''കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഡമായ മുഖം പോലെ ഈ വരികള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ വേദനയോ നൊമ്പരമോ എന്നറിയാന്‍ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളില്‍ ഓരോന്നിലും ഉറങ്ങിക്കിടക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിനു ജീവിതം ഒരു മോണാലിസച്ചിരിയാണ് എന്ന പേര് അത്രമാത്രം അര്‍ത്ഥവത്താകുന്നത് .'' -- ബെന്യാമിന്‍
അഞ്ജുവിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ചിരിയാണ്, ആ നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി ആരുടേയും മനം കുളർപ്പിക്കും എന്നൊന്നും എന്നോടിതുവരെ ആരും പറഞ്ഞിട്ടില്ല! കണ്ണാടിയിലെ എന്നെ നോക്കി ഇടക്കിടക്ക് ഞാൻ ചിരിക്കാറുണ്ട്. അന്നേരം ഞാൻ എന്നോട് തന്നെ പറയുന്ന കാര്യമാണ് മുകളിൽ എഴുതിയത്! അല്ലേലും നല്ലതെന്ന് ആരെങ്കിലും എന്തെങ്കിലും ഇതുവരെ എന്നോട് പറഞ്ഞിട്ടുണ്ടോ? ഓർമയിലില്ല! എന്റെ ചിരി മോണാലിസയുടെ പോലെ അല്ല, പക്ഷേ ജീവിതം ഏകദേശം അങ്ങനെയൊക്കെ തന്നെ!
നെഞ്ചില് ഒരു ഭാരം കുമിഞ്ഞു കൂടുന്ന പോലെയായിരുന്നു ഈ പുസ്തകം വായിക്കുമ്പോൾ. ചില നേരങ്ങളിൽ തടകെട്ടി നിർത്തിയ കണ്ണീർ അതിർവരമ്പുകൾ ഭേദിച്ച് പരന്നൊഴുകി! പുസ്തകത്തിലെ അവസാനത്തെ കുറിപ്പ് വായിച്ചശേഷം ഞാൻ കുറച്ചു സമയം കണ്ണടച്ച് ഇരുന്നു. ഹൃദയത്തിന്റെ ഏതോ കോണിൽ വല്ലാത്ത വിങ്ങൽ! അപ്പോഴാണ് മനസ്സിലേക്ക് ഒരു ചിത്രം ഇടിച്ചു കയറി വന്നത്! ദീപ ടീച്ചറുടെ ഞാൻ ആദ്യം വായിച്ച പുസ്തകം നനഞ്ഞുതീർത്ത മഴകൾ ആണ്. 2020 ലാണ് വായിച്ചത്. അന്ന് ടീച്ചറെ കുറിച്ച് കൂടുതൽ അറിയനായി ഫേസ്ബുക്ക് അക്കൗണ്ട് ഒന്ന് നോക്കി. അക്കൂട്ടത്തിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ചിത്രമുണ്ട്. ടീച്ചറും കൂടെ അധ്യാപകൻ ആണെന്ന് തോന്നുന്ന ഒരു വ്യക്തിയും. അൽപ്പം നരച്ച താടിയും മുടിയുമുള്ള, വെള്ളമുണ്ടും ഉടുത്ത് ഒരു വ്യക്തി. ആ ഒറ്റ ചിത്രത്തിലൂടെ അദ്ദേഹം എന്റെ മനസ്സിൽ ഇടം നേടി, ബഹുമാനം തോന്നി. ചില മനുഷ്യർ അങ്ങനെയാണ്. തീർത്തും അപരിചിതരാണെങ്കിലും മനസ്സിൽ ഇങ്ങനെ പതിഞ്ഞുകിടക്കും. എനിക്ക് അത്ഭുതം തൊന്നി എന്തെ ആ ചിത്രം ഇപ്പൊൾ എന്റെ മനസ്സിൽ തെളിഞ്ഞു?
ദൈവമേ ഇനി അതെങ്ങാനുമാണോ ടീച്ചർ എഴുതിയ കുറിപ്പിലെ പ്രകാശ് മാഷ്? ഞാൻ വീണ്ടും ടീച്ചറുടെ അക്കൗണ്ടിൽ കയറി തപ്പി. കുറച്ച് കഷ്ടപ്പെട്ടിട്ടാണ് എങ്കിലും ആ ഫോട്ടോ ഞാൻ കണ്ടുപിടിച്ചു. എന്റെ സംശയം ശരിയായിരുന്നു, എല്ലാവർക്കും പ്രിയപ്പെട്ട പ്രകാശ് മാഷായിരുന്നു അത്! ആദ്യം മനസ്സിൽ ഉരുണ്ടുകൂടിയ ഭാരം പിന്നെയും കൂടുന്നത് അറിഞ്ഞു! കണ്ണുകൾ വീണ്ടും നിറഞ്ഞുവോ?
ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ പറയാൻ ഉദ്ദേശിച്ചത് ഇത്രമാത്രം, ജീവിതം ഒരു മോണാലിസ ചിരി മാത്രമല്ല, ഒരു അത്ഭുതം കൂടിയാണ്. ഞാൻ ഒരിക്കലും നേരിട്ട് കാണാത്ത, ഒരു അധ്യാപകൻ കേവലമൊരു ഫോട്ടോയിലൂടെ എന്റെ മനസ്സിൽ ഇടം നേടുമോ? ഒടുവിൽ അദ്ദേഹത്തിൻറെ മരണം എന്നെ ഇത്രത്തോളം വിഷമത്തിലാക്കുമോ? ഒരിക്കലും മനസ്സിലാകാത്ത ജീവിതം എന്ന അത്ഭുതം!
ടീച്ചറുടെ ഏതു പുസ്തകം വായിച്ചു തുടങ്ങുമ്പോൾ ചിന്തിക്കുന്ന ഒരേ ഒരു കാര്യം ഇത്തവണ കരയില്ല എന്നതാണ് എന്നാൽ പതിവുപോലെ പുസ്തകം വായിച്ച് തീരാറായപ്പോൾ ആ ഒരു ചിന്ത നഷ്ടപ്പെടുക തന്നെയാണ് ഉണ്ടായത്. ഇടയ്ക്കൊക്കെ ജീവിതം മോണാലിസ ചിരി പോലെ തന്നെയാണ് കരയണോ?, ചിരിക്കണോ? എന്നറിയാതെ നിഗൂഢമായ ഒരു അവസ്ഥയിൽ നിൽക്കുന്ന പോലെ. പൊതുവേ ഓർമ്മകൾ വായിക്കാൻ അത്രയേറെ ഇഷ്ടമുള്ളതുകൊണ്ടാണോ ടീച്ചറുടെ പുസ്തകങ്ങൾ മനസ്സിനെ കീഴടക്കുന്നത് എന്ന് കണ്ടുപിടിക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പതിവുപോലെ നന്ദി ഇത്രമേൽ മനോഹരമായ ഒന്നിന്.
ചിലപ്പോഴൊക്കെ ജീവിതം വിടുതൽ ആഗ്രഹിക്കാത്ത ഒരു ജീവപര്യന്തം തടവ് തന്നെയാണ്!!!
ഇതിനു മുൻപുള്ള മൂന്നു പുസ്തകങ്ങൾ പോലെ തന്നെ ഇതും എഴുത്തുകാരിയുടെ ജീവിതത്തിലെ ഏടുകളാണ്. ഫേസ്ബുക്കിൽ അവർ ഇടുന്ന പോസ്റ്റുകളുടെ ഒരു സമാഹാരം എന്നെ കരുതേണ്ടു. മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ചില സാമൂഹിക വിമർശനങ്ങളും ഇതിൽ കാണുന്നു. പക്ഷെ ഹൃദയത്തിൽ തൊടുന്ന സംഭവങ്ങൾ അധികം ഉണ്ട് എന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ മൂന്നു നക്ഷത്ര റേറ്റിംഗിൽ ഒഴുക്കുന്നു.
എഴുത്തുകാരിയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇവിടെ. ആദ്യത്തെ ഓർമ്മകളുടെ തീവ്രതയൊന്നും പിന്നീട് അങ്ങോട്ട് അനുഭവപ്പെടുന്നില്ല. പുസ്തകത്തിന്റെ തലക്കെട്ട് വളരെ അർത്ഥവത്താണ്.
ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു ചിത്രമാണ് ലിയോനാർഡോ ഡാവിഞ്ചിയുടെ "മോണാ ലിസ" - പ്രത്യേകിച്ചും അവളുടെ കണ്ണീരിന്റെ നനവുള്ള പുഞ്ചിരി. ജീവിതാനുഭവങ്ങളെ തൻ്റെ ഓർമ്മയെഴുത്തുകളുടെ പ്രിസത്തിലൂടെ ദീപ പ്രകീർണ്ണനം ചെയ്തെടുക്കുമ്പോൾ, അവ സുഖദുഃഖങ്ങളുടെ സപ്തവർണ്ണങ്ങളണിഞ്ഞ മോണാലിസച്ചിരികളാകുന്നു.
ദീപയുടെ എഴുത്തുകൾക്ക് വലിയ ആഴമോ, പരപ്പോ ഇല്ല. സാഹിത്യപരമായ നാട്യങ്ങളൊന്നും തന്നെയില്ല. എങ്കിലും അവയ്ക്ക് അസാദ്ധ്യമായ വായനാസുഖമുണ്ട്. സത്യസന്ധതയുണ്ട്. സാർവ്വജനീനതയുണ്ട്. നമ്മൾ പലരും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും കണ്ടുമുട്ടിയ വ്യക്തികളും ഈ കുറിപ്പുകളിലുണ്ട്.
മമ്മൂട്ടി സുബ്രഹ്മണ്യൻ്റെ ആലിനു മുൻപിലൂടെ ഞാൻ നിത്യേന പ്രഭാതനടത്തം ചെയ്തിട്ടുണ്ട്. ചുളിവു വീണ അനേകം ജീവിതങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. "ശോഭായാത്ര" എന്ന കലാപരിപാടിയിൽ അതിന്റെ നിഗൂഢ ലക്ഷ്യമറിയാതെ പങ്കെടുത്തിട്ടുണ്ട്. ഇന്നും കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പലരുടേയും വീട്ടാക്കടങ്ങൾ ജീവിതത്തിന്റെ കണക്കുപുസ്തകത്തിലുണ്ട്.
ആണ് ഈ ഭൂമിയിൽ ഇന്നും പെണ്ണിന് പലപ്പോഴും നരകമാണെന്നും, അടഞ്ഞ വീട്ടുവാതിലുകൾക്കു പിന്നിൽ കരഞ്ഞു തീരുന്ന ജീവിതങ്ങൾ ഇപ്പോഴും ധാരാളമുണ്ടെന്നും ദീപയുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ജാതി ചോദിക്കരുതെന്നു പറഞ്ഞ യതിവര്യൻ്റെ ഫോട്ടോ വെച്ചു ജാതിക്കല്യാണം നടത്തുന്ന നവോത്ഥാനകേരളത്തിൽ ഇതിൽ വലിയ അത്ഭുതം തോന്നേണ്ടതുണ്ടോ? ഇല്ലെന്നാവും "ജാതി ഒരു മരമല്ലേ?" എന്നു ചോദിക്കുന്ന ഗ്രന്ഥകാരിയുടെ അഭിപ്രായം.
കാലം തനിക്ക് മുന്നിൽ സമ്മാനിച്ച മനുഷ്യരുടെ ഓർമ്മകളിലൂടെ ജീവിതത്തിന്റെ പല അനുഭവങ്ങളെയും വീണ്ടെടുക്കുന്ന ഒരുപിടി ഓർമ്മക്കുറിപ്പുകൾ. നാം അധികം ശ്രെദ്ധിക്കാതെ പോകുന്നവരിലാണ് ജീവിതത്തിന്റെ വേനലും വസന്തവുമെല്ലാം മറഞ്ഞിരിക്കുന്നതെന്നു, ഹൃദ്യമായി നമ്മോടു പറയുന്ന ഒരു പുസ്തകം. അവസാനത്തെ താളും മറിച്ചു കഴിയുമ്പോൾ നമ്മൾ അറിയും ജീവിതം എത്ര വിചിത്രമാണെന്നു,എന്തൊരു അൽഭുതമാണെന്നു,ജീവിതം തീർച്ചയായും ഒരു മൊണാലിസ ചിരിയാണെന്നു…!!
ദീപാനിശാന്ത് ൻ്റ എഴുത്ത് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇത്രയും മനോഹരമായി എഴുതുന്ന എഴുത്തുകാർ വളരെ കുറവാണ്. എഴുത്തുകാരിയുടെ ഓർമ്മകൾക്കൊപ്പം വായനക്കാരനും അത് ആസ്വദിച്ച് സഞ്ചരിക്കാൻ സാധിക്കും. ജീവിതത്തിൽ നമ്മൾ പലപ്പോഴും അനുഭവിക്കുന്ന അല്ലെങ്കിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളാണ് ഓരോ അധ്യായത്തിലും. ബെന്യാമിൻ ൻ്റ കുറിപ്പും ഈ പുസ്തകത്തിൻ്റ മനോഹാരിത കൂട്ടുന്നു.
ദീപ നിശാന്തിൻ്റെ ഇതിന് മുൻപ് എഴുതിയിട്ടുള്ള ഓർമകുറിപ്പുകളിൽ പങ്ക് വെച്ച അത്രയും അനുഭവങ്ങൾ ഇതിൽ കാണുന്നില്ല. ഇതിൽ എനിക്ക് ഇഷ്ടപെട്ടത് "വീട്ടകടമേ മമ ജന്മം" , ചുളിവ് വീണ കുറേ ജീവിതങ്ങൾ" ഈ രണ്ടും ആണ്. "ഓർമയിൽ പെട്ടുപേരുകുന്ന ഒരാൾ " ഒരുപാട് ദീർഘവും മടുപ്പികുന്നതുമാണ്. കുറച്ച് സംക്ഷിപ്തമാക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന് തോന്നി.
ഒരാളുടെ ഓർമകളെ ഉൾകൊള്ളുന്ന കഥകൾ വായിക്കാനെനിക്കൊരു പ്രത്യേകയിഷ്ടമുണ്ട്. ഫിക്ഷനിൽ നിന്നും യാഥാർഥ്യങ്ങളിലേക്ക് കഥകൾ വഴിമാറിയൊഴുകുമ്പോൾ, ഓർമകളിലൂടെയവയ്ക്ക് ജീവൻ വെയ്ക്കുമ്പോൾ, വായനയെപ്പോഴും ഹൃദ്യമായൊരു അനുഭവമായി പരിണമിക്കാറുമുണ്ട്. നൗഫലിന്റെ പുസ്തകവും, സ്വന്തം പ്രണയകാലത്തെ ഓർത്തെഴുതിയ മോഹനന്റെ ‘ഒരിക്കൽ’ എന്ന പുസ്തകവുമൊക്കെ, അത്തരത്തിൽ മനസ്സിൽ കയറികൂടിയിരിപ്പുറപ്പിച്ചവയാണ്.
Genre : Memoirs Publishers : D C Books No of Pages : 176
ഇവിടെ, ജീവിതമൊരു മൊണാലിസച്ചിരിയാണെന്ന ദീപാനിഷാന്തിന്റെയേറ്റവും പുതിയ പുസ്തകവും, ആ നിരയിലുൾപ്പെടുത്താൻ കഴിയുന്ന ഒന്നായാണ്, വായനയുടെ ഓരോ നിമിഷത്തിലും എനിക്കനുഭവപ്പെട്ടത്.
ദീപയെ ഞാൻ വായിക്കാനെടുക്കുന്നതിതാദ്യമാണ്. ഫേസ്ബുക്കിലെ ചില കുത്തിക്കുറിക്കലുകളും, ലേഖനങ്ങളുമല്ലാതെ, മറ്റൊന്നുമിതിനുമുൻപ് ഞാൻ അവരുടേതായി വായിച്ചിട്ടില്ല. എന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടേതിന് സമാനമായ രാഷ്ട്രീയം പിന്തുടരുന്നൊരു വ്യക്തിയോട് തോന്നുന്ന ബഹുമാനത്തിനപ്പുറത്തേക്ക്, ദീപയിലെ എഴുത്തുകാരിയെ എനിക്കു പരിചയമെയില്ലായിരുന്നു.
എന്നാലീ പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോൾ, ദീപയെന്ന സ്ത്രീയോട്, അദ്ധ്യാപികയോട്, എല്ലാത്തിലുപരിയായി ദീപയിലെ മനുഷ്യനോട് വല്ലാത്തൊരിഷ്ടമെനിക്ക്, തോന്നുന്നുണ്ട്. അവർ സ്വന്തം ജീവിതത്തെയും, ചുറ്റുമുള്ള മനുഷ്യരെയും നോക്കികാണുന്ന വിധത്തിലും, കഥകളായിയതിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയിലും, സ്നേഹത്തിന്റെ മേമ്പൊടികളാകമാനം പരന്നുകിടപ്പുണ്ട്. വായിക്കുന്നവരിലേക്കാ സുഗന്ധം വന്നെത്തുന്നുമുണ്ട്.
പതിനഞ്ചോളം വരുന്ന കഥകളിലോരോന്നുമിവിടെ വളരെ ജീവസ്സുറ്റി നിൽക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിന്തിപ്പിക്കുന്ന കഥകളും, വേദനിപ്പിക്കുന്ന ജീവിതങ്ങളും, അതിലുൾപ്പെടുന്നു. അഭിനന്ദിന്റെ അമ്മയും, സെലീന ചേച്ചിയുമൊക്കെ, കണ്ണുനിറയ്ക്കാൻ പാകത്തിന് ഹൃദയവേദനകളുള്ളവരായി കാണപ്പെടുന്നു. അവർക്കുണ്ടായ വേർപ്പാടിന്റെ ദുഃഖങ്ങളിൽ, വായനക്കാരനും പങ്കുചേരുന്നു. അത്രമാത്രം ഹൃദ്യമായ വിധം, ദീപയവരുടെ കഥകൾ നമ്മുക്ക് മുൻപിലേക്കെത്തിക്കുന്നു.
നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും വിവാഹത്തെയും അതിനുശേഷമുള്ള ജീവിതത്തെയുമൊക്കെ നിയന്ത്രിക്കുന്ന വികലമായ സാമൂഹ്യ ബോധ്യങ്ങളെയും, ജീർണ്ണമായ വിശ്വാസങ്ങളെയുമൊക്കെ എഴുത്തുക്കാരിയിവിടെ തന്റെ കഥകളിലൂടെ കണക്കിന് വിമർശിക്കുന്നുണ്ട്. തനിക്ക് ചുറ്റിനുമുള്ള മനുഷ്യരുടെ ജീവിതത്തിൽ നിലനിൽക്കുന്ന വ്യത്യസ്തതകളെ, വിവിധ മാനങ്ങളുള്ള അവരിലെ രാഷ്ട്രീയത്തെയൊക്കെ ദീപയിവിടെ പൂർണ്ണമായി ഉൾകൊള്ളുന്നു. മമ്മൂട്ടി സുബ്രുവിനെയും, തുണി തേക്കുന്ന തമിഴ്നാട്ടുകാരി ചേച്ചിയെയും, അമ്പിളിയെന്ന ഗവേഷകയെയുമൊക്കെ ഒരേ പുസ്തകത്തിൽ ഉൾപ്പെടുത്തി കഥപറയാൻ സാധിച്ചതതുകൊണ്ടാണ്.
ഒടുവിൽ, ദീപയെന്ന് വിശേഷിപ്പിച്ചിടത്തുനിന്നും, സ്നേഹത്തോടെ ടീച്ചറെയെന്ന് വിളിക്കാൻ തോന്നിപ്പിക്കും വിധമൊരു സ്നേഹബന്ധത്തിനെന്നിൽ ജന്മം നൽകിയാണീ പുസ്തകമവസാനിക്കുന്നത്. യാതൊരു ഉപാധികളുമില്ലാത്ത, ഇങ്ങനെയൊരാളിവിടെ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവുപോലുമില്ലാത്തൊരാളോട്, വെറുതെ തോന്നുന്നൊരിഷ്ടം.! അങ്ങനെ ഞാൻ സ്നേഹിക്കുന്ന മനുഷ്യരുടെ നിരയിലിപ്പോൾ ടീച്ചറുമുൾപ്പെടുന്നുണ്ട്.
"ചിലപ്പോഴൊക്കെ ജീവിതം, വിടുതൽ ആഗ്രഹിക്കാത്ത ഒരു ജീവപര്യന്തം തടവ് തന്നെയാണ്"
നല്ല ഭംഗിയുള്ള ഓർമ്മക്കുറിപ്പുകളാണ്... ചിലതു വായിക്കുമ്പോൾ സന്തോഷം തോന്നുന്നു.. ചിലത് കണ്ണ് നിറയ്ക്കുന്നു... ചിലത് ബാല്യകാലത്തെ മധുരമായ ഓർമകളിലേക്കും ഗ്രാമീണജീവിതത്തിലേക്കും കൂട്ടി കൊണ്ടുപോകുന്നു..
ഓരോ അദ്ധ്യായം വായിക്കുമ്പോഴും ഇതിൽ എന്തെങ്കിലും ഒന്ന് എനിക്കും relate ചെയ്യാൻ പറ്റുന്നുണ്ട് എന്നത് വായനയെ സുഖമുള്ളതാക്കി.
കണ്ടിട്ടില്ലെങ്കിലും കേരള വർമയിലെ പ്രകാശ് മാഷ് എന്റെ മനസ്സിലും ഒരു വിങ്ങുന്ന നോവായി അങ്ങനെ നിൽക്കുന്നുണ്ട്... നെഞ്ചിൽ തട്ടിയ ഒരു ഓർമ്മക്കുറിപ്പായിരുന്നു അത്.. . . . 📚Book - ജീവിതം ഒരു മോണാലിസച്ചിരിയാണ് ✒️Writer- ദീപാ നിശാന്ത് 📍publisher- dcbooks
More than a memorable memoir.....Now the only book by deepa nisanth i have left to read is ottamazhapeythu. True depiction of life.The tiltle itself is attractive.Prakash mash still lives on.....atleast in every person who read this book.