ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്‌സ് മോറിസന്റെ അന്വേഷണത്തിന്റെ നാൾവഴികൾ. സുന്ദരികളും സാമ്പത്തികഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു. 'പ്രഥമദൃഷ്ട്യാ'യുടെ രചയിതാവിൽനിന്ന് മറ്റൊരു കുറ്റാന്വേഷണ നോവൽ കൂടി.
വായന - 57/2021📖 പുസ്തകം📖 - അഗോചരം രചയിതാവ്✍🏻 - നിഖിലേഷ് മേനോൻ പ്രസാധകർ📚 - ഗ്രീൻ ബുക്സ് തരം📖 - ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ ഈ പതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - മാർച്ച് 2021 താളുകൾ📄 - 120 വില - ₹150/-
📌പ്രഥമദൃഷ്ട്യാ എന്ന ആദ്യനോവലിലൂടെ തന്നെ ശ്രദ്ധേയനായ എഴുത്തുകാരനാണ് നിഖിലേഷ് മേനോൻ. മലയാളം ക്രൈം ത്രില്ലർ നോവലുകളുടെ തിരിച്ചുവരവിൻ്റെ കാലമാണ് ഇപ്പൊൾ, പ്രത്യേകിച്ചും 2020 ലെ ലോക്ക്ഡൗൺ മുതൽക്ക് ഇങ്ങോട്ട്. അങ്ങനെ ഇറങ്ങിയ ക്രൈം ത്രില്ലറുകളിൽ മികച്ച ഒരു ത്രില്ലർ ആയിരുന്നു പ്രഥമദൃഷ്ട്യാ. ആ നോവലിലെ പ്രധാന കഥാപാത്രമായ അലക്സ് മോറിസ് ഈ നോവലിലും കടന്നുവരുന്നുണ്ട്. എന്നാൽ ആദ്യ നോവലിൻ്റെ അത്രക്കും ഈ നോവൽ എത്തിയില്ല എന്നാണ് എനിക്ക് തോന്നിയത്.
📌പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയ ബാലചന്ദ്രൻ അടിഗയും സെക്രട്ടറി റോഷ്നിയും സഞ്ചരിക്കുന്ന കാർ അപകടത്തിൽ പെടുന്നിടത്താണ് കഥ ആരംഭിക്കുന്നത്. തുടർന്ന് നഗരത്തിൽ തുടർച്ചയായി നാല് യുവതികൾ അപ്രത്യക്ഷരാകുന്നു. ദുരൂഹത നിറഞ്ഞ കേസുകൾ അന്വേഷിക്കാൻ ഡിസിപി ഇളവരശി ഐപിഎസ് എത്തുന്നു. എന്നാൽ യാദൃശ്ചികമായി അലക്സ് മോറിസിനും ഈ തിരോധാനങ്ങളിലേക്ക് എത്തിച്ചേരേണ്ടി വരുന്നു. തുടർന്നുള്ള അന്വേഷണങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
അഗോചരം =കാണാൻ കഴിയാത്തത്/ മറഞ്ഞിരിക്കുന്നത് / മനസ്സിലാക്കാൻ സാധിക്കാത്തത്.
നിഖിലേഷിന്റെ "പ്രഥമദൃഷ്‌ട്യാ "യ്ക്ക് ശേഷം വായിക്കുന്ന നോവലാണ് അഗോചരം. അഗോചരം എന്ന വാക്കിന്റെ അർത്ഥം അറിയാത്തതു കൊണ്ട് അതെന്താണ് എന്ന് നോക്കി മനസ്സിലാക്കുകയാണ് ആദ്യം ചെയ്തത്. ഒരു മിസ്റ്ററി നോവലിനു പറ്റിയ പേര് തന്നെയാണ് അഗോചരം.
സത്യം പറഞ്ഞാൽ വർഷങ്ങൾക്കു ശേഷം പുസ്തകങ്ങൾ വായിച്ചു തുടങ്ങിയപ്പോൾ പേജിന്റെ ഘനം നോക്കിയാണ് തുടക്കത്തിൽ വായിക്കാൻ ഉള്ളവ തിരഞ്ഞെടുത്തത്. ബോധപൂർവം ആയിരുന്നു അത്. വലിയ പുസ്തങ്ങളുടെ ഭാരം ചിലപ്പോൾ തിരിച്ചു കൊണ്ട് വന്ന വായന ശീലം പെട്ടെന്ന് തന്നെ നിർത്താൻ കഴിയും എന്ന തോന്നൽ ഉളളതു കൊണ്ടാണ്.
ശരിക്കും അഗോചരം അങ്ങനെ ഒരു നോവലാണ്. വേഗതയിൽ കിൻഡിൽ സ്‌ക്രീനിൽ താളുകൾ ഓരോന്നായി മറിച്ചു പോകാൻ കഴിയുന്ന ഒന്ന്.
അലക്സ് മോറിസ് എന്ന കഥാപാത്രം രചയിതാവിന്റെ ബ്രാൻഡഡ് കുറ്റാന്വേഷക കഥാപാത്രം ആണെന്ന് തോന്നുന്നു.മാനസിക രോഗ വിദഗ്ധൻ,അതിനോട് ചേർന്ന് ഒരു കൗൺസലിംഗ് കേന്ദ്രം നടത്തുന്ന അലക്സ് മോറിസ് ഈ കേസുകളിൽ കടന്നു വരുമ്പോൾ അവിടെ ഷെർലോക് ഹോംസ് പോലുള്ള ഒരു കഥാപാത്ര സൃഷ്ടി അല്ല. പകരം സാധാരണക്കാരന്റെ എന്ന പോലുള്ള അന്വേഷണം നടത്തുന്ന ഒരാൾ. മാനസിക സംഘർഷങ്ങൾ പേറുന്ന ഒരാൾ കൂടി ആണ് ഞാൻ വായിച്ചു മനസ്സിലാക്കിയ അലക്സ് മോറിസ്. പ്രഥമദ്രിഷ്ട്യയിൽ ആംഗലേയ ഭാഷ ഭയങ്കര ഫോഴ്‌സ്ഡ് ആയി പ്രയോഗിക്കുന്ന കഥാപാത്രം ഇതിൽ എത്തുമ്പോൾ ആ ഒരു ഭാരം അയാളുടെ സംഭാഷണങ്ങളിൽ അധികം കാണ്മാനില്ല.
മരണങ്ങളും, തിരോധനങ്ങളും എല്ലാം അരങ്ങേറുമ്പോൾ അലക്സ് മോറിസ് ഇത്തവണ അപ്രതീക്ഷിതമായി ഈ കേസിന്റെ ഭാഗം ആവുകയാണ്. ഇവിടെ അലക്സിന്റെ കഥാപാത്രം അത്ര സ്മാർട്ട് ആണെന്ന് തോന്നിയില്ല.തന്റെ ഭർത്താവിന്റെ മരണത്തിനു ശേഷം അയാൾ ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവായി വീഡിയോയും ആയി എത്തുന്ന സ്ത്രീ അലക്സിനെ ഈ കേസിൽ എത്തിക്കുന്നു. എന്നാൽ ഇളവരശി എന്ന പോലീസ് ഉദ്യോഗസ്ഥയുടെ മികവ് കൂടി ഈ നോവലിൽ അവതരിപ്പിക്കുന്നുണ്ട്.
പേഴ്സണലി പ്രഥമദ്രിഷ്ട്യ ആയി താരതമ്യപ്പെടുത്തിയാൽ വായനാസുഖം കൂടുതൽ തന്നത് അഗോചരം ആണ്. കേസിന്റെ വഴികളിൽ ഉണ്ടായ നിഗൂഢതയുടെ അവസാനം ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്ന അതിശയം ആണ് വില്ലനെ അവതരിപ്പിച്ചു കഴിഞ്ഞു ഉണ്ടായത്. പ്രശസ്തമായ രണ്ടു സിനിമകളിൽ ഇത്തരം ഒരു ഐഡിയ കണ്ടിരുന്നു എന്ന് അപ്പോൾ ഓർത്തൂ.
എന്തായാലും എന്നേ പോലെ വർഷങ്ങൾക്കു ശേഷം പുസ്തകം കയ്യിൽ എടുക്കുന്നവരെ നിരാശപ്പെടുത്താതെ ഇനിയും പുസ്തക വായനയ്ക്ക് ഉള്ള ബാല്യം ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാൻ കഴിയുന്ന വായനയാണ് 'അഗോചരം ' സമ്മാനിക്കുന്നത്.ഏറ്റവും മികച്ചത് എന്ന അഭിപ്രായമില്ല!! എന്നാലും നന്നായിരുന്നു..
വളരെ നന്നായി തുടങ്ങിയ നോവൽ പകുതിയോളം ആയപ്പോളേക്കും രസചരട് എല്ലാം പൊട്ടി. ഒന്നിന്നും എവിടെയും ഒരു വ്യകതത ഇല്ലാതെ പറഞ്ഞു പോകുന്നു. ക്ലൈമാക്സിൽ എല്ലാം ക്ലിയർ ആണെങ്കിലും അലക്സ് മോറിസിനെ ഒക്കെ എന്തിനു ഇതിൽ കൊണ്ട് വന്നു എന്ന് മനസ്സിലാകുന്നില്ല.
"അറിയിപ്പില്ലാതെ കടന്നു വരുന്ന ജീവിതങ്ങളാണ് പലപ്പോഴും പുതുവഴികളിലൂടെ നമ്മെ നയിക്കുന്നത്"
ദുരൂഹതകൾ ബാക്കിയാക്കി അപ്രത്യഷരായ നാല് സ്ത്രീകളുടെ തിരോധാനത്തെക്കുറിച്ച് ഡി.സി.പി. ഇളവരശി ഐ.പി.എസും മറ്റു പോലീസുകാരും അന്വേഷിക്കുന്നു. മനഃശാസ്ത്രജ്ഞനായ അലക്സ് മോറിസ്സും അതിൽ പങ്കാളിയാകുന്നു.
'പ്രധമദൃഷ്ട്യാ' യുടെ സീക്വലായ ഈ നോവൽ ഒരു ക്രൈം നോവലാണ്. 'പ്രധമദൃഷ്ട്യാ' ഇഷ്ടപ്പെട്ടതിനാലാണ് ഈ നോവൽ ഞാൻ വായിക്കാൻ തിരഞ്ഞെടുക്കുന്നത്. തുടക്കം നന്നായി തോന്നിയെങ്കിലും പേജുകൾ കഴിയുന്തോറും വായനക്കാരനെ പിടിച്ചിരുത്താൻ പോന്ന ഘടകങ്ങൾ കുറയുന്നതായി തോന്നി. 'പ്രധമദൃഷ്ട്യാ' യുടെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ല എന്നാണ് എന്റെ വിലയിരുത്തൽ.
ഈ നോവൽ മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. പരിചയമുള്ള സ്ഥലങ്ങൾ ആയതുകൊണ്ട് വായന വളരെ രസകരമായിരുന്നു. പുതുമ ഉള്ള രീതിയിലാണ് ഈ ക്രൈം ത്രില്ലർ നോവലിന്റെ രചന.
ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസ് ന്റെ അന്വേഷണമാണ് ഈ നോവൽ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിന് പിന്നിലുള്ള ലക്ഷ്യം എന്തായിരുന്നു എന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു.
അലീസ പീറ്റർ, റീറ്റ ജോയ്, റിതിക ബാലചന്ദ്രൻ, മിനി ജോൺ തുടങ്ങി ഒരേ പ്രായത്തിലുള്ള നാലു യുവതികളാണ് കാണാതായിരിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ഈ നാല് പേർക്കും ഈ ലോകവുമായി ഉണ്ടായിരുന്ന ഏറ്റവും ശക്തമായ ബന്ധം അവരുടെ യഥാക്രമം 2, 3, മൂന്നര, 4 വയസ്സുള്ള കുഞ്ഞുങ്ങൾ. ഈ നാല് കുട്ടികളും പോയിരുന്ന പ്ലേ സ്കൂൾ ടൈനി വിങ്സ് ആയിരുന്നു, അതു മാത്രമായിരുന്നു ഈ നാലു യുവതികളെയും കണക്ട് ചെയ്യുന്ന ഒരേയൊരു ലിങ്ക്.
പോലീസ് കമ്മീഷണർ ഇളവരശിയോടൊപ്പം അലക്സ് മോറിസും ഒറ്റയ്ക്ക് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു. കേസിന്റെ അവസാനം പ്ലേ സ്കൂൾ ഉടമയായ റിച്ചാർഡ് കാസ്പർ പണത്തിനു വേണ്ടി വളരെ മൃഗീയമായി കാണാതായ അഞ്ച് സ്ത്രീകളെയും വധിക്കുകയായിരുന്നു എന്ന് തെളിയുന്നു.
വളരെ വ്യത്യസ്തമായ രീതിയിൽ ആണ് ഈ ക്രൈം ത്രില്ലർ രചിച്ചിരിക്കുന്നത്. ഈയടുത്തകാലത്തായി ത്രില്ലർ നോവലുകൾക്ക് ഒരുപാട് പുരോഗമനം വന്നിട്ടുണ്ട്.