സാമ്രാജ്യങ്ങള്‍ അസ്തമിക്കുമ്പോള്‍

ഒരിക്കല്‍ കൂടി അംഗരാജ്യം വരള്‍ച്ച കണ്ടു.

വൈശാലിപ്പുഴ വറ്റി... ജനങ്ങള്‍ ഒരിറ്റു കുടി നീരിനായി വലഞ്ഞു... സൂര്യകോപം താങ്ങാനാവാതെ പലരും മരിച്ചു വീണു തുടങ്ങി.

അന്ന് അവരില്‍ പലരും വൈശാലിയെ ഓര്‍ത്തു. ഒരിക്കല്‍ ഇതുപോലെ കൊടിയ വരള്‍ച്ച കൊണ്ടു വരണ്ട അംഗ രാജ്യത്ത് മഴ പെയ്യിക്കാനായി, സ്ത്രീ സാന്നിധ്യമറിയാത്ത മുനി കുമാരനെ സ്വന്തം ശരീരം വില കൊടുത്തു കൊണ്ടു വന്ന ആ ദേവദാസിയോട് ചെയ്തത് എന്തായിരുന്നു എന്ന് അവര്‍ കുറ്റബോധത്തോടെ തിരിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ പോലും അവരെ ചുട്ടു പൊള്ളിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.

മുനികുമാരനില്‍ നിന്നും രാജകുമാരനിലേക്ക് ഉയര്‍ന്ന ഋഷ്യശൃംഘന്‍ ഒരിക്കല്‍ കൂടി യാഗത്തിനിറങ്ങി.

ദിവസങ്ങള്‍ നീണ്ട യാഗത്തിനൊടുവില്‍ അംഗരാജ്യം വീണ്ടും മഴ കണ്ടു. അതു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പേമാരി. ഋഷ്യശൃംഘന്‍ പിന്നെയും രക്ഷകനായി. ജനങ്ങള്‍ ആനന്ദനൃത്തം ചവിട്ടി. ലോമപാതന്‍ പുളകിതനായി. രാജകുമാരി സ്വന്തം ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനം കൊണ്ടു.

അവിടെ വൈശാലിയുടെ ഓര്‍മകള്‍ക്ക് വീണ്ടും അവസാനമായി...

എന്നാല്‍ അന്ന് ആ മഴ നിന്നില്ല. ആഹ്ലാദത്തില്‍ മതിമറക്കുന്നവരെ പ്രകൃതി മറന്നു. വൈശാലിപ്പുഴ കര കവിഞ്ഞൊഴുകി. അംഗരാജ്യം പ്രളയത്തില്‍ മുങ്ങി. ഒരിക്കല്‍ ഒരിറ്റു ജലത്തിനായി ദാഹിച്ചവര്‍ക്ക് ജലത്തില്‍ തന്നെ അവസാനമായി.

രാജകുടുംബത്തിന്‍റെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഒരു ജീവന്‍ പോലും ബാക്കിയില്ലാതെ അംഗ രാജ്യം നാമാവശേഷമായി.

പിന്നീടവിടെ മഴ പെയ്തിട്ടേയില്ല... മറ്റു ജനതകളാല്‍ വെറുക്കപ്പെട്ട്‌, അവഗണനയുടെ വേദനയറിഞ്ഞ് കാലക്രമേണ ആ നാടൊരു മരുഭൂമിയായി...

ദൂരെ നിന്ന് നോക്കുമ്പോള്‍ അതിനു വൈശാലിയുടെ ചന്തമായിരുന്നു. അതിന്റെ സൗന്ദര്യം ആരെയും വശീകരിക്കുന്നതായിരുന്നു...
 •  0 comments  •  flag
Share on Twitter
Published on April 08, 2015 08:04
No comments have been added yet.


Jenith Kachappilly's Blog

Jenith Kachappilly
Jenith Kachappilly isn't a Goodreads Author (yet), but they do have a blog, so here are some recent posts imported from their feed.
Follow Jenith Kachappilly's blog with rss.