ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം. എസ് ഹരീഷ്
"കഥയും റാക്കും ഒരുപോലെയാണ്.. പഴകും തോറും അവയ്ക്ക് വീര്യം കൂടും. പക അങ്ങനെയല്ല. അത് മണ്ണിൽ കിടന്ന് തുരുമ്പെടുത്ത് തൊട്ടാൽ പൊടിഞ്ഞു വീഴുന്ന പച്ചിരുമ്പാണ്. പക്ഷേ, തുരുമ്പ് കൊണ്ടുള്ള വെട്ട് മൂർച്ചയുള്ളതിനേക്കാൾ ദോഷം ചെയ്യും... "
നാളുകളായി എന്റെ റീഡിങ് ലിസ്റ്റിൽ ഉള്ള ബുക്കായിരുന്നു പൊനം. കഥ കേൾക്കാൻ എനിക്ക് ഇഷ്ട്ടമാണ്. കഥയ്ക്കുള്ളിലെ കഥയോട് ഇഷ്ട്ടം കൂടും..
കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോഡൻ ഗ്രാമമായ കരിമ്പുനത്തിന്റെ കഥയാണ് പൊനം. വയനാട് കുലവനെയും തൊണ്ടച്ചനെന്ന തെയ്യത്തെയും ദൈവമായി കണ്ടരാധിക്കുന്ന, മൃഗബലി നടത്തുന്ന, റാക്കിന്റെ ലഹരിയിൽ മതിമറക്കുന്ന, നായാട്ടും ചന്ദനകടത്തും ചെയ്യുന്ന കരിമ്പുനത്തുകാരുടെ ജീവിതത്തിന്റെ കഥ.. അവിടേക്ക് കഥാകാരനൊപ്പം നമുക്കും യാത്ര ചെയ്യാം... ആ യാത്രയിൽ ദേഹത്ത് ചോര ചിന്തും.. പകയുടെ കൂർത്ത വാൾ നമുക്ക് നേരെയും പാഞ്ഞു വരും.. രതിയുടെ ചൂട് നമ്മുടെ മേൽ തട്ടും.. റാക്കിന്റെ മണം മനം മടുപ്പിക്കും.. ചിലപ്പോൾ സിരയിൽ ലഹരിയുടെ കടൽ ഇരമ്പിപ്പിക്കും..
നെഞ്ചിൽ കനൽ വാരി നിറച്ച് അവസാനിപ്പിച്ച ഈ നോവലാണ് 2025 ലെ എന്റെ ആദ്യത്തെ Five star rating Read.. . . . 📚Book - പൊനം ✒️Writer- കെ എൻ പ്രശാന്ത് 📜Publisher- Dc Books
യുദ്ധത്തിലെ അടിവേരു പരിശോധിച്ചാൽ അവിടെ അടിച്ചമർത്തുന്നവനും അടിച്ചമർത്തപ്പെട്ടവനും കാണും. കാലങ്ങൾ പോകെപ്പോകെ ഇലത്തലപ്പുകളിലെത്തുമ്പോൾ നീതിയും നീതികേടും ഇഴപിരിക്കാനാവാത്തവിധം കൂടിക്കലർന്നിരിക്കും. ആര് ശരി, ആര് തെറ്റ് എന്ന് കാണുന്നവർക്കോ കേൾക്കുന്നവർക്കോ ഒരവിധത്തിലും മനസ്സിലാക്കാനാവാത്ത പോലെ.. അപ്പോഴും പകയും പ്രതികാരവുമെല്ലാം തുടർച്ചകളായിട്ടുണ്ടാവും.
പൊനം പറയുന്നത് ഒരു നാടിന്റെ ചരിത്രവും വർത്തമാനവും സംസ്കാരവുമാണ്. കരിമ്പൊനത്ത് നാടിന്റെ നിയമങ്ങളില്ല. അവിടെ റാക്കും തോക്കും കാമവും രതിയും പകയും സ്നേഹവുമെല്ലാം കാടിനോട് കൂട്ടിവായിക്കേണ്ടതാണ്. ഇരുട്ടും നിലാവും കരിമേഘങ്ങളുമെല്ലാം തെയ്യങ്ങളോടൊപ്പം കഥാപാത്രങ്ങളാവുന്നു... കാടിന്റെ വന്യതകളിലൂടെ, കുത്തിയൊലിക്കുന്ന പുഴകളുടെ കരിമ്പാറക്കെട്ടുകളിലൂടെ, കാറ്റ് മൂളിപ്പറക്കും കൊല്ലികളിലൂടെ, അങ്ങനെ അങ്ങനെ പരിചിതമല്ലാത്ത പ്രദേശങ്ങളിലൂടെ നമ്മെ വല്ലാത്തൊരനുഭൂതിയും പ്രതീക്ഷയും നിറച്ച് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് പൊനം.
സൂക്ഷ്മമാണിതിലെ പരിതസ്ഥിതികൾ. ഭാഷയുടെ കൈയ്യടക്കം കൊണ്ട് സുന്ദരവും. അതിനാൽത്തന്നെ ഒറ്റ വായന കൊണ്ട് പൊനം തീരുന്നില്ല. വീണ്ടുവായനയ്ക്ക് മാർക്ക് ചെയ്തുകൊണ്ട് മടക്കി വെയ്ക്കുന്നു എന്ന് മാത്രം. വായനക്കാർ പൊനത്തിലെ കാണാക്കാഴ്ചകളിലേയ്ക്ക് കയറിപ്പോവാൻ മടിച്ചു നിൽക്കരുത് എന്ന് മാത്രം പറയുന്നു.
"പക അതാത് കാലത്ത് കെട്ടടങ്ങണം. അല്ലെങ്കിൽ കാര്യമെന്തെന്നുപോലും അറിയാത്ത പുതിയ തലമുറയ്ക്ക് അതിന്റെ ഇരളാകേണ്ടി വരും. യുദ്ധം തുടങ്ങുമ്പോൾ ജനിച്ചിട്ട് കൂടി ഇല്ലാത്തവർ പിന്നീട് അതിന്റെ ഭാഗമാവുന്നതിലും വലിയ അസംബന്ധം ഭൂമിയിൽ വേറെ എന്താണുള്ളത്?" - പൊനം , കെ.എൻ. പ്രശാന്ത് 🖤
'പക അത്ര പെട്ടെന്ന് കെടുന്ന തീയല്ല. ഒരു വിധപ്പെട്ട വെള്ളത്തിനൊന്നും. അത് കെടുത്താൻ കൈയൂല.'
കെ എൻ പ്രശാന്തിന്റെ പൊനം എന്ന ഈ നോവൽ കരിമ്പുനം എന്ന കാസർഗോഡ് - കർണാടക അതിർത്തി പ്രദേശങ്ങളിൽ കാടിനോട് ചേർന്ന ഭൂമികയിലാണ് നടക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളാൽ സമ്പുഷ്ട്ടമാണ് ഈ നോവൽ. ഒരു കഥാപാത്രത്തിന്റെ കഥ പറഞ്ഞ് തുടങ്ങി അതിലൂടെ മറ്റൊരു കഥയിലേക്ക് പോകുന്നു. ഇങ്ങനെ ഓരോ കഥയും പലപ്പോഴും അടുത്ത കഥയിലേക്ക് വഴിമാറുകയും തിരികെ വരുകയും ഒക്കെ ചെയ്യുമ്പോളും വായനയുടെ രസചരട് പൊട്ടാതെ നിലനിർത്തി പോകുന്നുണ്ട്. അത് നോവലിന് ഒരു പ്രത്യേക ഭംഗി നൽകുന്നുമുണ്ട്.
ഈ നോവൽ ഒരു ഘട്ടത്തിലും ശാന്തമായി പോകുന്നില്ല, പോകുന്നെങ്കിൽ തന്നെ അത് കാമമോ പ്രേമമോ റാക്കിന്റെ വീര്യത്തിലെ അവശതയോ ഉൾകൊള്ളുന്ന ഭാഗങ്ങളിൽ മാത്രമാണ്. അല്ലാത്ത പക്ഷം നോവൽ പകയുടെ തീയിലൂടെയാണ് പോയ്കൊണ്ടിരിക്കുന്നത്. പക എന്നത് കാലങ്ങൾക്ക് പോലും അണക്കാൻ പറ്റാത്ത തീപ്പോലെ ആണ്. നോവലിൽ ഒരു ഘട്ടത്തിൽ പറയുന്നത് 'പക അതാത് കാലത്തിൽ കേട്ടടങ്ങണം' എന്നാണ്. അല്ലെങ്കിൽ 'പഴകുംതോറും പറങ്ക്യാങ്ങാ റാക്ക് പോലെ അയ്‌ൻ്റ വീര്യം കൂടും. അത് ആർക്കും നല്ലതല്ല.' പക്ഷെ നോവലിന്റെ അവസാന ഭാഗത്തിലേക്ക് വരുമ്പോളും അത് തുടരുകയാണ്, എല്ലാം കെട്ടടങ്ങുന്ന പോലെ ഒരു തോന്നൽ ഉണ്ടാകുന്നയിടത്തുനിന്ന് അത് ആളികത്തുന്ന ഒരു പ്രതീതിയാണ് സംഭവിക്കുന്നത്.
സാധാരണ ജീവിതമെടുത്താലും പകക്ക് മേൽ താൽകാലിക സമാധാനം ഉൾക്കൊണ്ടാലും പക എന്ന തീ ഉള്ളിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല അതിനു കത്താൻ പറ്റിയ ഇന്ധനം കിട്ടിയാൽ അത് കത്തുക തന്നെ ചെയ്യും. നിത്യ ജീവിതത്തിൽ പോലും നീറി നീറി കിടക്കുന്ന ഒന്നാണ് പക എന്ന് തോന്നിയിട്ടുണ്ട്.
വായനയിലൂടെ നീങ്ങുമ്പോൾ ചില കഥാപാത്രങ്ങളോട് നമ്മളിൽ പക വന്ന് നിറയും, ചിലരോട് മനസ്സിന്റെ അടിത്തട്ടിൽ നിന്നും സഹതാപവും, മറ്റ് ചിലരുടെ വിധിയിൽ അനുതാപത്തിന്റെ ആർദ്രത കണ്ണുകളിൽ നിറയുകയും ചെയ്യുന്നു. പാർവതിയോടും മറ്റും കാമമോ പ്രേമമോ തോന്നാം, അതൊരു പ്രേമമൂർച്ച പോലെ വായനക്കാരനെ പിടിച്ചുലയ്ക്കും. കുന്നുകേറി പാർവതിയുടെ റാക്ക് തേടി പോകുന്നവർക്കൊപ്പം അതേ ആവേശത്തോടെ നമ്മളും ആ കുന്നുകേറി ചെല്ലുന്നുണ്ട്.
ആദ്യവസാനം നേർക്കുനേർ നിൽക്കുന്ന നായകന്റെ അഭാവം ഇതിൽ കാണാം,എന്നാൽ അതൊരു പോരായ്മ അല്ലന്നാണ് അഭിപ്രായം. കാരണം എല്ലാ കഥയിലും നായകനും വില്ലനും തമ്മിലടിച്ചു നായകൻ ജയിച്ചാൽ എന്താണ് വ്യത്യസ്തത. ഇവിടെ നായക സ്ഥാനത്തേക്ക് വരുന്നവർ അവർക്ക് വന്ന് ചേർന്ന വിധിയാൽ പകയുടെ തീ പേറേണ്ടി വരുന്നവരാണ്. പല കാലങ്ങളിലായി പറയുന്ന കഥയിൽ പല ഘട്ടത്തിൽ നായക സ്ഥാനത്തേക്ക് വരുന്നവരാണ് ഏറ്റവും കഷ്ട്ടതയിലൂടെ കടന്നു പോകുന്നതും.
ഈ നോവലിന്റെ പ്രധാന ഭൂമികയായ കരിമ്പുനം എന്ന ഗ്രാമത്തിലും, അവിടുന്നുള്ളോട്ട് കാടിന്റെ വശ്യതയും വന്യതയും നിറഞ്ഞ ഭൂപ്രകൃതിയിലൂടെ നമ്മളും സഞ്ചരിക്കുന്നുണ്ട്. ഇരുട്ടിന്റെ കഠിന്യത്തിലേക്ക് ഗ്രാമം പോകുമ്പോൾ തോക്കുകളിൽ നിന്നുള്ള വെടിയൊച്ചകൾ അവിടെ സാധാരണമാണ്. അത് ചിലപ്പോ മൃഗങ്ങളുടെയോ മനുഷ്യന്റെയോ ഉയിരെടുത്തേക്കാം.
"പക അതാത് കാലത്ത് കെട്ടടങ്ങണം. അല്ലെങ്കിൽ കാര്യമെന്തെന്നുപോലും അറിയാത്ത പുതിയ തലമുറയ്ക്ക് അതിൻ്റെ ഇരകളാകേണ്ടി വരും. യുദ്ധം തുടങ്ങുമ്പോൾ ജനിച്ചിട്ട് കൂടി ഇല്ലാത്തവർ പിന്നീട് അതിൻ്റെ ഭാഗമാവുന്നതിലും വലിയ അസംബന്ധം ഭൂമിയിൽ വേറെ എന്താണുള്ളത് ?"
"പൊനം" എന്ന നോവൽ വായിച്ച് കഴിഞ്ഞ് കാതുകളിൽ ഇപ്പോഴും മുഴങ്ങിക്കേട്ട് കൊണ്ടിരിക്കുന്ന വരികളാണിവ. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോഡൻ ഗ്രാമമായ കരിമ്പുനം എന്ന ദേശത്തിൻ്റെ ��ൂടും ചൂരും അറിഞ്ഞ നോവൽ. പുതിയ കാലങ്ങളിലെ നോവലുകളിൽ സാധാരണ കാണാറില്ലാത്ത തരത്തിലുള്ള കഥയും എഴുത്തുമാണ് ഈ നോവലിൻ്റേത്. കാസർഗോഡ് എന്ന് കേൾക്കുമ്പോൾ തന്നെ, എൻ്റെ മനസ്സിൽ വരുന്ന ചിത്രം എന്നത് ജനസംഖ്യ കുറഞ്ഞ, കേരളത്തിൻ്റെ പച്ചപ്പും ഹരിതാഭയും കുറവുള്ള, ചൂട് കൂടുതലുള്ള ഒരു വരണ്ട ഭൂമികയാണ്. എന്നാൽ, അത്തരത്തിലൊരു ഭൂമികയിൽ കാടിൻ്റെയും വന്യതയുടെയും പെരുമഴയുടെയും പശ്ചാത്തലത്തിൽ ഒരു കഥ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണ്.
പല ദേശങ്ങളിൽ നിന്നും വന്ന് കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്ത് ജീവിക്കുന്നവരാണ് കരിമ്പുനം ദേശക്കാർ. കന്നഡയും തുളുവും മലയാളവും കലർന്ന ഭാഷയാണ് ഇവരുടേത്. കാട് വെട്ടിത്തെളിച്ച് രൂപപ്പെട്ട ദേശമായത് കൊണ്ട് തന്നെ, കരിമ്പുനത്തോട് ചേർന്ന് കിടക്കുന്നത് കാട് തന്നെയാണ്. വയനാട്ട് കുലവനെയും കണ്ടനാർ കേളനെന്ന തൊണ്ടച്ചൻ തെയ്യത്തേയും ആരാധിക്കുന്ന, തെയ്യത്തിന് വേണ്ടി മൃഗബലി നടത്തുന്ന, നായാട്ടും റാക്കും ചന്ദനക്കടത്തും കള്ളക്കടത്തും പകയും പ്രതികാരവും രതിയും എല്ലാം കൊണ്ട് അർമാദിച്ച് ജീവിക്കുന്ന ആളുകളുടെ ഇടയിലേക്ക് നമ്മളെയും ഒരു കരിമ്പുനം ദേശക്കാരനായി എഴുത്തുകാരൻ പ്രതിഷ്ഠിക്കുകയാണ്. ഈ പുസ്തകത്തിലെ വരികൾക്കുള്ളിൽ ഒരു കൊടുങ്കാടുണ്ട്. ആ കാട്ടിൽ നമ്മളും അകപ്പെടുകയാണ്.
A brief conversation with the writer KN Prasanth 😍
പൊനം, ചന്ദനം മണക്കുന്ന, മദിപ്പിക്കുന്ന കാട്. ഉശിരുള്ള കഥാപാത്രങ്ങൾ. അവരുടെ പേരുകളുടെ പ്രത്യേകതയാണ് ആദ്യം ശ്രദ്ധിച്ചത്. എങ്ങിനെയാണ് താങ്കളുടെ കഥാപാത്രങ്ങൾക്ക് പേരുകൾ തിരഞ്ഞെടുക്കുന്നത്? ആ കാലത്തെ തുളുനാട്ടിലെ പേരുകളാണ് അതിനു വേണ്ടി തിരഞ്ഞെടുത്തത്.ഓരോ പ്രദേശത്തിനും തനത് ഭാഷയും സംസ്കാരവും ഉള്ളതുപോലെ പേരുകളും ഉണ്ടെന്നു തോന്നിയിട്ടുണ്ട്.ഉച്ചിരിയും കർത്തമ്പുവും കരിയനുമൊക്കെ പഴയ തുളുനാട്ടിലെ എനിക്കിഷ്ടമുള്ള പേരുകളാണ്.എന്നിരുന്നാലും പലതും ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പല്ല.പാർവ്വതി എന്നപേര് എഴുത്തിനിടെ ഉണ്ടായതാണ്.പാറു എന്ന പേരിന്റെ മൂലരൂപമാണത് എങ്കിലും കുമാരസംഭവത്തിന്റെ സ്വാധീനം അബോധത്തിൽ വന്നിട്ടുണ്ട് എന്നു തോന്നുന്നു.
2.ഞാനെപ്പോഴും ആലോചിക്കാറുണ്ട്. Writers ന് അവരുടെ പുസ്തകങ്ങൾ പിന്നീട് വായിക്കുമ്പോൾ കഥയിൽ മാറ്റങ്ങൾ വരുത്തണമായിരുന്നു എന്ന് തോന്നിയിട്ടുണ്ടാകുമോ എന്ന്. ആദ്യപുസ്തകമായതുകൊണ്ടുതന്നെ 'Ponam' അങ്ങിനെയൊരു ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടോ? തീർച്ചയായും പലവട്ടം മാറ്റിയെഴുതിയിട്ടാണ് എല്ലാ നോവലുകളും പുറത്തിറങ്ങുന്നത് എന്നു തോന്നുന്നു.അവസാനവട്ടം എന്റെ നല്ല വായനക്കാരായ സുഹൃത്തുക്കൾ, എഴുത്തുകാരായ സുഹൃത്തുക്കൾ ഒക്കെ വായിച്ച് അഭിപ്രായം പറയാതെ ഒരു കഥ പ്രസിദ്ധീകരിക്കാൻ എനിക്ക് ധൈര്യമില്ല.അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ അതു വരുത്തിയാണ് പ്രസിദ്ധീകരണത്തിന് അയക്കുന്നത്.
3.താൻ സ്നേഹിക്കുന്ന പുരുഷൻ തന്നെ തനിക്ക് വില പറയുമ്പോ ഉണ്ടാകുന്ന പെണ്ണിന്റെ പ്രതികാരം രമ്യയെന്ന കഥാപാത്രം കൈകാര്യം ചെയ്ത സീൻ വായിച്ച് അറിയാതെ കൈയ്യടിച്ചുപോയി. അത് ഞാനും ആഗ്രഹിച്ചതായിരുന്നല്ലോ.my first thought was..Omg! കെ. എൻ. പ്രശാന്ത് ഒരു ഫെമിനിസ്റ്റ് ആണ്.! 😍 താങ്കൾ പറയൂ? എൺപതുകളിൽ ജനിച്ച് തൊണ്ണൂറുകളിൽ വളർന്ന ഒരു മലയാളി പുരുഷന് എത്രത്തോളം ഫെമിനിസ്റ്റ് ആകാൻ പറ്റും എന്ന് എനിക്ക് സംശയമുണ്ട്.പാട്രിയാർക്കിയുടെ ഒരു അടിവസ്ത്രം രാഷ്ട്രീയ പ്രബുദ്ധതയുടെ ഇസ്തിരി വടിവുകൾക്കടിയിൽ അറിഞ്ഞു കൊണ്ടല്ലാതെ ഒളിപ്പിച്ചുവയ്ക്കുന്ന മലയാളി പുരുഷൻമാരിൽ ഒരാളാണ് ഞാനും എന്ന് കുറ്റബോധത്തോടെ പറയട്ടെ,പക്ഷെ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കും.
തുടക്കവും ഒടുക്കവും ഇല്ലാത്ത പകയുടെയും പച്ച മനുഷ്യരുടെയും കഥ. ചിരുത, പാർവതി,രമ്യ, ശേഖരൻ, മാലിങ്കൻ, ഗണേശൻ തുടങ്ങിയ മികച്ച കഥാപാത്ര സൃഷ്ടികൾ, എന്നാൽ കേന്ദ്ര കഥാപാത്രമാകുമെന്നു തോന്നിപ്പിച്ച മാധവന്റെ കഥയും, ക്ളീഷേ പോലെ ആയിപ്പോയ കഥാകാരന്റെ ചരിത്രവും, കഥാപാത്ര സൃഷ്ഠിയും മറ്റൊരു തലത്തിൽ എത്തേണ്ട കഥയെ എങ്ങുമെത്താതെ എവിടെയോ ഉപേക്ഷിച്ചു തീർത്ത പോലെ തോന്നി. ഒരേ സ്വഭാവമുള്ള, മൂന്നു തലമുറ സ്ത്രീകളെ നന്നായി വരച്ചിട്ടപ്പോൾ(അത്രയും സ്ത്രീകളിൽ മാത്രം ഒതുങ്ങി പോകുന്നുമുണ്ട്) പുരുഷ കഥാപാത്രങ്ങൾക്കും ഏതാണ്ട് ഒരേ ഛായയും കരുത്തും നൽകരുതായിരുന്നു എന്ന് തോന്നി അവിടെ കഥാപാത്ര വൈവിധ്യത്തിന്റെ സാദ്ധ്യതകൾ ഉണ്ടായിട്ടും ഉപയോഗപ്പെടുത്താത്തപോലെ തോന്നി. എന്നിരുന്നാലും കരിമ്പുനത്തെ വായനക്കാരന് കാടുകയറാൻ വിട്ടുതന്നിട്ടാണ് നോവൽ അവസാനിപ്പിക്കുന്നത്, വായിച്ചൊരാഴ്ച കഴിഞ്ഞിട്ടും കരിമ്പുനം ഒരു നായകനെ തേടുകയാണ് അങ്ങിനെ ഒരു നായക സൃഷ്ടിയുടെ അഭാവം വായനയിൽ പ്രകടമായി തോന്നുന്നുണ്ട്.
മനുഷ്യരാശിയുടെ പ്രാരംഭം മുതല്‍ തുടങ്ങുന്നു പ്രതികാരത്തിന്‍റെ കഥകള്‍. ചില പ്രതികാരങ്ങള്‍ ഇന്നും തുടരുകയാണ്. തുടങ്ങി വച്ച ആളുകള്‍ ചരിത്രമായിട്ടും, അന്ന് ജനിച്ചിട്ട് പോലുമില്ലാത്തവര്‍ അതിന്‍റെ ഭാഗമായി അത് അനുസ്യൂതം തുടരുന്നു. കാടിന്‍റെ പശ്ചാത്തലത്തില്‍ വരുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും ഈ പ്രതികാര കഥയില്‍ അവരവരുടെ ന്യായമുണ്ട്. ഒരാളുടെ പ്രതികാരം പലരുടെ ജീവനെടുക്കുകയല്ല,ഒരു ജീവനെടുക്കുന്നത് പലരുടെയും പ്രതികാരത്തിന്‍റെ ബാക്കിപത്രമാവുകയാണ് നോവലില്‍. കാടിന്‍റെ ���ംഗിയും കുളിരും മാത്രമല്ല അതിന്‍റെ വന്യതയും ക്രൗര്യവും പശ്ചാത്തലമാകുന്ന നോവല്‍. ഭംഗിയേറിയ ശക്തമായ വാക്കുകള്‍ കൂട്ടിയിണക്കിയ ആഖ്യാനം.ഇതില്‍ രതിയും, പ്രണയവും , വഞ്ചനയും, വിശ്വാസവും എല്ലാം അതിന്‍റെ മൂര്‍ത്തഭാവത്തില്‍ കാണാം. അമ്പൂട്ടിയുടെ പടുമരണത്തില്‍ തുടക്കം കുറിച്ച് ഗണേഷന്‍റെ മരണത്തില്‍ വരെയെത്തി നില്‍ക്കുന്ന പ്രതികാരക്കളയില്‍ , അതിന് തുടക്കം കുറിച്ചവര്‍ ചിത്രത്തില്‍ നിന്നു മായുമ്പോഴേക്കും പുതിയ അടരുകളിലൂടെ അത് തുടരുകയാണ്. ശത്രുവിനെ മാത്രം മനസ്സിലാക്കി കൊല്ലുന്ന തോക്കിന്‍ മുനയില്‍ പൊലിയുന്ന അടുത്ത ജീവന്‍ ആരുടേത്??
അലിഖിതമായ കാടിന്റെ നിയമങ്ങൾക്ക് സ്വന്തം പേരും രൂപവും നൽകുമ്പോൾ തന്നെ കാത്ത് ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ശത്രു ആരെന്നു പോലും തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഒറ്റക്കൊമ്പനെ പോലെ കാട്ടിൽ മദിച്ചു വാഴുന്ന മനുഷ്യരൂപങ്ങൾക്ക് കാലം കാത്തു വെച്ചിരിക്കുന്ന വിധിയാണത്. സ്വന്തം ശത്രുവാരാണെന്ന് തിരിച്ചറിയാൻ പോലും ആകാതെ അവന്റെ കയ്യാൽ മരണപ്പെടുക. കൂടെ നടന്നവരും കൂട്ടുകൂടിയവരും മിഥ്യയായിരുന്നു എന്ന് സംശയിച്ചു പോകുന്ന കഥ മുഹൂർത്തങ്ങൾ. രതിയും പ്രണയവും വഞ്ചനയും വിശ്വാസവും ഇടകലർന്ന ആഖ്യാനം. പുഴുക്കൾക്ക് സമാനം ചതച്ച് അരച്ചു കളഞ്ഞ ജീവിതങ്ങൾ. എന്നാൽ അവർ ചിലർക്ക് വേണ്ടപ്പെട്ടവരായിരുന്നു. അത്രമേൽ പ്രിയങ്കരമായവ അപഹരിക്കപ്പെടുമ്പോൾ ഉള്ളിൽ ഉറങ്ങാതെ കിടക്കുന്ന പകയ്ക്ക് ശൗര്യം കൂടുന്നു.... പഴകും തോറും വീര്യം കൂടുന്ന റാക്കിനെ പോലെ. എന്നാൽ അത്രമേൽ പ്രിയങ്കരമല്ലെങ്കിലോ, അത് കേവലം കൗതുകം മാത്രമായി തീരുന്നു. അഴിക്കും തോറും മുറുകുന്ന കുരുക്ക് പോലെ, തലമുറകളാൽ തുടരുന്ന പകയുടെ കണക്കുപുസ്തകത്തിൽ പുതിയൊരു അദ്ധ്യായമായി അവസാനിക്കുന്നു.
പൊനം മികച്ച ഒരു വായനാനുഭവം നൽകിയ നോവൽ🔥💯 ✍🏻 പൊനം എന്ന നോവൽ വന്യവും നിഗൂഢവുമായ ഒരു വനാന്തരമാണ്.ഒരു കൊടുംകാട്ടിലകപ്പെട്ടതുപോലെ വായനക്കാർ ഈ കൃതിയിൽ ഉൾഭീതിയോടെ വിഹരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. കാടിന് കാടിന്റെ മാത്രം നിയമങ്ങളുണ്ട്. പകനിറഞ്ഞ മനുഷ്യർക്കുമുണ്ട് സ്വന്തം നിയമങ്ങൾ. അത്തരം ചില മനുഷ്യരുടെ ലഹരിയും രതിയും പകയും ഒക്കെ കരിമ്പനത്തിന്റെ കാട്ടിട വഴികളിലൂടെ സഞ്ചരിച്ച എഴുത്തുകാരൻ നമ്മുക്ക് കാട്ടിത്തരുന്നു.✍🏻
'അത് കഥ്യാന്ന് സാറേ, ഈ നാടിൻ്റെ കഥ അക്കതേല് ഞാനും ഈ *ഇരിക്ക്ന്ന പാറു ഏട്ടീം ഓറെ അമ്മ ചിരുതേട്ടീം മോളുo ശേഖരേട്ടനും ഓറെ അച്ഛൻ അമ്പൂട്ടീം അനിയൻ ഗണേശനും സോമപ്പ നായിക്കും പടിയത്ത് രൈരു നായരും മാധവനും ഓൻ്റെ പെങ്ങളും ഒരു ദെവസം പെട്ടെന്ന് കാണാതായ ഓൻ്റെ അച്ഛൻ കർത്തമ്പുവും തളങ്ക രേലെ മാപ്ലാരും കാടും മരൂം പന്നീം ആനേം പോലീസും ഏട്ന്ന് വന്നത് ന്ന് അറിയാത്ത കാന്തയും കൊറഗരും മാവിലരും അങ്ങനെ ഒരു പാട് ജനങ്ങള്ണ്ട് '
"യുദ്ധം തുടങ്ങുമ്പോൾ ജനിച്ചിട്ട് കൂടി ഇല്ലാത്തവർ പിന്നീട് അതിന്റെ ഭാഗമാവുന്നതിലും വലിയ അംസംബന്ധം ഭൂമിയിൽ വേറെ എന്താണുള്ളത്." _- ✍🏻കെ. എൻ പ്രശാന്ത്_
കോൺക്രീറ്റ് കാടുകൾ അകപ്പെട്ട നമ്മളെ കേരള-കർണാടക അതിർത്തിയിലെ കാടുകളിലേക്ക് എടുത്തു എറിയപെട്ട ഒരു പ്രതീതി. അവിടത്തെ മലയാളവും കന്നഡയും തുളുവും ഇടകലർന്ന സംസാരവും, ആധുനികതയും അതുമായി ബന്ധപ്പെട്ട നിയമസംവിധാനങ്ങളും ഒട്ടും പെട്ടന്ന് കടന്നു ചെല്ലാത്ത ആ നാട്ടിലെ കാട്ടുനിയമങ്ങളും, കൈയൂക്ക് ഉള്ള ചന്ദമോഷ്ടാക്കളായ പ്രധാനകഥാപാത്രങ്ങൾ പകൽ സമയങ്ങളിൽ ആക്രമണവും ഭീഷണിയും ആയി അടക്കി വാണിരുന്ന നാടും രാത്രികളിൽ പൂച്ചകുട്ടികളെ പോലെ മൃദുലസ്വഭാവക്കാരായി നാട്ടിലെയും കഥയിലെയും പ്രധാനകഥാപാത്രങ്ങൾ ആയ സ്ത്രീകളെ തേടി പോകുന്നതും നമുക്ക് കാണാം. പ്രധാന ഇതിവൃത്തങ്ങൾ ചന്ദമോഷണവും, വ്യക്തി വിരോധങ്ങളും, രതിയും ആണ്.
ലേഖകൻ നമ്മളെ പൊനം കാടുകൾക്കു പുറമെ മംഗലാപുരത്തേക്കും തുളു നാട്ടിലേക്കും കഥയിൽ കൊണ്ട് പോകുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളും കഥ മൊത്തമായും അർഥവത്തായ ഒരു വിരാമത്തിൽ എത്തിക്കാൻ കഥാകാരന് പറ്റി എന്ന് എനിക്ക് തോന്നി. നല്ല ഒരു വായന അനുഭവം ആണ് പൊനം.
എന്തിനെന്നറിയാതെ തലമുറകളിലൂടെ തുടർന്നുകൊണ്ടിരിക്കുന്ന പ്രതികാരങ്ങളുടെ കഥ. ഓരോ പ്രതികാരത്തിനും തന്റേതായ ന്യായങ്ങളുടെ കഥ.
വന്യതയുടെ വശ്യതയും, കുളിർമ്മയും, ക്രൗര്യവും നിറച്ച ആഖ്യാനം. സൗഹൃദവും, പ്രണയവും, രതിയും, പകയും, ശത്രുതയും, വിശ്വാസവും, പശ്ചാത്തലമാക്കിയ കരിമ്പുനത്തിന്റെ ചരിത്രം തേടിയിറങ്ങുന്ന എഴുത്തുകാരൻ തന്റെ അന്വോഷണത്തിൽ എത്തി ചേരുന്നത് ഒരേ ആളുകളിൽ..കരിമ്പനത്ത് കുടിയേറിയവരും വിടപറഞ്ഞവരും, കൊല്ലപ്പെട്ടവരും അതിൽ പെടും.
അധികാരത്തിന്റെ ചിഹ്നമായി 'തോക്ക്' തനിക്കിരിക്കാൻ പോന്ന കരങ്ങൾ കേറിയിറങ്ങുന്നു.
തലമുറകളുടെ പോരാട്ടമായി കൊടും കാടിന്റെ ഇരുണ്ട വന്യതയിലൂടെ, കാട്ടാറിന്റെ മലവെള്ളപ്പാച്ചിലൂടെ, ചന്ദനക്കാടുകളിലൂടെ, മലമുകളിലെ റാക്കിന്റെ ലഹരിയിലൂടെ, പ്രതീക്ഷയും ആകാംക്ഷയും നിറച്ച ഒരു വായനാനുഭവം സമ്മാനിച്ച എഴുത്തുകാരന് ആശംസകൾ. 🫶
എന്തുകൊണ്ടോ.. 'പൊനം' എന്ന നോവലിവന്റെ പേരിനോട് താല്പര്യം ജനിക്കാത്തതിനാൽ മാറ്റിയിട്ടിരുന്ന ഒരു പുസ്തകം. ഒരു സുഹൃത്തിന്റെ അഭിപ്രായം കേട്ടപ്പോൾ ഒന്നു വായിക്കുവാൻ നിർബന്ധിതനായി. വായനയുടെ ആദ്യം അത്ര രസിച്ചിരുന്നില്ല. ശേഷം കഥ മുന്നോട്ട് പോകുന്നത് .....ഈ വിധം..നോവലിലെ വരികൾ പോലെ "കഥയും റാക്കും ഒരുപോലെയാണ്.. പഴകും തോറും അവയ്ക്ക് വീര്യം കൂടും. പക അങ്ങനെയല്ല. അത് മണ്ണിൽ കിടന്ന് തുരുമ്പെടുത്ത് തൊട്ടാൽ പൊടിഞ്ഞു വീഴുന്ന പച്ചിരുമ്പാണ്. പക്ഷേ, തുരുമ്പ് കൊണ്ടുള്ള വെട്ട് മൂർച്ചയുള്ളതിനേക്കാൾ ദോഷം ചെയ്യും... "
റാക്കിന്റെയും ചോരയുടെയും ഗന്ധം മദിച്ചു ഉയരും, വന്യമായ രതിയുടെയും പകയുടെയും ചൂട് പകർന്നു തരും...കരിമ്പുനത്തിലൂടെയും ആ വേട്ടക്കാരന്റെ വനത്തിലൂടെയും അവരോടൊപ്പം സഞ്ചരിക്കുന്നതായി അനുഭവപ്പെടും. വന്യമായ സൃഷ്ടി.....
കോട്ടയം DC ബുക്സിൽ ചെന്ന് ഇടയ്ക്ക് ഇറങ്ങിയ ഏറ്റവും നല്ല പുസ്തകം ഏത് എന്ന് ചോദിച്ചപ്പോൾ അവരെ എനിക്ക് 'പൊനം " ത്ത എടുത്തു തന്നു . ഒറ്റയിരിപ്പിന് വായിച്ചു തീർക്കാനുള്ള തീക്ഷണത ഈ പുസ്തകത്തിലുണ്ട്. അടുത്ത് പരിചയമുള്ള നാട് ആയതുകൊണ്ടും കഥ പറയുന്ന രീതി മികച്ചതായതുകൊണ്ട് വളരെ പെട്ടെന്ന് വായിച്ചു തീർക്കാൻ കഴിഞ്ഞു. കാടും മനുഷ്യനും തമ്മിലുള്ള , മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെയും പകയുടെയും വെല്ലുവിളികളുടെയും പോർവിളികളുടെയും കൊലവിളികളുടെയും തുറന്നുകാഴ്ചയാണ് ഈ പുസ്തകം. ഒരു സിനിമയാക്കിയാനോ സീരീസ് ആക്കാനോ കഴിയുന്ന പുസ്തകം . തീർച്ചയായും വായിച്ചിരിക്കേണ്ടത്.
Ponam is a story about revenge. How it affects different people from different timeline and how it always tends to continue through generation. Like Parvathy said, a war can be started easily but it cannot be ended with ease. Sekhar started it and Madhavan nurtured it and Geneshan continued it. Till the very last sentence of this book the story of revenge continues, it is waiting patiently for its next victim.
കെ.എൻ. പ്രശാന്തിൻ്റെ ആദ്യ നോവലാണെങ്കിലും കൈതഴക്കം വന്ന ഒരെഴുത്തുകാരൻ്റെ കയ്യടക്കം ഉണ്ട്. കാസർകോടൻ വനാന്തരങ്ങൾ പശ്ചാത്തലമാക്കി രതിയും കൊലയും കുടിയും നിറഞ്ഞ ഒരു സാങ്കൽപിക ഗ്രാമത്തെ പശ്ചാത്തലമാക്കി എഴുതപ്പെട്ട ഈ നോവൽ അവസാനമെത്തുമ്പോൾ ഉദ്യേഗജനകമായ ഒരു നാടകീയ പരിസമാപ്തിയിലെത്തുന്നു. വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു കഥനശൈലിയുണ്ട്. കൊള്ളാവുന്ന ഒരു നോവൽ എന്നു മാത്രം
Ponam being an underrated work of malayalam lets one explore the woods of kerala karnataka border. The various characters despite being in a handfull of pages have made great impact in the development of the story. Definitely has to be among one of the discussed creations of malayalam literature of the age.
പൊനം എന്നാൽ കാടുവെട്ടിത്തെളിച്ച് ചുട്ടെടുത്ത് കൃഷിയോഗ്യമാക്കിയ കുന്നിന്‍ പ്രദേശം.
കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കിട്ടുന്ന കാസര്‍ഗോഡിന്റെ മലയോര പ്രദേശമാണ് പ്രധാന കഥാ കേന്ദ്രം. മലയാളവും തുളുവും കന്നഡവും കൊടവ തക്കും പോലെയുള്ള വിവിധ ഭാഷകള്‍ സംസാരിക്കുന്ന വൈവിധ്യങ്ങളാർന്ന ജാതി – മത വിഭാഗങ്ങളിലെ മനുഷ്യരുടെ ജീവിതമാണ് ഈ നോവലിലുടനീളം.
നാല് തലമുറകൾക്കുമുൻപേ തുടങ്ങുന്ന അല്ലെങ്കിൽ മനുഷ്യൻ ഉണ്ടായ നാൾക്കേ തുടങ്ങിയ വേട്ടയുടെ അല്ലെങ്കിൽ വൈരാഗ്യത്തിന്റെ, പകയുടെ ഈ കഥ ഒരു പക്ഷെ ആരുടെ പക്ഷം ചേരുമെന്നുള്ള സംശയം നമ്മിൽ ജനിപ്പിച്ചുകൊണ്ട് നമ്മളെക്കൂടെ ഇരയോ വേട്ടക്കാരനോ ആക്കിയേക്കാം.
കാടും കാട്ടാറുകളും മലവെള്ളപ്പൊക്കങ്ങളും ചന്ദനമരങ്ങളും കള്ളക്കടത്തും , റാക്കും, രതിയും, നായാട്ടും, കൊള്ളയും, കൊലപാതകവും, പ്രതികാരവും പുനയുന്ന രാത്രികളാല്‍ ആളിക്കത്തുന്ന കരിമ്പുനത്തിന്റെ ഇരുട്ടില്‍ നാലു തലമുറയുടെ നിലനിൽപ്പിന്റെ പോരാട്ടം നമ്മെ വല്ലാതെ ആകർഷിക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാണ്.
പൊനത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് റാക്കാണ്. സിരകളിൽ ലഹരിയുടെ ചൂട് പടർന്നു കയറുമ്പോൾ സേവിച്ചവരെ ഉന്മാദാവസ്ഥയിൽ അകപ്പെടുത്തി രസിക്കുന്ന റാക്കിനെ അനുസ്മരിപ്പിക്കുന്ന ഭാഷയും കഥയുമാണ് പൊനത്തിന്റെ ചേരുവകൾ. Must read ❤️
കരിമ്പൊനത്തിന്റെ കാടിറങ്ങിയിട്ടും, കാന്തയുടെ കണ്ണുകൾ ഊളിയിട്ട് പോയ കാടിന്റെ ഇരുട്ടിൽ നിന്ന്, വെളിച്ചത്തിലേക്ക് നടന്നിട്ടും, ചോരയുടെ മണമോ, പകയുടെ പിച്ചാത്തികൾ രാകി മൂർച്ച കിട്ടുന്നതിന്റെ ഒച്ചയോ, അതുമല്ലെങ്കിൽ റാക്കിന്റെ ചെടിപ്പിക്കുന്ന വാട, ലഹരി, നാടൻ തോക്കിൽ നിന്ന് പൊട്ടിയ ഒരു വെടി, കാടിന്റെ മാറിലേക്ക് അലച്ചു പെയ്യുന്ന മഴ, ആ മഴയിൽ നിന്ന് നനയുന്ന കാമത്തിന്റെ തീചൂളയ്യെരിയുന്ന ഒരു പെണ്ണിന്റെ നോട്ടം, എന്താണ് ബാക്കിയാവുന്നത്? എവിടെയൊളിക്കും? ഇരുട്ടിലോ വെളിച്ചത്തിലോ?