ദളിത് പരിപ്രേക്ഷ്യത്തില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേർക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമച്ചന്തകളും അടിമകൾ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേൽക്കോയ്‌മയുള്ള കേരള സമൂഹത്തിൽ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിൻബലത്താൽ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയൽ മിഷനറി ആധുനികതയുമായി ദളിതർ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.
5 star for the content, for introducing something new to me. For quoting the sources, references and especially for writing in Malayalam despite the research papers being in English. It has it's flaws for being the compilation of varied articles and not a story/research starting from the scratch. This caused bumpy ride going from one article to the other. Nevertheless the content made it worthwhile.
കേരളത്തിൽ നിലന്നിന്നിരുന്ന അടിമക്കച്ചവടത്തേയും അതിനു വിധേയരായ അടിമജാതികളേയും അവരുടെ സാമൂഹിക സാഹചര്യങ്ങളേയും പറ്റി വിശദമാക്കുന്ന 11 ലേഖനങ്ങൾ ഉള്ള പുസ്തകം. ആദ്യത്തെ നാലു ലേഖനങ്ങൾ അടിമജാതികളുടെ കഠിനമായ ജീവിത സാഹചര്യങ്ങളും തുടർന്നുള്ള ഭാഗത്ത് പാശ്ചാത്യ മിഷണറി പ്രവർത്തനങ്ങൾ ഇവരുടെ ജീവിത സാഹചര്യങ്ങളിൽ ചെലുത്തിയ മാറ്റവും വിവരിക്കുന്നു.
എല്ലാ ലേഖനങ്ങളും പ്രസ്തുത വിഷയത്തെപ്പറ്റി മുൻ കാല പഠനങ്ങളെ പരാമർശിക്കുകയും, അവയിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തതിനു ശേഷം, ലേഖകൻ്റെ കണ്ടെത്തലുകൾ വ്യക്തമായ ചരിത്ര സ്രോതസ്സുകളോടെ തന്നെ അവതരിപ്പിക്കുന്ന അക്കാദമിക ആഖ്യാനരീതി പിന്തുടരുന്നു.
ജാതിവ്യവസ്ഥയുടെ ഭാഗമായി നിന്നിരുന്ന അടിമത്തം പിന്നീട് കൊളോനിയൽ കാലഘട്ടത്തിൽ ആഗോള അടിമക്കച്ചവട വ്യവസ്ഥയുടെ ഭാഗമാകുന്നു. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ജാതി അടിമത്തത്തെ അത്തരമൊന്നായി അംഗീകരിക്കാത്തതിനെ വിനിൽ പോൾ വിമർശിക്കുന്നു. അത്തരമൊരു വിമർശനത്തെ ചരിത്രപശ്ചാത്തലം ഇല്ലാത്തവർക്കുകൂടി വ്യക്തമാകുന്ന രീതിയിൽ കുറച്ചുകൂടി വിശദമാക്കേണ്ടിയിരുന്നു എന്നു തോന്നി.
പാശ്ചാത്യ മിഷണറി പ്രവർത്തനങ്ങളെ, പ്രത്യേകിച്ചും അവർ കേരളത്തിൽ നടത്തിയ ആധുനീകരണ പ്രക്രിയകളെ മുഖ്യദാരാ ചരിത്ര ആഖ്യാനങ്ങളിൽ വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല. സ്വാതന്ത്രാനന്തര കാലഘട്ടത്തിൽ അത്തരമൊരു കൊളോണിയൽ വിരുദ്ധ ആഖ്യായിക രൂപപ്പെട്ടു വരുന്നത് മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ താൽക്കാലിക ഭൗതിക നേട്ടം, മതപ്രചാരണം എന്ന തലങ്ങൾക്കുമുപരിയായി, ഒരു വലിയ ജനവിഭാഗത്തിൽ നടന്ന ആത്മാഭിമാനം നേടിയെടുക്കുന്നതിൻ്റേയും, ആത്മീയ പരിവർത്തനത്തിൻ്റേയും ചരിത്രമുണ്ട് എന്നു വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിനിൽ പോൾ ഇവിടെ അപഗ്രഥിക്കുന്നു. വിദ്വാൻ കുട്ടിയേയും ഉണർവ്വ് പ്രസ്ഥാനങ്ങളേയും പറ്റിയുള്ള ലേഖനങ്ങൾ ആകർഷകമായി തോന്നി.
ഏതെങ്കിലും ഒരു ജാതി, മത സമൂഹത്തിനോ, ഒരു ഭാഷാവിഭാഗമെന്ന നിലയിൽ മലയാളികൾക്ക് പൊതുവേയോ അഭിമാനിക്കുവാൻ തക്ക യാതൊന്നും കേരളത്തിൻ്റെ ഭൂതകാലത്ത് നിലനിന്നിരുന്നില്ല എന്ന് ശക്തമായി ഓർമ്മപ്പെടുത്തുന്ന മികച്ച പുസ്തകം. പി കെ ബാലകൃഷ്ണൻ്റെ കേരള ചരിത്ര പുസ്തകവും, കരിക്കോട്ടക്കരി എന്ന നോവലും ഈ പുസ്തകത്തിനു ചേർന്ന മികച്ച അനുബന്ധ വായനകളാണ്.
അടിമകളും അടിമവ്യാപാരവും നിലനിന്നിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം. ദളിതരെയും അവർണരെയും മനുഷ്യരായിപ്പോലും ഗണിക്കാത്ത ഭൂതകാലത്തെക്കുറിച്ചുള്ള സൂചനകൾ, കേരളത്തിൻ്റെ പൂർവ്വ നവോത്ഥാന കാലത്തിൻ്റെ വ്യക്തമായ സാക്ഷ്യമാണ്.
കേരളത്തിൽ നിലനിന്നിരുന്ന അടിമത്തവും അടിമ കച്ചവടവും എങ്ങനെയൊക്കെയാണ് ആഗോള അടിമകച്ചവട ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്ന പുസ്തകം. അടിമകൾ അനുഭവിച്ച ക്രൂരതകൾ, വിദേശത്ത് എത്തിപ്പെട്ട മലയാളി അടിമകളുടെ ജീവിതം, ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ ഇതിൽ കൈകാര്യം ചെയ്യുന്നു.