ചെമ്പിലമ്മിണിയുടെ കൊലപാതകത്തോട് കൂടിയാണ് നോവൽ ആരംഭിക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ട് വായിച്ച് ഉള്ളടക്കം വളരെ ഗൗരവപരമായ കാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്. വളരെ രസകരമായി നർമ്മത്തിൽ ചാലിച്ചാണ് ചെമ്പിലമ്മിണിയുടെ മൃതദേഹം കാണുന്നത് മുതൽ പോലീസ് നായ റാണി വന്ന് അന്വേഷണം നടത്തുന്നവരെ പറയുന്നത്. ഒരു നാടിലെ ആളുകളുടെ സ്നേഹവും കുശുമ്പും ദേഷ്യവും പകയും എല്ലാം ഇതിലുണ്ട്. പ്രധാന കഥാപാത്രങ്ങൾ, പൊന്നൂസും ലീലാമ്മയുമാണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തുടങ്ങിയ അവരുടെ കളങ്കമില്ലാത്ത സ്നേഹം പിന്നീട് പ്രണയമായിട്ടും തലമുടിയിഴകൾ നരച്ചിട്ടും അവസാനിക്കാതെ മുന്നോട്ടുപോകുന്നു. തലക്കെട്ടിൽ നിന്ന് ഒരുപാട് വഴി മാറിയുള്ള യാത്രയാണ് ഈ പുസ്തകത്തിലുള്ളത്. എന്നാലും വളരെ രസകരവും ആകാംക്ഷാഭരിതമായ വായന സമ്മാനിക്കുന്നു.
വായിക്കാൻ വളരെ രസമുള്ള ഒരു 'വഷളൻ' കഥയാണ് 'ചെമ്പിലമ്മിണി കൊലക്കേസ്'. :) ആദ്യത്തെ കുറച്ചധ്യായങ്ങൾ ലിജോ പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' സിനിമയെ ഓർമ്മിപ്പിക്കുന്നു.