിക്കുന്ന ഒരാൾ! പിന്നീടെപ്പോഴോ ഫേസ്ബുക്കിലൂടെ ഉള്ള സ്ഥിരം പരതലുകൾക്കിടയിൽ, ആരോ ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റിനടിയിലെ കടപ്പാടിൽ വീണ്ടും ആ പേര് കണ്ടു. ആ നൗഫൽ ആണ് ഈ നൗഫൽ എന്ന് മനസ്സ് കണക്ട് ചെയ്ത് എടുക്കുന്നതിന് മുമ്പ് തന്നെ ഞാനാ പ്രൊഫൈലിൽ ഫോളോ റിക്വസ്റ്റ് അയച്ചിരുന്നു, അത്രയ്ക്കുണ്ടായിരുന്നു ആ എഴുത്തിന്റെ ശക്തി.
മനസ്സ് നിറയെ സ്നേഹം കുത്തിനിറച്ച് നടക്കുന്നൊരാൾ, അങ്ങനെ ഒരു വിശേഷണമാണ് ആദ്യം മനസ്സിൽ വന്നത്. പുസ്തകം എന്ന മാധ്യമത്തിലേക്ക്, അയാളുടെ എഴുത്തുകൾ വലുതായപ്പോൾ, പലപ്പോഴായി വായിച്ച എഴുത്തുകളുടെ കൂട്ടം തന്നെയാണെങ്കിൽ പോലും, പുസ്തകമായി കയ്യിൽ അത് വേണം എന്ന തോന്നൽ ഉണ്ടായത്, ആ ഒരു സ്നേഹത്തിന്റെ പുറത്താണ്. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത, ഇങ്ങനെ ഒരാൾ അപ്പുറത്ത് എക്സിസ്റ്റ് ചെയ്യുന്നുണ്ട് എന്നുപോലും അറിയാത്ത ഒരാളോട് നമ്മുക്ക് തോന്നുന്ന ഇത്തരം സ്നേഹങ്ങളിൽ എനിക്ക് വല്ലാത്തൊരത്ഭുതം തോന്നി.
ഇത്തരത്തിലുള്ള പലതരം സ്നേഹങ്ങളെ പറ്റിയാണ് നൗഫൽ പുസ്തകം നിറയെ എഴുതിവെച്ചിരിക്കുന്നത്. സ്നേഹത്തിന്റെ സന്തോഷങ്ങളെ, ചിരികളെ, മുറിവുകളെ, വേദനകളെ, കരച്ചിലുകളെ എല്ലാം പല രീതിയിൽ അയാൾ നമ്മുടെ മുന്നിലേക്കെത്തിക്കുന്നുണ്ട്. ജീവിതത്തിൽ അയാൾ കണ്ടതും, കേട്ടതും, മനസ്സിലാക്കിയതുമെല്ലാം, സുന്ദരമായ അക്ഷരങ്ങളായി രൂപാന്തരം പ്രാപിച്ചു എന്റെ മുന്നിലെ പുസ്തകത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടന്നു.
വായനയ്ക്കിടയിൽ, പുസ്തകത്തിലുടനീളം സൂചിപ്പിക്കപ്പെടുന്ന പല സന്ദർഭങ്ങളിലും ഞാനെന്റെ പ്രതിരൂപം കാണുന്നുണ്ടായിരുന്നു. പലതും അയാളെപ്പോലെ തന്നെ ചെയ്ത എന്നെ, ചെയ്യാതെ മാറിനിന്ന എന്നെ, ചെയ്തിരുന്നെങ്കിലെന്ന് പിന്നീടൊരിക്കൽ ആശിച്ച എന്നെ, അങ്ങനെ പുറകിലുള്ള ഒരുപാട് ‘എന്നെ’ കളെ. ശ്വാസം കിട്ടാനാവാത്തവണ്ണം അപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഞാൻ എന്നെ തന്നെ വീണ്ടും ഓർത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ ഞെരുക്കത്തിൽ ആയിരിക്കുമോ?
സ്നേഹത്തെക്കുറിച്ച് അയാളെഴുതിയ വരികൾക്കിടയിൽ നെഞ്ചുടക്കി നിന്നപ്പോളൊക്കെ ഞാൻ ആഴത്തിൽ എന്റെ ഉള്ളിലേക്ക് ഇറങ്ങുകയായിരുന്നു. ഞാൻ എങ്ങനെ ഒക്കെയാണ് സ്നേഹത്തെ ഡിഫൈൻ ചെയ്തിട്ടുള്ളത്? തിരിച്ചു കിട്ടാത്ത, അങ്ങോട്ട് മാത്രമായി കൊടുക്കേണ്ട സ്നേഹങ്ങൾ എനിക്കുണ്ടായിട്ടുണ്ടോ? ഞാൻ എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരുന്നു. ഇല്ല കഴിഞ്ഞിട്ടില്ല. എന്റെ സ്നേഹങ്ങളിൽ എല്ലാം സ്വാർത്ഥതയുടെ ഒരംശം എപ്പോഴും കൂടിയുണ്ടായിരുന്നു. തിരിച്ചൊന്നും കിട്ടാൻ ഇടയില്ലാത്തതിൽനിന്നെല്ലാം ഞാൻ പലപ്പോഴായി ഓടിയൊളിച്ചിരുന്നു. ‘എനിക്ക് നിന്നെ ഇഷ്ടമാണ്, നീ എന്നെ തിരിച്ചിഷ്‍ടപെടണമെന്നില്ല, എന്തിന്, എന്നോട് നീ സംസാരിക്കണമെന്നുപോലുമെനിക്കില്ല, പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്.’ ഉപാധികൾ ഇല്ലാത്ത ഇത്തരം ഇഷ്ടങ്ങളെ എക്സ്പ്ലോർ ചെയ്യാൻ ശ്രമിച്ചിട്ടില്ലാത്ത, എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി.
വളരെ സാധാരണമായ അയാളുടെ ജീവിതവും ചിന്തകളുമായിരുന്നു, എഴുത്തുകളിൽ ഉടനീളവും എനിക്ക് കാണാൻ കഴിഞ്ഞത്. സ്നേഹത്താൽ മാത്രം സങ്കീർണ്ണമാകുന്ന, മറ്റൊരുവിധ സങ്കീർണ ജീവിത യഥാർഥ്യങ്ങളും, പരാമർശിക്കപ്പെടുകയോ, ചോദ്യം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്ത ആ പേജുകൾ, പക്ഷെ എനിക്ക് ചുറ്റും ചോദ്യങ്ങളുടെ ഒരു കോട്ട തന്നെ പടുത്തുയർത്തിയിരുന്നു. ഇത്രമേൽ ഉള്ളിലേക്ക് ആഴത്തിൽ നോക്കാൻ നീ ഇത്രനാൾ വൈകിയതെന്തേ എന്ന ചോദ്യം എന്റെ കാതുകളിൽ മുറിവേൽപ്പിക്കുന്നപോലെ എനിക്ക് അനുഭവപ്പെട്ടു.
ആത്മഹത്യയെക്കുറിച്ചും, ജീവിതം ഇനി ബാക്കിയില്ലെന്ന് തോന്നുന്നതിനെക്കുറിച്ചുമൊക്കെ അയാളെഴുതിയ വരികൾ, ഞാൻ പലപ്പോഴായി ഉറക്കെയുറക്കെ വിളിച്ചു പറയണം എന്ന് ആഗ്രഹിച്ചവയായിരുന്നു. മനസ്സിലുള്ള ചിത്രങ്ങളെ സുന്ദരങ്ങളായ അക്ഷരങ്ങളാക്കി മാറ്റാൻ കഴിയാതിരുന്ന എന്നെ ഞനോർത്തു. അപ്പോഴൊക്കെ നൗഫലിനോട് എനിക്ക് ചെറുതല്ലാത്തൊരസൂയ തോന്നി. എത്ര സുന്ദരമായാണയാൾ അക്ഷരങ്ങളെ ചൊല്പടിക്ക് നിർത്തുന്നത്. തുടക്കത്തിലും പാതിയിലും ഒക്കെയായി, ഇതൊന്നും പോരാ എന്ന് പറഞ്ഞു ഞാൻ പാതിവഴിയിലുപേക്ഷിച്ച, എന്റെ ചില കുത്തികുറിക്കലുകളിലെ അക്ഷരങ്ങൾ അപ്പോളെന്നെ നോക്കി പല്ലിളിച്ചു.
തുടക്കത്തിലേ വായനക്കിടയിൽ പലപ്പോഴായി നിറഞ്ഞു കുതിർന്ന കണ്ണുകളെ ഒഴുകി ഇല്ലാതാവാൻ സമ്മതിക്കാതെ ഞാൻ ഞെക്കി വറ്റിച്ചിരുന്നു. ഒരു പുസ്തകം വായിച്ച് കരയാൻ തക്കവണ്ണം ദുർബലൻ ആണോ നീ എന്ന മറ്റുള്ളവരുടെ ചോദ്യത്തെ പോലും ഭയക്കുന്ന, എന്റെ മുമ്പിലേക്കാണ് അയാൾ സ്നേഹത്തിന്റെ പുതിയ മാനങ്ങളെ പറ്റി എഴുതിയ ബുക്കുമായി വന്നിരിക്കുന്നത്. എനിക്ക് ചിരി പൊട്ടി. എന്നാൽ മുന്നോട്ടുള്ള വായനയിൽ എപ്പോഴോ ഉപാധികളില്ലാത്ത സ്നേഹമെന്ന ആകാശത്തിലേക്ക് പറന്നുയരാൻ എന്റെ മനസ്സും ആഗ്രഹിച്ചു തുടങ്ങി. ഒടുക്കം, എന്നിൽ തുടങ്ങി എന്നിൽ അവസാനിക്കുന്ന, എന്നോടൊപ്പം മണ്ണ് പറ്റുന്ന എന്റെ ഇഷ്ടങ്ങളെ ജഡ്ജ് ചെയ്യാൻ ആർക്കുമൊരു അവകാശവുമില്ലെന്ന തിരിച്ചറിവും പേറി ഒരു കണ്ണുനീർതുള്ളി എന്റെ കവിളിലൂടെ ഒഴുകിയിറങ്ങി എവിടെ വെച്ചോ അപ്രത്യക്ഷമായി..!!
ജീവിച്ചതല്ല ജീവിതം; നാം ഓർമയിൽ വെക്കുന്നതാണ് , ഓർത്തെടുക്കാനും പറഞ്ഞു കേൾപ്പിക്കാനും വേണ്ടി നാം ഓർമയിൽ സൂക്ഷിക്കുന്നതാണ് ജീവിതം.- ഗബ്രിയേൽ ഗാർസിയ മാർക്വേസ്.
പേരിലെ കൌതുകം, അതിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചിന്ത; ഇവ രണ്ടുമാണ് നൌഫൽ എന്ന യുവ എഴുത്തുകാരനിലേക്ക് അടുപ്പിച്ചത്. "ഇനി പറയുമോ ജീവിതത്തില് ഒരല്പ്പവും ജീവിതം ബാക്കി ഇല്ലെന്ന്?"
പ്രസംഗീകനാണ്. ആ പാടവം എഴുത്തിലും വ്യക്തം. എന്നാല് ഈ കുറിപ്പുകൾ തീപ്പൊരിയല്ല. മറിച്ച് ശാന്തവും തെളിമ മുറ്റിയതുമാണ്. സ്വന്തം ജീവിതത്തില് നിന്ന് ഓർത്തെടുക്കുന്ന അനുഭവങ്ങളുടെ ആവിഷ്കാരമാണിത്. സാഹിത്യഭാവം ആവോളമു��്ട്. ജീവിതത്തോടുള്ള തുറവി ഓരോ അദ്ധ്യായത്തിലും നിഴലിക്കുന്നു. വാചകങ്ങൾ എവിടെ ഒക്കെയോ കൊത്തി വലിക്കുന്നത് പോലെ. ബഷീറിന്റെ ബാല്യകാലസഖിക്ക് MP പോൾ നല്കിയ ഒരു വിശേഷണമാണ് പെട്ടന്ന് ഓര്മ വന്നത്; 'ബാല്യകാലസഖി ജീവിതത്തില് നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു' നൌഫലിന്റെ കൃതിക്ക് വായനക്കാരിൽ ഒരു പോറൽ എങ്കിലും വീഴ്ത്താനാകും. നമ്മുടെ ജീവിതാനുഭവങ്ങളുടെ കനലിൽ അതിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം എന്നു മാത്രം.
നൗഫലിന്റെ ഓർമകൾ വായിച്ചു പോകുമ്പോൾ സമാന്തരമായ പാളത്തിലൂടെ ഞാൻ വണ്ടി കേറിപ്പോയത് എന്റെ ഓർമകളിലേക്കായിരുന്നു. ഇതൊക്കെ എനിക്കിപ്പോ എങ്ങനെ ഓർമ്മ വന്നു എന്നതിശയിപ്പിക്കും വിധമുള്ള പുതുക്കലുകൾ. ഒരോർമയും കഥാവശേഷമാകുന്നില്ല , മറിച്ച് ആരെങ്കിലും വൈദ്യുതി കടത്തിവിടുമ്പോൾ മാത്രം ജീവൻ വെയ്ക്കാനായിരിക്കുന്ന നിശബ്ദമായ യന്ത്രം പോലെയാണ് മനസ്സ് എന്ന് തോന്നിപ്പിക്കും വിധമുള്ള വായനാ മുഹൂർത്തങ്ങൾ.
ഇടയ്ക്കൊക്കെ ചിരിപ്പിക്കുമെങ്കിലും തൊട്ടാൽ പൊള്ളിപ്പോകുന്ന ഈ പുസ്തകത്തിനു മുകളിൽ ഉറുമ്പിൻ കൂട്ടങ്ങളെങ്ങനെ മധുരമൂറും നാരങ്ങാ മിഠായികൾ വീതംവെച്ച് നുണയുന്നു എന്ന് അത്ഭുതപ്പെട്ടു പോവുന്നു.. മിഠായികളല്ല , എനിക്കത് കനൽക്കട്ടകളാണ്. ഉറുമ്പുകളല്ല, അവ തീയിലൊട്ടിക്കരിഞ്ഞു പോയ ആത്മാക്കളാണ്.
എഴുത്തുകാരന്റെ ഓർമ്മകൾ പങ്കുവെക്കുന്ന പുസ്തകമാണിത്. നമ്മൾ നിസ്സാരമെന്നു തള്ളിക്കളയുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന പല മുഹൂർത്തങ്ങളുടെയും വലുപ്പം ഇവിടെ എടുത്തു കാണിക്കുന്നുണ്ട്. ആരോടും ഒരു തുള്ളി പോലും വെറുപ്പും വിദ്വേഷവും ഇല്ലാതെ സ്നേഹം മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു രചന. വായിച്ച് തീരുമ്പോൾ തീരെണ്ടായിരുന്നു എന്ന് വിചാരിച്ച് വിഷമിക്കുന്ന പുസ്തകങ്ങൾ ഒന്ന്. തുടക്കത്തിൽ സാധാരണയായി തോന്നുമെങ്കിലും പിന്നെ അങ്ങോട്ട് എല്ലാം മനസ്സിൽ തറഞ്ഞുനിൽക്കുന്നു. പലരും നമ്മളോട് കാണിക്കുന്ന അനുകമ്പയും സ്നേഹവും തിരിച്ചറിയാതെ പോകുന്നത് എന്തുകൊണ്ടാണ്? നമ്മൾ ജീവിക്കുന്ന ജീവിതം അത്ര നിസാരമല്ല എന്നും മരണം മറ്റുള്ളവരിൽ ഏൽപ്പിക്കുന്ന ആഘാതം എന്താണെന്നും ഒരു നിമിഷം ചിന്തിപ്പിക്കുന്നു. ഈ പുസ്തകത്തെ പറ്റി എന്തൊക്കെ വാക്കുകളിലൂടെ വികാരങ്ങൾ പങ്കുവെക്കാൻ ശ്രമിച്ചാലും അതൊക്കെ നിഷ്പ്രഭമാണെന്ന് തോന്നിപ്പോകുന്നു. ഹൃദയത്തോട് ചേർന്നു നിൽക്കുന്ന പുസ്തകം.