'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു.-അടൂർ ഗോപാലകൃഷ്ണൻ 'വൂൾഫ്' എന്ന പേരിൽ ചലച്ചിത്രമാകുന്ന 'ചെന്നായ' എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖ
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc. He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society. He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.
ചെന്നായ, ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നിങ്ങനെ ഇന്ദുഗോപൻ്റെ അഞ്ച് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിൽ ചെന്നായ എന്ന കഥ സിനിമയായി ഇറങ്ങിയിട്ടുള്ളതാണ്. സിനിമ കണ്ടിട്ടുണ്ടെങ്കിലും പുസ്തകമായി വായിക്കുന്നത് കൂടുതലിഷ്ടം എന്നുള്ളതുകൊണ്ട് ഈ പുസ്തകത്തിലെ ചെന്നായ എന്ന കഥ വായിച്ചു. സിനിമയിൽ നിന്ന് വലിയ വ്യത്യാസമൊന്നും തോന്നിയില്ല. ക്ലോക്ക് റൂം, പതിനെട്ടര കമ്പനി എന്നീ കഥകൾ ഇന്ദുഗോപൻ്റെ കഥകളുടെ സ്ഥിരം ശൈലിയിലുള്ളതാണ്. അതിൽ പതിനെട്ടര കമ്പനിയുടെ അവസാനം നന്നായിരുന്നു.
കുള്ളനും കിഴവനും എന്ന കഥയാണ് ഈ പുസ്തകത്തിലെ കുറച്ച് ദൈർഘ്യമുള്ള കഥ. ഒരേ സമയം കർഷകജനവിഭാഗവും ഐ.ടി പ്രൊഫഷണലുകളും നേരിടുന്ന പ്രശ്നങ്ങളും കർഷക ആത്മഹത്യയും പറയാതെ പറഞ്ഞുപോയ ഈ കഥ നല്ലൊരു വായനാനുഭവമായിരുന്നു. ഈ കഥയുടെ അവസാനവും നന്നായിരുന്നു.
ഈ പുസത്കത്തിലെ ദൈർഘ്യം കുറഞ്ഞ കഥകളിലൊന്നായിരിക്കെ തന്നെ ഏറ്റവും ശക്തവും വായനക്കാരെ വേട്ടയാടുന്നതുമായ കഥയാണ് "മറുത". മറുതയിലെ ചില ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സ് മരവിച്ചുപോവുകയും കണ്ണുനിറയുകയും ചെയ്തു. ലൈംഗികതൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. അവരുടെ ജീവിതത്തിൻ്റെ മറ്റൊരു വശമാണ് ഈ കഥയിൽ ഇന്ദുഗോപൻ പറഞ്ഞുവെക്കുന്നത്. അത്യന്തം വേട്ടയാടിയ വായനാനുഭവം സമ്മാനിച്ച ഈ കഥയുടെ അവസാനഭാഗം വായിച്ചപ്പോൾ ഒരേ സമയം രോമാഞ്ചവും ചോരത്തിളപ്പും തോന്നിപ്പോയി. ഒരുപാടിഷ്ടപ്പെട്ട ഒരു അവസാനമായിരുന്നു. ഈ പുസ്തകത്തിലെ ഒട്ടുമിക്ക കഥകളുടെയും അവസാനഭാഗം വായനക്കാർക്കെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നവായണെന്നാണ് എൻ്റെ അഭിപ്രായം. തീർച്ചായായും വായിച്ചിരിക്കേണ്ട കഥകളടങ്ങിയൊരു സമാഹാരമാണ് ഈ പുസ്തകം.
വുൾഫ് എന്ന മലയാള സിനിമ കണ്ടത് മുതലുള്ള ആഗ്രഹമായിരുന്നു ചെന്നായ വായിക്കണമെന്ന് എന്നാൽ ഇതിലെ മറ്റു ചില കഥകൾ ചെന്നായെക്കാൾ മികച്ചു നിന്നതായി തോന്നി . മറുതയും, കുള്ളനും കിഴവനുമൊക്കെ ഒരു പ്രതേക തരം അനുഭവമാണ് വായനക്കാരനു കൊടുക്കുന്നത്. Finished in one sitting and I'm so happy about it.
അമ്മിണിപ്പിള്ള വെട്ടുകേസിനും, പ്രേതവേട്ടക്കാരനും, ഡിറ്റക്ടീവ് പ്രഭാകരനും ശേഷം ഞാൻ വായിക്കുന്ന നാലാമത്തെ ജി. ആർ. ഇന്ദുഗോപൻ കഥാസമാഹാരമാണ് ചെന്നായ. യഥാർത്ഥ സംഭവങ്ങളെ കഥയുടെ ചട്ടക്കൂടിലൊതുക്കി ഉദ്വേഗപൂർവ്വവും, രസാവഹവും, ഹൃദയസ്പർശിയുമായി അവതരിപ്പിക്കാനുള്ള ഇന്ദുഗോപന്റെ കഴിവ് ഈ കഥകളിലും കാണാവുന്നതാണ്. ഞാൻ മേൽപ്പറഞ്ഞ പുസ്തകങ്ങളിൽ പ്രേതവേട്ടക്കാരൻ ഒഴികെയുള്ള രണ്ട് പുസ്തകങ്ങൾ മാത്രം മതിയായിരുന്നു എനിക്ക് അദ്ദേത്തിന്റെ കഥകളുടെ ആരാധകനാകുവാൻ. വായിച്ച എല്ലാ കഥകളും വളരെ നല്ലത് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഇഷ്ടപ്പെടാത്തവയും അതിലുണ്ട്. എന്റെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നതിൽ ചിലത് അമ്മിണിപ്പിള്ള വെട്ടുകേസ്, ചെങ്ങന്നൂർ ഗൂഢസംഘം, ഗൈനക് എന്നീ കഥകളാണ്.
ചെന്നായ, ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ അഞ്ച് ചെറുകഥകളും വായനക്കാരുടെ എഴുത്തുകാരൻ എന്ന തലവാചകത്തോടെ ഇന്ദുഗോപനോടുള്ള 23 ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥകളെല്ലാം ഒന്നിനൊന്നു മെച്ചം എന്നുതന്നെ പറയാം. ഇതിൽ പലതും യഥാർത്ഥ സംഭവങ്ങളുമായി ബന്ധമുള്ളതാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ആദ്യകഥയായ ചെന്നായ 'വൂൾഫ്' എന്ന പേരിൽ സിനിമയായിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഒരു രാത്രിയിൽ നടക്കുന്നൊരു സംഭവമാണ് കഥയുടെ ഉള്ളടക്കം. യാതൊരു മുന്നറിയിപ്പുമില്ലാതെ യദൃശ്ചയാ തന്റെ ഭാവിവധു അനുവിന്റെ വീട്ടിലെത്തുന്ന സഞ്ജയ്. തന്നെക്കാണുമ്പോൾ അനുവിന്റെ മുഖത്ത് അത്ഭുതത്തോടൊപ്പം നാണവും സന്തോഷവും പ്രതീക്ഷിച്ച സഞ്ജയിന് കിട്ടിയത് അമ്പരപ്പും ഉത്കണ്ഠയുമായിരുന്നു. താൻ വീട്ടിൽ തനിച്ചാണ്, അമ്മ ഗുരുവായൂരിൽ പോയിരിക്കുകയാണ്, അതുകൊണ്ട് സഞ്ജയ് തിരിച്ചുപോകണമെന്ന് അനു നിർബന്ധിക്കുന്നു. എങ്കിൽ കുറച്ചുനേരം സംസാരിച്ചതിനുശേഷം പോകാമെന്ന സഞ്ജയുടെ തീരുമാനത്തെ അനു ശക്തമായി എതിർക്കുകയും സഞ്ജയ് തിരിച്ചു ദേഷ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് അവർ തമ്മിൽ വാക്കുതർക്കമാവുന്നു. ഒത്തിരി വഴിത്തിരിവുകളിലൂടെ ബാക്കി കഥ ഉദ്വേഗപൂർവ്വം മുന്നോട്ടുപോകുന്നു.
രണ്ടാമത്തെ കഥയായ ക്ലോക്ക് റൂം, പ്രധാനകഥാപാത്രവും അയാളുടെ ഭാര്യ അനിതയും കന്യാകുമാരിയിൽ ക്ഷേത്രദർശനത്തിനു പോയപ്പോഴുണ്ടായൊരു സംഭവമാണ് പറയുന്നത്. ക്ഷേത്രത്തിനകത്ത് പ്രവേശിക്കാനായി ബാഗും ചെരിപ്പുകളും ക്ലോക്ക് റൂമിൽ വെക്കാനൊരുങ്ങുന്ന നേരംതൊട്ട് കഥാനായകന്റെ മനസ്സിൽ പഴയൊരു സംഭവം കടന്നുവന്ന് അയാളെ അസ്വസ്ഥനാക്കുന്നു. എന്തായിരിക്കാം ആ സംഭവം? അതാണ് മുന്നോട്ടുള്ള വിവരണം.
1999 ൽ തിരുവനന്തപുരത്ത് കേരളത്തിൽ ആദ്യമായി നടന്ന ലൈംഗികതൊഴിലാളി സമ്മേളനവും അതിനോടനുബന്ധമായ സംഭവങ്ങളുമാണ് മൂന്നാത്തെ കഥയായ മറുതയുടെ പ്രമേയം. ലൈംഗികതൊഴിലാളിയായ ഒരു സ്ത്രീ ഒരു പുരുഷനോട് തന്റെ അമ്മയുടെ കഥ പറയുന്നതായിട്ടാണ് അവതരണം. താൻ ഒരു കഥയുടെ അന്ത്യവും ഇത്രത്തോളം രൂക്ഷമായി എഴുതിയിട്ടില്ലെന്ന് ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഇന്ദുഗോപൻ പറയുന്നുണ്ട്. ശരിയാണ്. വല്ലാത്തൊരു ക്ളൈമാക്സ്. പക്ഷെ പറഞ്ഞ കഥയോട് ഇതിൽക്കൂടുതൽ നീതി പുലർത്താൻ പറ്റിയൊരു അന്ത്യം വേറെയില്ലെന്ന് സമ്മതിക്കാതെ വയ്യ.
നാലാം കഥയായ കുള്ളനും കിഴവനും കുറച്ചു വലിയ കഥയാണ്. അഞ്ചാറു ദിവസത്തിനകം താൻ പാപ്പരാകുമെന്ന് കണ്ട്, നിലവിലിരിക്കുന്ന വ്യവസ്ഥയുടെയും ഭരണസംവിധാനത്തിന്റെയും പരാജയമാണ് തന്റെ ആത്മഹത്യയെന്ന് കുറിപ്പെഴുതി, അക്കൊല്ലത്തെ കർഷക ആത്മഹത്യയുടെ പട്ടികയിൽ തന്നെക്കൂടി ഉൾപ്പെടുത്താൻ തീരുമാനമെടുത്തിരിക്കുന്ന പപ്പുപിള്ളയദ്ദേഹം. ഭാര്യ പണ്ടേ മരിച്ചുപോയി. ഒരേയൊരു മകൻ മരിച്ചുപോയതായി കുറച്ചുദിവസം മുൻപേ വിവരം കിട്ടുകയും ചെയ്തു. ഇനി ജീവിക്കുന്നതിൽ എന്തർത്ഥം? അങ്ങനെ മരിക്കാൻ തയ്യാറായി കീടനാശിനി കുടിച്ച പപ്പുപിള്ളയെ മരണം പരാജയപ്പെടുത്തുന്നു. ഭൂമിയിൽ ജീവനോടെ ഇനിയുമൊരു കർഷകനായി തെളിയാനായി വിധി അയാൾക്കായൊരു പദ്ധതി കാത്തുവെച്ചിരുന്നു. കുറച്ചധികം നീളമുള്ള കഥയാണെങ്കിലും നല്ലൊരു കഥയായാണ് എനിക്ക് അനുഭവപ്പെട്ടത്.
അഞ്ചാം കഥ പതിനെട്ടര കമ്പനി. കൊല്ലം കമ്പോളത്തിൽ നൂറ്റാണ്ടു പഴക്കം തോന്നിക്കുന്നൊരു ഏർമാടക്കടയിലെ കിഴവനോട് വട്ടു സോഡാക്കുപ്പി വിൽക്കുന്ന ഒരാളെപ്പറ്റി അന്വേഷിക്കാൻ വന്ന ചെറുപ്പക്കാരൻ. വട്ടു സോഡയെന്നാൽ ഗോലി സോഡ. അടുത്തെവിടെയോ നടക്കുന്ന സിനിമാചിത്രീകരത്തിനു വേണ്ടിയാണ് ആർട്ട് സെക്ഷനിൽ ജോലി ചെയ്യുന്ന ആ ചെറുപ്പക്കാരൻ സോഡാക്കുപ്പി അന്വേഷിച്ചു നടക്കുന്നത്. ഒന്നുരണ്ടുപേരാൽ വഴി കാണിക്കപ്പെട്ട് അയാൾ അവസാനം ഗ���ലി സോഡാക്കുപ്പി കൈയ്യിലുള്ള ആളെ കണ്ടെത്തുന്നു. തുടർന്ന് അവർ തമ്മിലുള്ള സംഭാഷണം ആണ് കഥയുടെ കാതൽ.
ഇനിയുള്ളത് നേരത്തെ സൂചിപ്പിച്ചപോലെ ജി. ആർ. ഇന്ദുഗോപനുമായുള്ളൊരു ചോദ്യോത്തര അധ്യായമാണ്, വായനക്കാരുടെ എഴുത്തുകാരൻ… അദ്ദേഹം കഥ തിരഞ്ഞെടുക്കുന്ന രീതി, ഓരോ കഥകൾക്കുപിന്നിലുമുള്ള റിസേർച്ച്, കഥകൾ വന്ന വഴി തുടങ്ങിയ കാര്യങ്ങൾ ഈ അഭിമുഖത്തിൽ വിഷയങ്ങളാകുന്നു.
ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒറ്റയിരുപ്പിലാണ് ഞാൻ ഈ പുസ്തകം വായിച്ചുതീർത്തത്. ചുരുക്കിപറഞ്ഞാൽ ഞാൻ ഒട്ടും ഉറങ്ങാതെ ഒരു യാത്ര ചെയ്തത് ഈ പുസ്തകം വായിച്ചുകൊണ്ടാണെന്നു പറയാം. ജി. ആർ. ഇന്ദുഗോപന്റെ ഓരോ കഥകളും വ്യത്യസ്തങ്ങളായ ഭൂമികകൾ ആണ്. അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളും അങ്ങനെത്തന്നെ. ചില കഥകൾ മനസ്സിൽ ഒരുപാടുകാലം അങ്ങനെ കിടക്കും. ഈ പുസ്തകത്തിലെ മറുത അത്തരമൊരു കഥയാണ്. ഓരോ കഥകൾക്കും വേണ്ടി അദ്ദേഹം നടത്തുന്ന യാത്രകളും അന്വേഷണങ്ങളും നല്ല കഥകൾക്കുള്ള വിളനിലമാകുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഇന്ദുഗോപന്റെ കഥകൾ ഇനിയുമൊരുപാട് എനിക്ക് വായിക്കാനുണ്ട്. അധികം വൈകാതെ അദ്ദേത്തിന്റെ ഇതുവരെയുള്ള കഥകളുടെ ഒരു സമ്പൂർണ്ണസമാഹാരം പുറത്തിറങ്ങിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
ഇദ്ദേഹത്തിന്റെ കൊല്ലപ്പാട്ടി ദയ, ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും , ഡിക്റ്ററ്റീവ് പ്രഭാകരൻ, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ തുടങ്ങിയ കഥാസമാഹാരങ്ങളും ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യം, രാത്രിയിലൊരു സൈക്കിൾവാല , രക്ത നിറമുള്ള ഓറഞ്ച്, കാളിഗണ്ഡകി , പടിഞ്ഞാറെ കൊല്ലം ചോരക്കാലം ,തുടങ്ങിയ നോവലുകളും ഞാൻ വായിച്ചിട്ടുണ്ട് .കഥയെഴുത്തിലെ ശൈലി എന്നെ ആകർഷിച്ചതുകൊണ്ടുതന്നെ ഈ ഇടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചെന്നായ എന്ന കഥാസമാഹാരം വായിക്കാൻ തീരുമാനിച്ചു.തീരുമാനം എന്തുകൊണ്ടും നന്നായി എന്ന് ഈ കഥാ സമാഹാരം വായിച്ചപ്പോൾ എനിക്ക് തോന്നി . ചെന്നായ , ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി തുടങ്ങിയ കഥകളാണ് ഇതിൽ ഉള്ളത്. നവമാധ്യമ മോഹവലകളിൽ കുടുങ്ങി യാഥാർത്ഥ്യത്തെ പുച്ഛിക്കുകയും സങ്കൽപ്പങ്ങളെ തേടി അലയുകയും ചെയ്യുന്ന അനുവിന് ഒടുവിൽ ഉണ്ടാവുന്ന തിരിച്ചറിവാണ് ചെന്നായ എന്ന കഥയിലെ പ്രമേയം. ക്ലോക്ക് റൂം എന്ന കഥയിലാകട്ടെ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ചു കൂട്ടുന്ന ധാർഷ്ട്യത്തിന് പിന്നീടുണ്ടാകുന്ന തിരിച്ചടിയാണ് വരച്ചു വെക്കുന്നത്. ഒരു നേരത്തെ അന്നത്തിനായി വേശ്യാവൃത്തി സ്വീകരിക്കേണ്ടി വന്നവരുടെ ജീവിത സമരങ്ങളാണ് മറുത, എന്ന കഥയിലുള്ളത്. വേശ്യാവൃത്തിയെ പുച്ഛത്തോടെ കാണുന്നവർ അവരുടെ ഉള്ളിലെ നന്മയെ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ നാടകീയമായ, ഏറെ സസ്പെൻസ് ആസ്വാദകരിൽ വളർത്തുന്ന കഥയാണ് 'കുള്ളനും കിഴവനും '.കാർഷികവൃത്തി ജീവിതമായി മുന്നോട്ടുകൊണ്ടുപോകുന്ന വരും അത് കേവലമൊരു അലങ്കാരമായി കാണുന്നവരും ഏറ്റുമുട്ടലാണ് ഈ കഥ . സങ്കൽപലോകത്തു നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള ഒരു പ്രയാണമാണ് പതിനെട്ടര കമ്പനി എന്ന കഥ . ചുരുക്കത്തിൽ വായനയെ ഇഷ്ടപ്പെടുന്നവർ എന്തുകൊണ്ടും ഈ കഥാസമാഹാരം വായിക്കേണ്ടതു തന്നെ.
ചെന്നായ, ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്ന അഞ്ച് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്. ലോക്ഡോൺ പശ്ചാത്തലത്തിലാണ് ചെന്നായ എന്ന കഥ കടന്നു പോകുന്നത്. ആഗ്രഹിച്ചത് എന്തും സ്വന്തമാക്കാൻ ശ്രമിക്കുന്ന സഞ്ജയ് എന്ന ആജ്ഞാനുവർത്തിയും ആഫ്രിക്കൻ കാടുകളിൽ മൃഗങ്ങളെ വേട്ടയാടിയിരുന്ന ജോയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇവിടെ കാണാം. ഈ കഥ വൂൾഫ് എന്ന പേരിൽ ചലച്ചിത്രമായിട്ടുണ്ട്. മറുത എന്ന കഥയിൽ ലൈംഗികതൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നത്. വായനക്കാരെ ചിന്തിപ്പിക്കാനും അതിലുപരി വിഷമിപ്പിക്കാൻ ആ കഥയിലൂടെ എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നു. ക്ലോക്ക് റൂം എന്ന കഥയിൽ 10 വർഷത്തിന് മുമ്പ് ചെരുപ്പ് സൂക്ഷിപ്പുകാരനുമായി ഉണ്ടായ വാക്കേറ്റം, പിന്നീട് കാണുമ്പോൾ ഓർത്തു എടുക്കുകയും തുടർന്നുണ്ടായ സംഭവങ്ങളിൽ നിന്ന് അയാൾക്ക് ഉണ്ടായ മാറ്റങ്ങളുമാണ് പറയുന്നത്. കുള്ളനും കിളവനും ഇതിലെ വലിയ കഥ. കാർഷികവൃത്തിയുടെ പ്രശ്നങ്ങളും ഐടി മേഖലയിലെ കാര്യങ്ങളും ഒരേപോലെ പങ്കുവയ്ക്കാൻ കഥയിലൂടെ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. കഥകൾ വായിച്ചിരിക്കാൻ താല്പര്യമുള്ളവർക്ക് ഇഷ്ടപ്പെടുന്ന പുസ്തകം.
ജി ആർ ഇന്ദുഗോപൻ എഴുതിയ ചെന്നായ വായിച്ചു. ചെന്നായ, ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി, എന്നീ അഞ്ചു കഥകളാണ് ഈ ബുക്കിലുള്ളത്. ചെന്നായ നല്ല ആഖ്യാനമുള്ള കഥയാണ്. രണ്ടാമത്തെ കഥ ക്ലോക്ക് റൂം പുതുമയൊന്നും ഇല്ലെങ്കിലും എഴുത്തുകാരന്റെ ജീവിതാനുഭവം കൂടിയായതുകൊണ്ട് കൊള്ളാമായിരുന്നു. മറുത ഇതിലെ മൂന്നാമത്തെ കഥയാണ്, സത്യം പറഞ്ഞാൽ ഈ കഥ വായിക്കുമ്പോൾ എന്റെ ഉള്ളു പിടഞ്ഞു. വല്ലാത്തൊരു വീർപ്പുമുട്ടൽ ഉണ്ടായി, ഇതിലെ ഏറ്റവും മികച്ച കഥയും മറുത ആണ്. മറുത ക്ലൈമാക്സും നന്നായിരുന്നു, ഗതികെട്ട ജീവിതം ജീവിക്കുന്നവരെ പോലും ദ്രോഹിക്കുന്നവന്മാരോടുള്ള പ്രതിഷേധമാണ് ഈ കഥ എനിക്ക് ഏറ്റവും ഇഷ്ടമായതും മറുതയാണ്. കുള്ളനും കിഴവനും വളരെ നല്ല കഥയാണ് കൃഷിയും ഐടിയും അന്നും ഇന്നും എന്ന concept നന്നായിരുന്നു കൂടാതെ ക്ലൈമാക്സ് അടിപൊളിയായിരുന്നു. പ്രതീക്ഷിക്കത്തിടത്തു ഒരു കഥയിൽ പോലും നല്ലൊരു ട്വിസ്റ്റ് കൊണ്ടുവന്നു. പതിനെട്ടര കമ്പനി നല്ല കഥ തന്നെയാണ്. 5 കഥകളും നന്നായിരുന്നു അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് മറുതയും കുള്ളനും കിഴവനും എന്ന ഈ രണ്ടു കഥകളാണ്. ഇന്നത്തെ കാലത്ത് ഈ രണ്ടു കഥകളും വളരെ നിലവാരമുള്ളതാണ്.
A collection of five short stories- ചെന്നായ, ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി!...and from this മറുത was the most heart touching one...one cannot finish tat story without shedding a tear.
ക്ലോക്ക് റൂം and കുള്ളനും കിഴവനും were also good....and even though i expected ചെന്നായ to be something else it was okay.
ജി ആർ ഇന്ദു ഗോപൻ രചിച്ച അഞ്ച് കഥകളുടെ സമാഹാരമാണ് ഈ കൃതി- ചെന്നായ, ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി. ചെന്നായ വൂൾഫ് എന്ന പേരിൽ സിനിമയായിട്ടുണ്ട്.
ജി ആർ ഇന്ദു ഗോപന്റെ കൃതികൾ എല്ലാം തന്നെ വളരെ updated ആണ്. അതിനാൽ തന്നെ വായന വളരെ രസകരമാണ്. പല കഥാപാത്രങ്ങളും മനസ്സിൽ എന്നും തങ്ങിനിൽക്കും.
'സിനിമയാക്കപ്പെട്ടു' എന്ന ഗ്ലാമറുമായി വന്ന 'ചെന്നായ' എന്ന കഥയേക്കാൾ ഇഷ്ടപ്പെട്ടത് 'കുള്ളനും കിഴവനും' ആണ്. ദൈർഘ്യമേറിയതാണെങ്കിലും പിടിച്ചിരുത്തി വായിപ്പിച്ച കഥ. 'മറുത' വല്ലാതെ ഉലച്ചു കളഞ്ഞു. 'പതിനെട്ടരക്കമ്പനി' യും കൊള്ളാം