അന്വേഷണോദ്യോഗസ്ഥനെ ആശയക്കുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനെത്തുന്നത് അയാളുടെ സഹപാഠി ഡോ.അരുൺ ബാലൻ ഐ.പി.എസ്. ഡോക്ടറായിരിക്കെ ഐ.പി.എസ്. നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകൻ. നാടിന്റെ പല ഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിനു മുന്നിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായ ഒരു പ്രതികാരകഥയാണ്.
Very engaging narrative. Would want to sit and finish in one sitting itself. Loved the story and how it developed throughout. The background research done is quite evident from the way it is written. Overall a nice good thriller. Loved the way the author ends some of the chapters with a joke or witty comment!
വായന - 40/2021📖 പുസ്തകം📖 - ഒന്നാം ഫോറൻസിക് അദ്ധ്യായം രചയിതാവ്✍🏻 - രജത് ആർ പ്രസാധകർ📚 - ഗ്രീൻ ബുക്സ് തരം📖 - ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ പതിപ്പ📚 - 1 ഈ പതിപ്പ് പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - ജൂൺ 2021 താളുകൾ📄 - 184 വില - ₹225/-
📌ഫേസ്ബുക്ക് വഴി സുഹൃത്തായ ഡോക്ടറും നല്ലൊരു വായനക്കാരനുമാണ് ഡോ.രജത് ആർ. അദ്ദേഹം ഒരു പുസ്തകം എഴുതിയെന്നറിഞ്ഞപ്പോൾ സന്തോഷവും അതുപോലെ തന്നെ പുസ്തകം വായിക്കാനുള്ള ആകാംക്ഷയും നോവലിൻ്റെ ആദ്യപതിപ്പ് ഇറങ്ങിയപ്പോൾ മുതൽ തോന്നിയതാണ്. പേരും കവർ പികും കണ്ടപ്പോൾ തന്നെ പുസ്തകമൊരു ക്രൈം ത്രില്ലർ നോവലാണെന്ന് മനസ്സിലായിരുന്നു. കഥാകൃത്ത് ഒരു ഡോക്ടറും അനാട്ടമി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും കൂടിയായതുകൊണ്ട് തന്നെ ക്രൈം ത്രില്ലർ നോവലെഴുതുമ്പോൾ ഒരു മെഡിക്കൽ പ്രൊഫഷണലിൻ്റേതായ ടച്ച് ഞാൻ പ്രതീക്ഷിച്ചിരുന്നു. അനാട്ടമി, ഫോറൻസിക് മെഡിസിൻ മുതലായ വിഷയങ്ങളിലെ ജ്ഞാനവും ഈ നോവലെഴുതാൻ എഴുത്തുകാരന് മുതൽകൂട്ടായിട്ടുണ്ടെന്നുള്ളത് വായനയിലുടനീളം നമുക്ക് വ്യക്തമാകുന്നുണ്ട്.
📌ഒരേസമയം ഡോക്ടറും രാഷ്ട്രീയപ്രവർത്തകനുമായ സുജിത്തിൻ്റെ തിരോധാനം അന്വേഷിക്കാനെത്തുകയാണ് സുജിത്തിൻ്റെ തന്നെ സഹപാഠിയും ഉറ്റസുഹൃത്തുമായ ഡോക്ടറും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഡോ.അരുൺ ബാലൻ. നല്ലൊരു രാഷ്ട്രീയഭാവിയുള്ള യുവനേതാവായിരുന്നു സുജിത്. സുജിത്തിൻ്റെ തിരോധാനത്തിൻ്റെ അന്വേഷണത്തിനിടയിൽ അരുണിന് മുന്നിൽ മറനീക്കി പുറത്തുവരുന്നത് പകയും പ്രണയവും രാഷ്ട്രീയപകപോക്കലുകളും എല്ലാം കൂടിച്ചേർന്ന വല്ലാത്തൊരു കഥയാണ്. പലയിടങ്ങളിൽ നിന്നായി കണ്ടെത്തുന്ന മനുഷ്യശരീരഭാഗങ്ങളുടെയും സുജിത്തിൻ്റെ ഡയറിയുടെ പിന്നാമ്പുറങ്ങളിലേക്കും എസ്.പി ഡോ.അരുൺ അന്വേഷിച്ച് ചെന്നെത്തുന്നത് ചില നഗ്നസത്യങ്ങളിലേക്കാണ്.
“അല്ലെങ്കിലും പൊരിച്ച മീൻ ദഹിപ്പിക്കാൻ കഴിയുന്ന ആമാശയങ്ങൾ ഏറെയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന മസ്തിഷ്കങ്ങൾ തുലോം കുറവാണ് “
ഒരു ക്രൈം നോവലിൽ നിന്ന് ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രസ്താവനയായിരുന്നു അത് .
മാംസ ഭക്ഷണം ലോക വ്യാപകമായി കുറക്കേണ്ടതിന്റെ ശാസ്ത്രത്തെ പറ്റി സംസാരിച്ചാൽ ഉടനെ അതിൽ ജാതിയും മതവും ഭരണകൂട ഭീകരതയും എലൈറ്റിസവും എന്ന് വേണ്ട സംഘി ചാപ്പയും ഫാഷിസം ചാപ്പയും വരെ കിട്ടാൻ സാധ്യതയുള്ള ഈ സമയത്തു ഒരു ക്രൈം നോവലിൽ അത്തരം ഒരു പ്രസ്‍താവന ഉൾപ്പെടുത്താൻ രജത് തീരുമാനിച്ചതിനു ആദ്യം തന്നെ ഒരു കൂപ്പു കൈ . യുക്തിവാദത്തെയും ദൈവ വിശ്വാസത്തെയും അധികം വികാര തള്ളിച്ചയില്ലാതെ ഇതിൽ പ്രതിപാദിക്കുന്നു എന്നുള്ളത് മറ്റൊരു പ്ലസ് പോയിന്റ് ആയി തോന്നി .
“മുത്തശ്ശിക്കഥകൾ നവോദ്ധാനത്തിനു അടിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു വക്കുമ്പോ അത് മത നിരാസമാണോ അതോ മത നവീകരണമാണോ അർത്ഥം വക്കുന്നത് എന്നൊരു സംശയം പക്ഷെ മുന്നിലേക്കു വരുന്നുണ്ട് താനും .
അല്ലെങ്കിലും ഉത്തരങ്ങൾക്കു വേണ്ടിയല്ലല്ലോ കല ,ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജത്തിന് വേണ്ടിയല്ലേ ?
“പ്ലാസിബോ ഇഫക്ടിനെ “ മുൻനിർത്തി അദ്ദേഹം എന്ത് കൊണ്ട് ആളുകളിൽ വിശ്വാസം വർക്ക് ആവുന്നു എന്ന് പറഞ്ഞു വെക്കുന്നുണ്ട് .
“എന്തിൽ വിശ്വസിക്കണം എന്നത് ഒരാളുടെ സ്വാതന്ത്ര്യം ആണല്ലോ .പക്ഷെ ആ വിശ്വാസങ്ങൾക്കനുസരിച്ചു രൂപപ്പെടുന്നതാണ് ഓരോ പ്രവർത്തികളുടെയും അനന്തര ഫലം .”
എന്നദ്ദേഹം പറഞ്ഞു വക്കുമ്പോ അത് മത ഭീകരതയിലേക്കും ,പ്രത്യയ ശാസ്ത്ര ഭീകരതയിലെക്കും ,നമ്മുടെ ആൺകോയ്മയിലേക്കും ഒക്കെ എന്റെ ചിന്തകളെ പറത്തി വിട്ടു .
“സഞ്ചരിക്കുന്ന വഴികളിൽ സ്പർശിക്കുന്നതിലെല്ലാം അറിയാതെ തന്നെ വിരലടയാളങ്ങൾ പതിയുന്നുണ്ട് .എന്നാൽ ലോകത്തു അവശേഷിപ്പിക്കാൻ പോകുന്ന വിരലയടയാളങ്ങൾ ഏതാണെന്നു ഓരോരുത്തരും സൂക്ഷിച്ചു തന്നെ തീരുമാനിക്കണം .ഒരിക്കൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ അവ ആജീവനാന്തം ഉടമയിലേക്കുള്ള വഴികാട്ടിയാവുന്നു .ഓരോ വിരലടയാളത്തിന്റെയും അസംഖ്യം ചുഴികൾക്കിടയിൽ മനുഷ്യരുടെ ആത്മാവിന്റെ നുറുങ്ങുകളും കുടുങ്ങിക്കിടക്കുന്നുണ്ടാവും .”
എത്ര ശരിയാണത് .എന്തെല്ലാം നിഴലുകൾ ആണ് നമ്മൾ ബാക്കിയിടാൻ പോകുന്നതെന്ന് ആർക്കറിയാം ,അല്ലെ ?
“ചിലപ്പോഴൊക്കെ അയാൾക്ക് തോന്നാറുണ്ട് ,തങ്ങൾക്കു സംഭവിച്ചത് ലോകത്തോട് വിളിച്ചു പറയാൻ വെമ്പുന്ന ,തങ്ങൾക്കു സംഭവിച്ചത് ഇനി മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ കൊതിക്കുന്ന മിണ്ടാപ്രാണികളായ മൃത ദേഹങ്ങൾക്കു ദ്വിഭാഷികൾ ആവുന്നതിൽ പരം ഒരു പുണ്യ പ്രവർത്തിയില്ലെന്നു .” വൈദ്യ വിദ്യാഭ്യാസവും ,ഫോറൻസിക്കിൽ പിജിയും അതിനു പുറമെ ഐ പി എസ്സും എടുത്ത നായക കഥാപാത്രം ഇങ്ങനെ ചിന്തിക്കുന്നതിൽ യാതൊരു അത്ഭുതവും ഇല്ല .അനിതര സാധാരണമായ സഹാനുഭൂതി വേണ്ട കാര്യങ്ങളാണ് വൈദ്യവും കുറ്റാന്വേഷണം എന്നതു ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ .രണ്ടും ഒരന്വേഷണമാണ് ,കണ്ടെത്താനുള്ള ത്വരയ്ക്കപ്പുറത്ത് മറ്റൊരാൾക്ക് വേണ്ടി സമയം കണ്ടെത്താനുള്ള ത്വര കൂടി അന്തർലീനമായാലേ അത് സാധ്യമാവൂ എന്ന് നിസ്സംശയം . ഈ നായക കഥാപാത്രം ഒരു ചോരയും നീരുമുള്ള ആളെ അടിസ്ഥാനമാക്കി നെയ്തെടുത്തതാണ് എന്ന് കഥാകാരൻ പറയുമ്പോ ഒരേ സമയം അദ്‌ഭുതവും ,ബോധം സഞ്ചരിക്കുന്ന വഴികളോടുള്ള കൗതുകവും നമുക്ക് ഒരേ സമയം വരും .
“പണമില്ലാത്തവൻ പിണം എന്നാണ് .എന്നാൽ പണമനുസരിച്ചിരിക്കും പിണത്തിന്റെ അവകാശങ്ങളും .ജാതി ,മത ,വർഗ്ഗ ,ലിംഗ ,ഉദ്യോഗ സാമ്പത്തിക പ്രിവിലേജുകൾ എല്ലാം ശവത്തിനും ഉണ്ട് .പണമില്ലാത്തവർ പിണമാകാൻ പോലും ശ്രമിക്കരുത് .അവർ കഴിവതും അലിഞ്ഞലിഞ്ഞു വായുവിൽ വിലയം പ്രാപിക്കാൻ ശ്രദ്ധിക്കണം .” എന്നദ്ദേഹം പറഞ്ഞു വക്കുമ്പോ രൂഢമൂലമായ നമ്മുടെ വിഭാഗീയത മരണം എന്ന നിത്യ സത്യത്തെ പോലും എത്രത്തോളം വളച്ചൊടിക്കും എന്ന് നമുക്ക് കാണാൻ കഴിയും .
“സ്നേഹത്തിന്റെ അത്ഭുത വഴികൾ ഓർമ്മിപ്പിക്കുന്ന യുക്തിവാദിയായ ദേവ ദൂതനാക���ന്നു സജിത്ത് “ എന്ന് കഥാകാരൻ പറഞ്ഞു വക്കുമ്പോ മത നിരാസവും ,വിശ്വാസവും തമ്മിൽ അദ്ദേഹത്തിന്റെ ഉള്ളിൽ നടക്കുന്ന ഒരു വാഗ്‌വാദത്തിന്റെ ചിൽക്കഷ്ണം രക്തക്കറ പുരണ്ട് എന്റെ മുന്നിലേക്ക് വീണത് പോലെ തോന്നി .എന്റെ തോന്നലാവാം .
“സഹജീവിയുടെ കണ്ണീരു കാണാൻ മനുഷ്യന് സമയമില്ലാത്തിടത്തോളം കാലം ദൈവം ജീവിക്കും .ദൈവത്തിന് പകരം നിൽക്കാൻ മനുഷ്യന് ആവുന്ന കാലം വരെയും അദ്ദേഹം ജീവിക്കണം .അതിനു ശേഷം മാത്രമേ ഈശ്വരനോട് സ്ഥാനമൊഴിഞ്ഞു വിരമിക്കാൻ പറയാൻ നമുക്ക് അവകാശം ഉള്ളൂ .” എന്നദ്ദേഹം പറഞ്ഞു വക്കുമ്പോ നേരത്തെ പറഞ്ഞ വാഗ്‌വാദത്തിൽ വിശ്വാസി അവിശ്വാസിയെ നൈസായി മലർത്തിയടിച്ചോ എന്നും എനിക്കൊരു സംശയം .അല്ല ,അതും ഒരു സംശയമാണ് .ഉറപ്പു സംശയങ്ങൾ ഇനിയും ഉണ്ടാവും എന്നതിൽ മാത്രമാണ് താനും .
അപ്പൊ പറഞ്ഞു വന്നത് എന്തെന്ന് വച്ചാൽ ഒരു കുറ്റാന്വേഷണ പുസ്തകത്തിനപ്പുറം പലതും ആകുന്നുണ്ട് ഈ പുസ്തകം .ഇടം വലം നോക്കാതെ വായിക്കാം എന്ന് ചുരുക്കം .
'എന്തിൽ വിശ്വസിക്കണം എന്നത് ഒരാളുടെ സ്വാതന്ത്ര്യം ആണല്ലോ .പക്ഷെ ആ വിശ്വാസങ്ങൾക്കനുസരിച്ചു രൂപപ്പെടുന്നതാണ് ഓരോ പ്രവർത്തികളുടെയും അനന്തര ഫലം!'
കുറ്റാന്വേഷണനോവലുകളുടെ വസന്തകാലഘട്ടം ആണ് മലയാളനോവൽ സാഹിത്യശാഖയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവാഗത നോവലിസ്റ്റായ രജത് ആറിൻ്റെ ഒന്നാം ഫോറൻസിക് അധ്യായം എന്ന ആദ്യ നോവൽ ഇറങ്ങുന്നത് നിരവധി ക്രൈം നോവലുകൾക്കിടയിലേക്കാണ്.
സുജിത് എന്ന രാഷ്ട്രീയപ്രവർത്തകൻ്റെ തിരോധാനം അന്വേഷിക്കുന്ന അരുൺബാലൻ എന്ന പോലിസ് ഉദ്യോഗസ്ഥൻ്റെ കഥയാണിത്. എന്നാൽ ഈ അന്വേഷണം ചുരുളഴിയിക്കുന്നത് സുജിത്തിൻ്റെ രാഷ്ട്രീയ/ജീവിത കഥ കൂടെയാണ്. കുറ്റാന്വേഷണ നോവലിൻറെതായ പിരിമുറുക്കം ഇല്ലാതെ എന്നാൽ ഉദ്വേഗജനകമായ കഥയാണിത് പറഞ്ഞു വയ്കുന്നത്. എഴുത്തുകാരൻറെ സാമൂഹിക കാഴ്ചപ്പാട് എഴുത്തിൽ പ്രത്യക്ഷപ്പെടുമെന്നാണല്ലോ പൊതുവേ ഉള്ള പറച്ചിൽ. അത്തരത്തിൽ തന്നെ നിരവധി സാമൂഹിക നീരീക്ഷണങ്ങൾ ഈ നോവലിൽ പൊന്തിവരുന്നുണ്ട്. ജീവിതത്തിനെ,അന്വേഷണത്തിനെ വിശ്വസത്തിനെയും യുക്തിവാദത്തെയുമെല്ലാം വിമർശിക്കുന്ന കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും നിറഞ്ഞ നോവൽ. . കഥാകാരൻ കഥ പറയുന്ന രീതിയിൽ ആണിതിൻ്റെ രചനാ സബ്രദായം
ഉപമകളുടെയും സാഹിത്യത്തിൻ്റെ അകമ്പടിയോടെ ഇണ് നോവൽ എഴുതിയിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഈ ഉപമകൾ കല്ലുകടിയായും സന്ദർഭോചിതമല്ലാതെയും ആവുന്നുണ്ട്. എങ്കിലും വിഷയത്തിൻ്റെ അവതരണവും അതിൻറെ നാടകീയതയും ഉൾക്കൊണ്ട് എഴുതിയ നോവലിസ്റ്റ് എറെ പ്രശംസയർഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. നിർത്താതെ ഒറ്റയടിക്ക് വായിച്ചുതീർക്കാൻ സാധിക്കുന്ന ഒരു നോവലാണിത്.
നിരവധി അധ്യായങ്ങളും 184 പേജുകളുമുള്ള ഈ പുസ്തകം 225 രൂപ മുഖവിലയായി പുറത്തിറക്കിയത് ഗ്രീൻ ബുക്സാണ്.
I recently read Onnam Forensic Adhyayam by Rajad R, a medical crime thriller that blends forensic science with an investigation narrative.
The story follows Dr. Arun Balan IPS, a forensic expert turned investigator, who looks into the mysterious disappearance of a young political leader. As the case unfolds, the investigation reveals a web of love, revenge, and political rivalry, with forensic clues playing a key role in solving the mystery.
What worked well for me was the author’s attempt to explain forensic procedures and scientific aspects in a simple, accessible way. The plot is engaging in many places, and the investigation angle keeps the narrative moving. The writing style is straightforward, making it an easy and quick read. At the same time, the story occasionally feels a bit predictable, and some parts of the narrative could have been tighter. While the twists are interesting, a few characters and motivations could have been explored in greater depth.
Overall, Onnam Forensic Adhyayam is a decent crime thriller that introduces readers to the role of forensic science in investigations. It may especially appeal to readers who enjoy investigative stories with a scientific angle, though it might feel average for those looking for a very intense or complex thriller.
ഫൊറൻസികിൽ പിജി കഴിഞ്ഞു IPS എടുത്തു പോലീസ് ആയ ഡോ അരുൺ ബാലൻ, തന്റെ സുഹൃത്തും ഡോക്ടരും മന്ത്രിയുടെ മകനും ഭരണപാർട്ടിയുടെ അനിഷേധ്യ യുവനേതാവുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. പല ഭാഗങ്ങളിൽ നിന്നായി ശരീര ഭാഗങ്ങളും ലഭിക്കുകയും പ്രതിയായി സംശയിക്കുന്നവരുടെ വീട്ടിൽ നിന്നും രക്തകറ കണ്ടെത്തുകയും ചെയ്തതോടെ അന്വേഷണം ത്വരിതഗത്തിയിലാകുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥനെ തേടിവരുമ്പോൾ, അതെല്ലാം നിഷ്പ്രഭമാക്കുന്ന വലിയൊരു ട്വിസ്റ്റ് അവസാനം വരുന്നെന്നു യാതൊരു സൂചനയും നൽകാതെ രജത് എന്ന ഡോക്ടർ തന്റെ ആദ്യ പുസ്തകത്തിലൂടെ ശെരിക്കും അമ്പരപ്പിച്ചു എന്നു തന്നെ പറയാം. കുറ്റാന്വേഷണ നോവലിനെ കുറിച്ചു കൂടുതൽ പറഞ്ഞാൽ അതു സ്പോയിലേർ ആയിപോകുമെന്നതിനാൽ അതിനു മുതിരുന്നില്ല. വളരെ ലളിതമായ ഭാഷയിൽ ഒറ്റ ഇരിപ്പിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന നല്ല ഒരു നോവൽ.
മികച്ച ഒരു കുറ്റാന്വേഷണ നോവൽ ആണ് ഒന്നാം ഫോറൻസിക് അധ്യായം.
അന്വേഷണ ഉദ്യോഗസ്ഥനെ ആശയക്കുഴപ്പത്തിൽ ആക്കാൻ ഉതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവി ഉള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാൻ എത്തുന്നത് അയാളുടെ സഹപാഠിയായ ഡോക്ടർ അരുൺ ബാൽ ഐപിഎസ്. ഡോക്ടർ ആയിരിക്കെ ഐപിഎസ് നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകൻ. നാടിന്റെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യ ശരീര ഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിനു മുൻപിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതി വൈകാരികമായ ഒരു പ്രതികാര കഥയാണ്.
പുസ്തകം കയ്യിൽ വന്നിട്ടു ഒരുപാടു നാളായി. ഇന്നലെ വൈകിട്ട് വായന തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് അവസാനിച്ചു. ലാളിത്യമുള്ള, ഭംഗിയുള്ള ഭാഷ. നല്ല ഒഴുക്ക്. ഒരിടത്തു പോലും മുഷിപ്പിച്ചില്ല.
അന്വേഷണത്തിൻ്റെ ഓരോ വളവും തിരിവും നല്ല വൃത്തിയായി കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
ഫൊറൻസിക് മേഖലയിലുള്ള എഴുത്തുകാരൻ്റെ അറിവ് വളരെ ഭംഗിയായി കഥപറച്ചിലിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. അതൊരിക്കലും മറ്റു ചില കൃതികളിലെപ്പോലെ Wiki Dumps ആവാതിരിക്കാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഉപകഥകൾ എല്ലാം തന്നെ നന്നായി പറഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് - അതു വളരെ ചെറിയ കഥാപാത്രങ്ങളുടേതാണെങ്കിൽ പോലും.
ഡോക്ടർ Rajad R എഴുതിയ ഒന്നാം ഫോറെൻസിക് അദ്ധ്യായം വായിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങി ഒരു 84 പേജുകൾക്ക് ശേഷം ടെൻഷനടുപ്പിച്ചു പിന്നെ ആകാംഷയുടെ മുൾമുനയിൽ കൊണ്ടുനിർത്തി പ്രതീക്ഷിക്കാത്ത ക്ലൈമാക്സും അതിന്റെ നല്ലരീതിയിലുള്ള വിശദീകരണവുമായി ഒരു ഗംഭീര സിനിമ കണ്ട ഫീൽ ആയിരുന്നു ഈ നോവൽ സമ്മാനിച്ചത്. അദ്ദേഹം ഡോക്ടർ ആയതുകൊണ്ട് തന്നെ വളരെ മികവോടെയാണ് മെഡിക്കൽ based crime thriller ആയി ഈ ബുക്ക് അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ കൂടുതലുമായി കാണപ്പെടുന്ന psycho killer type അല്ല ഈ നോവൽ. My rating 4/5. Green books ആണ് പബ്ലിഷിങ്.
ഒരു ഫോറൻസിക് ക്രൈം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കുറെ ഭാഗങ്ങളിൽ ചെയ്യുന്ന ക്രൈം ഗ്ലോറിഫൈഡ് ആകുന്ന പോലെ തോന്നി. കുറച്ചൊക്കെ cinematic ക്ലീഷേകളും എറെകുറെ ആലോചിക്കാവുന്ന സസ്പൻസും കാരണം കൊണ്ടു മാത്രം rating മൂന്നിൽ ഒതുക്കുന്നു. ശരാശരിക്കുo മുകളിൽ സതൃപ്തി നൽകിയ വായനാനുഭവo.
പകയും പ്രണയവും പ്രതികാരവും സൗഹൃദവും നിറയുന്ന ഒരു നോവലാണ് "ഒന്നാം ഫൊറൻസിക് അദ്ധ്യായം". ഉദ്വേഗഭരിതമായ നിമിഷങ്ങൾ നിറഞ്ഞ ഒരു മികച്ച മെഡിക്കൽ ക്രൈം ത്രില്ലർ എന്നതിലുപരി ഈ പുസ്തകം ഹൃദ്യമായ ഒരു വായനാനുഭവം നൽകുന്നുണ്ട്.
സുജിത്ത് എന്ന ജന സമ്മതനായ യുവനേതാവിന്റെ തിരോധാനത്തിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. മെഡിസിൻ പഠനകാലത്ത് സുജിത്തിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന ഡോക്ടർ അരുൺ ബാലൻ ഐ. പി. എസ്. അന്വേഷണ ചുമതല ഏറ്റെടുക്കുന്നു. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ അന്വേഷണത്തിനൊടുവിൽ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു.
എന്നിട്ടും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. സ്വന്തം തൃപ്തിക്ക് വേണ്ടി രണ്ടാമത് അദ്ദേഹം ആരംഭിക്കുന്ന അന്വേഷണം ചെന്നെത്തുന്നത് ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത വിധമുള്ള യഥാർത്ഥ വസ്തുതക്കളിലേക്കാണ്.
ഈ പുസ്തകത്തിൽ എന്നെയേറെ ആകർഷിച്ച ഒരു പ്രധാന ഘടകം കഥാപാത്രങ്ങളുടെ ചിന്തകൾക്കും വികാരങ്ങൾക്കും നല്കിയിരിക്കുന്ന പ്രാധാന്യമാണ്. കഥയുടെ ഓരോ ഘട്ടങ്ങളിലും പ്രധാന വഴിത്തിരിവുകളിലും കഥാപാത്രങ്ങളുടെ ചിന്തകളും മാനസിക സംഘർഷങ്ങളും വായനക്കാർക്ക് അനുഭവവേദ്യമാക്കുന്ന വിവരണരീതി എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.
കുറ്റകൃത്യത്തിന്റെയും തുടർ അന്വേഷണങ്ങളുടെയും സംഭ്രമജനകമായ കഥാഗതിക്കൊപ്പം സാധാരണക്കാർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ മെഡിക്കൽ-ഫൊറൻസിക് വിശദാംശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ നന്നായി തോന്നി.
ത്രില്ലർ പ്രേമികൾക്ക് നിസ്സംശയം തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് "ഒന്നാം ഫൊറൻസിക് അദ്ധ്യായം".